2022 ജൂൺ 25, ശനിയാഴ്‌ച

പാവ

 

പെൻഷൻ കിട്ടിയ തുകയും കയ്യിൽ ഒരു പഴയ സഞ്ചിയിൽ ഒരു ബനിയനും മുണ്ടുമെടുത്ത് ഇറങ്ങാനൊരുങ്ങിയപ്പോഴാണ് ചാക്കിൽ പഴുക്കാൻ വേണ്ടി കെട്ടി വച്ച പാളയംകോടൻ പഴത്തിൻറെ കാര്യം ഓർമ്മവന്നത്.

തിരിച്ചു പതിയെ ചായ്പ്പിലേക്ക് നടന്ന് വന്ന് ചാക്ക് തുറന്നു നോക്കിയപ്പോൾ നേരിയ മഞ്ഞപ്പ് വീണിട്ടുണ്ട്. അതിൽ നിന്ന് രണ്ട് പടല ഉരിഞ്ഞു കടലാസ്സിൽ പൊതിഞ്ഞു ആ സഞ്ചിയുടെ അടിയിൽ വച്ചു.

രണ്ടോസം കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും മുഴോൻ പഴുത്ത് പോവും ലോ.. അയാൾ ആത്മഗദം പറഞ്ഞു.

ലക്ഷ്മി ഉണ്ടായിരുന്നപ്പോൾ ഒരുപാട് മാങ്ങയും ചക്കയും പഴവുമെല്ലം ചാക്കിൽ കെട്ടി തലയിലും കയ്യിലുമായി കൊണ്ടുപോകുമായിരുന്നു. അവൾ പോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇന്നിപ്പോൾ അതെല്ലാം അണ്ണാനും കിളികൾക്കും മാത്രമായി. ഈ രണ്ട് പടല പഴം തന്നെ തൂക്കി പിടിക്കാൻ പ്രായം അനുവദിക്കുന്നില്ല. ഇന്നലെ മോനെയും മീനു കുട്ടിയേയും കാണാൻ ഇറങ്ങേണ്ടതായിരുന്നു. ബാങ്കിൽ നിന്ന് പെൻഷൻ തുകയുമെടുത്ത് വന്നപ്പോഴേക്കും നേരം ഉച്ചയായി. വല്ലാത്ത ക്ഷീണവും തളർച്ചയും കൊണ്ട് ഉറങ്ങിപ്പോയി.

വഴിവക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി പതുക്കെ നടന്നപ്പോൾ കുസൃതിയോടെ കുലുങ്ങി കുലുങ്ങി ഒരു ഓട്ടോ വരുന്നകണ്ട് കൈകാണിച്ചു.

വലിയ ശബ്ദത്തിൽ പാട്ട്മായി വന്ന ആ ഓട്ടോ മുൻപിൽ വന്നു നിന്നു.

“എവിടേയ്ക്കാ അപ്പാപ്പാ..”

“റെയിൽവേ സ്‌റ്റേഷൻ..”

“അരമണിക്കൂർ കഴിഞ്ഞാൽ ബസ് വരും. അവിടം വരെ 60 രൂപയാവും ട്ടോ..”

“സാരമില്ല, അധികം നേരം നിൽക്കാനും വയ്യ..”

 അയാൾ അതുംപറഞ്ഞു ഓട്ടോയിൽ കേറി.

കുറച്ചു സമയത്തിനുള്ളിൽ തന്നെ തകർപ്പൻ പാട്ടും മേളവുമായി ഓട്ടോ റെയിൽവേ സ്റ്റേഷനിൽ വന്ന് നിന്നു.

ഓട്ടോക്കാരന് പൈസ കൊടുത്ത് സ്റ്റേഷനിലേക്ക് തിരിഞ്ഞപ്പോൾ പല വർണ്ണങ്ങളിൽ മനോഹരമായ പാവകളും കളിപ്പാട്ടങ്ങളുമായി ഒരു പെട്ടിക്കടക്കാൻ നിൽക്കുന്നുണ്ട്.

മീനൂട്ടിയ്ക്ക് ഒരു പാവ വാങ്ങിയാൽ നല്ല സന്തോഷം ആവും..

കയ്യിൽ ചുരുട്ടി പിടിച്ച കാശു നോക്കി അയാൾ ഓർത്തു.

“ ഈ പാവയ്ക്ക് എത്രയാ വില..?”

“വലുത് ഒന്നിന് 230, ചെറുത് 120. പിന്നെ ഈ ലൈറ്റ് കത്തുന്നതിന് 280 വരും. പാട്ടും കൂടിയുള്ള ആടുന്ന പാവയ്ക്ക 470 രൂപ..ഏതാ വേണ്ടത്..?”

 “ചെറുത് മതി.. 120 ൻറെ. ചൊമപ്പ കളറ് എടുത്തോ..”

 വലുത് വാങ്ങാൻ ആയിരുന്നു ആഗ്രഹം. പക്ഷേ യാത്രയ്ക്കും മറ്റും കാശ് തികയാതെ വരും.

പൊതിഞ്ഞ ആ പാവയും കക്ഷത്തിൽ വച്ചു ടിക്കെറ്റ് എടുക്കാൻ കൗണ്ടറിൽ ചെന്നു.

“പാസഞ്ചർ ട്രെയിൻ എപ്പോഴാ..?

ഒരു എറണാകുളം ടിക്കറ്റ് തരൂ…”

ട്രെയിൻ വരാൻ അര മണിക്കൂർ താമസം ഉണ്ട്.

കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങി അയാൾ പ്ലാറ്റ് ഫോമിലേക്ക് നടന്നു.

തെല്ലിടെ കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് ആരോ തോണ്ടി..

തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു ചില്ലറ പൈസകൾ കയ്യിലിട്ട് കിലുക്കി കൊണ്ട് ഒരു പെൺകുട്ടി. ആ..മീനുട്ടിയുടെ പ്രായം കാണും.

“മോൾടെ പേരെന്താ..?”

മറുപടി പറയാതെ അവൾ മുഖത്ത് നോക്കി പൈസ കിലുക്കി കൊണ്ടിരുന്നു.

“എവിട വീട് ..?”

ചിരിച്ചുകൊണ്ട് അയാൾ വീണ്ടും ചോദിച്ചു .

അവൾ ഒരു കയ്യിലെ ചില്ലറ കിലുക്കികൊണ്ട് വയറ്റത്തടിച്ചു വീണ്ടും കൈ നീട്ടി.

പിന്നൊന്നും ചോദിക്കാതെ അയാൾ പോക്കറ്റിൽ കൈയ്യിട്ട് ഒരു നാണയം തപ്പിയെടുത്ത് അവൾക്ക് കൊടുത്ത്.

ട്രെയിൻ വന്നപ്പോൾ അവളാണ് ആദ്യം ഓടി കേറിയത്.

കേറിയപാടെ ഓരോരുത്തരോടും കയ്യിലെ ചില്ലറ പൈസ കിലുക്കികൊണ്ട് യാചിച്ചു നടന്നു.

ആ കമ്പാർട്ട്മെൻറ് മുഴുവൻ നടന്നശേഷം കുറച്ചു കഴിഞ്ഞപ്പോൾ അവൾ അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ വന്നിരുന്നു. ഇടയ്ക്ക് അയാളുടെ സഞ്ചിയിലേക്കും കക്ഷത്തിൽ ഇരിക്കുന്ന പൊതിയിലേക്കും മാറിമാറി നോക്കി.

അയാൾ ഒന്ന് ചിരിച്ചു.

അവൾക്ക് ഇത് പാവയാണെന്ന് അറിയാമാവോ..?

പെൺകുട്ടിയല്ലേ മനസിലായി കാണും. അവൾക്കീ പാവ വേണവോ..? എന്തിനാണ് ഇടയ്ക്കിടെ എന്നെ തന്നെ നോക്കുന്നത്..?

ചിലപ്പോൾ വിശക്കുന്നുണ്ടാവും,

ഒരു പഴം എടുത്ത് കൊടുത്താലോ..?

വേണ്ട, നല്ലോണം പഴുത്തിട്ടില്ല.

ചായ വരട്ടെ, ഒരു ചായ വാങ്ങി കൊടുക്കാം.

അങ്ങനെ പലവിധ ചിന്തകളോടെ ആയാളും അവളെ തന്നെ നോക്കിയിരുന്നു.

അപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി, അവൾ ആ കംപാർട്മെൻറ് വിട്ട് അടുത്തതിലേക്ക് കയറി.

കുറച്ചിടെ കഴിഞ്ഞപ്പോൾ അയാളൊന്ന് മയങ്ങി. വൈകാതെ നല്ല ഉറക്കത്തിലേക്കും.

ഇടയ്ക്കിടെ ചൂളം വിളിച്ചുകൊണ്ട് അവരെയും കൊണ്ട് ആ ട്രെയിൻ പാഞ്ഞു നീങ്ങി.

കുറച്ചു സമയത്തെ ഉറക്കത്തിന് ശേഷം അയാൾ ചാടി എണീറ്റു അടുത്തിരുന്ന ചെറുപ്പകാരനോട് ചോദിച്ചു.

“എർണാളം ആയോ..?”

“അപ്പൂപ്പന് എവിടേക്കാ പോകേണ്ടത്..?  അടുത്ത സ്റ്റേഷൻ എറണാകുളം സൗത്ത്.”

“ആ..ഉറങ്ങിപ്പോയി.. ഞാൻ ഉറങ്ങിപ്പോയി.”  അയാൾ പറഞ്ഞു.

ട്രെയിൻ ആഞ്ഞു വലിഞ്ഞുരഞ്ഞു എറണാകുളം  സൗത്ത് സ്റ്റേഷനിൽ നിർത്തി.

വലിയൊരു കോട്ടുവായിട്ട് സഞ്ചിയും തൂക്കി പതുക്കെ അയാൾ ഇറങ്ങി നടന്നു നീങ്ങി.

അയ്യോ..പാവ എടുത്തില്ല. അയാൾ തിരിച്ചു ട്രെയിനിനടുത്തേക്ക് വേഗത്തിൽ നടക്കാൻ ശ്രമിച്ചു.

ട്രെയിൻ ഇപ്പൊ വിടും ലോ..

“മോനെ.. അവിടൊരു പൊതി കിടക്കുന്നുണ്ടോന്ന് നോക്കിക്കേ..?”

അയാൾ ജനലിലൂടെ എത്തിനോക്കി അവിടെ ഇരുന്ന ആ ചെറുപ്പകാരനോട്  പറഞ്ഞു.

“ഇവിടില്ലില്ലലോ അപ്പാപ്പാ..”

ചെറുപ്പക്കാരൻ മറുപടി പറഞ്ഞു.

“ഉണ്ട് മോനെ..

ഒന്ന് താഴെ നോക്കിക്കേ..ഞാൻ  ഉറങ്ങിയപ്പോൾ താഴെ വീണ് കാണും.”

“ഇല്ലാ അപ്പാപ്പാ. ഇവിടില്ല.”

“ഒരു കടലാസ്സ് പൊതിയല്ലേ.. ഇപ്പൊ തന്നെ ആ പിച്ചക്കാരി പെണ്ണ് എടുത്ത് പോകുന്ന കണ്ടു.”

അടുത്തിരുന്ന മറ്റൊരു  സ്ത്രീ വിളിച്ചു പറഞ്ഞു.

“കള്ള കൂട്ടങ്ങളാ.. കണ്ണ് തെറ്റിയാൽ അവറ്റ കക്കും.”

അവർ കൂട്ടിച്ചേർത്തു.

“അയ്യോ.. അത് നഷ്ടപ്പെട്ടല്ലോ..”

അയാൾക്ക് വലിയ വിഷമം തോന്നി.

അവളുടെ നോട്ടം കണ്ടപ്പോൾ എന്തോ പന്തീകേട് തോന്നിയതാണ്. എന്നാലും എടുക്കുമെന്ന് വിചാരിച്ചില്ല. അസത്ത്.

അയാൾ എന്തൊക്കെയോ പിന്നെയും പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു.

ഇടയ്ക്ക് സഞ്ചിയുടെ അടിയിൽ തപ്പി നോക്കി.. ഇല്ല, പഴം എടുത്ത് കൊണ്ടുപോയിട്ടില്ല.

ട്രെയിൻ പതുക്കെ പതുക്കെ നിരങ്ങിനീങ്ങിയതും പിന്നീട് കടന്നുപോയതും അയാൾ ശ്രദ്ധിച്ചില്ല.

പെട്ടെന്ന് പിന്നിൽ നിന്ന് ഒരു തോണ്ടൽ.

അവളാണ്.. ഒരു രണ്ട് വയസുകാരനെ ഒക്കത്തിരുത്തികൊണ്ട് അവൾ ആ പൊതി അയാൾക്ക് നേരെ നീട്ടി.

ഒരു യാന്ത്രിക പാവകണക്കെ അയാളും, ആ പാവ അവളുടെ കയ്യിൽനിന്നു വാങ്ങി.

അവർക്കിടയിൽ കുറച്ചു നിമിഷം വലിയൊരു മൗനമായിരുന്നു.

പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത വിധം കുഞ്ഞിനേയും എടുത്ത് അവൾ ഒന്നും മിണ്ടാതെ നടന്നു നീങ്ങി.

നഷ്ടപ്പെട്ട പാവ തിരിച്ചു കിട്ടി. കട്ടെടുത്തതായിരിക്കില്ല.

അല്ലെങ്കിൽ തിരിച്ചു തരേണ്ട കാര്യമില്ലല്ലോ. ഇറങ്ങിയപ്പോൾ മറന്നു വച്ച പൊതി അവൾ എടുത്ത്കൊണ്ട് തന്നതുതന്നെയായിരിക്കും.

നടന്നു നീങ്ങുന്ന ആ ബാലികയെ അയാൾ ഒന്നുകൂടി.

അതേ..തൻറെ മീനുട്ടിയുടെ പ്രായം തന്നെയാണ് അവൾക്കും.

അയാൾ പിറുപിറുത്തു.

ഒരിക്കൽ പോലും അവൾ തിരിഞ്ഞു നോക്കിയില്ലെങ്കിലും ആ കുഞ്ഞു ഒക്കത്തിരുന്നുകൊണ്ട് അയാളെ നോക്കി പുഞ്ചരിക്കുകയായിരുന്നു. 


ഷൈജ എം.എസ്സ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ