2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

മുഖമൊഴി

ഒരിക്കൽ ഒരു കൂട്ടം കോഴിമുട്ടകൾക്കിടയിൽ ഒരു പരുന്തിന്റെ മുട്ടയും അബദ്ധത്തിൽ പെട്ടുപോയി. അമ്മക്കോഴി അടയിരുന്നു മുട്ടകൾ എല്ലാം വിരിഞ്ഞു. പരുന്തിൻ കുഞ്ഞും കോഴികുഞ്ഞുക്കൾക്കിടയിൽ വളർന്നു. അവരെപ്പോലെ ആഹാരം കഴിച്ചു, ഉയരങ്ങളിൽ പറക്കുവാൻ ഭയന്ന് ചെറിയ പൊക്കത്തിൽ മാത്രം പറക്കുന്ന കോഴികളെപ്പോലെ മാത്രം ജീവിച്ചു. ഒരിക്കൽ ഉയരത്തിൽ പറക്കുന്ന ഒരു പരുന്ത് ഇതിന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അതിനെ അനുകരിക്കുവാൻ ശ്രമിച്ചതുപോലുമില്ല. തനിക്ക് ഉയരത്തിൽ പറക്കുവാൻ കഴിയില്ല എന്ന തോന്നൽ ആയിരിക്കണം അതിനു കാരണം. പരുന്ത് കോഴിയായിത്തന്നെ ജീവിച്ചു മരിച്ചു.

നമ്മൾ പലരും ഇങ്ങനെത്തന്നെയാണ്. വെറുതെ അങ്ങ് ജീവിച്ചു മരിക്കും. തങ്ങളുടെ കഴിവുകൾ ഒരിക്കലും പുറത്തെടുക്കുകയില്ല. പലർക്കും അവരവരുടെ കഴിവുകളിൽ വലിയ വിശ്വാസം ഇല്ല എന്നതു തന്നെയാണ് സത്യം. ഒരു ഡോക്ടറുടെ മക്കൾ ഡോക്ടർ ആയും, വക്കീലിന്റെ മക്കൾ വക്കീലായും ജീവിച്ചു മരിക്കുന്ന ഒരു സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത് എന്ന് പറയാതെ വയ്യ.

ഇത്തരത്തിൽ പ്രൊഫഷനലുകളായുള്ളവരുടെ മക്കൾ സംഗീതക്ജ്ഞൻ ആകണമെന്നോ ചിത്രകാരൻ ആകണമെന്നോ പറയുമ്പോൾ നെറ്റി ചുളിക്കുന്നതിൽ മാതാപിതാക്കളും അധ്യാപകരും മാത്രമായിരിക്കില്ല ഉണ്ടാകുക. കാണുന്നവർക്കും കേൾക്കുന്നവർക്കും പോലും ഇതേ അഭിപ്രായമായിരിക്കും ഉണ്ടാകുക.

നമ്മുടെ മക്കൾക്കുണ്ടായേക്കാവുന്ന അനന്ത സാധ്യതകളെ അറിയാതിരിക്കുക എന്ന് മാത്രമല്ല, അവരിലെ ആ കഴിവുകളെ നിഷ്കരുണം തള്ളിക്കളയുക കൂടിയാണ്, മിക്ക മാതാപിതാക്കളും ചെയ്യുന്നത്. കോഴിക്കൂട്ടത്തിൽ പിറന്ന പരുന്തിൻ കുട്ടിയായി മാറുന്നു ഇവരെല്ലാം.

പറഞ്ഞു വന്നത് ഇതാണ്, പരീക്ഷകളുടെ ഫലം വന്നു കഴിഞ്ഞു. ഒരുവിധം പഠിക്കുന്ന കുട്ടികളെല്ലാം ഡോക്ടർമാരോ, മറ്റു പ്രൊഫഷനുകളോ ആകാനുള്ള തയ്യാറെടുപ്പിലാകും ഇപ്പോൾ. അതിൽ എത്ര പേർ ഇത് താൽപ്പര്യത്തോടെ പഠിക്കുന്നു എന്നത് വലിയ ചോദ്യമാണ്. ഒരു ചെറിയ ശതമാനമെങ്കിലും ബാഹ്യ പ്രേരണയിൽ കുടുങ്ങി നിവൃത്തിയില്ലാതെ പഠിക്കുന്നവർ ആയിരിക്കും എന്നതിൽ തർക്കമില്ല.

കുട്ടികൾ അവരവരുടെ അഭിരുചികൾ കണ്ടെത്തട്ടെ. അതിനനുസരിച്ചുള്ള വിദ്യാഭ്യാസം നേടട്ടെ. അതിൽ അവർ അവരുടെ കഴിവുകൾ വിനിയോഗിച്ച് പുതിയ പുതിയ മാനങ്ങൾ കണ്ടെത്തട്ടെ. പരുന്തായി വിഹായസ്സിലേക്കു പറന്നുയരട്ടെ. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ