പച്ചവിറക് നീറി പുകയുന്ന
കരിപിടിച്ചൊരടുക്കളയിൽ
ഉമിത്തീയിൽ നീറുമ്പോലൊരുവൾ
കനലൂതിയൂതി തീയാക്കുന്നു.
വക്ക് ചളുങ്ങിയ
അലുമിനിയം കലത്തിന്റെ
മൂട്ടിൽ തിളച്ചു മറിയുന്ന
റേഷനരിചോറ്.
കാലിയായ ബിസ്ക്കറ്റ് പാത്രത്തിൽ
തപ്പി കിട്ടിയ കുഞ്ഞു കഷ്ണം
കൊതിയോടെ വായിലേക്കിടുന്ന
കുഞ്ഞു കൈകൾ.
പഞ്ചാര പാത്രത്തിൽ പറ്റിയിരുന്ന
തരികൾ ചുരണ്ടിയെടുത്തവൾ
കളറു വെള്ളം കലക്കിയെനിക്ക് നീട്ടി.
കഞ്ഞിയടുപ്പിലെ പുകയടിച്ചെന്റെ കണ്ണ് നീറി.
യാത്രപറഞ്ഞിറങ്ങുമ്പോൾ
പണി കഴിഞ്ഞൊരുത്തൻ
നാലുകാലേൽ കേറിവന്ന്
ഇറയത്ത് മലർന്നടിച്ചു വീണു.
കുഞ്ഞുങ്ങൾ പേടിച്ചരണ്ട്
വാതിൽമറയിലൊളിച്ചു.
“വല്ലപ്പോഴ്ള്ളൂ ഇങ്ങനെ”
എന്നവൾ തലകുമ്പിട്ടു.
പഴങ്കഥയെന്ന് നിനച്ചത്
ഇന്നിന്റെ കാഴ്ചയെന്നു-
കണ്ടുള്ളുലഞ്ഞ്
തിരിഞ്ഞു നോക്കാതെ
ഞാനിറങ്ങി നടന്നു.
പുറകിലെന്തോ
പൊട്ടിത്തകരുന്നൊരൊച്ച
എനിക്കറിയാം
അതവളുടെ ഹൃദയമാണ്!
ജിസ പ്രമോദ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ