നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്നു നമുക്കോതിത്തന്ന മഹാനുഭാവന്റെ പിറന്നാൾ വരികയാണ്. ചില ചിന്തകൾക്ക് ഏറ്റവും അനുയോജ്യമായ സമയം ഒരു പക്ഷേ ഇതായിരിക്കാം എന്ന തോന്നലിൽ ചില കാര്യങ്ങൾ കുറിക്കട്ടെ.
ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും കണ്ടാൽ സ്നേഹം നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ് എന്ന് തോന്നും. എവിടെയും മായം കലർത്തുന്ന നമ്മൾ സ്നേഹത്തിലും മായം ചേർത്തുകൊണ്ടിരിക്കുന്നു. പ്രണയത്തിൽ പോലും മായം കലർന്നുകഴിഞ്ഞു. ഇന്ന് ലോകത്ത് ഒരച്ഛനോ, ഒരമ്മയോ മാത്രമുള്ള കുട്ടികളുടെ എണ്ണം വളരെ കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആനുപാതികമായ വളർച്ച ഇക്കാര്യത്തിൽ നമ്മുടെ ഇടയിലുമുണ്ട്.
ഇന്ന് പലയിടങ്ങളിലും സ്നേഹം ദുഃഖമാണ്. ആസിഡ് ആക്രമണങ്ങളിലും വെട്ടിക്കൊലകളിലും എത്തിനിൽക്കുന്ന പ്രണയം. കൊലക്കത്തിയിൽ അവസാനിക്കുന്ന സുഹൃത്ത്ബന്ധങ്ങൾ. പിറന്നയുടനെ ഉപേക്ഷിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന ശിശുക്കൾ, പീഡിപ്പിക്കപ്പെടുന്ന, ഉപേക്ഷിക്കപ്പെടുന്ന, കൊലചെയ്യപ്പെടുന്ന കുട്ടികൾ, വളർത്തി വലുതാക്കിയ മക്കളാൽ ഉപേക്ഷിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന വാർദ്ധക്യം. ഇതെല്ലാം ഇന്ന് നമ്മുടെയിടയിലും സംഭവിക്കുന്നു. ഒരു വാർത്തയ്ക്കപ്പുറത്തു നമ്മുടെ ചിന്തകളെ കണ്ണീരണിയിക്കുന്നില്ല എന്നതും നമ്മുടെ മനഃസാക്ഷിയും മരിച്ചു എന്നതിനുദാഹരണം.
സ്നേഹം നമുക്ക് എവിടെനിന്നും കിട്ടുന്നതല്ല. അത് നമ്മുടെ ഉള്ളിൽത്തന്നെയുള്ളതാണ്. കുറെയൊക്കെ നാം അനുഭവങ്ങളിലൂടെ നേടിയെടുക്കുന്നുണ്ടാകാം എന്ന് മാത്രം. കുട്ടിയായിരിക്കുമ്പോൾ മുതൽ നാം കണ്ടറിയുകയും കൊടുത്തറിയുകയും ചെയ്യേണ്ട ഒന്നാണ് സ്നേഹം. അതിനെ പരിപോഷിപ്പിക്കേണ്ടത് നമ്മുടെ നിലനിൽപ്പിനുതന്നെ അത്യന്താപേക്ഷികമാണ്.
കുമാരനാശാന്റെ അർത്ഥവത്തായ നാലുവരികൾ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.
‘സ്നേഹമാണഖില സാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം
സ്നേഹം താൻ ശക്തി ജഗത്തിൽ
സ്നേഹം താനാനന്ദമാർക്കും’
ഏവർക്കും സ്നേഹത്തിന്റെ ക്രിസ്തുമസ് ആശംസകൾ
ഡോ സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ