2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

പ്രതികരണങ്ങൾ


കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതിവൃത്തം മാസികയെ പരിചയപ്പെട്ടിട്ട്. ആദ്യ വായന തന്നെ നല്ലൊരു അനുഭവമായിരുന്നു. ഒരു പെർഫെക്റ്റ് മാസിക എന്ന് നിസ്സംശയം പറയാം. പഴയ ലക്കങ്ങൾ ബ്ലോഗ്ഗിൽ ബാക്ക് അപ്പ് ചെയ്തിരിക്കുന്നത് വളരെ നന്നായി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഇഷ്ടപ്പെടുന്ന മെഡിറ്റേഷൻ ഗാനം കേട്ടുകൊണ്ട് മാസിക വായിക്കാം എന്നത് എനിക്ക് നൽകുന്നത് പറഞ്ഞറിയിക്കുവാൻ കഴിയുന്നതിൽ അധികം ആനന്ദമാണ്. കഥകളും കവിതകളും ലേഖനങ്ങളും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ

ആൻ മേരി വർഗീസ്, ടൊറന്റോ, കാനഡ

നല്ല വായനാനുഭവം നൽകുന്ന ഒരു മാസിക. ഓൺലൈൻ മാസികയായതുകൊണ്ടു തന്നെ ഞങ്ങൾക്കെല്ലാം വായിക്കുവാൻ കഴിയുന്നു. ഒന്നും സൗജന്യമായി നൽകാത്ത ഇക്കാലത്ത് രണ്ടു വർഷത്തോളമായി ഒരു മാസിക സൗജന്യ വായന നൽകുന്നു എന്നത് അഭിനന്ദനാർഹം തന്നെയാണ്. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും.

സ്നേഹ പ്രതീപ്, മസ്കറ്റ്

സരസമായി കൈകാര്യം ചെയ്യുന്ന പ്രതിപാദ്യമാണ് ആദ്യം വായിക്കുക. പിന്നീട് ഒന്ന് രണ്ടു ദിവസം അത് തന്നെയാകും ചിന്ത. പലതും നേരിൽ കാണുന്നപോലെയാണ് പ്രതിപാദിക്കുന്നത്. കഥകളും കവിതകളും മനോഹരം. ചിന്തനീയം. ആരോഗ്യ ലേഖനങ്ങൾ വളരെ നന്നാവുന്നുണ്ട്. പലതും പുതിയ അറിവുകൾ നൽകുന്നവയും.

പ്രതിഭ മേനോൻ, അഹമ്മദാബാദ്

മൂന്നു കഥകൾ ആയിരുന്നു ജൂൺ ലക്കത്തിൽ ഉണ്ടായിരുന്നത്. മൂന്നും കഥാകാരികളുടെ ആയിരുന്നു എന്നത് കൗതുകകരമായി. കഥകൾ മൂന്നും നന്നായിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വയലറ്റ് മറുക് എന്ന കഥയായിരുന്നു. “അയാൾ എനിക്കൊരു മുറിയായിരുന്നു. എന്റെ സങ്കടങ്ങളേയും എന്റെ നിരാശകളെയും, എന്റെ മുൻകോപങ്ങളെയും നാല് ചുവരുകൾക്കുള്ളിൽ അടക്കിവെച്ചുകൊണ്ട്, എന്നെ പൊതിഞ്ഞു വെച്ചിരുന്ന ഭംഗിയുള്ള മുറി”. ഒരു കവിതപോലെ മനോഹരമായ തുടക്കം. നിയമപരമല്ലാത്ത സ്നേഹം നൽകുന്ന വ്യഥകളും, ആധിയുമെല്ലാം എത്ര മനോഹരമായിട്ടാണ് പറഞ്ഞു പോകുന്നത്. കുറേ നാളുകളെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന നൊമ്പരമായി നിധി. അഭിനന്ദനങ്ങൾ ഹരിത. ജിസ പ്രമോദിന്റെ അതിജീവിത എന്ന കഥയും ഈ കാലഘട്ടത്തിന് അനുയോജ്യമെന്ന് നിസ്സംശയം പറയാം. പേരും പ്രശസ്തിയുമില്ലാത്ത, ഒരിക്കൽപ്പോലും സംസാരവിഷയമാക്കാത്ത എത്രയെത്ര കാർത്തുമാർ നമ്മുടെ ഇടയിൽ ഉണ്ടാകും. ആരുടേയും സഹായമില്ലാതെ അവരിൽ മിക്കവരും അതിജീവിക്കുകയും ചെയ്യുന്നു. ലോകം ഇങ്ങനെയൊക്കെയാണ്. അതിജീവിച്ചേ മതിയാകൂ. അത് കോലാഹലങ്ങളില്ലാതെയും ആകാം. കുറച്ചുകൂടി വൈകാരികവും മനോഹരവും ആക്കാമായിരുന്നു ഒരു കഥയാണ് ഷൈജയുടെ പാവ എന്ന് തോന്നി. എഴുത്തു ശൈലി നന്നായിരുന്നു. കവിതകളിൽ റാണി സുനിൽ എഴുതിയ പൂ(ത്ത)പ്പാത്രം മനോഹരമായിത്തോന്നി. മറ്റു കവിതകളും മോശമായിരുന്നില്ല. മാസികയ്ക്കും അണിയറപ്രവർത്തകർക്കും എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.

ജി. ഇന്ദുലേഖ, കോട്ടയം.

നല്ല കഥകളും കവിതകളും, ലേഖനങ്ങളും കോർത്തിണക്കി മനോഹരമായിരുന്നു ജൂൺ ലക്കം. ആരോഗ്യവും, സഞ്ചാരവും, പ്രദിപാദ്യവുമെല്ലാം ആസ്വാദ്യകരം. വയലറ്റ് മറുക് എന്ന കഥ വല്ലാതെ സ്പർശിച്ചു. ഗർഭ പാത്രത്തെക്കുറിച്ചുള്ള കവിതയും നല്ല നിലവാരം പുലർത്തി. പ്രതിപാദ്യം പതിവു ശൈലിയിൽ നിന്നും വ്യതിചലിക്കപ്പെട്ടോ എന്ന് മാത്രം ഒരു സംശയം. ബാലി യാത്ര ഏതാണ്ടുറപ്പിച്ചു. അത്ര ഗംഭീരമാണ് ഇന്തോന്വേഷ്യൻ ദിനങ്ങൾ.

രേണുക ശിവദാസൻ, കുഴൽമന്ദം

ഒരു വർഷത്തിലേറെയായി ഇതിവൃത്തം വായിക്കുന്നു. ഓരോ ലക്കങ്ങളും ഒന്നിനൊന്നു മെച്ചം. വായിക്കാനേ അറിയൂ, എഴുതാനറിയില്ല. എന്നെപ്പറ്റി ഇങ്ങനെ പറയുന്നതാകും കൂടുതൽ ശരി. അക്കാരണം കൊണ്ടുതന്നെ ഇതിവൃത്തം ഇഷ്ടപ്പെടുന്നു. അഭിനന്ദനങ്ങൾ

മേരിക്കുട്ടി ജോസഫ്, തിരുവല്ല.

ഇതിവൃത്തം മാസികയുടെ മുഖച്ചിത്രങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. ഉള്ളിലെ വിഭവങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ലക്കങ്ങളിലെയും മുഖ ചിത്രങ്ങൾ. ഉള്ളടക്കങ്ങളും അങ്ങനെ തന്നെ.

സി പി ചന്ദ്രൻ, കോയമ്പത്തൂർ

മാസികയിലേയ്ക്ക് അഭിപ്രായമറിയിക്കുന്നവർക്കും വായനക്കാർക്കും ഞങ്ങളുടെ സ്നേഹാദരങ്ങൾ.

എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ