2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

മണമുള്ള മുല്ലകൾ


 

തിങ്കളാഴ്ച…

മുനിസിപ്പൽ പാർക്കിലെ വാക്കിങ് ട്രാക്ക് മിക്കവാറും ഒഴിഞ്ഞു കിടന്നു. അവിടെയും ഇവിടെയും ആയി വളരെ ചുരുക്കം ആൾക്കാർ നടക്കുന്നു. എന്നും ചിലക്കുന്ന പക്ഷികൾ പോലും ഇന്ന് മൗനം. എന്താണ് കാരണം എന്നന്വേഷിച്ചു നോക്കാം .

എന്നും ഇണക്കുരുവികളെ പോലെ കളർ കോർഡിനേറ്റഡ് ആയ ട്രാക്‌സ്യൂട്ടിട്ടു കൈ പിടിച്ചു നടക്കാറുള്ള ആ ദമ്പതികൾ. സന്ധ്യയും ബിജുവും. അവരെ ഇന്ന് കാണുന്നില്ല. പ്രഭാതസവാരിക്ക് വരുന്ന എല്ലാവർക്കും അറിയാം ആ ദമ്പതികളെ. അമ്പതു വയസ്സ് കഴിഞ്ഞിട്ടും കളിച്ചും ചിരിച്ചും പരസ്പരം നുള്ളിയും ചെവിക്കു പിടിച്ചും ഉള്ള ആ നടത്തം. പിന്നെ അടുത്ത മിൽക്ക് പാർലറിൽ നിന്നും ലസിയും കുടിച്ചിരുന്നു തമാശ പറയുന്ന ആ ഇണകൾ എല്ലാവരെയും ഒന്ന് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കാറുണ്ട്.

ഇന്നാ സ്റ്റാർ കപ്പിൾസ് ആണ് വരാത്തത്. പാർക്ക് ആകെ മൂകമായ പോലെ. എല്ലാവരും അവരുടെ വക നടത്തം കഴിഞ്ഞു പോയി തുടങ്ങി. ബിജു ഓഫീസിൽ എത്തിയാൽ ഉടൻ സന്ധ്യയെ വിളിക്കും. എത്തി എന്ന് പറയാൻ. പതിനൊന്നു മണിയാകുമ്പോൾ സന്ധ്യ വിളിക്കും വീട്ടിൽ നിന്ന് കൊടുത്തു വിട്ട അലോവെര ജ്യൂസ് കുടിച്ചൊന്നറിയാൻ. ഉച്ചക്ക് ഒന്നരക്ക് ബിജു പിന്നെയും വിളിക്കും  നല്ല ലഞ്ച്. തന്നയച്ചതിനു നന്ദി പറയാൻ. പിന്നെ വൈകിട്ട് ഓഫീസിൽ വിട്ടിറങ്ങുന്നതു വരെ അവർ വളരെ കമ്മ്യൂണിക്കേറ്റീവ് ആയിരുന്നു. മാതൃക ദമ്പതികൾ.

പിന്നെ എന്തിനാണ് ബിജു സെക്രട്ടറി മീരയ്ക്ക് മെസ്സേജ് അയക്കുന്നത്. എന്തിനു അവൾക്കു കോമ്പ്ലിമെൻറ് കൊടുക്കുന്നു. അവൾ ലേറ്റ് ആയി വന്നാലും അവളുടെ ലേറ്റ് പഞ്ച് മാത്രം മാർക്ക് ആവാത്തതിന് കാരണം എന്താണ്. എന്തിനു മീര അയാൾക്ക് ഇഷ്ടപ്പെട്ട കറികൾ ഉണ്ടാക്കി കൊണ്ട് വരുന്നു. ഇത്ര മാതൃക ഭാര്യ വീട്ടിൽ ഉള്ളപ്പോൾ. എന്താണീ മിസ്കോമ്മ്യൂണിക്കേഷൻ.

ഫോണിൽ മീരയുടെയും അസിസ്റ്റന്റ് പൂജയുടെയും നമ്പർ മനോജ് എന്നും പ്രകാശ് എന്നും എന്തിനാണ് സേവ് ചെയ്തിരിക്കുന്നത്. ബിജുവിന്റെ സ്ക്രീൻ സേവ്യർ സന്ധ്യയുടെ ചിരിക്കുന്ന മുഖം. അയാളുടെ പഴ്സിൽ അവളുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ഓഫീസിൽ സഹപ്രവർത്തകർ കളിയാക്കി പറയാറുണ്ട് .. സന്ധ്യയുടെ കാൾ വന്നാൽ ബിജു എഴുന്നേൽക്കും എന്ന്.

ഓവർ റ്റു സന്ധ്യ

ഭർത്താവിനെ പറഞ്ഞു വിട്ടിട്ടു ഫോൺ എടുത്താൽ പിന്നെ കുറഞ്ഞത് 6-7 വീടുകളിൽ ഫോൺ ചെയ്താലേ സന്ധ്യക്ക്‌ സമാധാനമാകു. അവളുടെ ഒരു ദിവസ്സം ഫോണിലാണ് കൂടുതലും. വൈകിട്ട് ബിജു വന്നാൽ കുടിക്കാൻ  ചായയും സ്‌നാക്‌സും ഉണ്ടാക്കി അവൾ കാത്തിരിക്കും.

അങ്ങനെ ഒരു ദിവസമാണ് വൈകുന്നേരം ബിജു വരാതെ ഇരുന്നപ്പോൾ അവൾ വേവലാതിപ്പെട്ട് അയാളുടെ  സുഹൃത് സഞ്ജയനെയ് വിളിച്ചത്. സന്ധ്യയോടെന്താണ് പറയേണ്ടതെന്ന് അറിയാതെ സഞ്ജയ് വിഷമിച്ചിരിക്കുമ്പോഴാണ് അവളുടെ വീടിന്റെ മുൻപിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നത്.

ഫോൺ വച്ച് സന്ധ്യ ഓടി ഇറങ്ങി ചെന്നപ്പോൾ കണ്ടത് കൈവിലങ്ങുകളോടെ ജീപ്പിൽ ഇരിക്കുന്ന ബിജുവിനെയാണ്. അലറി കരഞ്ഞ അവളെ അടുത്ത വീട്ടിലെ ‘ആന്റി പിടിച്ചിരുത്തി. അപ്പോഴേക്കും അയൽവക്കത്തെ ആൾക്കാർ ഗേറ്റ് വളഞ്ഞു.

പതിയെയുള്ള സംസാരം അങ്ങനെ സന്ധ്യയുടെ കാതിലും എത്തി. ബിജുവിനെതിരെ സെക്ഷ്വൽ ഹരാസ്സ്മെന്റ് കേസ് കൊടുത്തിരിക്കുന്നു പോലും. ഓഫീസിലെ ആറേഴു പെണ്ണുങ്ങൾ ചേർന്നാണ് കംപ്ലൈന്റ്റ് കൊടുത്ത്. മാനേജ്‌മന്റ് ബോർഡ് ഒരു തീരുമാനം എടുക്കാത്തത് കൊണ്ടാണവർ പോലീസിൽ പരാതി കൊടുത്ത്. പരാതിയിൽ ബിജു അവർക്കയക്കാറുള്ള അശ്ലീലം കലർന്ന മെസ്സേജുകളും ഫോട്ടോസും ചേർത്തിരുന്നതു കാരണം, പോലീസിന് കൂടുതൽ തെളിവിന്റെ ആവശ്യം വന്നില്ല. വീട്ടിലുള്ള ബിജുവിന്റെ കമ്പ്യൂട്ടർ പരിശോധിക്കാനാനവർ വീട്ടിൽ എത്തിയത്.

ബോധം കേട്ട് വീണ സന്ധ്യയെ അടുത്ത വീട്ടിലെ സ്ത്രീകൾ ചേർന്നെഴുനേൽപ്പിച്ചിരുത്തി.

കരഞ്ഞു തീർന്നപ്പോൾ സന്ധ്യ തന്നോട് തന്നെ ചോദിച്ചു.. എന്താന്നെനിക്കൊരു കുറവ്.. ഇത്രയും പെർഫെക്ഷൻ.. ഇത്രയും ഹൈജീൻ എത്രപേർക്കുണ്ട്. എന്നിട്ടും ബിജുവിനിങ്ങനെ ചെയ്യാനുള്ള മനസ്സുണ്ടായല്ലോ.


ഷീന പിള്ളൈ സിങ്ങ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ