2022 മേയ് 24, ചൊവ്വാഴ്ച

പ്രതികരണങ്ങൾ




മൊത്തത്തിൽ നല്ല നിലവാരം പുലർത്തുന്നുണ്ട് ഇതിവൃത്തം. തൊഴിലിടങ്ങളിലെ തൊഴി വളരെ നന്നായിരുന്നു. ഇത്തരം തൊഴികൾ ധാരാളം ഏറ്റുവാങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ നർമ്മം കലർന്ന പ്രതിപാദ്യം വളരെ ഹൃദ്യമായി. മഞ്ഞപ്പിത്തത്തെക്കുറിച്ചുള്ള ലേഖനം ചില പുതിയ അറിവുകളും പകർന്നു തന്നു. വുമൺസ് ഡേയും, പിൻവിളിയും, ഓർമ്മകൾ യാത്രയാകുമ്പോഴുമെല്ലാം നല്ല കഥകൾ തന്നെയായിരുന്നു. സഞ്ചാരവും,  പാചകവും,നിരൂപണവുമെല്ലാം നല്ല നിലവാരം പുലർത്തുന്നുണ്ട്. എല്ലാ ആശംസകളും

പ്രവീണ നാഗേശ്വരൻ, കണ്ണൂർ

നല്ല ഒരു ഓൺലൈൻ മാസിക, ഒരു മാസികയ്ക്കുവേണ്ട വിഭവങ്ങൾ എല്ലാം ഉണ്ട്. ഞങ്ങൾ പ്രവാസികൾക്ക് ഇത്തരം മാസികകൾ തരുന്ന സന്തോഷം ചെറുതല്ല. ഏതാണ്ട് ഒരു വർഷമായി ഈ മാസിക വായിക്കുന്നുണ്ട്. എല്ലാ ലക്കങ്ങളും ഇഷ്ടമായി. കഴിഞ്ഞ ലക്കത്തിലെ പഴരസം ഉണ്ടാക്കി നോക്കി. പലർക്കും പറഞ്ഞുകൊടുത്തു കയ്യടിയും വാങ്ങി. വളരെ രുചികരമായിരുന്നു. ഇത്തരം ലളിതവും സ്വാദിഷ്ഠവുമായ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

നിസാർ അഹമ്മദ്, അബുദാബി

ആകാശത്തുകൂടി പറന്നു വന്ന്, ഞങ്ങളുടെ നൊസ്റ്റാൾജിയ അകറ്റുന്ന ഇതിവൃത്തത്തിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.ഞാൻ ഇവിടെ ഒരു ഹോസ്പിറ്റലിൽ നഴ്‌സ്‌ ആണ്. ഞങ്ങൾ കുറച്ചു മലയാളികൾ ഇവിടെയുണ്ട്. മിക്കവരും ഇതിവൃത്തത്തിന്റെ ആരാധകർ തന്നെ. നല്ല നല്ല സന്ദേശങ്ങൾ നൽകുന്ന മുഖമൊഴി തന്നെയാണ് ഏറെ പ്രിയം. പൊതുവേ വലിയ കാര്യങ്ങളോട് താൽപ്പര്യം ഇല്ലാതിരുന്ന ഒരാളായിരുന്നു ഞാൻ. അതുകൊണ്ടു ലേഖനങ്ങളോട് അലർജിയായിരുന്നു. ഒരു പക്ഷേ എന്റെ തലയിൽ ഇതൊന്നും കയറില്ല എന്ന തോന്നൽ ആയിരിക്കാം അതിനു കാരണം. ഇതിവൃത്തത്തിൽ പ്രതിപാദ്യം എന്ന തലക്കെട്ടിൽ വന്ന ഒരു ലേഖനം, തലക്കെട്ടിന്റെ രസം കൊണ്ട് വായിക്കാനിടയായി. അന്ന് മുതൽ ഞാൻ മുടങ്ങാതെ ഇതിലെ ലേഖനങ്ങൾ വായിക്കുവാൻ തുടങ്ങി. വ്യത്യസ്തമായ എഴുത്തു രീതിയാണ് എന്നെ ആകർഷിക്കുന്നത്. കഥകളും, കവിതകളും, യാത്രയുമെല്ലാം മനോഹരം. ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും നേരുന്നു.

ഗായത്രി രതീഷ്, ക്യാനഡ

ചെറിയ സംഭവങ്ങളിൽ കൂടി വലിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ശ്രീ സുമേഷ് രാമചന്ദ്രന്റെ സ്വപ്നാടനവും പതിവു തെറ്റിച്ചില്ല. റഷ്യൻ ഉക്രൈൻ യുദ്ധപശ്ചാത്തലത്തിലൂടെ ഇവിടെ നടക്കുന്ന രാഷ്ട്രീയ അരാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു നമ്മളെ ചിന്തിപ്പിക്കുവാൻ മുഖമൊഴിക്കും കഴിഞ്ഞിട്ടുണ്ട്. ശ്രീ ബിനു ആർ എഴുതിയ എലികൾ എന്ന കഥയിൽ കഥാകാരൻ എന്താണ് പറയുവാൻ ശ്രമിച്ചതെന്ന് മനസ്സിലായില്ലെങ്കിൽ കൂടിയും കഥ മോശമല്ലായിരുന്നു. ശ്രീമതി ശബാന ബീഗത്തിന്റെ അവസ്ഥാന്തരം എന്ന കഥ നന്നായി ആസ്വദിച്ചു. ശ്രീ ജോളി കുത്തുകല്ലുങ്കലിന്റെ നിള എന്ന കവിത വളരെയിഷ്ടപ്പെട്ടു. മറ്റു കവിതകളും നിലവാരം പുലർത്തി.പുസ്തക നിരൂപണം ഇത്തവണ രണ്ടെണ്ണമുണ്ടായിരുന്നു. ഒരു യാത്രാവിവരണ പുസ്തകത്തിന്റേയും നോബൽ സമ്മാനം നേടിയ ഒരു പുസ്തകത്തിന്റെ പരിഭാഷയുടേയും. രണ്ടും അത്യാവശ്യം നന്നായിത്തന്നെ അവതരിപ്പിച്ചു. ആരോഗ്യം, യാത്ര, പാചകം തുടങ്ങിയ സ്ഥിരം ലേഖനങ്ങളും മാസികയുടെ മനോഹാരിത കൂട്ടുന്നുണ്ട് എന്ന് നിസ്സംശയം പറയാം. ആകെ മൊത്തം ലക്ഷണമൊത്ത ഒരു മാസികയെന്നും.

പി. ആർ. കൃഷ്ണമോഹൻ, പന്തളം

ഡിജിറ്റൽ മാസിക നിറുത്തിയത് കഷ്ടമായിപ്പോയി. അത് തുടക്കം മുതൽ ഒടുക്കം വരെ ക്രമത്തിൽ വായിക്കുകയായിരുന്നു പതിവ്. ഇപ്പോൾ തിരഞ്ഞെടുത്തു വായിക്കണം എന്നൊരു പ്രശ്നമുണ്ട്. അതിൽത്തന്നെ ഏതാദ്യം വായിക്കണം എന്ന മറ്റൊരു പ്രശ്നവും. ഉള്ളടക്കം എല്ലാം നിലവാരമുള്ളവ തന്നെയാണ്. കഥകളും കവിതകളും എടുത്തു പറയേണ്ടവ തന്നെ.

ബിന്ദു വിജയൻ, അവിനാശി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ