2022 ജനുവരി 26, ബുധനാഴ്‌ച

സോറിയാസിസ്



മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പ്രതിഫലനമെന്നവണ്ണം, ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. മാറരോഗത്തിന്റെ വകുപ്പിലാണു ആധുനിക വൈദ്യ ശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായിതു കരുതപ്പെടുന്നു. ( റുമറ്റോയിഡ് ആർത്രൈറ്റിസ്,ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പൾ സ്ക്ല്Iറോസിസ്.എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.)

തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദ്ധം കൊണ്ടും രോഗം അധികരിക്കാറുണ്ട്. സാധാരണക്കരിൽ നിന്നു വ്യത്യസ്ഥമായി ഇവരിലെ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചിതമ്പലുകൾ പോലെ ഇളകി പോകുന്നുതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്.

എവിടെയൊക്കെ ബാധിക്കാം?

സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ (GUTTATE PSORIASIS), ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേഴ്സ് സോറിയാസിസ് (INVERSE PSORIASIS), പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്, കൂടാതെ നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്.

ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ,രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയും ചില അലർജ്ജികൾ കൊണ്ടും രോഗമുണ്ടാകാം, അധികരിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയതു ഉപയോഗിക്കാതെ, “തേങ്ങവെന്ത വെളിച്ചെണ്ണ” പോലെ നിരുപദ്രവകരമായ ലേപനങ്ങളാണ് ദീർഘകാല ഉപയോഗത്തിനു നല്ലത്. ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. പാലുൽപന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽഫിഷുകളും അസുഖങ്ങൾ കൂട്ടാം.

മദ്യവും പുകവലിയും ഒഴിവാക്കുക.നന്നായി ഉറങ്ങുക. അപകർഷത ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല എങ്കിലും ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭികരമാണ്. രോഗത്തെ ഭയക്കുന്തോറും, വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർത്യം മനസ്സിലാക്കുക. ഇതു പകരുകയില്ലന്നതും എല്ലാവരും അറിഞ്ഞിരിക്കുക.

ചികിൽസ

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ . അതിനായി സ്റ്റീറോയിഡുകൾ അടങ്ങിയ ലേപനങ്ങളും, അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്. എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനാലുള്ള രോഗമല്ലല്ലോ ഇത്. പിന്നീടു വന്നതല്ലെ? അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം മാറാം, സാവധാനമാണെങ്കിൽ കൂടിയും.

ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്.

ഹോമിയോപ്പതിയുടെ കാഴ്ച്ചപ്പാടനുസരിച്ച് ഒരോരുത്ത്രിലും രോഗം തുടങ്ങുന്നതോ അധികരിക്കുന്നതോ ആയ കാരണം വ്യത്യസ്ഥമായിരിക്കും. അതും, രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ച്‌ മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനും, രോഗം വീണ്ടും വരുന്ന ഇടവേള കൂട്ടാനും.ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.


ഡോ. ടി. ജി. മനോജ് കുമാർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ