2023 മേയ് 29, തിങ്കളാഴ്‌ച

മുഖമൊഴി


 കുറച്ചു നാളുകളായി നമ്മുടെ ശ്രദ്ധയിൽ നിൽക്കുന്ന വാർത്തയാണ് മനുഷ്യരും മൃഗങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം. ആനകളാണ് ഇതിൽ ഒരു പ്രധാനി. ആനകൾ ജനവാസ മേഖലയിലെത്തുന്നു, അവരുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്നു. ചിലർ ഇതിനെ ഭീതിയോടെ കാണുന്നു. ചിലർ സഹാനുഭൂതിയോടെ നോക്കുന്നു. ചിലർ ആഘോഷിക്കുന്നു.

എന്തിനും രണ്ടു വശമുള്ളതുപോലെ ഇക്കാര്യത്തിലും രണ്ടു അഭിപ്രായക്കാർ ഉണ്ട്. ആളുകൾക്കൊപ്പം നിൽക്കുന്നവരും ആനകൾക്കൊപ്പം നിൽക്കുന്നവരും. കുടിയേറ്റ മേഖലയിലുള്ളവരെല്ലാം ഒരേ അഭിപ്രായക്കാർ ആണ്. ആനയുടെ ജീവനേക്കാൾ തങ്ങളുടെ ജീവന് വിലയുണ്ടെന്ന് അവർ പറയുന്നത് തർക്കമില്ലാത്ത വിധത്തിൽ ശരി തന്നെയാണ്. ഓരോ ദിവസവും ജീവനും സ്വത്തും ഭയന്ന് കഴിയുക എന്നത് ചിന്തിക്കുന്നതിലും എത്രയോ ഭയാനകം തന്നെ.

സുരക്ഷിതമായ സ്ഥലങ്ങളിൽ ഇരുന്നു ആനകൾക്കും മറ്റു വന്യജീവികൾക്കും വേണ്ടി വിലപിക്കുന്ന ഒരു വിഭാഗവും ഉണ്ട്. ഒറ്റ നോട്ടത്തിൽ ഈ ചിന്തയിൽ അപാകത തോന്നുമെങ്കിലും അതിലും ചില ശരികൾ ഇല്ലാതില്ല. ആനകൾക്കും കൂടിയുള്ളതാണ് ഈ ഭൂമി. ആനകൾക്കു മാത്രമല്ല സർവ്വചരാചരങ്ങൾക്കും അവകാശപ്പെട്ടതു തന്നെ.

മനുഷ്യന്റെ അടുത്തു തന്നെ ശരാശരി ആയുസ്സുള്ള ഒരു മൃഗമാണ് ആന. ഏതാണ്ട് അമ്പതു മുതൽ അറുപതു വയസ്സുവരെ ജീവിക്കും. മനുഷ്യന്റെ ശരാശരി ആയുസ് എഴുപതാണ്. മനുഷ്യൻ ഭൂമി സ്വന്തമാക്കുന്നു. വേലികെട്ടിത്തിരിക്കുന്നു. അതിനുള്ളിൽ അനുവാദമില്ലാതെ മറ്റുള്ളവരെ കടത്തി വിടുക പോലുമില്ല. ആനകളോ മറ്റു വന്യമൃഗങ്ങളോ ഭൂമിയെ നിയമപരമായി സ്വന്തമാക്കുന്നില്ല. എന്നാൽ അവർക്കും അതിർത്തികളും പരിധികളും ഉണ്ട്.

ഒരു ആനയുടെ നടപ്പാത രൂപീകരിക്കപെടുമ്പോൾ അതിനു വ്യക്തമായ ചില കാരണങ്ങൾ ഉണ്ട്. ശത്രു മൃഗങ്ങളുടെ സാന്നിധ്യക്കുറവ്, ആഹാരം, വെള്ളം എന്നിവയുടെ ലഭ്യത, ഭൂമിയുടെ ചെരുവ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഒരു ആന ഇത്തരത്തിൽ ഇരുപത്തഞ്ചു കിലോമീറ്ററുകൾ നടക്കുന്നുണ്ടാകും എന്നാണ് കണക്ക്. ഇരുന്നൂറു കിലോമീറ്റർ ദൂരം വരെ ഒരു ദിവസം നടക്കുവാൻ കഴിയുന്ന ഒരു ജീവിയാണ് ആന.

വർഷങ്ങളായി ഇവർ നടക്കുന്ന വഴി അടച്ചു കോളനികൾ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോൾ സംഭവിക്കുന്നതും. അശാസ്ത്രീയമായ കോളനി വൽക്കരണങ്ങളുടെ തിക്തഫലമാണ് നമ്മൾ ഇന്നനുഭവിക്കുന്നത്‌. ആദിവാസി സമൂഹം വീടുകൾ നിർമ്മിക്കുമ്പോൾ ആനത്താരകൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു.

ഇനിയും ഇത്തരം സംഭവങ്ങൾ ആർക്കും സംഭവിക്കാതിരിക്കുവാൻ ആർജ്ജവമുള്ള ഒരു സർക്കാർ സംവിധാനം രൂപപ്പെടേണ്ടതാണ്. അപകടങ്ങൾ ഉണ്ടായ ശേഷം പ്രതികരിക്കുന്നതിനേക്കാൾ, ഉണ്ടാകാതെ നോക്കുന്നവരാണ് ശരിയായ ഭരണാധികാരികൾ.


ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ