എപ്പോഴോ കേട്ടു മറക്കാതെ നിൽക്കുന്ന ഒരു കഥ പറയാം.
ആര് എപ്പോൾ പറഞ്ഞെന്നോ, ഇങ്ങനെതന്നെയാണോ പറഞ്ഞത് എന്നും വ്യക്തമായ ഓർമ്മയില്ല. ഒരു
പക്ഷേ ഓഷോയാകാം അല്ലെങ്കിൽ മറ്റാരെങ്കിലുമാകാം. എന്തായാലും ഓർമ്മയിലുള്ളതും എനിക്കുവേണ്ടതുമായ
ഭാഗങ്ങൾ മാത്രം പുനർസൃഷ്ടിക്കുന്നു. കഥയുടെ ചുരുക്കം ഇതാണ്.
ഒരാൾ ഒരു ട്രെയിനിൽ കയറി, അദ്ദേഹത്തിന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലയിലുണ്ടായിരുന്ന ഭാണ്ഡം താഴെയിറക്കാതെ തലയിൽ തന്നെ വച്ചുകൊണ്ടായിരുന്നു യാത്ര. അടുത്തിരുന്നവർക്ക് ആശ്ചര്യം അടക്കാനായില്ല. അവർ അദ്ദേഹത്തോട് ചോദിച്ചു, താങ്കൾ എന്തിനാണ് ഭാരം തലയിൽ ചുവന്നുകൊണ്ടിരിക്കുന്നത്? അത് താഴെയിറക്കി വച്ചുകൂടേ? അതിനദ്ദേഹം പറഞ്ഞ മറുപടിയായിരുന്നു അതിലും രസകരം. ട്രെയിനിന്റെ ക്ലേശം കുറയ്ക്കുന്നതിനാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു മറുപടി. സഹയാത്രികർക്ക് ചിരിയടക്കാനായില്ല. തീർച്ചയായും ഇയാൾ ഒരു ഭ്രാന്തൻ തന്നെ എന്നവർ അനുമാനിച്ചു. താങ്കളുടേയും തലയിലെ ഭാരവും ചേർത്ത് തന്നെയല്ലേ ഇപ്പോഴും ഈ ട്രെയിൻ വഹിക്കുന്നത് എന്നൊരു മറുചോദ്യവും അവർ ചോദിക്കാതിരുന്നില്ല. എന്നാൽ ലോകത്തിലെ എല്ലാ ഭാരങ്ങളും തലയിലേറ്റി നടക്കുന്നവർ അല്ലേ നമ്മളിൽ മിക്കവരും എന്നായിരുന്നു അദ്ദേഹത്തിന്റെ പുഞ്ചിരിയോടെയുള്ള മറുപടി.
യഥാർത്ഥത്തിൽ നമ്മൾ എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയല്ലേ? ആവശ്യമുള്ളതും അല്ലാത്തതുമായ എല്ലാ പ്രശ്നങ്ങളും തലയിലേന്തുന്നു, തർക്കിക്കുന്നു, തല്ലുപിടിക്കുന്നു. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ അനുമാനങ്ങളിലെത്തുന്നു. മിക്കതും ആരെയും ബാധിക്കാത്ത കാര്യങ്ങൾ ആയിരിക്കും. അമേരിക്കയുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും അവർക്കു വിട്ടുകൊടുക്കാത്തവരാണ് നമ്മൾ. നമുക്കറിവുള്ളതും അല്ലാത്തതുമായ എല്ലാ വിഷയങ്ങളിലും തല കടത്തുന്നു. നമ്മളൊഴിച്ചു മറ്റാർക്കും ഇക്കാര്യങ്ങൾ പരിഹരിക്കുവാൻ കഴിയുന്നില്ല എന്ന വിധത്തിൽ ചിന്തിക്കുന്നു, പെരുമാറുന്നു. ഇന്നാണെങ്കിൽ ആർക്കും എന്തും പറയാവുന്ന സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒളിഞ്ഞും പതിഞ്ഞും നാം വിഷം തുപ്പുന്നു. ഒപ്പം നമുക്കറിയുമായിരുന്ന, പരിഹരിക്കാമായിരുന്നു പ്രശ്നങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു.
അടുത്തവന്റെ തലയിലെ ഭാണ്ഡത്തെക്കുറിച്ചന്വേഷിക്കുന്നതിനു മുൻപ്, നമ്മുടെ തലയിലെ ഭാണ്ഡം തിരിച്ചറിയുകയല്ലേ വേണ്ടത്? അതല്ലേ ആദ്യം ഇറക്കി വയ്ക്കേണ്ടത്? ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ