വന്നു കയറിയയാൾ
അറിയുമോ എന്നു കൈനീട്ടിയതും
ഉമ്മറത്തെ ഊന്നുവടി
മെല്ലെ തലപൊക്കി
വെളുക്കനെ മോണകാട്ടി.
കരിയിലയിൽ തിരഞ്ഞ
ഓർമ്മകളുടെ കിരുകിരുപ്പ്
ഇറയത്തു നീട്ടിത്തുപ്പി,,,
അറിഞ്ഞിട്ടെന്തിനെന്നോ
വെറുതെ ചോദിച്ചതാവുമെന്നോ
മനസിലായില്ലന്നോ
കാതു പതുക്കെയെന്നോ
വിറച്ചത് കേൾക്കാതെ
ആഗതൻ അകത്തേക്ക് പോയിരുന്നു.
മോണകാട്ടിയ ചിരി പതുക്കെ
മാഞ്ഞുപോയതാരും കണ്ടില്ല.
തപാലിൽ നഷ്ടമായെന്നു കരുതിയ
കത്തിലേക്കെന്നപോലെ
മടിശ്ശീല പരതിയ
മുത്തച്ഛന്റെ ചുണ്ടിൽ
സൂര്യൻ എഴുനേറ്റുനിന്നു.
മറക്കാനറിയാത്തതെന്തോ
തടഞ്ഞപോലെ
കരുതിവച്ചൊരു സ്നേഹം,,,
ഒതുക്കി മടക്കിവച്ചൊരു
കൊച്ചു കാശ്
കൊച്ചുമോൾക്ക്.
ഇടറിയ വാക്കു പിറകെ…
ഇനി വരുമ്പോൾ കൊച്ചുമോളേയും
കൂട്ടണേടാ …..
റാണി സുനിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ