“ഇവിടെ സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്ന പുരുഷന്മാർ താമസിക്കുന്ന ഗ്രാമത്തിലേക്കുള്ള വഴിയേതാ?”. എൽവിറ വിറച്ചു കൊണ്ട് ചോദിച്ചു.
ആ പരവതാനി കച്ചവടക്കാരൻ തലയിലെ ഭാരിച്ച ചുവടുകളോടെ വളരെ പ്രയാസപ്പെട്ട് തിരിഞ്ഞു നോക്കി.
എൽവിറ ഇമ വെട്ടാതെ അയാളെ തന്നെ നോക്കി. അയാളുടെ കണ്ണുകൾ അവളുടെ വെള്ളാരം കണ്ണുകളിൽ അല്പ നേരം ഉടക്കി. മഞ്ഞിൻ മലകളെ തഴുകി വരുന്ന കാറ്റിൽ അവൾ അസഹനീയമായി കോറി പിടിച്ചു..
“”മൗല്യ വംശത്തെ കുറിച്ചാണോ പറയുന്നത്. ലോകത്തിലെ ഏറ്റവും ഉന്നത കുല വംശക്കാരെന്ന് ലോകം വിശ്വസിക്കുന്നവർ…അവരെ ആണോ?””.. പരവതാനി കച്ചവടക്കാരൻ ചോദിച്ചു.
“”അതെ.. അത് തന്നെ.. ദയവുണ്ടായി എനിക്ക് അങ്ങോട്ടുള്ള വഴിയൊന്ന് പറഞ്ഞു തരാമോ?. ഞാൻ രണ്ട് ദിവസമായി അലയുന്നു. ആരും പറഞ്ഞു തരുന്നില്ല. എല്ലാരും പരിഹസിക്കുന്നു. പുച്ഛത്തോടെ നോക്കുന്നു””..എൽവിറ വിറച്ചു കൊണ്ട് പറഞ്ഞു. തണുപ്പിൽ അവളുടെ പല്ലുകൾ കൂട്ടിയിടിച്ചു ശബ്ദമുണ്ടായി.
അയാൾ തലയിലെ ചുമട് താഴെ വെച്ചു. “”കുട്ടീ…മൗല്യ ഗ്രാമം ദാ.. അവിടെയാണ്. കണ്ടോ.. ആ മല മുകളിലേക്ക് ചുരം കയറി പോകണം. പൈതൃക ഹരിത ഗ്രാമമാണ്. അത് കൊണ്ട് മോട്ടോർ വാഹനങ്ങൾക്ക് നിരോധനമുണ്ട്. കുതിരകളെ പൂട്ടിയ വണ്ടി കിട്ടും. അവരുടെ വംശ മഹിമയിൽ അസ്സൂയ പൂണ്ടിട്ടോ അവർ മതിയാവോളം അനുഭവിക്കുന്ന രതി സുഖത്തിൽ നിരാശ പൂണ്ടിട്ടോ എന്നറിയില്ല. ഈ നാട്ടുകാർ ആരും അങ്ങോട്ട് പോവാറില്ല. അവരെ കാണുമ്പോൾ ഞങ്ങൾ അയിത്തം ഭാവിച്ചു മാറി നിൽക്കും””.. അയാൾ പറഞ്ഞു..
അവൾ ഒരു കുതിര വണ്ടി തേടി മുന്നോട്ടു നടന്നു. അയാൾ പരവതാനി കെട്ട് ചുമന്നു വീണ്ടും നടന്നു. “”ഹം…എന്തൊരു ചോദ്യമാ അവൾ ചോദിച്ചത്. ഗർഭം ധരിപ്പിക്കുന്ന പുരുഷന്മാരുടെ ഗ്രാമം ഏതാണെന്ന്.. പടിഞ്ഞാറൻ രാജ്യക്കാരി ആണെന്ന് തോന്നുന്നു. ലജ്ജയില്ലാ സംസ്കാരം കണ്ടില്ലേ””.. അയാൾ പിറു പിറുത്തു.
രണ്ട് വെളുത്ത മിനുസ്സമുള്ള കുതിരകളെ പൂട്ടിയ ഒരു വണ്ടിയിൽ അവൾ കയറി. “”മൗല്യ ഗ്രാമത്തിലേക്ക് പോവൂ””..അവൾ പറഞ്ഞു..
തേര് പോലെ തോന്നിക്കുന്നുണ്ട് ആ കുതിര വണ്ടി. ചുവപ്പും മഞ്ഞയും നിറത്തിലുള്ള കൊടി കൂറകൾ ആകാശത്തേക്ക് ഉയർന്നു നിന്നു.
ആ കുതിര വണ്ടിക്കാരൻ തിരിഞ്ഞു പോലും നോക്കാതെ എന്തോ ശബ്ദമുണ്ടാക്കി കുതിരകളെ തെളിച്ചു. “ടപ് ടപ് ടപ്”.. ശബ്ദത്തോടെ കുതിരകൾ പതുക്കെ നടന്നു. തേരിന്റെ മര ചക്രങ്ങളുടെ “കിർ കിർ” ശബ്ദവും അകമ്പടി സേവിച്ചു.
സമയം അസ്തമയത്തിന്റെ തൊട്ടു വക്കിൽ എത്തിയിരിക്കുന്നു. എങ്കിലും പോക്കു വെയിൽ മങ്ങിയിട്ടില്ല. ദവള വർണ്ണമാർന്ന മഞ്ഞ് മൂടി കിടക്കുന്ന ഹിമ ഗിരി തലപ്പുകളുടെ ഇടയിൽ സൂര്യൻ താഴാൻ തക്കം നോക്കി നിൽക്കുന്നു. വളരെ മെല്ലെ വീശുന്ന കാറ്റാണെങ്കിലും അസ്ഥികളെ തുളച്ചു കയറുന്ന തണുപ്പിനെ അത് ആവാഹിച്ചു വീശി കൊണ്ടേ ഇരിക്കുന്നു. അവൾ കൈകൾ രണ്ടും കൂട്ടി തിരുമ്മി കാലുകൾക്ക് ഇടയിൽ തിരുകി വെച്ചു പുറത്തേക്ക് നോക്കി.
ചുവന്ന മണ്ണിൽ ഇടക്കിടെ വെളുത്ത മഞ്ഞു കട്ടകൾ ചിതറി കിടക്കുന്നു. പൈൻ മരങ്ങളുടെ തലപ്പും മഞ്ഞിൽ മുങ്ങി വെളുത്തു കാണപ്പെട്ടു. ഓറഞ്ചും ആപ്പിളും ചെറി പഴങ്ങളും നിറഞ്ഞ കൂടകൾ തലയിലേറ്റി വെള്ളി മൂക്കുത്തിയിട്ട പെണ്ണുങ്ങൾ നടന്നു പോകുന്നുണ്ട്.കുതിരകൾ കുളമ്പടിയൊച്ചകൾ ഉച്ചത്തിലാക്കി കുതിച്ചെങ്കിലും തേരിന്റെ വേഗം കുറഞ്ഞു. ചുരം കയറുകയാണെന്ന് അവൾക്ക് മനസ്സിലായി.
“”നിങ്ങൾ ഗർഭം ധരിക്കാൻ പോവുകയാണോ?””.. ആ കുതിര വണ്ടിക്കാരൻ പെട്ടെന്ന് ചോദിച്ചു.
“”ആ… അതെ.. എങ്ങനെ മനസ്സിലായി?””.അവൾ ആകാംഷ പൂർവ്വം ചോദിച്ചു.
അയാൾ ചിരിച്ചു.””ഈ നാട്ടുക്കാർ ആരും അങ്ങോട്ട് ഈ ആവശ്യത്തിന് പോവാറില്ല. കണ്ടപ്പോൾ പുറം നാട്ടുക്കാരിയാണെന്ന് തോന്നി””..
അവൾ ചിരിച്ചു. കുറച്ചു നേരം അവർ ഒന്നും മിണ്ടിയില്ല.
“”ചിലപ്പോൾ നിങ്ങളുടെ ഈ യാത്ര വെറുതെയാവും. അവിടെയിപ്പോൾ ആ തൊഴിൽ എടുക്കുന്നവർ കുറവാണ്. ഉണ്ടെങ്കിൽ തന്നെ അതിൽ ഒരാളെ കണ്ടു പിടിക്കുക എന്നത് തന്നെ വളരെ പ്രയാസമാണ്””.. അയാൾ പറഞ്ഞു.
അവൾ ഒരു നിമിഷം സന്ദേഹിച്ചു. യാത്ര വെറുതേ ആവുമോ എന്ന് തെല്ലൊരു ഭയം മനസ്സിലേക്ക് ഓടി വന്നു.
“ഇല്ല… ഒരു മൗല്യന്റെ കുഞ്ഞിനെ ഉദരത്തിൽ പേറാതെ ഒരിക്കലും മടക്കമില്ല. മടങ്ങാനുമാവില്ല. പിന്നിട്ട വഴികൾ അത്രത്തോളം ഭയാനകമാണ്”.അവൾ ഓർത്തു.
“”മൗല്യ വംശം… ഒരിക്കൽ ലോകം മുഴുവൻ വെട്ടി പിടിച്ചു അടക്കി ഭരിച്ചിരുന്നവർ. ഏതോ ഒരു പടയോട്ടത്തിനിടെ അവർ ആ ഗ്രാമത്തിലുമെത്തി. ഗ്രാമ മനോഹാരിതയിൽ മനം മയങ്ങിയ ചിലർ അവിടെ ഇറങ്ങി. അവിടെയുള്ള തദ്ദേശീയരെ മൃഗീയമായി കൊന്നൊടുക്കി വംശ ഹത്യ ചെയ്തു. അവരവിടെ പൊറുതി തുടങ്ങി. അവരാണത്രേ ലോകത്തിലെ ഏറ്റവും ഉന്നത വംശജർ. ആ കുല മഹിമ പേറുന്നവർ.വെറും വിരോധാഭാസം.
ആ വംശ മഹിമയിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ കാതങ്ങൾക്കപ്പുറത്തു നിന്നും സ്ത്രീകൾ വരുന്നു. അതിലവർ അഭിമാനം കൊള്ളുന്നു. മാനമില്ലാത്തവർക്കോ അഭിമാനം.സ്വന്തത്തെ വിശ്വാസമില്ലാത്തവർ. സ്വന്തം കുലത്തിൽ വിശ്വാസമില്ലാത്തവർ. മനുഷ്യൻ മാത്രമാണെന്ന് പോലും വിശ്വാസമില്ലാത്തവർ. വെറും… വെറും തേവിടിശ്ശികൾ””.അയാൾ ഉറക്കെ പറഞ്ഞു.
അവൾ അത് കേട്ടെങ്കിലും അങ്ങനെ ഭാവിച്ചില്ല. അവളുടെ ചിന്തകൾ കൂർത്ത മുനകളുള്ള കൂരമ്പുകളായി സ്വന്തം ജന്മ ദേശത്തേക്ക് പാഞ്ഞു. “നിങ്ങൾക്ക് എന്തറിയാം എന്നെ കുറിച്ച്.എന്റെ ജന്മ ദേശത്തെ കുറിച്ച്. ഞാൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച്”…അവൾ ഒന്നു കൂടി ചാഞ്ഞിരുന്നു തല ചായ്ച്ചു കണ്ണടച്ചു.
കുതിരകളുടെ കുളമ്പടിയൊച്ച നിലച്ചപ്പോൾ അവൾ ഉണർന്നു. എപ്പോഴോ ഉറങ്ങി പോയിരുന്ന അവൾ പകപ്പോടെ കണ്ണ് തുറന്നു.
“”മൗല്യ ഗ്രാമം എത്തി.. ഇവിടെ ഇറങ്ങിക്കോളൂ””. കുതിര വണ്ടിക്കാരൻ ഉറക്കെ പറഞ്ഞു.
എൽവിറ ഇറങ്ങി നാല് പാടും നോക്കി. ഇരുൾ വീണു തുടങ്ങിയിരിക്കുന്നു. മൗല്യ ഗ്രാമത്തിൽ സായന്തനത്തിൽ പതിവായി പരക്കാറുള്ള മൂടൽ മഞ്ഞലകൾ കാഴ്ചകളെ അവ്യക്തമാക്കുന്നു. വിളക്കിൻ കാലുകളിൽ മഞ്ഞ വെളിച്ചങ്ങൾ തെളിഞ്ഞു. “മൗല്യ ഗ്രാമത്തിലേക്ക് സ്വാഗതം”. എന്ന് ഇംഗ്ലീഷിൽ എഴുതി വെച്ച കവാടത്തിലൂടെ അവൾ അകത്തേക്ക് കയറി. മഞ്ഞിൽ പുതഞ്ഞ ചെമ്മൺ പാതയിലൂടെ മുന്നോട്ട് നടന്നു.
“തങ്ങാൻ ഒരിടം വേണം. ഈ തണുപ്പിൽ ഇങ്ങനെ നടക്കാനാവില്ല” നടക്കുന്നതിനിടെ അവൾ ഓർത്തു. ലോഡ്ജ് പോലെ തോന്നിച്ച ഒരു പഴയ കെട്ടിടത്തിലേക്ക് അവൾ നടന്നു.
“”ഇവിടെ മുറികളൊന്നും ഇനി ഒഴിവില്ല. ഡോർമറ്ററി മാത്രമേ ഉളളൂ. കുളിക്കാൻ ചൂട് വെള്ളം കിട്ടും. ഭക്ഷണവും ഏർപ്പാടാക്കി തരാം””..റിസപ്‌ഷനിസ്റ്റ് പറഞ്ഞു.
എൽവിറ സമ്മതം മൂളി
“”നിങ്ങൾ ഗർഭം ധരിക്കാൻ വന്നതാണോ?.അവൾ രെജിസ്റ്ററിൽ വിലാസം എഴുതുന്നത് നോക്കി നിൽക്കെ റിസപ്‌ഷനിസ്റ്റ് ചിരിച്ചു കൊണ്ട് ചോദിച്ചു.
“”അതെ.. ഗർഭിണിയാവാൻ വന്നതാണ്. നിങ്ങൾക്ക് പറ്റുമോ?. നിങ്ങൾ മൗല്യ വംശക്കാരാനാണോ?. എങ്കിൽ എനിക്ക് കൂടുതൽ അലയേണ്ടതില്ലല്ലോ””.. എൽവിറയുടെ മുഖത്ത് നേരിയ പ്രതീക്ഷ മുള പൊട്ടി. മുഖം അല്പം തുടുത്തു.
“”ഹേയ്.. അല്ല.. എന്നെ കണ്ടാൽ അറിയില്ലേ. ഞാൻ പുറം നാട്ടിൽ നിന്നും ഇവിടെ ജോലിക്ക് വന്നതാണ്. മൗല്യരെ കണ്ടിട്ടില്ലേ. അതി സുന്ദരന്മാരാണ്””. അയാൾ പറഞ്ഞു.
“”ഇല്ല. ഞാൻ ആരെയും കണ്ടിട്ടില്ല. കുറച്ചു മുമ്പാണ് മൗല്യ ഗ്രാമത്തിൽ വന്നു കയറിയത്. ഇരുട്ടും പരന്നു. ക്ഷീണം കൊണ്ട് തല പൊട്ടി പൊളിയുന്നു. നാളെ രാവിലെ അന്വേഷണം ആരംഭിക്കാം””.. അവൾ പറഞ്ഞു.
“”ശരി.. നിങ്ങൾ പൊയ്ക്കോളൂ. കുളിച്ചു ഭക്ഷണം കഴിച്ചു ഉറങ്ങിക്കോളൂ. ടോർമറ്ററിയിൽ നിങ്ങൾക്ക് കൂട്ടായി കുറേ സ്ത്രീകളുണ്ട്. പല നാടുകളിൽ നിന്ന് വന്നവർ. നിങ്ങളെ പോലെ തന്നെ മൗല്യന്റെ പുകൾ പെറ്റ ബീജം തേടി വന്നവർ. ഇത് ലോകത്ത് ഇവിടെ മാത്രം കാണാൻ പറ്റുന്ന കാഴ്ച്ചയാണ്. അടിച്ചമർത്തപെട്ട വംശത്തിലെ സ്ത്രീകളെല്ലാം ഒരിടത്ത് ഒരുമിച്ച്. ഒരേ ലക്ഷ്യം മാത്രം. ഉന്നത കുല ഗർഭം””.. അയാൾ പറഞ്ഞു ചുണ്ട് കോട്ടി ചിരിച്ചു. ആ ചിരിയിൽ ഒരു ചെറിയൊരു പരിഹാസം മുഴച്ചു നിന്നതായി അവൾക്ക് തോന്നി.
എൽവിറ ബാഗുമെടുത്തു ഡോർമെറ്ററിയിലേക്ക് നടന്നു. നിറയേ സ്ത്രീകൾ ഒന്നിച്ചിരിക്കുന്നു. ചിലർ നടക്കുന്നു. ചിലർ പരസ്പരം സംസാരിക്കുന്നു. ചിലർ കിടക്കുന്നു. അവളെ കണ്ടപ്പോൾ അവർ എഴുന്നേറ്റു.
“”ഏത് രാജ്യത്ത് നിന്നാ?. ഏത് വംശകാരിയാ?””… തടിച്ചു കറുത്ത് സ്ഥൂല മാറിടങ്ങൾ ഉള്ള ഒരു ചുരുളൻ മുടിക്കാരി വെളുത്ത പല്ലുകൾ കാൺകേ ചിരിച്ചു കൊണ്ട് ചോദിച്ചു. അവർ എൽവിറക്ക് നേരേ കൈ നീട്ടി. കരിക്കട്ട പോലെയുള്ള ആ കൈകളിൽ അവളുടെ വെളുത്ത വിരലുകൾ കോർത്തു.
“”മൗറീഷ്യയിലെ സെസാനിട് വംശം””. എൽവിറ ചിരിച്ചു.
“”ഞാൻ കറുത്ത വർഗ്ഗക്കാരിയാണ്. പണ്ട് മുതലേ ഞങ്ങൾക്ക് അയിത്തമാണ്. വെളുത്തു സുന്ദരിയായ നിങ്ങൾ എങ്ങനെ ഒറ്റപ്പെട്ടു?. വെളുത്തവർക്കും തൊട്ടു കൂടായ്മയോ?””..ആ കറുത്ത വർഗ്ഗക്കാരി ചോദിച്ചു.
“”അയിത്തത്തിനു നിറമില്ലല്ലോ.ഒരേ നിറമാണെങ്കിലും ചിലർ അധികാരം സ്ഥാപിക്കാൻ ചില വർഗ്ഗമോ വംശമോ ഗോത്രമോ കണ്ടെത്തും. ശാരീരിക പ്രത്യേകതകൾ കാരണമാക്കും. കണ്ടോ എന്റെ ഈ വെള്ളാരം കണ്ണുകളും മുഖത്തെ കറുത്ത പുള്ളികളും. അതാണ് ഞങ്ങളുടെ അയിത്തം””.എൽവിറ പറഞ്ഞു.
എൽവിറ കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു വന്നു. ഒരു കട്ടിൽ ഹാളിന്റെ ഒരു മൂലയിൽ കൊണ്ട് വന്നിട്ട് അവൾ കിടന്നു. കറുത്ത കരിമ്പടം കൊണ്ട് ശരീരം മൂടി പുതച്ചു. പിന്നെ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.
മൗല്യ ഗ്രാമത്തിലെ സൂര്യൻ കിഴക്ക് ഹിമ പർവതങ്ങൾക്ക് നടുവിൽ ഉദിച്ചു പൊങ്ങി. ഇളം വെയിൽ പരന്നു തണുപ്പിൽ കുളിര് പരത്തി. എൽവിറ എഴുന്നേറ്റു ഭംഗിയായി ഒരുങ്ങി.
കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യത്തിൽ എൽവിറ അല്പം അഹങ്കാരത്തിൽ ഒന്നു പുഞ്ചിരിച്ചു. മറ്റുള്ള സ്ത്രീകൾ അവളുടെ സൗന്ദര്യം കൗതുകത്തോടെ നോക്കി നിന്നു. ആ നോട്ടത്തിലെ കൗതുകം പിന്നീട് അവരിൽ അസൂയക്ക് വഴി മാറി. എൽവിറ മൗല്യ വംശത്തിലെ ഒരു പുരുഷനെ തേടി പുറപ്പെട്ടു.
അപ്പോഴേക്കും മനോഹരമായ മൗല്യ ഗ്രാമം ഉണർന്നു കൂടുതൽ വശ്യമായി. എൽവിറ ഒരു വഴിയിലൂടെ നടന്നു. വഴികൾക്കിരുവശവും ചുവന്നു തുടുത്ത ആപ്പിളുകൾ പാകമായി നിൽക്കുന്നു. ഓറഞ്ചു മരങ്ങൾ ഫലങ്ങൾക്കായി മൊട്ടിട്ട് തുടങ്ങുന്നേ ഉളളൂ. മഞ്ഞലകൾ കാറ്റിനാൽ പുൽകി നീങ്ങിയ താഴ്‌വാരങ്ങൾ പച്ചയണിഞ്ഞു നിന്നു. സ്പഫടികം കണക്കേ തെളിഞ്ഞ അരുവികളിൽ ചെറിയ മഞ്ഞു കട്ടകൾ ഒഴുകി നടക്കുന്നു. അടിയിൽ ചുവപ്പും കറുപ്പും വെള്ളയും വർണ്ണങ്ങളിൽ ഉരുണ്ട കല്ലുകൾ. നിര നിരയായി നിന്ന പൈൻ മരങ്ങളുടെ കൂർത്ത അറ്റത്ത് ഇപ്പോഴും ചെറുതായി മഞ്ഞ് അവശേഷിച്ചു. തെന്നലകൾ ഇടയ്ക്കിടെ യൂക്കാലി മരങ്ങളുടെ മാദക ഗന്ധം പേറി വീശിയടിച്ചു കൊണ്ടിരുന്നു.
“ഇത് തന്നെയാണ് ഭൂമിയിലെ സ്വർഗ്ഗം. എന്തൊരു ഭംഗി കാഴ്ച്ചകൾക്ക്”. എൽവിറ മനസ്സിൽ ഓർത്തു കൊണ്ട് മുന്നോട്ട് നടന്നു. കുറേ സ്ത്രീകൾ എതിരെ കൂട്ടമായി വരുന്നുണ്ട്. എല്ലാവരും യുവതികൾ. മനോഹരികൾ. അതി സുന്ദരികൾ..
“”ഇത് മൗല്യ വംശത്തിലെ പെണ്ണുങ്ങൾ തന്നെ. എന്തൊരു സൗന്ദര്യം. ഇവർക്കിടയിൽ ഞാനാര്. ഇവരിലെ പുരുഷന്മാർ അപ്പൊ എങ്ങനെ ആയിരിക്കും. ഇവരെ അനുഭവിക്കുന്ന അവർ എന്റെ ആവശ്യം നിറവേറ്റാൻ തയ്യാറാവുമോ””.പ്രതീക്ഷകൾക്ക് ചെറുതായി മങ്ങിയ പോലെ അവൾക്ക് തോന്നി.
അവൾ നടന്നു. ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നു. അവളുടെ കണ്ണുകൾ അറിയാതെ വിടർന്നു. അയാളുടെ മുഖത്ത് ഉടക്കിയ കണ്ണുകൾ അവൾ താഴ്ത്താൻ മറന്നു. നീല കണ്ണുകൾ. വെട്ടിയൊതുക്കിയ മീശയും താടിയും. നീളൻ മുടി പുറകിലേക്ക് വാർന്നു വെച്ചിരിക്കുന്നു. നെഞ്ചിൽ ഉറച്ച മാംസ പേശികൾ കറുത്ത രോമങ്ങളാൽ നിറഞ്ഞിരിക്കുന്നു. പൗരുഷം വിളങ്ങുന്ന മുഖഭാവവും ശരീര ചലനങ്ങളും. “ഉറപ്പാണ്. ഇത് മൗല്യൻ തന്നെ”..
ആ യുവാവ് അടുത്തെത്തി.””നിങ്ങൾ മൗല്യൻ ആണോ?””.. എൽവിറ ചോദിച്ചു.
അയാൾ അവളെ തീക്ഷ്‌ണമായി നോക്കി. ആ നോട്ടം സഹിക്കാനാവാതെ അവൾ മിഴികൾ താഴ്ത്തി. “”അതെ.. പക്ഷേ.. കുല പേര് വിളിക്കുന്നത് ഞങ്ങൾക്കിഷ്ടമല്ല. എന്ത് വേണം?””.. അയാൾ അസ്വസ്ഥതയോടെ ചോദിച്ചു.
“”ഞാൻ മൗറീഷ്യയിൽ നിന്നും വന്നവളാണ്. നിങ്ങളിൽ നിന്നും ഗർഭം ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു””. എൽവിറ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു.
അയാളുടെ മുഖം കോപത്താൽ തുടുത്തു. പല്ലുകൾ ഞെരിച്ചമർത്തി. “”ഞാൻ ആ തൊഴിൽ ചെയ്യാറില്ല. നിങ്ങൾ വേറെ ആരെയെങ്കിലും നോക്കൂ””..
“”ഞാൻ പണം തരാം””..
“”ഞാൻ ആൺ വേശ്യയല്ല. ഞങ്ങളുടെ ശപിക്കപ്പെട്ട കുല മഹിമ ബാധ്യതയായി തീർന്ന ഒരു പാവമാണ് ഞാൻ. എന്നെ വെറുതെ വിടൂ. നിങ്ങളെയും കൂടി ചേർത്ത് ഇതിപ്പൊ ഈ നേരം വരെ അഞ്ച് പെണ്ണുങ്ങളോട് മറുപടി പറഞ്ഞു. മടുത്തു. നിർബന്ധമെങ്കിൽ നിങ്ങൾ ആ ഇന്ദ്രഘോഷിനെ പോയി കാണൂ. ഈ വളവ് തിരിഞ്ഞാൽ അയാളുടെ കുങ്കുമ പൂക്കളുടെ കൃഷി സ്ഥലം കാണാം. അവിടെയുണ്ടാകും അയാൾ””.. അയാൾ ഇങ്ങനെ പറഞ്ഞു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങി.
എൽവിറയിൽ പ്രതീക്ഷകൾ മുളച്ചു. അവൾ വേഗത്തിൽ മുന്നോട്ട് നടന്നു. ഒരു ക്ഷീണവും കിതപ്പും ചൂടും അവളെ എവിടെ നിന്നോ വന്നു പൊതിഞ്ഞു. “നടക്കാൻ പറ്റാതാവുന്നു. പനിക്കുന്നുണ്ടോ”?.. അവൾ നെഞ്ചിൽ കൈ വെച്ചു നോക്കി. നേരിയ ചൂടുണ്ട്. എങ്കിലും അവൾ മുന്നോട്ട് നടന്നു. ഒരു വളവ് തിരിഞ്ഞപ്പോൾ വിശാലമായ കുങ്കുമ പൂ പാടം കണ്ടു.. വയലറ്റ് നിറത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അതീവ ചന്തമേറിയ ആ കാഴ്ച്ചയിൽ അവൾ അല്പ നേരം മനോരാജ്യം കണ്ടു നിന്നു. അങ്ങേ അറ്റത്ത് മൗല്യ യുവതികൾ നിരയായി കുനിഞ്ഞു നിന്ന് പൂക്കൾ ഒരു കൂടയിലേക്ക് ഇറുത്തിടുന്നത് അവ്യക്തമായി അവൾ കണ്ടു.എൽവിറ ആ കുങ്കുമ പാടത്തേക്കിറങ്ങി. അവരെ ലക്ഷ്യമാക്കി നടന്നു. ചെറിയ മൺ കട്ടകൾ നിറഞ്ഞ പൂ പാടത്തിലൂടെ നടക്കാൻ എൽവിറ നന്നേ പ്രയാസപ്പെട്ടു. അവൾക്ക് നാവ് വരളുന്നു. നല്ല ക്ഷീണം തോന്നുന്നുണ്ട്. പനി കൂടി. കാഴ്ച്ചകളൊക്കെ ചെറുതായി വലത്തോട്ട് കറങ്ങുന്നു. എങ്കിലും അവൾ അങ്ങേ അറ്റത്തെ ആൾ കൂട്ടത്തെ ലക്ഷ്യമാക്കി നടന്നു.
ഡോർമറ്ററിയിൽ ഒന്നിച്ചുണ്ടായിരുന്ന യുവതികൾ കുനിഞ്ഞ ശിരസ്സുമായി എതിരെ നടന്നു വരുന്നു. കനത്ത നിരാശ അവരുടെ മുഖത്ത് നിഴലിച്ചു കണ്ടു. “”ഇന്ദ്രഘോഷിനെ കാണാനാണെങ്കിൽ കാര്യമില്ല. അയാൾ വഴങ്ങുന്നില്ല. ഞങ്ങൾ കുറേ നിർബന്ധിച്ചു നോക്കി. ഞങ്ങൾ മടങ്ങുകയാണ് നാടുകളിലേക്ക്””..അവരിൽ ഒരാൾ വളരെ സങ്കടത്തോടെ പറഞ്ഞു.
എൽവിറ ഒന്ന് നിന്നു. ഒരു നിമിഷം എന്തോ ആലോചിച്ച അവൾ വീണ്ടും ആടിയുലഞ്ഞു മുന്നോട്ട് നടന്നു. ഇളം വെയിലിൽ കുതിർന്ന തണുപ്പിനെ പുൽകിയ കാറ്റ് കുറച്ചു ശക്തമായി തന്നെ വീശി. അത് കുങ്കുമ പാടത്തെ പൊടി മണ്ണിനെ ഇളക്കി വിട്ടു. എൽവിറക്ക് ക്ഷീണം കലശലായി അനുഭവപ്പെട്ടു. ദേഹത്തു ചൂട് കൂടി വന്നു. ശ്വാസം നെഞ്ചിൽ തിങ്ങി കിതച്ചു. അവൾ നടന്നു പാടത്തിന്റെ അങ്ങേ അറ്റത്തെ ആൾ കൂട്ടത്തിന്റെ അടുത്തെത്തി. വെളുത്ത കുട പിടിച്ചു ഒരാൾ തിരിഞ്ഞു നിന്നു ജോലിക്കാർക്ക് നിർദ്ദേശം നൽകുന്നു. ഘന ഗംഭീര്യമാർന്ന ശബ്ദം.
“”ഇന്ദഘോഷ്””.. എൽവിറ പതുക്കെ വിളിച്ചു. തല കറങ്ങിയിട്ട് അവൾക്ക് കാഴ്ച്ചകൾ കിട്ടുന്നില്ല. വയലറ്റ് പൂക്കൾ അവൾക്ക് ചുറ്റും കറങ്ങി.
അയാൾ തിരിഞ്ഞു നോക്കി. എൽവിറ നന്നായൊന്ന് പുഞ്ചിരിച്ചു.അയാൾ ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവളെ നോക്കി.
“”ഗർഭം ധരിക്കാനാണെങ്കിൽ പറ്റില്ല. ആ തൊഴിൽ നിർത്തിയെന്ന് ഒരു ദിവസം എത്ര പേരോട് പറയണം ഞാൻ. നിങ്ങൾ പൊയ്ക്കോളൂ””.. ഇന്ദ്രഘോഷ് പരുക്കൻ സ്വരത്തിൽ പറഞ്ഞു.
അവൾ അത് കേട്ടെങ്കിലും അവൾക്ക് മറുപടി പറയാൻ ആയില്ല. നാവ് കുഴയുന്നു. കാഴ്ച്ചകൾ മങ്ങി പതിയെ ഇരുട്ട് കയറി. കാലുകൾ കുഴഞ്ഞ അവൾ പുറകിലേക്ക് മറിഞ്ഞു വീണു. ഇന്ദ്രഘോഷ് ഞെട്ടി. ശബ്ദം കേട്ട് ജോലി ചെയ്തിരുന്ന സ്ത്രീകൾ ഓടി വന്നു. കുറച്ചു വെള്ളം എൽവിറയുടെ മുഖത്ത് തളിച്ചു. ഒന്ന് കണ്ണ് തുറന്ന അവൾ വീണ്ടും കണ്ണടച്ചു. ഇന്ദ്രഘോഷ് അവളെ തൊട്ടു നോക്കി.
“”നല്ല പനിയുണ്ട്. ഇവളെ വീട്ടിലേക്ക് കൊണ്ട് പോകൂ””.. അയാൾ പറഞ്ഞു.
സ്ത്രീകൾ അവളെ താങ്ങി പിടിച്ചു നടന്നു.
“ഹേയ്… കണ്ണ് തുറക്കൂ””…കവിളിൽ തട്ടിയുള്ള വിളി കേട്ട് എൽവിറ കണ്ണ് തുറന്നു.
ഇന്ദ്രഘോഷ് ചിരിച്ചു. “”നിങ്ങൾക്ക് നല്ല പനിയായിരുന്നു. ഡോക്ടറെ കൊണ്ട് വന്നു കാണിച്ചു. എഴുന്നേൽക്കൂ. ഈ ബാർളി കഞ്ഞി കുടിച്ചു മരുന്ന് കഴിക്കൂ””.
ഒരു സ്ത്രീ വന്ന് അവളെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു. അപ്പോഴും എൽവിറയുടെ മുഖത്ത് പകപ്പ് മാറിയിട്ടില്ലായിരുന്നു. പതുക്കെ മുമ്പ് നടന്ന കാഴ്ച്ചകൾ മനസ്സിലേക്ക് ഇരച്ചെത്തി. “”ഇന്ദ്രഘോഷ്””.. അവൾ പിറുപിറുത്തു.
“”അതെ.. ഇത് എന്റെ വീടാണ്. നിങ്ങൾ കഞ്ഞി കുടിക്കൂ””.. ഇന്ദ്രഘോഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
എൽവിറ അയാളെ തന്നെ നോക്കി. ചിരിയിലെ മാന്ത്രികത അവളെ അമ്പരപ്പിച്ചു. നീല കണ്ണുകളിൽ വശ്യത ഒളിപ്പിച്ചു വെച്ച പോലെ അവൾക്ക് തോന്നി. പൗരുഷം പൂർണ്ണമായ രൂപത്തിൽ മുന്നിൽ വന്നു നിന്ന പോലെ. കാന്തികമായ ഒരു ആകർഷണം മുഖത്ത്. അനുഭൂതികളുണർത്തുള്ള നോട്ടവും ചലനവും. “മൗല്യൻ… ശരിക്കും ലോകത്തിലെ ഏറ്റവും ഉന്നത വംശക്കാർ തന്നെ.. ആ തേജ്ജസ്സ്”… അവൾ ഉള്ളിൽ പിറു പിറുത്തു കൊണ്ട് കഞ്ഞി കോരി കുടിക്കാൻ തുടങ്ങി.
“”പെട്ടെന്ന് മറിഞ്ഞു വീഴുകയായിരുന്നു.. നിന്റെ പേരെന്താ?.ഏതു നാട്ടുക്കാരിയാ””.. ഇന്ദ്രഘോഷ് ചോദിച്ചു.
എൽവിറയിൽ അല്പം ഊർജ്ജം തിരിച്ചെത്തി. “”എൽവിറ..മൗറീഷ്യക്കാരിയാണ്. അവിടുത്തെ സെസാനിട് ഗോത്രക്കാരി. ഈ വെള്ളാരം കണ്ണ് കണ്ടില്ലേ. ഞങ്ങളുടെ ഗോത്രത്തിന്റെ ശാപമാണ്. ഞങ്ങളെ തിരിച്ചറിയാനുള്ള അടയാളം””.. എൽവിറ പതുക്കെ പറഞ്ഞു.
“”നിന്റെ പേരും നാടും മാത്രമാണ് ഞാൻ ചോദിച്ചത്. കുലവും ഗോത്രവും എനിക്കറിയേണ്ട കാര്യമില്ല””.. അയാൾ അല്പം സ്വരം കനപ്പിച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ തേങ്ങാൻ തുടങ്ങി.
“”നിനക്ക് ഒട്ടും വയ്യ.കൂടുതൽ സംസാരിക്കേണ്ട. വേഗം മരുന്ന് കഴിക്കൂ. രണ്ട് ദിവസം വിശ്രമിച്ചിട്ട് നാട് പിടിച്ചോളൂ””.. ഇന്ദ്രഘോഷ് ഇറങ്ങി പോയി.
എൽവിറ ജനാല തുറന്നു വിശാലമായ കുങ്കുമ പാടത്തേക്ക് നോക്കി. ഇറുത്തു കൂടായിലാക്കിയ കുങ്കുമ പൂവിന്റെ നടുവിലുള്ള ചുവന്ന നിറത്തിലുള്ള മൂന്ന് നാരുകൾ മൗല്യ സുന്ദരികൾ വേർതിരിച്ചെടുക്കുന്നു. അവർ വളരെ ആഹ്ലാദത്തോടെ ചിരിക്കുന്നു. സംസാരിക്കുന്നു. അതിനൊപ്പം ഇന്ദ്രഘോഷും ചിരിക്കുന്നു. എൽവിറയിൽ എന്തോ ഒരു അലോസരം ആ കാഴ്ച്ച സൃഷ്ടിച്ചു. അവളുടെ ഉള്ളിൽ നേരിയ ഒരു അസ്സൂയ എവിടെയോ മൊട്ടിട്ടു.
രണ്ട് ദിവസം പിന്നിട്ടു. പിറ്റേന്ന് എൽവിറയുടെ മുറിയിൽ ഇന്ദ്രഘോഷ് വന്നു. അവളെ നോക്കി ചിരിച്ചു. എൽവിറ നിറഞ്ഞു ചിരിച്ചു.
“”എൽവിറാ… ആരോഗ്യമൊക്കെ ശരിയായില്ലേ””. ഇന്ദ്രഘോഷ് ചോദിച്ചു.
അവൾ “അതെ” എന്ന് മൂളി. ആകാംഷയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.
””എന്നാൽ വേഗം പുറപ്പെട്ടോളൂ. വിമാന കൂലിക്ക് പണം വേണോ?””.. അയാൾ പറഞ്ഞു.
അവളുടെ മുഖം വാടി. ശിരസ്സ് കുനിഞ്ഞു. അതീവ നിരാശയിലും ദുഃഖത്തിലും കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ കൂട്ടി കടിച്ചു.
“”നിങ്ങൾ എന്നെ ഗർഭിണിയാക്കില്ലേ. വെറുതെയല്ല. പണം തരാം””.ഏൽവിറ വിതുമ്പി കൊണ്ട് ചോദിച്ചു.
ഇന്ദ്രഘോഷ് ഉറക്കെ ചിരിച്ചു. ആ ചിരിയിലും ഒരു മാദകത്വം അവൾക്ക് തോന്നി.
“”ഇതിനുള്ള മറുപടി ഞാൻ മുമ്പ് പറഞ്ഞു കഴിഞ്ഞു. അതിൽ ഇനി മാറ്റമില്ല. ഞങ്ങൾ ഈ ഉന്നത തൊഴിൽ നിർത്തി ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. പണം നീ എത്ര തരും?. എനിക്ക് പണത്തിന് ഒരു ക്ഷാമവുമില്ല. നീ കണ്ടില്ലേ. ഒരു കിലോ കുങ്കുമ പൂവിന്റെ നാരിന് ലക്ഷങ്ങൾ കിട്ടും എനിക്ക്. അത്രത്തോളം വരുമോ””. അയാൾ പറഞ്ഞു.
അവളുടെ മുഖം വീണ്ടും താഴ്ന്നു. നിരാശ ദേഷ്യത്തിൽ കലർന്നു. “”എന്റെ ഈ മാദക സൗന്ദര്യവും ശരീരവും നിങ്ങൾക്ക് ആസ്വദിച്ചൂടെ. ഭോഗ സുഖം അനുഭവിക്കാൻ ഇഷ്ടമില്ലാത്ത ഒരു പുരുഷനാണോ നിങ്ങൾ””.. അവൾ ഉറക്കെ പറഞ്ഞു.
അയാൾ വീണ്ടും ഉറക്കെ ചിരിച്ചു. “”മാദക സൗന്ദര്യമോ… ആ മൗല്യ യുവതികളെ കണ്ടില്ലേ. അത്രത്തോളം വരുമോ…പോട്ടെ.. അതിന്റെ പകുതിയെങ്കിലും വരുമോ. ഞങ്ങൾക്കെന്ത് ഭോഗ സുഖം. ഒരു കുഞ്ഞുണ്ടാവാൻ വരുന്നവരുടെ താല്പര്യം സംരക്ഷിക്കുക മാത്രമല്ലേ ഞങ്ങൾ ചെയ്തത്. ഒരു രീതിയിൽ പറഞ്ഞാൽ കടമയിൽ ബന്ധിക്കപ്പെട്ട ഒരു ചടങ്ങ്. ലൈംഗീകത അനന്തമാണ്. ഒരു ലക്ഷ്യം വെച്ചുള്ള ഏതൊരു ബന്ധവും വേദനയാണ്. ലൈംഗീകതയെ ഇഷ്ട്ടത്തിനനുസരിച്ചു പറത്തി വിടാൻ ഞങ്ങളെ ഇത് വരെ ഒരു പെണ്ണും സമ്മതിച്ചിട്ടില്ല. ആ ദിവ്യാനുഭൂതിക്ക് പരിധികളും പരിമിതികളും നിശ്ചയിച്ചു ഞങ്ങളെ ഒരു തടവറയിലാക്കി. ലോകത്തിലെ ഉന്നത കുലക്കാർ എന്നൊരു നശിച്ച കരിങ്കൽ തടവറ. ബീജ വിസർജ്ജനത്തോടെ മാത്രം പൊളിഞ്ഞു വീഴുന്ന നൈമിഷിക തടവറ””.. ഇന്ദ്രഘോഷിന്റെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മറഞ്ഞു. അതിൽ സ്വയം പുച്ഛം മികച്ചു നിന്നു.
“”നീ പോകാൻ തയ്യാറാവൂ. നിനക്ക് സുഖമില്ലാത്തത് കൊണ്ടു മാത്രമാണ് ഇത്രയും ദയാ വായ്പ്പ് ഞാൻ കാണിച്ചത്””. അയാൾ പോകാൻ ആഞ്ഞു.
“”ഇന്ദ്രഘോഷ്… ദയവുണ്ടായി കുറച്ചു നേരം എന്നെയൊന്നു കേൾക്കുമോ?. എന്റെ കഥയൊന്ന് പറഞ്ഞോട്ടെ””. ഏൽവിറ പതറിയ ശബ്ദത്തിൽ പറഞ്ഞു. ദയനീയമായ മുഖഭാവത്തോടെ അയാളെ നോക്കി.
ഇന്ദ്രഘോഷ് ഒന്ന് ആറി തണുത്തു. പതുക്കെ മൂളി കൊണ്ട് വളരെ വൈമനസ്യത്തോടെ ഒരു കസേരയിൽ ഇരുന്നു. അവൾ കണ്ണുകൾ തുടച്ചു.
“”ലോകത്ത് കറുത്തവർ മാത്രമല്ല ഒറ്റപ്പെട്ടവർ. എന്റെ നാട്ടിൽ എല്ലാരും എന്നെ പോലെ വെളുത്തവരാണ്. പക്ഷേ ഞാൻ ഉൾപ്പെട്ട സെസാനിട് വംശത്തെ ഉന്നത വംശജർ നികൃഷ്ട ജീവികളെ പോലെ കാണുന്നു. ഞങ്ങൾ ശപിക്കപ്പെട്ടവരാണത്രേ.. കണ്ടില്ലേ എന്റെ വെള്ളാരം കണ്ണുകളും കവിളിലും താടിയിലും ഉള്ള കറുത്ത പുള്ളികളും. ഇതാണ് ഞങ്ങളുടെ ശാപം. ഞങ്ങളുടെ വംശത്തിന് മാത്രമേ ഈ പ്രത്യേകതയുള്ളൂ. തലമുറകളായി ഞങ്ങൾ പീഡിപ്പിക്കപ്പെടുന്നു. വീടുകൾ കത്തിക്കുന്നു. ജീവനോടെ തീ കൊളുത്തി കൊല്ലുന്നു. കൃഷി സ്ഥലങ്ങളും വ്യവസായ ശാലകളും നശിപ്പിച്ചു ജീവനോപാതി ഇല്ലാതാക്കുന്നു. ഞങ്ങളുടെ ഗ്രാമം പട്ടിണിയിലാണ്. അതിജീവിച്ചവരിൽ ചിലർ അയൽ രാജ്യങ്ങളിലേക്ക് കുടിയേറി. ബാക്കിയുള്ളവർ ഇന്നും ദുരിതം പേറി ജീവിക്കുന്നു. എനിക്കാരുമില്ല. എന്റെ മാതാപിതാക്കളെയും സഹോദരൻ മാരെയും അവർ കത്തിച്ചു കൊന്നു””. ഏൽവിറ വിങ്ങി പൊട്ടി. കണ്ണുനീർ തുളുമ്പി വീണു കൊണ്ടിരുന്നു.
ഇന്ദ്രഘോഷ് അവളെ തന്നെ നോക്കിയിരുന്നു. ഒന്ന് കണ്ണ് തുടച്ചു അവൾ തുടർന്നു. “”ബാക്കി വന്ന ഞങ്ങൾക്ക് ജീവിക്കണം. ഇവിടെ ഇങ്ങനൊരു ഉന്നത കുല വംശം ഉള്ളതായി കേട്ടു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഇങ്ങോട്ട് വിമാനം കയറുമ്പോൾ വാശിയായിരുന്നു. ഒരു മൗല്യന്റെ കുഞ്ഞിനെ പ്രസവിക്കണം എന്ന വാശി. അവനിൽ കൂടി എന്റെ വംശം വീണ്ടും വളരണം. തലമുറകൾ മഹിമ കൈമാറണം. ഈ അക്രമവും പീഡനവും എന്നെന്നേക്കുമായി അവസാനിപ്പിക്കണം. വെറും മനുഷ്യന് വിലയില്ലാത്ത ഈ കാലത്ത് വെറും മനുഷ്യനായി ജീവിക്കാൻ അവരെക്കാൾ മികച്ചതാവുക എന്നത് മാത്രമാണ് വഴി. ജീവിക്കാൻ വേണ്ടി മാത്രമാണ് ഇന്ദ്രഘോഷ് ഞാനീ യാചിക്കുന്നത്. നിങ്ങളെ പ്രയാസപ്പെടുത്തണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. ഗതികേട് കൊണ്ടാണ്. നിങ്ങൾക്കറിയോ. എന്റെ നിറവയറും കാത്ത് ഒരുപാട് മനുഷ്യർ പ്രതീക്ഷയോടെ കാത്തിരുക്കുന്നുണ്ട്. ഒരു വട്ടം എന്നെയൊന്നു സഹായിച്ചൂടെ. ഇതിൽ കൂടുതൽ താഴാൻ എനിക്കാവില്ല””.. ഏൽവിറ പൊട്ടി കരഞ്ഞു. അവൾ തളർന്നു കട്ടിലിൽ കിടന്നു.
ഇന്ദ്രഘോഷിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. മനസ്സ് കലുഷിതമായി. അയാൾ കുറച്ചു നേരം മൗനം പൂണ്ടു.
“”ഏൽവിറ””..ഇന്ദ്രഘോഷ് വിളിച്ചു. അവൾ വിളി കേട്ടു കൊണ്ട് പ്രതീക്ഷയോടെ ചാടിയെഴുന്നേറ്റു അയാളെ നോക്കി.
“”ഒരിക്കൽ കൂടി ഞാനാ വേഷം കെട്ടാം.. പക്ഷേ… ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിലോ?. ചിന്തിച്ചിട്ടുണ്ടോ അങ്ങനെയൊരു സാധ്യത. അതോ ഗർഭം എന്ന് ചിന്തിച്ചപ്പോൾ തന്നെ അത് ആൺകുഞ്ഞാണ് എന്ന നശിച്ച ചിന്ത മാത്രമാണോ മനസ്സിൽ. ഒരു അർത്ഥവും ഇല്ലെങ്കിലും ഒരു അഹന്ത പോലെ തുടരുന്ന വംശ പരമ്പര നിലനിൽക്കുന്നതും അറിയപ്പെടുന്നതും ആൺ വർഗ്ഗത്തിലൂടെയാണ്””. ഇന്ദ്രഘോഷ് പറഞ്ഞു.
ഏൽവിറ ചിരിച്ചു. “”പുറപ്പെടും മുമ്പ് പലവട്ടം ആലോചിച്ചതാണ്. എങ്കിലും പരീക്ഷണം നിറഞ്ഞ ജീവിതത്തിൽ ഒരു അവസാന പരീക്ഷണം കൂടി. ആൺ കുഞ്ഞാണെങ്കിൽ സെസാനിട് ഗ്രാമത്തിലേക്ക് മടങ്ങും. പെൺ കുഞ്ഞാണെങ്കിൽ ഞാനും അവളും വേറെ എവിടെയെങ്കിലും ജീവിക്കും. അവളെ ഞാൻ അവനേക്കാൾ മികച്ചവളാക്കും””..അവൾ പറഞ്ഞു.
“”ശരി.. എങ്കിൽ ഇവിടെ ഈ ചടങ്ങിന് ചില നിബന്ധനകളുണ്ട്. പാലിക്കുമെങ്കിൽ മാത്രം പറയാം””..അയാൾ പറഞ്ഞു.
അവളുടെ മനസ്സ് നിറഞ്ഞു തുളുമ്പി. ആഹ്ലാദത്താൽ മുഖത്ത് ഭാവങ്ങൾ മിന്നി മാഞ്ഞു. നാസികാ ദ്വാരങ്ങൾ വികസിച്ചു. മുഖത്ത് ചുവപ്പ് രാശി പടർന്നു. കവിളുകൾ തുടുത്തു. കൺ പുരികങ്ങൾ മുകളിലേക്കുയർന്നു. ഏൽവിറ ദയവോടെ അയാളെ നോക്കി.
“”പറയൂ ഇന്ദ്രഘോഷ്.. എന്ത് ത്യാഗത്തിനും ഞാൻ തയ്യാറാണ്. ഞാൻ ഇത് വരെ അനുഭവിച്ചതോളം ഒന്നും വരില്ല ഇനി ഒന്നും””.. അവൾ പറഞ്ഞു.
””ബന്ധം നടന്നു ആർത്തവം തെറ്റുന്നത് എന്നാണോ അന്ന് നീ ഇവിടെ നിന്ന് പുറപ്പെടണം. ബന്ധപ്പെടുന്ന സ്ത്രീക്ക് ഗർഭം ഉറപ്പാക്കുന്നത് മൗല്യരുടെ രീതിയാണ്. ഭാവിയിൽ ഒരിക്കലും നീയോ നിന്റെ കുഞ്ഞോ പിതൃത്വം അന്വേഷിച്ചു ഇവിടെ വരാൻ പാടില്ല. കാരണം മാതാവിന്റെ കുലം ആരും അന്വേഷിക്കാറില്ല. പൈതൃകം എന്ന നശിച്ച വാക്കേ ഭൂമിയിൽ ഉളളൂ. അതിന്റെ ഉറവിടം അന്വേഷിക്കുന്നത് സ്വഭാവികമാണ്. ഒരിക്കലും എന്നെ പ്രണയിക്കാൻ പാടില്ല. അങ്ങനെ ഒരു ബാധ്യതയും എന്നിൽ അടിച്ചേൽപ്പിക്കാൻ പാടില്ല. സമ്മതമെങ്കിൽ മാത്രം പോയി കുളിച്ചിട്ട് വന്നോളൂ””.. ഇന്ദ്രഘോഷ് ഉറച്ച സ്വരത്തിൽ പറഞ്ഞു.
“എല്ലാം സമ്മതമാണ്”..എന്ന് മാത്രം പറഞ്ഞു കൊണ്ട് ഏൽവിറ എഴുന്നേറ്റു. കുളി കഴിഞ്ഞു തിരികെ വന്നു കട്ടിലിൽ മലർന്നു കിടന്നു. ഇന്ദ്രഘോഷ് മുറിയുടെ വാതിൽ അടച്ചു. മെയ് മെയ്യോട് ചേരുന്ന മൗല്യരുടെ ചടങ്ങ് നടന്നു. ഇന്ദ്രഘോഷ് ഭാവമേതുമില്ലാതെ മുറി വിട്ടിറങ്ങി. ഏൽവിറ നിറഞ്ഞ മനസ്സോടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി കിടന്നു.
ഏൽവിറ പിന്നീടെന്നും ഇന്ദ്രഘോഷിനെ ആരാധനയോടെ നോക്കി കണ്ടു. ഇന്ദ്രഘോഷ് അവളെ കണ്ടില്ലെന്ന് നടിച്ചു. എത്രയൊക്കെ മനസ്സിനെ പഠിപ്പിച്ചു നിർത്തിയിട്ടും എൽവിറയുടെ മനസ്സ് ഇന്ദ്രഘോഷിന്റെ പുറകേ പാഞ്ഞു. പതുക്കെ അനുരാഗത്തിലേക്ക് വഴുതി വീണു. ആർത്തവം തെറ്റുന്ന ദിവസം അടുക്കുന്തോറും അവൾക്ക് നിരാശയും ദുഃഖവും ഏറി. “ഞാൻ ഇന്ദ്രഘോഷിനെ വിട്ടു പോവേണ്ടി വരുമല്ലോ. എന്നെ അകറ്റി നിർത്തുന്നുവെങ്കിലും എന്റെ മനസിന് അകലാൻ ആവുന്നില്ല … പക്ഷേ..മടങ്ങി പോയല്ലേ പറ്റൂ. എന്റെ രാജ്യം. എന്റെ ഗോത്രം”.. അവൾ ഇടയ്ക്കിടെ ഓർത്തു.
എൽവിറക്ക് ഒരു നാൾ ആർത്തവം തെറ്റി. അവൾ വളരെ ഏറെ സന്തോഷിച്ചു. ഇന്ദ്രഘോഷ് ഒരു നിറമില്ലാത്ത ചിരിയിൽ സന്തോഷം ഒതുക്കി.
“”ഇനി പൊയ്ക്കോളൂ. ഇന്ന് തന്നെ മടങ്ങണം. കരാർ പാലിക്കാൻ നീ ബാധ്യസ്ഥയാണ്””.. ഇന്ദ്രഘോഷ് പറഞ്ഞു.
അവളുടെ സന്തോഷം എവിടെയോ പോയി മറഞ്ഞു. നെഞ്ചിൽ നിരാശയും ദുഃഖവും മോഹഭംഗവും സ്ഥാനം പിടിച്ചു. മുഖം മങ്ങി. കുനിഞ്ഞ ശിരസ്സുമായി അവൾ എഴുന്നേറ്റു പോകാൻ തയ്യാറാവാൻ തുടങ്ങി. ഉള്ളിലെ പ്രണയം ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഓർക്കുന്തോറും ഹൃദയത്തിൽ കറുത്ത പുക നിറയുന്നു. ആ പുകയിൽ ഇന്ദ്രഘോഷ് മാത്രം ചിരിച്ചു തിളങ്ങി.
“”ഞാൻ പോവാണ് ഇന്ദ്രഘോഷ്””.. ഏൽവിറ നിറഞ്ഞ മിഴികളോടെ പറഞ്ഞു.
ഇന്ദ്രഘോഷ് വെറുതേ പരുക്കനായി മൂളി. എന്തൊക്കെയോ പറയാൻ അവൾ വെമ്പി. പക്ഷേ മനസ്സിലിട്ട കൂച്ചു വിലങ്ങിന്റെ കൂർത്ത കൊളുത്തുകൾ നാവിനെയും തുളച്ചു വേദനിപ്പിച്ചു.
ഒരു സ്ത്രീ ഒരു ചെറിയ പെട്ടി കുങ്കുമ പൂവിൻ നാര് അവളുടെ ബാഗിൽ കൊണ്ട് വന്നു വെച്ചു. “”നന്നായി വിശ്രമിക്കണം. പിന്നെ ഈ പൂവ് പാലിൽ കലക്കി എന്നും രാവിലെ കുടിക്കണം””.. ആ സ്ത്രീ പറഞ്ഞു.
ഏൽവിറ കുങ്കുമ പൂക്കൾക്കിടയിലൂടെ നടന്നു. ബാഗ് പിടിച്ചു ആ സ്ത്രീ അവളെ അനുഗമിച്ചു. പാടത്തിന്റെ അങ്ങേ അറ്റത്തു നിന്ന് അവൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി. ഇന്ദ്രഘോഷിനെ കണ്ടില്ല. അവൾ വിങ്ങി പൊട്ടി കരഞ്ഞു കൊണ്ട് നടന്നു നീങ്ങി
——- ———————
മൗറീഷ്യയിൽ വിമാനമിറങ്ങിയ അവളെ സെസാനിട് ഗോത്രക്കാർ വന്നു കൂട്ടി കൊണ്ട് പോയി വേറെ ഒരു ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അല്ലെങ്കിൽ ഉന്നത വംശക്കാർ വന്ന് ഗർഭിണിയായ അവളെ കൊല്ലുമെന്ന് അവർ ഭയപ്പെട്ടു.
“”ആൺ കുഞ്ഞാണെങ്കിൽ മാത്രം ഞങ്ങൾ വന്ന് കൂട്ടി കൊണ്ടു പോകും. മറിച്ചു പെൺ കുഞ്ഞാണെങ്കിൽ നീയും കുഞ്ഞും ഇവിടെ തന്നെ താമസിച്ചോളൂ””.അവർ വളരെ സങ്കടത്തോടെ പറഞ്ഞു.
മാസങ്ങൾ കഴിഞ്ഞു. ഏൽവിറ പ്രസവിച്ചു. സുന്ദരനായ ആൺകുഞ്ഞ് ജനിച്ചു. അവൾ ആദ്യം നോക്കിയത് കുഞ്ഞിന്റെ കണ്ണിലേക്കാണ്. വെള്ളാരം കണ്ണല്ല. കവിളുകളിൽ കറുത്ത പുള്ളികളില്ല. ഏൽവിറ ചിരിച്ചു. ആശ്വാസത്തിന്റെ നെടു വീർപ്പിട്ടു.
“”നിനക്ക് നിന്റെ അച്ഛന്റെ ഛായ ആണല്ലോ. ശരിക്കും മൗല്യൻ തന്നെ. എങ്കിലും നീ സെസാനിട് ഘോത്രക്കാരാനാണ്. ഞങ്ങളുടെ രക്ഷകനാണ്””.. കുഞ്ഞിന്റെ കവിളിൽ മുത്തമിട്ടു കൊണ്ട് അവൾ പറഞ്ഞു.
എൽവിറയേയും കുഞ്ഞിനേയും സെസാനിട് ഗോത്രക്കാർ വന്നു ഗ്രാമത്തിലേക്ക് ആഘോഷപൂർവ്വം കൊണ്ടു പോയി. പാട്ടും കൊട്ടും പരമ്പരാഗൃത നൃത്തവുമായി ബാക്കിയുള്ളവർ അവളെ വരവേറ്റു. വിവരമറിഞ്ഞു ഉന്നത കുലക്കാർ തോക്കുകളുമായി പാഞ്ഞെത്തി.
“”നോക്കൂ. ഇവന്റെ മുഖത്തേക്ക് നോക്കൂ. നിങ്ങൾക്ക് ഇവനെ ഒന്നും ചെയ്യാനാവില്ല. വെള്ളാരം കണ്ണില്ല. കവിളിൽ കറുത്ത പുള്ളികളില്ല. ഇവൻ സെസാനിട് ഗോത്രക്കാരനല്ല. നിങ്ങളൊക്കെ വാനോളം പുകഴ്ത്തുന്ന ലോകത്തിലെ ഏറ്റവും ഉന്നത വംശക്കാരായ മൗല്യരിൽ പെട്ട ഒരാളുടെ കുഞ്ഞാണ്…ഉന്നതൻ… നിങ്ങളെക്കാൾ ഉന്നതൻ.. കൊല്ലാൻ കഴിയുമോ നിങ്ങൾക്കിവനെ.ഒരു ഉന്നതനെ നിങ്ങൾ കൊല്ലുമോ””…ഏൽവിറ ഉറക്കെ അട്ടഹസിച്ചു. പിന്നെ പൊട്ടി കരഞ്ഞു.
ഉന്നത വംശക്കാർ തോക്കുകൾ താഴെയിട്ടു.അവർ ആരാധനയോടെ ആ കുഞ്ഞിനെ ഒരു നോക്ക് കണ്ടു അഭിമാനത്തോടെ തിരികെ മടങ്ങി.
മുഹമ്മദ് ഫൈസൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ