2023 ഫെബ്രുവരി 27, തിങ്കളാഴ്‌ച

പാപ്പിയോൺ (ഹെന്റി ഷാരിയർ )

 


"ജീവിതത്തിനിടയിൽ ഒരേയൊരു പുസ്തകം മാത്രമേ വായിക്കാനാവു, ഏതെങ്കിലും ഒന്ന് നിർദ്ദേശിക്കു എന്ന് എന്നോടാരെങ്കിലും അപേക്ഷിച്ചാൽ ഞാൻ ശുപാർശ ചെയ്യുക പാപ്പിയോൺ ആയിരിക്കും”

ഡോ എം .എം ബഷിറിന്റെ ഇങ്ങനെയൊരു പരാമർശം വായിക്കാനിടയായതിലൂടെയാണ് ഞാനും പാപ്പിയോണിന്റെ പിറകെ പോയത് ..

നിരവധി നിരൂപണ ഗ്രന്ഥങ്ങൾ എഴുതുകയും ജീബ്രാന്റേതടക്കം വിഖ്യാതമായ കൃതികളുടെ വിവർത്തനങ്ങൾ നിർവ്വഹിച്ചിട്ടുള്ളതുമായ ഡോ. എം. എം. ബഷീർ ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തുമ്പോൾ തേടിപ്പിടിച്ച് വായിക്കാതിരിക്കുന്നതെങ്ങനെ?…

വായിച്ച് കഴിഞ്ഞപ്പോഴാണ് ഒട്ടും അതിശയോക്തിയില്ലാത്ത ഒരു പരാമർശമായിരുന്നു അതെന്ന് ബോദ്ധ്യപ്പെട്ടത്…

“സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം”

സ്വാതന്ത്ര്യത്തിന് വേണ്ടി ഏത് പീഡനത്തേയും എന്തിന് മരണത്തേപ്പോലും വകവെക്കാതെ ഭീകരമായ കാരാഗൃഹങ്ങളിൽ നിന്നും വീണ്ടും വീണ്ടും ഒളിച്ചോട്ടം നടത്തിയ ഒരു മനുഷ്യന്റെ സാഹസികജീവിതത്തിന്റെ കഥയാണ് പാപ്പിയോൺ.

ജീവിതത്തിൽ സർവ്വവും നഷ്ടപ്പെട്ട് നിരാശപൂണ്ട് ആത്മഹത്യ ചെയ്യാൻ ഒരുങ്ങിനിൽക്കുന്ന ഒരാൾക്ക് ഈ പുസ്തകമൊന്ന് വായിക്കാൻ കൊടുത്തു നോക്കു. വായിച്ച് പൂർത്തിയാക്കാൻ സാധിച്ചാൽ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള പുതിയൊരൂർജ്ജം ആയാളിൽ വന്നുനിറയുമെന്നുറപ്പാണ്.

ജീവിതിന്റെ ഇരുണ്ട വിഷാദക്കരയിൽ നിന്നും അങ്ങകലെ വിദൂരതയിൽ ഏതോ നഷ്ത്രത്തിന്റെ വെളിച്ചം നമ്മെ സ്വാഗതം ചെയ്യുന്നുണ്ട് എന്ന പ്രത്യാശയുടെ മുനമ്പിലേക്ക് ഹെന്റി ഷാരിയറിന്റെ യഥാർത്ഥമായ ഈ ജീവിതകഥ വായനക്കാരനെ കൊണ്ടെത്തിക്കും. ഹെന്റി ഷാരിയർ 906ൽ ഫ്രാൻസിൽ ജനിച്ചു. പിന്നീട് പാപ്പിയോൺ എന്ന ഓമന പേരിൽ പാരീസിലെ അധോലോകത്ത് അറിയപ്പെട്ടു.

തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ചെയ്യാത്ത കൊലപാതക കുറ്റത്തിന് മരണം വരെ കഠിനതടവിന് ഹെന്റി ശിക്ഷിക്കപ്പെട്ടു. നിരവധി ജയിലുകളിൽ മാറിമാറി പാർപ്പിക്കപ്പെട്ട ഹെന്റി ജയിലിൽ വച്ച് ഒരു പ്രതിജ്ഞയെടുക്കുന്നു.

ഇത്രയും നീണ്ടവർഷത്തെ ശിക്ഷ നിരപരാധിയായ ഞാൻ എന്തിനനുഭവിക്കണം. ഈ ശിക്ഷ ഞാൻ അനുഭവിക്കില്ല. ജീവൻ പോയാലും ഞാൻ എന്റെ സ്വാതന്ത്ര്യം നേടിയെടുക്കുക തന്നെ ചെയ്യും.

ആ പ്രതിജ്ഞ നിറവേറ്റുന്നതിനു വേണ്ടിയുള്ള അതിസാഹസികവും, ഞെട്ടിക്കുന്നതുമായ പോരാട്ടങ്ങളുമാണ് പാപ്പിയോൺ ..

യാതനാപൂർണ്ണമായ പീഢനങ്ങളിലൂടേയും, ഗ്വാണ്ടനാമോയിലേതുപോലുള്ള പെെശാചിക ക്രൂരതകളിലൂടേയുമെല്ലാം കടന്നു പോകേണ്ടിവന്നെങ്കിലും ഇതിനെയെല്ലാം വെല്ലുന്ന ഉറച്ച ഇച്ഛാശക്തിയോടെ സ്വാതന്ത്ര്യം എന്ന അന്തിമ ലക്ഷ്യത്തിലേക്ക് ഹെന്റി എത്തിച്ചേരുന്നു..

അഭിമാനിയായ ഒരാൾക്ക് പാരതന്ത്ര്യം എന്നത് മരണത്തേക്കാൾ വേദനാജനകമാണ്.

ജയിൽ ചാടുക ,പിടിക്കപ്പെടുക, വീണ്ടും ജയിൽ ചാടുക, വീണ്ടും പിടിക്കപ്പെടുക. ഓരോ തവണ പിടിക്കപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയാവുമ്പോഴും അടുത്ത ജയിൽ ചാട്ടത്തെ കുറിച്ചാണ് ഹെന്റിയുടെ ചിന്ത.

ജയിൽ ചാടി പുറത്തെത്തിയാൽ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഒളിച്ച് താമസിക്കാൻ ഹെന്റി ഇഷ്ടപ്പെടുന്നില്ല. അക്കാരണത്താൽ തന്നെയാണ് അയാൾ വീണ്ടും വീണ്ടും പിടിക്കപ്പെടുന്നതും, കൂടുതൽ ഭീകരനായ കുറ്റവാളിയായ് മുദ്രകുത്തപ്പട്ട് അത് വഴി കടുത്ത മർദ്ദനങ്ങൾക്ക് ഇരയാകേണ്ടി വരുന്നുതും.

ഒരു തവണ രക്ഷപ്പെട്ടു വന്ന ഹെന്റിക്ക് ഫ്രഞ്ച് ഗയാനയിലെ ഇന്ത്യക്കാർക്കൊപ്പം സുഖമായി താമസിക്കാനുള്ള അവസരമുണ്ടായിരുന്നിട്ടും കൂടുതൽകാലം അവിടെ നില്ക്കാൻ തയ്യാറാവുന്നില്ല. സാഹസികത ഒന്നുകൊണ്ടുമാത്രമല്ല ഹെന്റി ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. ആരും അറിയാതെ ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ ചടഞ്ഞുകൂടാൻ ഇഷ്ടമില്ലാത്തത് കൊണ്ടുതന്നെയാണ്.

കൂടുതൽ സ്വാതന്ത്ര്യത്തിലൂടെ വിശാലമായ ഈ ലോകത്തിൽ സ്വതന്ത്ര്യ വ്യക്തിത്വത്തിനുടമയായ് ജീവിക്കണം എന്ന ലക്ഷ്യം നേടാനാണ് ഹെന്റിയുടെ ശ്രമം

സാഹസികമായ പല രക്ഷപ്പെടൽ ശ്രമങ്ങൾക്കും ശേഷം കൊടും കുറ്റവാളി എന്ന നിലയിൽ ഭീകരമായ ചെകുത്താൻ തുരുത്ത് എന്ന ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെടുന്നു ഹെന്റി.

കടൽ കടന്നല്ലാതെ ഇനി രക്ഷപ്പെടാനില്ല എന്ന അവസ്ഥ. അവിടേയും തോൽക്കാൻ തയ്യാറാവാതെ രണ്ട് ചാക്കുകളിലായി നിറയെ തേങ്ങ നിറച്ച് ആ ചാക്കുകളിൽ പറ്റിപ്പിടിച്ച് കടലിലൂടെ സാഹസികയാത്ര നടത്തി വെനിസ്വേലയിലേക്ക് എത്തിച്ചേരുന്നു ഈ സാഹസികൻ.

ഒരോ രക്ഷപ്പെടൽ ശ്രമങ്ങളും വായനക്കാരനെ ഹരം കൊള്ളിക്കുന്ന രീതിയിൽ പകർത്തിയെഴുതുന്നതിൽ ഹെന്റി അസാമാന്യ മികവ് പുലര്ത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. അവിടേയും കുറച്ച് നാൾ ജയിലിൽ കഴിയേണ്ടിവരുന്നു ഹെന്റിക്ക്. പിന്നീട് അയാൾ എന്നന്നേക്കുമായ് സ്വതന്ത്രനാക്കപ്പെടുന്നു. വെനുസ്വേലയിലെ ജനങ്ങളുടെ പെരുമാറ്റവും ജീവിത രീതിയും ഇഷ്ടപ്പെട്ട ഹെന്റി, എവിടേക്കും ചാടിപ്പോകാതെ അവിടെതന്നെ താമസിക്കുന്നു. എന്റെ മാതിരി കുത്തഴിഞ്ഞ ഭൂതകാലമുള്ള ഒരാളെ നല്ലൊരു മനുഷ്യനാക്കി മാറ്റാൻ പറ്റുമെന്ന് ബഹുഭൂരിപക്ഷം ഫ്രഞ്ചുകാരും സമ്മതിച്ചെന്ന് വരില്ല. വെനുസ്വേലേക്കാരും ഫ്രഞ്ചുകാരും തമ്മില്ലുള്ള പ്രധാന വ്യത്യാസമിതാണെന്ന് ഹെന്റി സാക്ഷ്യപ്പെടുത്തുന്നു.

ഒരുവനും എന്നന്നേക്കുമായ് നശിക്കുന്നില്ല. നല്ലവനായി ജീവിക്കാനുള്ള അവസരം ഏതൊരുവനും നൽകപ്പെടേണ്ടതാണ് എന്നുകൂടി ഓര്മ്മർമ്മപ്പെടുത്തുന്നുണ്ട് പാപ്പിയോൺ.

പതിനാലു വർഷത്തെ ജയിൽ വാസത്തിനിടയിലെ എണ്ണമറ്റ ജയിൽചാട്ടങ്ങളുടെ മാത്രം കഥയല്ല പാപ്പിയോൺ. ഓരോ സ്ഥലത്തും കണ്ടുമുട്ടിയ വിവിധതരക്കാരായ മനുഷ്യരുടെ കൂടെ കഥകൂടിയാണിത്. നന്മനിറഞ്ഞ മനുഷ്യരുടേയും അവരുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റേയും നിരവധിയായ മുഹൂർത്തങ്ങൾ പാപ്പിയോണിലുണ്ട്.

വെനിസ്വേല നഗരത്തിലെ ഒരു പുസ്തകശാലയിൽ വച്ച് ആൽബെർത്തീൻ സാരസിൽ എന്ന വനിതയെഴുതിയ ഒരു ലക്ഷത്തിലതികം കോപ്പികൾ വിറ്റുപോയ ഒരു പുസ്തകം ഹെന്റി കാണാനിടയായി. ഒടിഞ്ഞ അസ്ഥിയുമായ് ഒളിസങ്കേതത്തിലേക്ക് മാറി മാറിത്താമസിച്ച ഒരു സ്ത്രീയെഴുതിയ അനുഭവങ്ങൾ ഇത്രയധികം കോപ്പികൾ വിറ്റുപോകുമെങ്കിൽ ഇത്രയും വർഷം ഞാൻ അനുഭവിച്ച നരകയാതനകളും സാഹസിക അനുഭവങ്ങളും പകർത്തിയാൽ ഇതിലും കൂടുതൽ വിൽക്കപ്പെടുമല്ലോ എന്ന ചിന്തയിൽ നിന്നും പാപ്പിയോൺ പിറവിയെടുക്കുന്നു.

പാപ്പിയോൺ എന്ന ഈ ഓർമ്മക്കുറിപ്പ് ഒരു സാധാരണ മനുഷ്യനു വിശ്വസിക്കാൻ സാധിക്കാത്ത കഥകളാണെന്ന വിമർശനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. അവരോടുള്ള ഹെന്റിയുടെ മറുപടി ” ഞാൻ ആ നരകക്കുഴികളിലേക്ക് പോയത് ടെെപ്പ് റെെറ്ററും കയ്യിൽ പിടിച്ചു കൊണ്ടായിരുന്നില്ല” എന്നായിരുന്നു

ചെറിയ ചെറിയ കുറ്റപ്പെടുത്തലുകൾ ലും മനസ്സിന് വല്ലാതെ മുറിവേൽപ്പിക്കുമ്പോഴും, ആത്മവിശ്വാസവും ധെെര്യവും പാടേ ചോർന്നു പോകുമ്പോഴും, ഞെട്ടിവിറച്ച് പോകുന്ന അനുഭവങ്ങളുടെ തീച്ചൂളയിൽപ്പെട്ടു കറങ്ങിത്തിരിയുമ്പോഴും അങ്ങകലെ ഏതോ പ്രത്യാശയുടെ വെളിച്ചം നമ്മെ സ്വാഗതം ചെയ്യുന്നുണ്ട് എന്ന ബോദ്ധ്യപ്പെടുത്തലിലൂടെ മനുഷ്യ മനസ്സുകളെ നിരാശയുടെ പടുകുഴിയിൽ നിന്ന് ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് കെെപിടിച്ച് കൊണ്ടും പോകുന്ന ഒരു ഉത്തമ സൃഷ്ടിയാണ് പാപ്പിയോൺ …

വായിക്കുക..അനുഭവിച്ചറിയുക….


ലിബേഷ് കാരിയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ