ഒറീസ്സയിലെ പ്രശസ്തമായ അലൂമിനിയം പ്ലാന്റ് . തിങ്കളാഴ്ച രാവിലെ പതിവ് പോലെ സേഫ്റ്റിയെ പറ്റിയുള്ള ഡ്രിൽ നടക്കുമ്പോളാണ് രാധയുടെ മൊബൈൽ പലപ്രാവശ്യം ശബ്ദിച്ചത്.
സഹപ്രവർത്തകർക്ക് അരോചകം ആകുന്നതിനു മുന്നേ അവൾ പെട്ടെന്ന് ഫോൺ സൈലന്റ് മോഡിൽ ആക്കി. ഡ്രിൽ കഴിഞ്ഞു തന്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ മൊബൈൽ പിന്നെയും ഞരങ്ങി. എടുത്തു നോക്കിയപ്പോൾ സഹപാഠിയും കൂട്ടുകാരിയുമായ മീനയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞു.
“എത്ര തവണയായി ഞാൻ തന്നെ വിളിക്കുന്നു രാധ? നീ എതു പട്ടികാട്ടിലാണ് ?”
മീനയുടെ അല്പം മുഷിച്ചിലോടെയുള്ള ചോദ്യം കേട്ട് രാധ ഒരു നിമിഷം ആലോചിച്ചു നിന്നു..
മറുവശത്തു നിന്നും വീണ്ടും മീനയുടെ ശബ്ദം..
” എടാ .. വരുന്ന ഡിസംബറിൽ നമ്മൾ കോളേജിൽ നിന്നും പാസ്സായിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ കംപ്ലീറ്റ് ആകും.. നമ്മടെ കുറെ ഫ്രണ്ട്സ് ഒരുപാട് കഷ്ടപ്പെട്ട് എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്.. നമ്മൾക്കു ഒന്ന് അടിച്ചു പൊളിക്കണ്ടേ . താൻ എന്താ മിണ്ടാതെ നിൽക്കുന്നെ … എന്തേലും പറയു.. എന്താ തന്റെ ആ കമ്പനി ഓണർ … എന്താ അയാളുടെ പേര്.. ആ കോശി … അയാൾ എന്തേലും മുരടത്തരം പറഞ്ഞോ.. “
ഒറ്റ ശ്വാസത്തിൽ മീന പറഞ്ഞത് കേട്ട് നിൽക്കാനല്ലാതെ രാധക്ക് മറുപടി പറയാൻ തോന്നിയില്ല.. അഞ്ചാം ക്ലാസ്സു മുതൽ ഒരുമിച്ചു പഠിച്ച, ഡിഗ്രി ക്ലാസ്സിലും ഒരുമിച്ചായിരുന്നു ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയോട് മറുത്തൊന്നും പറയാൻ അപ്പോൾ രാധക്ക് കഴിഞ്ഞില്ല.. കുടുംബത്തോടൊപ്പം വിയന്നയിൽ കഴിയുന്ന മീന ഡിഗ്രി കംപ്ലീറ്റ് ചെയ്തതല്ലാതെ ജോലിക്കൊന്നും ശ്രമിച്ചില്ല.. വീട്ടുകാർ കണ്ടെത്തിയ വിമലിനെ വിവാഹം വിവാഹം
മൂന്നു കുട്ടികളുമായി അവൾ കഴിയുന്നു .. ആഴ്ചയിൽ മൂന്നു ദിവസം എങ്കിലും മീന രാധയെ ഫോണിൽ വിളിക്കും. മിക്കപ്പോഴും രാധ ജോലി തിരക്കിലായിരിക്കും.. അത് കാരണം മീന പറയുന്നതൊന്നും അവളുടെ ചെവിയിൽ പതിയാറില്ല. പ്ലാന്റിന്റെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് ഹെഡ് ആയി ജോലി നോക്കിയിരുന്ന രാധക്ക് ദിവസം തീരുന്നത് എങ്ങനെ ആണെന്ന് അറിയില്ലാരുന്നു .. ഉച്ചഭക്ഷണം കഴിക്കാൻ സമയം കിട്ടാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ട്.. അതിനിടയിലും അവൾ ആകെ ഉള്ള കൂട്ടുകാരിയുടെ ഫോൺ അറ്റൻഡ് ചെയ്യാറുണ്ട്. ചെറിയ കാര്യത്തിന് പോലും മനസ്സ് വിഷമിപ്പിക്കുന്ന മീനയെ അവൾക്ക് അത്രമാത്രം ഇഷ്ടമായിരുന്നു. കോളേജുമായും പഴയ സഹപാഠികളുമായും രാധക്കുണ്ടായിരുന്ന ആകെ ബന്ധം മീന വഴി മാത്രമായിരുന്നു…സോഷ്യൽ മീഡിയയിലും എല്ലാ ചാറ്റ് ഗ്രൂപ്പുകളിലും മീന സജീവമായിരുന്നു. ലോകത്തിലെ പല ദിക്കുകളിലുമായി വസിക്കുന്ന പഴയ സഹപാഠികളുടെ വിവരങ്ങൾ മീന വഴി രാധ അറിയുന്നുണ്ടായിരുന്നു .. പക്ഷെ ഇന്ന് അതൊന്നും കേട്ട് നിൽക്കാനുള്ള സമയം അവൾക്കില്ലായിരുന്നു..
” സോറി ഡാ .. നമുക്ക് രാത്രി സംസാരിക്കാം പ്ലീസ്.. എനിക്ക് കുറച്ചു തിരക്കുണ്ട് ഇന്നത്തെ ദിവസം. “
രാധയുടെ ജോലിത്തിരക്ക് മീനയ്ക്ക് പരിചിതമായിരുന്നത് കൊണ്ട് കൂടുതൽ ശല്യപ്പെടുത്താതെ അവൾ ഫോൺ വെച്ചു.
പ്ലാന്റ് ക്യാമ്പസ്സിനുള്ളിലെ ക്വാർട്ടേഴ്സിൽ എത്തി വാതിൽ തുറന്നതും ചുവരിലെ ക്ലോക്ക് എട്ടര മണി ആയെന്നു ശബ്ദിച്ചതും ഒരുമിച്ചായിരുന്നു. ഇനി ഡിന്നർ ലഘുവായി എന്തെങ്കിലും മതിയെന്ന് തീരുമാനിച്ചവൾ ഫ്രിഡ്ജ് തുറന്നു.. ഫ്രിഡ്ജിനുള്ളിൽ ദോശമാവും ആട്ടയും ബ്രെഡും ഒക്കെ കണ്ടു
മടുപ്പോടെ അവൾ കിച്ചണിലേക്ക് നടന്നു. കപ്ബോർഡ് തുറന്നു മാഗിയുടെ പാക്കറ്റ് എടുത്തു ചൂടുവെള്ളത്തിലേക്ക് ഇട്ടതും മൊബൈൽ ശബ്ദിച്ചു..
അവൾ പ്രതീക്ഷിച്ചത് പോലെ മറുവശത്തു മീനയുടെ മുഖം..
” ഡാ.. നീ വിളിക്കാമെന്ന് പറഞ്ഞിട്ട്.. ഞാൻ ഇത്ര നേരം കാത്തിരിക്കുവായിരുന്നു.. “
പാകം ചെയ്ത മാഗ്ഗി പ്ലേറ്റിലേക്ക് പകർന്നു കൊണ്ട് രാധ ഫോണുമായി ലിവിങ് റൂമിലേക്ക് നടന്നു .
” ഇതെന്താ മാഗ്ഗിയോ .. നിന്റെ ഡിന്നർ ഇതാണോ..”
മീനയുടെ മുഖത്തു അതിശയം കണ്ടു രാധ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ..
” എന്റെ പൊന്നു മീന, എനിക്കിവിടെ നേരെ ശ്വാസം വിടാൻ തന്നെ സമയം കിട്ടുന്നില്ല .. അപ്പോഴാ ഇനി ഞാൻ പാചകം ചെയ്യാൻ പോണേ.. എന്തേലും കഴിച്ചു ജീവൻ നിലനിർത്തുന്നു.. “
” എന്തിനാടാ ഇത്ര കഷ്ടപ്പെട്ട് ജീവിക്കുന്നത് .. തനിക്ക് വേറെ വല്ല ജോലിയും നോക്കരുതോ “
മീനയുടെ വാക്കുകളിൽ പരാതിയാണോ അരിശമാണോ എന്ന് രാധക്ക് മനസ്സിലായില്ല.. മീനയ്ക്ക് അതിനു മറുപടിയായി രാധയുടെ ഒരു പുഞ്ചിരി മാത്രമേ കിട്ടിയുള്ളൂ. ഒട്ടും ക്ഷമ കളയാതെ അവൾ മീനയോട് കുശലം ചോദിച്ചു. കാത്തിരുന്നത് പോലെ മീന തന്റെ അറിവിലുണ്ടായിരുന്ന സകല വിശേഷങ്ങളും പങ്കിട്ടു.
പിന്നെ അവൾ പ്രധാനമായി പറയാനുദ്ദേശിച്ച കാര്യം അവതരിപ്പിച്ചു..
” ഡാ.. നമുക്ക് ഡിസംബറിൽ എന്തായാലും പോകണം കേട്ടോ .. നമ്മുടെ ഇരുപത്തിയഞ്ചാം വാർഷികം അല്ലെ .. എന്തായാലും പോയിരിക്കണം. താൻ ഇപ്പോൾ തന്നെ അവധിയൊക്കെ പറഞ്ഞു വെക്കണം…”
പിന്നീട് മീന പറയുന്നതൊന്നും തന്നെ രാധ കേട്ടില്ല.. അവളുടെ മനസ്സ് അപ്പോൾ അഞ്ചു വര്ഷം മുൻപ് നടന്ന ഇരുപതാം റീയൂണിയനിലേക്ക് പോയി .
ഡിഗ്രി കംപ്ലീറ്റ് ചെയ്ത ശേഷം ആദ്യമായി ആണ് രാധ ഒരു റീയൂണിയനു പോയത്.. അതും മീനയുടെ സമ്മർദ്ദവും പരാതിയും കൊണ്ട് മാത്രം അന്ന് അവളതിന് മുതിർന്നു.
ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ് സഹപാഠികളെ കണ്ടതെങ്കിലും രാധക്ക് അങ്ങനെ തോന്നിയില്ല. മീനയുടെ വിവരണം കാരണം എല്ലാവരെയും അവൾക്ക് നല്ല പരിചയം തന്നെ ആയിരുന്നു. മീന പഴയ സുഹൃത്തുക്കളുടെ ഇടയിൽ താരമായി പറന്നു നടക്കുമ്പോൾ രാധ ആ തിരക്കിൽ അലിഞ്ഞു തീരാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു. പകുതി ദിവസം എങ്ങനെയൊക്കെയോ മീനയുടെ കൂടെ നടന്നു കൂട്ടുകാരുമായി പരിചയം പുതുക്കി അവൾ തള്ളി നീക്കി. ഉച്ചയൂണ് കഴിഞ്ഞപ്പോളാണ് ഓർഗനൈസിംഗ് കമ്മിറ്റ മെമ്പർ ആയ സൂരജ് വന്നു പറഞ്ഞത്.. ഈവെനിംഗ് ഡിന്നർ ആൻഡ് ഡാൻസ് ഉണ്ടെന്നു..
അപ്പോഴേക്കും രാധക്ക് മടുത്തു തുടങ്ങിയിരുന്നു.. അവൾക്ക് എങ്ങനെ എങ്കിലും റൂമിൽ പോയി വിശ്രമിക്കണമെന്ന ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളു.
മീനയോട് അതെങ്ങനെ പറയും എന്ന് മടിച്ചവൾ അൽപ സമയം എല്ലാവരും പറയുന്നത് കേട്ടുകൊണ്ട് ഇരുന്നു. ചെറിയ ഗ്രൂപ്പുകളായി ഇരിക്കുന്ന സുഹൃത്തുക്കളുടെ സംസാരത്തിൽ പങ്കു ചേരാൻ രാധ കിണഞ്ഞു ശ്രമിച്ചു.. പെണ്ണുങ്ങൾ ഇരിക്കുന്നിടത്തു അല്പസമയം ഇരുന്നതോടെ അവൾക്ക് സംസാരിക്കാൻ വിഷയം ഇല്ലാതെയായി. സുഖസൗകര്യങ്ങൾ കൂടി പോയത് കാരണം ലോകത്തിലെ ചെറുതിലും ചെറുതായ സംഭവങ്ങളെ കുറിച്ചു വേവലാതിപ്പെടുന്നവർ.. രാധക്ക് ചിരി വന്നെങ്കിലും അവളതു പുറത്തു കാട്ടിയില്ല.. പുറംലോകത്തെ കഷ്ടപ്പാടും വിഷമങ്ങളും അറിയാതെ , ഇല്ലാത്ത വിഷമങ്ങൾ പറഞ്ഞു സമയം കൊല്ലുന്ന കൂട്ടുകാരെ കണ്ടപ്പോൾ രാധ അവിടെന്ന് എണീറ്റുപോയത് വേറൊരു സുഹൃത്വലയത്തിലേക്കാണ്.
അവിടെ നടന്ന സംഭാഷണങ്ങൾ ബിസിനസ് പ്രോഫിറ്റ് മാർജിൻ , ഷെയർ മാർക്കറ്റ് , പിന്നെ കുട്ടികളുടെ സ്കൂൾ ഫീസ് തുടങ്ങിയവ ആയിരുന്നു.. രാധക്ക് തലവേദന സഹിക്കാതെ വന്നപ്പോൾ അവൾ മെല്ലെ എണീറ്റ് പുറത്തേക്ക് നടന്നു.. നിറഞ്ഞ ഹാളിൽ നിന്നും അവൾ പോയത് കൂട്ടുകാർ ആരും ശ്രദ്ധിച്ചില്ല .
റീയൂണിയനിൽ പങ്കെടുക്കാൻ വന്ന കൂട്ടുകാരുടെ പെരുമാറ്റത്തിൽ സൗഹൃദം മാത്രം കണ്ടെത്താൻ രാധക്ക് കഴിഞ്ഞില്ല.. എല്ലാവർക്കും ജീവിതത്തിൽ എന്തൊക്കെയോ നേടിയെടുത്തതിനെ കുറിച്ച് സംസാരിക്കാനായിരുന്നു താല്പര്യം .. എല്ലാം ഒരു മത്സരം പോലെ.. നിന്നെക്കാൾ മുന്നിൽ ഞാൻ.. എല്ലാവരും ” ഞാൻ ” എന്ന പദത്തിന് കുറച്ചു കൂടുതൽ ബലം പ്രയോഗിക്കുന്നത്
പോലെ രാധക്ക് തോന്നി..
ഹാളിൽ നിന്നുമിറങ്ങിയ രാധയെ റിസോർട് മാനേജർ ഡിന്നർ കഴിക്കാൻ ക്ഷണിച്ചു..
വിശാലമായ ഡൈനിങ്ങ് ഹാളിൽ ബുഫേ നിരത്തി വെച്ചിരിക്കുന്നു.. ഒരു പ്ലേറ്റ് എടുത്തവൾ ആദ്യം കണ്ട പാത്രത്തിന്റെ അടപ്പു തുറന്നു.. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ മുറിയിലേക്ക് ചെന്നതും മെത്തയിലേക്കു വീണതും ഒന്നിച്ചായിരുന്നു . സമയം എട്ടര കഴിഞ്ഞതേയുണ്ടായിരുന്നു..
എപ്പോഴാണ് മീന മുറിയിൽ വന്നു കയറിയതെന്ന് അവൾ അറിഞ്ഞില്ല.. പിറ്റേ ദിവസം രാവിലെ ഉണർന്നപ്പോൾ മീനയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോളും മീന അവളോടധികം സംസാരിച്ചില്ല. അവസാനം സഹികെട്ടു രാധ തന്നെ മീനയെ വിളിച്ചുകൊണ്ടു പോയി പറഞ്ഞു..
” മീന.. എനിക്ക് എന്ജോയ് ചെയ്യാൻ കഴിയുന്നില്ലെടാ . എനിക്ക് പോകണം.. എല്ലാവരും ഒരു പോലെ ആകില്ലല്ലോ.. സൊ നീ എന്നോട് ക്ഷമിക്കു.. എനിക്ക് ആകെ ബോർ ആയിതോന്നുന്നെടോ ..”
എങ്ങനെയോ മീനയെ പറഞ്ഞു മനസ്സിലാക്കി അന്ന് തന്നെ തിരിച്ചപ്പോൾ രാധ മനസ്സിൽ തീരുമാനം എടുത്തിരുന്നു.. ഇനി ഒരു റീയൂണിയനു പങ്കെടുക്കില്ലായെന്നു.. ആരുടേയും കുഴപ്പം കൊണ്ടല്ല.. അവളുടെ മാത്രം കുഴപ്പം കൊണ്ട്.. അവൾ തന്റെ ജീവിതം എങ്ങനെ ചെലവഴിക്കണം എന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നു.
ആരോടും നീരസമില്ല.. പക്ഷെ തന്റെ സമയം.. അത് എങ്ങനെ ചെലവഴിക്കണം എന്നുള്ളത് തന്റെ മാത്രം തീരുമാനം ആകണം എന്ന് രാധക്ക് നിർബന്ധമുണ്ടായിരുന്നു..
ഒട്ടും മായാത്ത പുഞ്ചിരിയോടെ അവൾ മീനയോടു പറഞ്ഞു..
” സോറി ഡാ.. എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല.. ആ സമയത്താണ് പ്ലാന്റിൽ കമ്മീഷനിങ് പ്ലാൻ ചെയ്തിരിക്കുന്നത്.. “
മീന ദേഷ്യത്തോടെ ഫോൺ വെച്ചുപോയി. .മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ച ലാഘവത്തോടെ രാധ ടീവി റിമോട്ട് എടുത്തു നെറ്റ്ഫ്ലിക്സിൽ തന്റെ പ്രിയപ്പെട്ട സീരീസ് കാണാനായി സോഫയിലേക്ക് ചാഞ്ഞു ..
ഷീന പിള്ളൈ സിങ്ങ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ