”ഒരു വീട്ടിലെ സ്ത്രീകളാരും പുറത്തിറങ്ങുന്നില്ല എങ്കിൽ ആ കുടുംബത്തിന്റെ സൽപ്പേര് അത്രയ്ക്കും കൂടുതലായിരിക്കും”
മത തീവ്രവാദികളുടെ ശക്തമായ ഭീക്ഷണികൾ നേരിടുന്ന ലോകത്തിലെ അപൂർവ്വം ചില എഴുത്തുകാരിൽ പ്രമുഖയാണ് ബംഗ്ലാദേശുകാരിയായ തസ്ലീമ നസ്റിൻ.
ബാബറി മസ്ജിദ് തകർത്ത സംഭവവും അതിനെ തുടര്ന്നുണ്ടായ വർഗ്ഗീയ കലാപങ്ങളും പ്രമേയമാക്കി 1993 ൽ ലജ്ജ എന്ന നോവൽ പുറത്തു വന്നതോടു കൂടി ജീവനുതന്നെ ഭീക്ഷണി നേരിട്ട് ഇവർക്ക് രാജ്യം വിടേണ്ടിവന്നു …
1994 മുതൽ ഇന്ത്യയിലടക്കം പലരാജ്യങ്ങളിലായ് മാറി മാറി താമസിച്ചാണ് തന്റെ പിന്നീടുള്ള സാഹിത്യപ്രവര്ത്തനം അവർ മുന്നോട്ട് കൊണ്ടുപോയത്.
മതവർഗ്ഗീയ വാദികളെ ഒട്ടും തൃപ്തിപ്പെടുത്തുനതായിരുന്നില്ല അവരുടെ പിന്നീടുള്ള രചനകളൊന്നും.
ഒരു യഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ഒരു സ്ത്രി സ്വീകരിക്കുന്ന സുധീരമായ നിലപാടുകളാണ് ”അന്തസ്സുള്ള നുണകൾ ” എന്ന നോവൽ.
ഒരു സ്ത്രി എന്തൊക്കെ പഠിച്ചാലും അവൾക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാൾ എത്രയോ താഴെയാണ് അവളുടെ സ്ഥാനം. ബുർഖയിലും വീടിന്റെ നാലു ചുവരുകൾക്കുള്ളിലും തളച്ചിടപ്പെടേണ്ടതാണ് അവളുടെ വ്യക്തിത്വം. യഥാസ്ഥിതികത്വത്തിന്റെ ഇത്തരം കോട്ടകൊത്തളങ്ങളോട് ഒറ്റയാൾ കലാപം നടത്തുന്ന വിദ്യാസമ്പന്നയായ ഒരു സ്ത്രീയുടെ പ്രതികാരത്തിന്റെ കഥയാണ് തസ്ലീമ നസ്റിൻ പങ്കുവയ്ക്കുന്നത്.
ഝുമുർ വിദ്യാസമ്പന്നയാണ്. അച്ചനും അമ്മയും എല്ലാ സ്വാതന്ത്ര്യവും നൽകി വളർത്തിയ മകൾ. പാട്ടും നൃത്തവുമറിയുന്നവൾ. ഝുമുറിലൂടെയാണ് നോവൽ മുന്നോട്ട് പോകുന്നത്
ഹരുൺ എന്ന ബിസിനസ്സുമാനെ ഝുമുർ പ്രണയിച്ച് വിവാഹം കഴിക്കുന്നു..
ഝുമുറിന്റെ വീട്ടില് നിന്നും തികച്ചും വ്യത്യസ്തമാണ് ഭർതൃവീട്ടിലെ രീതികൾ.
ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബം. സ്ത്രീകൾ ഉച്ചത്തില് സംസാരിക്കാൻ പാടില്ല. തലമുടി മറയ്ക്കുന്ന സാരിത്തലപ്പ് വീട്ടിനുള്ളിൽ പോലും താഴ്ത്തിയിടരുത്.
പുരുഷന്മാരുടെ മുഖത്തുനോക്കി സംസാരിക്കരുത്.വീടിന് പുറത്തിറങ്ങരുത് അങ്ങനെ ചട്ടങ്ങളൊരുപാടുണ്ട്..
ഉച്ചത്തിൽ ചിരിക്കുകയും മൂളിപ്പാട്ട് പാടുകയും ചെയ്യുന്ന അവളിലെ ശീലം രുക്ഷമായ നോട്ടത്തിലൂടെ ഹരുണിന്റെ അമ്മ ആദ്യദിനങ്ങളിൽ തന്നെ അടിച്ചൊതുക്കി. താനകപ്പെട്ടത് ഒരു കാരാഗൃഹത്തിലാണെന്ന് ഝുമുർ വളരെ പെട്ടന്നുതന്നെ തിരിച്ചറിഞ്ഞു.
വരാന്തയിൽ പുറത്തേക്ക് നോക്കിനില്ക്കുന്ന ഝുമുറിനെ ഹരുൺ ഉപദേശിക്കുന്നു.
”നീയിങ്ങനെ വരാന്തയിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടാൽ മോശമാണ് ഉള്ളിലേക്ക് വരു.
നീ ഞങ്ങളുടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത് വധുക്കൾ വീടിനുള്ളിൽ കഴിയേണ്ടവരാണ് ”
‘വധു’ എന്താണ് വധു ? അവള് പതിയെ തിരിച്ചറിയുന്നു വധു എന്ന വാക്കിന് ഇവർ കല്പ്പിക്കുന്ന അർത്ഥവും വ്യാപ്തിയും.
ഭർതൃഗൃഹത്തിലെ സകലർക്കും വച്ചുവിളമ്പേണ്ടവൾ. വസ്ത്രങ്ങൾ അലക്കുകയും, ഭർത്താവിന്റെ അച്ഛനേയും അമ്മയേയും സഹോദരിമാരേയും പരിപാലിക്കുകയും ചെയ്യേണ്ടവൾ. എല്ലാം കഴിഞ്ഞ് രാത്രിയിൽ കിടപ്പറയിൽ ഭർത്താവിന് ഭോഗിക്കാൻ തക്കവണ്ണം കിടന്നുകൊടുക്കുകയും, മക്കളെ പെറ്റുകൂട്ടുകയും ചെയ്യാൻ വിധിക്കപ്പെട്ടവൾ.
ഭർത്താവിന്റെ സങ്കടത്തിലും സന്തോഷത്തിലും പങ്കുചേരണം.സ്വന്തമായി സങ്കടമോ സന്തോഷമോ ഇഷ്ടാനിഷ്ടങ്ങളോ പാടില്ല. ഭർത്താവിന്റെ ഇഷ്ടമായിരിക്കണം വധുവിന്റേയും ഇഷ്ടം. ഭർതൃവീട്ടുകാരുടെ എല്ലാകാര്യങ്ങളും അറിഞ്ഞ് ചെയ്യണം. സ്വന്തം വീട്ടുകാരെകുറിച്ചുള്ള ചിന്തകൾ പാടില്ല. ഇതാണ് കുലീനയായ വധു.
താൻ കരസ്ഥമാക്കിയ ഡിഗ്രികൾ, സ്വപ്നം കണ്ട ജോലി, അഭ്യസിച്ച സംഗീതം എല്ലാം പാഴാവുകയാണ്. പ്രണയിച്ച ഹരുണല്ല ഇപ്പോൾ തന്റെ കൂടെയുള്ളത്. പാട്ടുകേൾക്കാൻ കൊതിയോടെ കാത്തിരുന്ന ഹരുണിന് ഇപ്പോൾ തന്റെ പാട്ട് കേൾക്കാൻ താൽപ്പര്യമില്ല, തന്നോട് മിണ്ടാനോ കളിചിരികൾ പറയാനോ നേരമില്ല. മാതാപിതാക്കളുടേയും സഹോദരിമാരുടേയും കാര്യത്തിൽ ഏറെ ശ്രദ്ധാലുവായ ഭർത്താവ് തന്റെ സുഖവിവരങ്ങൾ തിരക്കുന്നില്ല. ഇഷ്ടങ്ങൾ അറിയാൻ ശ്രമിക്കുന്നില്ല.
ഒരാളെ സ്വന്തമാക്കുക എന്നതിന് ഹൃദയംകൊണ്ട് അടുത്ത് എന്നർത്ഥമില്ലെന്ന് ഝുമുർ തിരിച്ചറിയുന്നു.
എങ്കിലും പ്രതീക്ഷ കെെവിടാതെ അവൾ കാത്തിരുന്നു.
ഭാര്യ ഗർഭിണിയാണെന്നറിയുമ്പോൾ ഏതൊരു ഭർത്താവും സന്തോഷിക്കുമെന്നവൾ കരുതി. പക്ഷേ ഹരുണിൽ ആ സന്തോഷമവൾ കണ്ടില്ല. പ്രതീക്ഷിച്ചപോലെ ചേർത്തുപിടിച്ച് വായുവിൽ വട്ടം കറക്കിയില്ല, ഉമ്മവെച്ചില്ല.
ആദ്യ രാത്രിയിൽ കിടക്കവിരിയിൽ സൂക്ഷിച്ച് നോക്കി രക്തം പൊടിയാത്തതെന്ത് എന്ന് സംശയദൃഷ്ടിയോടെ ചിന്തിച്ച മനസ്സിനുടമയാണ് ഹരുൺ. വിവാഹത്തിന് ശേഷമാണ് ഹരുണിലെ യാഥാസ്ഥിതികവാദി പൂർണ്ണരൂപം കെെക്കൊണ്ടത്.
ഒരു പെൺകുട്ടി ചെയ്യാൻ പാടില്ലാത്ത പലതും ഇവൾ ചെയ്തിട്ടുണ്ട്. കൂട്ടുകാരോടൊത്ത് സായാഹ്നസവാരിക്ക് പോവുക, അന്യ പുരുഷന്മാർക്ക് മുന്നിൽ പാട്ടുപാടുക, നൃത്തം ചെയ്യുക, അങ്ങനെ പലതും. ഹരുൺ അസ്വസ്ഥനാണ്.
ഝുമുർ, നമ്മൾ ഈ കുഞ്ഞിനെ കളയുന്നു. അപ്രതീക്ഷിതമായ് ഹരുണിൽ നിന്നും കേട്ട വാക്കുകൾ അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
എന്റേതെന്ന് എനിക്ക് പൂർണ്ണ ബോധ്യമുള്ള കുഞ്ഞ് മാത്രമേ എന്നെ അച്ഛാ എന്ന് വിളിക്കാൻ പാടുള്ളു. അതുകൊണ്ട് ഈ കുഞ്ഞിനെ നമ്മൾ കളയുന്നു. നാളെ ആശുപത്രിയിൽ പോകാൻ തയ്യാറാവുക. വീട്ടിൽ മറ്റാരും ഈ വിവരം അറിയരുത്.
ഭർത്താവ് തന്നെ സംശയിക്കുന്നു. വിവാഹത്തിന് മുമ്പ് കൂട്ടുകാരോടൊത്ത് കളിച്ച് ചിരിച്ചു നടന്ന ഞാനൊരു വഴിപിഴച്ചവളാണെന്ന് ഹരുൺ വിശ്വസിക്കുന്നു. പിന്നെന്തിന് പ്രണയിച്ചു കല്ല്യാണം കഴിച്ചു? ചോദ്യങ്ങൾ ഒരുപാടുണ്ട്.പക്ഷെ ശരീരം തളർന്ന് എഴുന്നേൽക്കാൻ ശക്തിയില്ലാതെ അവൾ നിലത്ത് വീണുപോയി. ഉറക്കെ കരയാനുള്ള സ്വാതന്ത്ര്യം പോലും ആ വീട്ടിനുള്ളിൽ അവൾക്കില്ലായിരുന്നു.
ഝുമുർ വിലപിച്ചു കാലുപിടിച്ച് കരഞ്ഞു. ഇത് നമ്മുടെ കുഞ്ഞാണ് ഇതിനെ നശിപ്പിക്കരുത്. ഞാൻ പിഴച്ചവളല്ല.
സ്ത്രീകളുടെ കണ്ണീരിനും കരച്ചിലിനും വിലകൽപ്പിക്കുന്ന കുടുംബത്തിലല്ല ഹരുൺ ജനിച്ചുവളർന്നത്.
അതുകൊണ്ടുതന്നെ അവളുടെ കരച്ചിലും സങ്കടവുമെല്ലാം വെറും നാടകം മാത്രമായാണ് ഹരുണിന് തോന്നിയത്.
ആ വീട്ടിൽ മറ്റുള്ളവർ ആരുമറിയാതെ ഒരു കൊലപാതകം നടന്നു. അവളുടെ ഉള്ളിൽ മാതാരമായി മരണത്തിന്റെ തേങ്ങൽ ഒതുങ്ങി.
പതിനഞ്ച് ദിവസം ശാരികബന്ധം പാടില്ലെന്ന ഡോക്ടറുടെ നിര്ദ്ദേശം പാലിക്കാൻ ഹരുൺ തയ്യാറായില്ല. നാലാം ദിവസം മുതൽ തന്റേതെന്നുറപ്പുള്ള കുഞ്ഞിന് വേണ്ടി ഹരുൺ പരിശ്രമം തുടങ്ങി.
വീട്ടുജോലികളിൽ നിന്ന് കുറച്ച് ദിവസത്തേക്ക് തന്നെ മാറ്റിനിർത്തണമെന്ന് അമ്മയോട് ഹരുൺ പറയുമെന്നവൾ വൃഥാ പ്രതീക്ഷിച്ചു.
കുടുംബത്തിൽ ആർക്കുവേണമെങ്കിലും അസുഖം വരാം. എന്നാൽ വധുവിനു അസുഖമുണ്ടാകുന്നത് ഉചിതമല്ല. വധുവിന് എപ്പോഴും സുഖമുണ്ടായിരിക്കണം. കാരണം കുടുംബത്തിൽ ആർക്കു സുഖക്കേടു വന്നാലും വധുവിന്റെ കൈകൊണ്ട് ശുശ്രൂഷിച്ച് അവരെ സുഖപ്പെടുത്തണം. അതുകൊണ്ട് വധുവിനു സുഖമില്ല, ദുഃഖമാണ് എന്നു പറഞ്ഞ് ഇരിക്കാനോ കിടക്കാനോ പാടില്ല.
ഭർത്താവിന്റെ ശാരീരിക സുഖത്തിന് വേണ്ടി വളർത്തുന്ന വിശേഷപ്പെട്ട ഇരുകാലി മൃഗം മാത്രമാണോ താൻ, തന്റെ ശരീരത്തിന്മേൽ എല്ലാ അധികാരവും ഭർത്താവിനാണ് തനിക്കുപോലും അത്രയ്ക്കും അധികാരമില്ല.
സങ്കടങ്ങൾ പങ്കുവെയ്ക്കാൻ ആരുമില്ല. പഴയ കൂട്ടുകാരെ കാണാൻ അവസരമുണ്ടാകും എന്ന കാരണത്താൽ സ്വന്തം വീട്ടിലേക്ക് പോകുവാനും അനുവദിക്കുന്നില്ല.
തന്റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് താനാണ്. അമ്മ ഒരിക്കല് അച്ഛനോട് പറഞ്ഞ വാക്കുകള് അവളോര്ത്തു ..
”എനിക്ക് ആണ്കുട്ടികൾ വേണ്ട ഝുമുർ എനിക്ക് ആൺകുട്ടിയാണ് .എന്റെ വാർദ്ധക്യത്തിൽ ഇവൾ എന്നെ നോക്കും “.
അവളറിയാതെ അവളിൽ പ്രതികാരചിന്ത കൂടുക്കൂട്ടി
പരസ്പര സ്നേഹവും വിശ്വാസവുമുള്ള, സുഖകരമായ ദാമ്പത്യമാണ് താൻ പ്രതീക്ഷിച്ചത്.അതിൽ വ്യക്തിസ്വാതന്ത്ര്യത്തിന് ക്ഷയം വരരുത്. നിഷ്ഠൂരതയും ഹീനതയും ഉണ്ടാകരുത്. ഒരാൾ മറ്റൊരാളെ പിറകോട്ട് വലിക്കരുത്. ഒരാൾ മറ്റൊരാളുടെ ഗതിവേഗത്തെ തടസപ്പൊടുത്തരുത്. കലഹവും വെറുപ്പമല്ല സഹധർമ്മിത്വവും സഹാനുഭൂതിയുമാണ് ഉണ്ടാവേണ്ടത്. പക്ഷെ വിവാഹശേഷം ഹരുൺ തന്റെ എല്ലാസ്വപ്നങ്ങളും തകർത്തുകളഞ്ഞു. തീർച്ചയായും ഞാനിതിന് പ്രതികാരം ചെയ്യും.
പക്ഷേ നാലുചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട ഒരുവൾക്ക് എന്ത് ചെയ്യാൻ പറ്റും?
അവൾക്ക് സ്വയം സഹതാപം തോന്നി.
വയറ്റിൽ വളർന്നു വന്ന തന്റെ ആദ്യ കുഞ്ഞിനെ എത്ര ലാഘവത്തോടെയാണ് ഹരുൺ നശിപ്പിച്ചു കളഞ്ഞത്.
”തന്റേതെന്ന് തനിക്കുറപ്പുള്ള കുഞ്ഞേ തന്നെ അച്ഛാ എന്ന് വിളിക്കാവു ” ഹരുണിന്റ വാക്കുകൾ അവളിൽ രോക്ഷത്തിന്റെ അഗ്നി ജ്വലിപ്പിച്ചു.
ഝുമുർ വരാന്തയിലിറങ്ങി പുറത്തേക്ക് നോക്കി നിന്നു.
”അഫ്സൽ ” അതാണയളുടെ പേര്.
താഴത്തെ നിലയിൽ താമസിക്കുന്ന ഡോക്ടർ ഫാമിലിയിലെ ബന്ധുവാണ് .ചിത്രകാരൻ, സഞ്ചാരപ്രിയൻ.എവിടേയും സ്ഥിരമായ് താമസിക്കില്ല. കുറച്ച് ദിവസങ്ങളായി അവൾ അയാളെ കാണുന്നു. താഴെ പൂന്തോട്ടത്തിലൂടെ അലസനെപ്പോലെ നടക്കുന്ന സുന്ദരനായ ചെറുപ്പക്കാൻ. പകൽസമയങ്ങളിൽ താഴത്തെവീട്ടിൽ അയാൾ ഒറ്റയ്ക്കാണ്.
വിവാഹശേഷം അവൾ പുറത്തുളളവരെ അപൂർവ്വമായേ കാണാറുള്ളു.
അവരുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി. ആ കണ്ണുകളിൽ തിരിച്ചറിയാനാവത്ത എന്തോ ഒരു മാസ്മരികത.. അതവളെ പെട്ടന്നുതന്നെ കീഴടക്കി.
ഇഷ്ടജനത്തിൽ നിന്നും തുടരെത്തുടരെ ആഘാതമേറ്റ മനുഷ്യന് അന്യമനുഷ്യനോട് ആകർഷണം കൂടും. ഒരാശ്രയത്തിനായ് അവർ കൊതിക്കും..
അഫ്സൽ തനിക്കൊരാശ്വാസമാണെന്ന് ഝുമുർ കരുതി. തന്നോട് ചിരിക്കുന്ന ഒരേയൊരു വ്യക്തി, താൽപ്പര്യത്തോടെ തന്നെ നോക്കുന്ന കണ്ണുകൾ. അവൾ എന്നും വരാന്തയിൽ വന്നുനില്ക്കും.
ഹരുണിന്റെ അനുജന് ആക്സിഡന്റ് പറ്റി ആശുപത്രിയിലാണ്. പകൽസമയങ്ങളിൽ എല്ലാവരും രോഗിയുടെ അടുത്താണ്. അവൾക്ക് ആശുപത്രിയിൽ പോകാൻ അനുവാദമില്ല. അശുപത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കുക, മറ്റുള്ളവരുടെ വസ്ത്രങ്ങൾ അലക്കുക, ബാക്കി സമയങ്ങളിൽ വെറുതെ വീട്ടിലിരിക്കുക. ഇത്രയുമാണ് അവളുടെ ജോലി. ഒരു തടവുകാരിയെപോലെ.
അന്നാദ്യമായ് ഝുമുർ കോണിപ്പടിയിറങ്ങി. അഫ്സലുമായ് സംസാരിച്ചു. വളരെപ്പെട്ടന്നു തന്നെ അവർ തമ്മിൽ അടുത്തു.
ഇത്രയും ദിവസം ഞാന് ഹരുണിന്റെ തടവറിയിൽ ബന്ദിയായിരുന്നു. അച്ഛൻ, അമ്മ, സഹോദരി, കൂട്ടുകാർ എന്നുവേണ്ട എനിക്കുള്ളതെല്ലാം നിഷ്ഠൂരമായ് എന്നിൽ നിന്നും വളരെ ദൂരേക്ക് വലിച്ചെറിഞ്ഞു. ഹരുൺ വിചാരിക്കുന്നുണ്ടാവും ഇതിന്റെയൊന്നും കണക്ക് സൂക്ഷിക്കാനറിയാത്ത പൊട്ടിപ്പെണ്ണാണ് ഞാനെന്ന്. എന്നെ അപമാനിച്ചതിനും, എന്നെ എന്നിൽ നിന്നും പിഴുതുമാറ്റിയതിനും ഞാന് പ്രതികാരം ചെ യ്യും.
വിശ്വവിദ്യാലയത്തിൽ പഠിച്ച് ഉയർന്ന മാർക്ക് വാങ്ങിയത് തടവറജീവീതം കൊതിച്ചായിരുന്നില്ല. ഭർതൃഗൃഹത്തിലെ ആളുകളുടെ നാക്കിന് തൃപ്തിയുണ്ടാക്കാൻ ജന്മമെടുത്തതല്ല ഞാനെന്ന പെണ്ണ്.
ഝുമുർ ഒരു തീരുമാനത്തിലെത്തിയിരുന്നു. ഞാൻ അഫ്സലിന്റെ കുഞ്ഞിനെ പ്രസവിക്കും. ഹരുണിനെ ആ കുഞ്ഞ് അച്ഛാ എന്ന് വിളിക്കും. തനിക്ക് സാധ്യമാവുന്ന ഏക പ്രതികാരം.
ആ ഒരു മാസത്തിനുള്ളിൽ കൃത്യമായ കണക്ക് വച്ച് അവൾ കോണിപ്പടിയിറങ്ങി.. രാത്രിയിൽ ഹരുണിൽ നിന്നും വാശിയോടെ വിട്ടുനിന്നു.
ഝുമുർ ഗർഭിണിയാണ്. ഹരുൺ സന്തോഷവാനും. തനിക്കൊരു കുഞ്ഞ് പിറക്കാൻ പോകുന്നു. തന്റെ സ്വന്തം കുഞ്ഞ്.
”നഗ്നയായൊരു പെണ്ണിന് മുന്നിൽ അനന്തതയിലേക്ക് നീളുന്നൊരു കോണിപ്പടി ” അവസാന ചിത്രവും വരച്ചുവച്ച് അഫ്സൽ തന്റെ യാത്ര തുടര്ന്നു.
ഹരുൺ കുഞ്ഞിനെ ഓമനിക്കുന്നത് കാണുമ്പോൾ അവൾക്ക് പശ്ചാത്താപം തോന്നി. തെറ്റുകൾ ഏറ്റു പറയാൻ മനസ്സൊരുങ്ങി. വേണ്ട അതിന്റെ ആവശ്യമില്ല. ശിക്ഷ ഞാൻ ആദ്യമേ അനുഭവിച്ചു കഴിഞ്ഞു . ഒരു തെറ്റിന് രണ്ട് ശിക്ഷ വേണ്ട. ഞാൻ കൊളുത്തിവിട്ട തീജ്വാലകള് ഞാൻ തന്നെ എന്റെ സുഖത്തിന്റെ വെള്ളമൊഴിച്ച് കെടുത്തുകയാണ്.
സ്നേഹം എന്നു പറഞ്ഞാൽ തനിക്കൊന്നുമില്ലാതാക്കൽ എന്നർത്ഥമില്ലല്ലോ.
തസ്ലീമ നസ്റിൻ തന്റെ ശക്തമായ ഫെമിനിസ്റ്റ് നിലപാടുകൾ വ്യക്തമാക്കുകയാണ് അന്തസ്സുള്ള നുണകളിലൂടെ.
വ്യഭിചാരിണിയും മതവിരോധിയും ദേശദ്രോഹിയുമൊക്കെയായ് ഈ എഴുത്തുകാരി മുദ്രകുത്തപ്പെട്ടത് ഇതുപോലെ കുറിച്ചിട്ട അക്ഷരങ്ങളുടെ പേരിലാണ്.
ലിബേഷ് കാരിയിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ