ഇക്കുറി ഋഷിയുടെയും ശശിയുടെയും കഥപറയാം.
ഈയടുത്തു കേട്ട വാർത്തകളിൽ മികച്ചത് ഋഷിയുടെ ഉയർച്ചയും ശശിയുടെ തകർച്ചയുമാണ്. രണ്ടുപേർക്കും സമാനതക്കളേറെയാണ്. കഷ്ടപ്പെട്ട് ജോലിചെയ്തു നല്ലനിലയിൽ കഴിഞ്ഞ മധ്യവര്‍ഗ്ഗ കുടുബങ്ങളിൽ നിന്ന് വന്ന മിടുക്കരായ രണ്ടുപേർ.
രണ്ടുപേരും ഇംഗ്ലണ്ടിലാണ് ജനിച്ചത്. ഒരാൾ അവിടെ തുടർന്നു. മറ്റൊരാൾ ഇന്ത്യയിലേക്ക് തിരികെ വന്നു. ഇംഗ്ലണ്ടിൽ ജനിച്ചതിന്റെ ആനുകൂല്യത്തിൽ ഏതുനിമിഷം വേണമെങ്കിലും UK പൗരത്വം ലഭിക്കാവുന്ന ശശി, താൻ കണ്ണാടിയിൽ നോക്കിയാൽ കാണുന്നത് ഒര് ഇന്ത്യക്കാരനെയാണെന്ന ന്യായം പറഞ്ഞു ഇന്ത്യക്കാരനായിതന്നെ ജീവിച്ചു.
ഋഷി ഇംഗ്ലണ്ടിൽ നല്ല സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും പഠിച്ചു. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും MBA ബിരുദമെടുത്തു. ബാങ്കിങ് രംഗത്ത് ജോലിനോക്കി. ശശി ഇന്ത്യയിലെ നല്ല സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും പഠിച്ചു. അമേരിക്കയിലെ ടഫ്‌റ്സ് സർവ്വകലാശാലയിൽനിന്നും (Tufts University) രണ്ട് MA യും (MA-MA!) ഒരു PhD യും എടുത്ത് മാമനും കേമനുമായി. UN നിൽ ഉന്നതനിലയിൽ ജോലിചെയ്തു പ്രശസ്‌തനായി.
ശശി കണ്ണാടിയിൽ നോക്കിയപ്പോൾ ഇൻഡ്യാക്കാരനെ മാത്രമല്ല കണ്ടത്. ഹിന്ദിസിനിമാ താരങ്ങളെ വെല്ലുന്ന മുഖലാവണ്യവും കണ്ടു. ആ മൂഞ്ചിയിൽ ഭ്രമിച്ചുപോയവരുടെ കഥ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല. സുന്ദരനായ ബുദ്ധിമാൻ മാത്രമായിരുന്നില്ല ശശി. രാഷ്ട്രീയം, മതം, സാഹിത്യം, സൗന്ദര്യം, ബുദ്ധി, കഴിവ്, വാക്ചാതുരി, വിവേകം, വിവാദം എന്നിവയെല്ലാം ശശിയിൽ പുത്തരിക്കണ്ടം മൈതാനത്തെ രാഷ്ട്രീയപ്രസംഗം കേൾക്കാൻ വെറുതെ തടിച്ചുകൂടിയ ജനാവലിയെപ്പോലെ സമൃദ്ധമായ് പാഴായിനിന്നു. ‘എന്തിനോ തിളയ്ക്കുന്ന…’ എന്നമാതിരി.
ഋഷി കണ്ണാടിയിൽ നോക്കിയപ്പോൾ എന്താണ് കണ്ടതെന്ന് പറഞ്ഞിട്ടില്ല. തടിച്ചു ചുവന്നു ചുരുട്ടും വലിച്ചുനില്ക്കുന്ന വികൃതരൂപിയായ ഒരു വെള്ളക്കാരനെ കണ്ടിരിക്കാനാണ് വഴി. അതുകൊണ്ടു അയാൾ ഉള്ളമൂഞ്ചി വച്ച് ഒരൽപം ബാങ്ക് ബാലൻസ് കൂടുതലുള്ള ഒരു ഇൻഡ്യാക്കാരി പെങ്കൊച്ചിനെ കല്യാണം കഴിച്ചു. മംഗല്യം കഴിഞ്ഞാണ് മനസ്സിലായത് അവൾ ബ്രിട്ടീഷ് രാഞ്ജിയേക്കാൾ പണക്കാരിയാണെന്ന വർത്തമാനം. ഉണ്ണിക്കൊന്നുമറിയില്ലായിരുന്നു, പാവം!
ഇതിനിടയിൽ ശശി പലതു കെട്ടി, ചിലതു തട്ടി. UN നിൽ ഇരുന്നു ലോകം നന്നാക്കി ബാക്കി കിട്ടിയസമയം കൊണ്ട് മഹത്തരങ്ങളായ ഇന്ത്യൻ നോവലുകൾ എഴുതി. ഇന്ത്യയെക്കുറിച്ചെഴുതി കലിതീർത്തു. ബാക്കികിട്ടിയ കുറച്ചുസമയം കൊണ്ട് സീതാകല്യാണങ്ങൾ നടത്തി. സീതമാരെ കാട്ടിൽ ഉപേക്ഷിച്ചു. ലവനും കുശനും അച്ഛനെപ്പോലെതന്നെ മിടുക്കരായി.
ഇനിയാണ് കഥയിലെ വഴിത്തിരിവ്. Oliver Twist! തന്റേതല്ലാത്ത കാരണത്താൽ രണ്ടുപേരും രാഷ്ട്രീയത്തിലേക്കിറങ്ങി. ഒന്നു കൂടി തെളിച്ചുപറഞ്ഞാൽ. ശശി ഇറങ്ങി, ഋഷി കേറി.
2009 തിൽ ശശി വെള്ളക്കാരെ തുരത്തിയ പാരമ്പര്യത്തിൽ ഇപ്പോൾ വെള്ളക്കാരി തുരത്തുന്ന ദേശീയപാർട്ടിയിൽ ചേർന്നു. പലവട്ടം MP ആയതും ഇടക്ക് ഒരു ചെറിയ മന്ത്രിയായതും, പിന്നെ ആർക്കുംവേണ്ടാത്ത ഒരായിരം വോട്ടുപിടിച്ചതും മാറ്റിനിർത്തിയാൽ പണ്ട് ചാക്കോ മാഷ് കണക്കില്ലാത്ത ലോകത്തെക്കുറിച്ചു പറഞ്ഞതുപോലായി. വട്ടപ്പൂജ്യം! വല്ലാത്ത കണക്കായിപ്പോയി.
മറുവശത്തു ഋഷി 2015 ൽ രാഷ്ട്രീയത്തിലേക്കിറങ്ങി. ഇന്ത്യക്കു സ്വാതന്ത്രം നൽകരുതെന്ന് കടുംപിടിത്തം പിടിച്ച അതേ ചുരുട്ടുവലിക്കാരന്റെ പാർട്ടിയിൽ. പക്ഷെ അവരെല്ലാം മറന്നു എന്നതാണ് സത്യം. ഋഷി 2018 ൽ അണ്ടർ സെക്രട്ടറിയായി, 2019 ൽ ട്രഷറി സെക്രട്ടറിയും, 2020 ൽ ധനമന്ത്രി (Chancellor of the Exchequer), 2022 ൽ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ ഒരുകാലത്തു അടക്കിഭരിച്ച ഇന്ത്യയെ കൊള്ളയടിച്ചു പിച്ചിച്ചീന്തിയ രാജ്യത്തിൻറെ അമരക്കാരനായി ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുന്ന ഒരു വേദനിക്കുന്ന കോടീശ്വരനെ 2022 ൽ അവർ പ്രധാനമന്ത്രിയാക്കി.
എഴുപത്തഞ്ചു വർഷമായി ബ്രട്ടീഷ്കാരോട് പ്രതികാരം ചെയ്യാൻ പറ്റാത്തതുകൊണ്ട് ഇന്ത്യക്കാരോട് മാത്രം പ്രതികാരം ചെയ്യുന്ന ഇന്ത്യൻ രാഷ്ട്രീപാർട്ടികളിലേക്കുവരുന്ന മികച്ചവർ ശശിയാകാതെ പിന്നെ ഋഷിയാകില്ലല്ലോ!
ശശിയായി എന്ന പ്രയോഗംകണ്ടുപിടിച്ച പുണ്യാത്മാവിനു ഒരായിരം പ്രണാമം. മൂന്നുലോകങ്ങളിലെയും സത്യങ്ങൾ മനസ്സിലാക്കുന്ന ക്രാന്തദർശിയായ അങ്ങാരാണ്, മഹാനുഭാവൻ? ഋഷിയായി എന്ന പ്രയോഗംകൂടി ഒന്നു പരിഗണിച്ചു വൈറൽ ആക്കിത്തരണം, മഹാത്‌മൻ!
ഒരുപേരിൽ എന്തിരിക്കുന്നു എന്നുചോദിച്ച ഷേക്സ്പിയറിനോട് ഒന്നേ പറയാനുള്ളൂ. അതൊക്കെ പണ്ടായിരുന്നു സാർ. ഇപ്പോൾ പേരിലാണ് എല്ലാം.
എനിക്ക് മാതാപിതാക്കളോടൊക്കെ ഒന്നേ പറയാനുള്ളൂ. നിങ്ങൾ നിങ്ങളുടെ മക്കൾക്ക് ഋഷിയെന്നോ, വിജയനെന്നോ, നരേന്ദ്രനെന്നോ, അല്ലെങ്കിൽ സോണിയമോൾ എന്നോ ഒക്കെ പേരിടണം.
അല്ലാതെ വല്ല ശശിയെന്നോ സുമേഷെന്നോ ഒക്കെയിട്ട് അവരുടെ ഭാവി തുലക്കരുത്!
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ