2023 മാർച്ച് 30, വ്യാഴാഴ്‌ച

മുഖമൊഴി

 

ഈ മാസം 8 അന്തർദേശീയ വനിതാദിനമാണ്. മറ്റു ദിനങ്ങൾക്കൊപ്പം ആചരിക്കുന്ന ഒരു ദിനം എന്നതിനപ്പുറം ഇതിനു എന്തു പ്രാധാന്യമാണ് നമ്മൾ കൊടുക്കുന്നത്? ലോക വിഡ്ഢിദിനം പോലും കൊണ്ടാടുന്നവരാണല്ലോ നമ്മൾ. പ്രണയിനിയെ പാട്ടിലാക്കുന്നതിനോ, മറ്റെന്തെങ്കിലും കാര്യസാധ്യങ്ങൾക്കോ ഒരു പക്ഷേ ഈ ദിനം ഉപയോഗിക്കുന്നവരുണ്ടാകാം. അതിനപ്പുറം ഇതിനൊരു പ്രസക്തി ഉണ്ടായതായി എനിക്ക് തോന്നിയിട്ടില്ല.

ലിംഗനീതി, പ്രത്യുത്പാദന അവകാശങ്ങൾ എന്നിവയും, സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ, ദുര്യുപയോഗം ചെയ്യൽ എന്നിവയ്ക്കെതിരായും ബോധവൽക്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ദിനം ഉണ്ടായത് എന്നാണ് എന്റെ അറിവ്.

ഇതിൽ ലിംഗനീതി നമ്മൾ ഇപ്പോഴും പറയുകയും, നിഷേധിക്കുകയും ചെയ്യുന്ന ഒന്നാണെന്നതിനാൽ, അത് സ്ത്രീകൾക്ക് അനുഭവഭേദ്യമാകുന്നത് വരെ നമുക്ക് പ്രതികരിക്കാതിരിക്കാം. കാരണം. ലിംഗനീതി ആരും ആർക്കും കൊടുക്കേണ്ട ഒന്നല്ലല്ലോ. അത് പോലെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും. അതും നടന്നുകൊണ്ടിരിക്കുന്നു. ചിലർക്ക് ശിക്ഷകളും ലഭിക്കുന്നു. ചിലർ പുറത്തു പറയാതിരിക്കുന്നു. ചിലതെല്ലാം മധ്യസ്ഥന്മാരാൽ ഒതുക്കിത്തീർക്കപ്പെടുന്നു. പലതിനും ഇരയുടെ അനുവാദം പോലും കണക്കിലെടുക്കാറില്ല. അതുകൊണ്ടു ഇതും ചർച്ചയാക്കുവാൻ ഉദ്ദേശിക്കുന്നില്ല. 

പ്രത്യുൽപാദന അവകാശങ്ങൾ അധികമാരും ചർച്ച ചെയ്തു കാണാറില്ല എന്നതു കൊണ്ട് ഒന്നോർമ്മിപ്പിക്കുന്നു എന്ന്  മാത്രം. എപ്പോൾ പ്രസവിക്കണം, എപ്പോൾ പ്രസവം നിറുത്തണം, ഗർഭനിരോധനത്തിന് എന്ത് മാർഗ്ഗങ്ങൾ സ്വീകരിക്കണം, ഗർഭച്ചിദ്രം വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തുടങ്ങി, ലൈംഗീക വിദ്യാഭ്യാസത്തിനും, ലൈംഗിക രോഗ പരിജ്ഞാനത്തിനും വരെയുള്ള അവകാശങ്ങൾ ആണ് പ്രത്യുത്പാദന അവകാശങ്ങളിൽ നിർവ്വചിക്കപ്പെട്ടിട്ടുള്ളത്.

എന്നാൽ ഇക്കാര്യങ്ങളിൽ ആരും അത്ര മുറവിളി കൂട്ടുന്നത് ശ്രദ്ധയിൽ പെട്ടില്ല എന്നത് കൊണ്ട് ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം. ലൈംഗീകത ഇന്നും നമുക്ക് നാണമാണ്.  അതുകൊണ്ടാകാം ഇക്കാര്യങ്ങളിൽ സ്ത്രീകൾ പോലും ആശങ്കപ്പെടാത്തത്. ഈ ചിന്താഗതിയിലാണ് കാര്യമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത്. ഇത് തങ്ങളുടെ അവകാശമാണ്.   അതിൽ ഓരോരുത്തർക്കും വ്യക്തമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. അത് പറയേണ്ടയിടത്ത് പറയുക തന്നെ വേണം.  

എഴുതിവയ്ക്കപ്പെട്ട ഇത്തരം അവകാശങ്ങൾക്കപ്പുറം, ഒരു സ്ത്രീയ്ക്ക് രാത്രി പത്തുമണിക്ക് ശേഷം ഒറ്റയ്ക്ക് ഒരു ബസ് സ്റാൻഡിൽ നിൽക്കുന്നതിനോ, ഒരു ബസ് യാത്രയ്‌ക്കൊ സാധ്യമാകട്ടെ എന്ന പ്രാർത്ഥനയോടെ, ഒരു വനിതാ ദിനം ആശംസിക്കുന്നു.

 

ഡോ സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ