2023 ഫെബ്രുവരി 27, തിങ്കളാഴ്‌ച

ഒളിച്ചുകളി

 












കണ്ണടച്ചാലും

അച്ഛന്‍ കസേരയില്‍ തന്നെയുണ്ട്.


കഞ്ഞി കുടിക്കേണ്ടേ

മരുന്നു കഴിക്കേണ്ടേ

പത്രം വായിക്കേണ്ടേ

കുളിക്കേണ്ടേ

എന്നൊക്കെ ഞാനോരോന്നു

എണ്ണികൊണ്ടിരിക്കും.

കണ്ണു തുറക്കുമ്പോഴേക്കും

അച്ചനെങ്ങോ പോയൊളിക്കും,

ഒളിച്ചുകളി പോലെ.


കുഞ്ഞായിരുന്നപ്പോള്‍

ഒന്ന്, രണ്ട്, മൂന്ന്, നാല്..

എന്നച്ഛനെണ്ണിത്തീരുമ്പോഴേക്കും

ഞാന്‍പോയൊളിക്കുമായിരുന്നു,

പിടികൊടുക്കാതെ,

പരിഭ്രമിച്ച് കണ്ണുനിറയുംവരെ.


കസേര അവിടെത്തന്നെയുണ്ട്,

കുട, മുക്കില്‍ ചുരുണ്ടിരിപ്പുണ്ട്,

കണ്ണട മേശപ്പുറത്തുണ്ട്,

വായിച്ചു പകുതിയില്‍നിന്നപുസ്തകം

അതുപോലുണ്ട്.

അച്ഛനിപ്പോഴും ഒളിച്ചുകളിയ്ക്കുകയാണ്.

എണ്ണിയെണ്ണിത്തളര്‍ന്ന്

ഞാനുമിങ്ങിരിപ്പുണ്ട്.


ഇ. എസ്. സതീശൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ