2023 മേയ് 29, തിങ്കളാഴ്‌ച

ഭയങ്കരം!

 


വാരാന്ത്യത്തിൽ നടക്കാനിറങ്ങിയതാണ്. അഡെലൈഡ് നഗരം. നഗരത്തിൻ്റെ ഏറ്റവും മനോഹരമായ പകുതി. പാർലമെൻ്റ് കെട്ടിടം, കൺവെൻഷൻ സെന്റർ, അഡെലൈഡ് ഫെസ്റ്റിവൽ സെന്റർ, ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, റോയൽ അഡെലൈഡ് ആശുപത്രി തുടങ്ങി അതിമനോഹരങ്ങളായ കെട്ടിടങ്ങൾ ഒരുവശത്ത്. മറുവശത്തു അഡെലൈഡ് ഓവൽ, ഗോൾഫ് കോഴ്സ് ആതിയായവയുടെ വെളുപ്പും പച്ചപ്പും. നടുവിൽ ഒരു സർപ്പകന്യകയെപ്പോലെ ലാസ്യമായൊഴുകിയോടുന്ന മനോഹരിയായ ടോറൻസ് നദി.

നടക്കാനും ഓടാനും സൈക്കിൾ ഓടിക്കാനും എത്തിയ കുറച്ചാൾക്കാർ മാത്രം. നല്ല തണുപ്പുള്ള സായാഹ്നമായതുകൊണ്ടാകണം ആൾത്തിരക്കില്ലാത്തത്. കാക്കത്തൊള്ളായിരം പക്ഷികൾ പറന്നും നീന്തിയും കളിക്കുന്നു, ചെറുബോട്ടുകൾ തുഴഞ്ഞുപോകുന്ന ചിലർ. ടോറൻസ് നദീതീരത്തുകൂടി അഡെലൈഡ് ഓവലിനും കൺവെൻഷൻ സെന്ററിനും ഇടയിലൂടുള്ള നദിയുടെ വീതികൂടിയ ഭാഗം എത്തിയപ്പോൾ എതിരെ ട്രാക്ക്സ്യൂട്ടിട്ട് ഓടുന്ന പൊക്കമുള്ള മെലിഞ്ഞ മനുഷ്യനെ എവിടെയോ കണ്ടുമറന്നതുപോലെ . പെട്ടെന്ന് ഓർമ്മവന്നു. ഇത്രയടുത്തു കാണുന്നത് ആദ്യം. സൗത്ത് ഓസ്‌ട്രേലിയൻ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രി. പീറ്റർ മലിനസ്സ്കാസ്. കേരളത്തിന്റെ ഇരുപത്തഞ്ചിരട്ടി വലിപ്പമുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. ഒറ്റയ്ക്ക്, നഗരമധ്യത്തിൽ സാധാരണക്കാരുടെ ഇടയിലൂടെ ഒരു വെറും സാധാരണക്കാരനായി ഓടാനിറങ്ങിയതാണ്. എല്ലാവർക്കും ആളെ മനസ്സിലാകുന്നുണ്ട്, എന്നാൽ ഇദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ച് ആരും ശല്യം ചെയ്യാൻ പോകുന്നില്ല. അദ്ദേഹവും അങ്ങനെ ആരെയും നോക്കാതെ ഓട്ടത്തിലാണ് ശ്രദ്ധ. താൻ മുഖ്യമന്ത്രിയായി ഭരിക്കുന്ന നാട്ടിൽ ആരെ ഭയക്കാനാണ്.

ഭരിക്കുന്ന നാട്ടിലെ ജനങ്ങളെ പേടിയില്ലാതെ നടക്കാനും വേണം ഒരു യോഗം. പീറ്ററിന്‌ നാൽപ്പത്തിരണ്ടു വയസ്സ് പ്രായമേയുള്ളൂ. ലേബർ പാർട്ടിയുടെ നേതാവാണ്. ഒരുവേള ഭാവിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പോലും ആയേക്കാവുന്നത്ര കഴിവുള്ളയാൾ. മനുഷ്യർക്ക് ഭയമില്ലാതെ സ്വസ്ഥമായിട്ടു ജീവിക്കാനുള്ള സംവിധാനം ഉണ്ടാക്കികൊടുത്തിട്ടു സാധരണക്കാരനായി ജീവിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ കണ്ടാണ് ഈ നാട്ടുകാർക്ക് പരിചയം. അങ്ങനെയാണല്ലോ വേണ്ടത്.

ഇവിടെ ആൾക്കാർ പൊതുവേ രാഷ്ട്രീയ വിശ്വാസം ഉള്ളവരാണ്. പലതരത്തിലുള്ള ആശയസംഹിതകളിൽ വിശ്വസിക്കുന്നവർ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നവർ. രാഷ്ട്രീയ വിശ്വാസങ്ങളുടെപേരിൽ ആരും ആരെയും കൊന്നതായി കേട്ടിട്ടില്ല. തിരഞ്ഞെടുക്കുന്ന ജനങ്ങളെയും രാഷ്ട്രീയ എതിരാളികളെയും പേടിക്കുന്നവരല്ല ഇവിടുത്തെ രാഷ്ട്രീയപ്രവർത്തകർ. ജീവിതകാലം മുഴുവൻ രാഷ്രീയപ്രവർത്തനം നടത്തുന്നവരുല്ല അവർ. ഒരു ഘട്ടം കഴിഞ്ഞാൽ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചു മറ്റുജോലികൾ ചെയ്യുന്നവരാണ് ഇവിടെ മിക്ക പൊതുപ്രവർത്തകരും.

ഇതുവായിക്കുമ്പോൾ ഏതോ വികസിതരാജ്യത്തു നടക്കുന്ന എന്തൊക്കയോ പറഞ്ഞു തള്ളുന്ന മറ്റൊരു പ്രവാസി ബടുക്കൂസ് എന്ന് നിങ്ങൾ വിചാരിക്കും. അത് സത്യമാണ്. പക്ഷെ എനിക്ക് ചിലകാര്യങ്ങൾ കൂടിപറയാനുണ്ട്. ഇത്തരം രാഷ്ട്രീയസിംഹവാലന്മാർ (വംശനാശം വന്നേക്കാവുന്നത് എന്നതുകൊണ്ട്) നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. ലളിത ജീവിതം നയിച്ച്, ഭയലേശമന്യേ ജനങ്ങളുടെ ഇടയിലൂടെ നടന്ന് പണിയെടുത്ത ജനസേവകർ (ഈയടുത്ത കാലത്തുകണ്ട ചില ‘നല്ല’ നടത്തങ്ങളല്ല കവി ഉദ്ദേശിച്ചത്! ബ്രണ്ണൻ നടത്തവുമല്ല). നടന്നും, സൈക്കിൾ ചവിട്ടിയും, ബസ്സുപിടിച്ചും യാത്ര ചെയ്തവർ. സ്വന്തം കയ്യിലെ കാശുമുടക്കി പട്ടിണിക്കാരൻ്റെ അരവയർ നിറച്ചവർ. സ്വന്തം സ്വത്തുക്കൾ രാജ്യത്തിനും പാർട്ടിക്കും കൊടുത്തു, ‘സംപൂജ്യ’രായവർ. അത്രക്കൊന്നുമില്ലെങ്കിലും, ഇത്തരം രാഷ്ട്രീയ ‘വിഢിത്തരങ്ങൾ’ വച്ചുനടത്തുന്ന ചില കോണുകൾ ഈ ലോകത്തു ഇപ്പോഴുമുണ്ട് എന്ന് പറയാനാണ് ശ്രമിച്ചത്.

“പണ്ടു പണ്ടു് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി.” അക്കാലത്തു, നന്മകൾ കൂടെനടന്ന നാടാണ് നമ്മുടേത്. ഇപ്പോളെല്ലാം മാറി, തിരിച്ചറിയാനാകാത്തവിധത്തിൽ. പിരിഞ്ഞുപോയ അനുജത്തിമാരായ ജീവബിന്ദുക്കളൊക്കെ കീടാണുക്കളായിമാറിപ്പോയെതറിഞ്ഞു തപിക്കുകയേ നിവൃത്തിയുള്ളൂ (ശ്രീമാൻ ഒവി വിജയനോട് കടപ്പാട്). ഇപ്പോഴും ചിലരൊക്കെ അവിടെയും ഇവിടെയുമായി ആത്മാർഥമായി ജനങ്ങളെ സേവിക്കുന്നുണ്ടാകാം. പക്ഷെ അവരുടെ പേരുവിവരങ്ങൾ നൂറാളിൽ കൂടുതൽ അറിയാൻ വഴിയില്ല. അവരെയൊന്നും ആരും വളർത്തില്ല. എങ്ങാനും നാലുപേർക്കുകൂടി നന്മചെയ്തുപോയാലോ. അവരൊക്കെ വെറും ജനസേവകർ. കക്ഷിരാഷ്ട്രീയക്കാരനാകണമെങ്കിൽ ലൈൻ വേറെയാണ്. അവരെയൊക്കെ തലയിലേറ്റുമ്പോൾ, തലയും കീശയും ശൂന്യമാക്കണം. ആക്കണ്ട, ആയിക്കോളും.

ഇസങ്ങൾക്കും മതങ്ങൾക്കും വേട്ടുബാങ്കിനും ബാങ്കുനോട്ടിനും മുകളിൽ പച്ചമനുഷ്യൻറെ യാതന മനസ്സിലാക്കാൻ കഴിവുണ്ടായിരുന്ന ചില നേതാക്കളെങ്കിലും നമുക്കിടയിലുണ്ടായിരുന്നു. ഇത് വായിക്കുന്ന ഏതൊരാൾക്കും അങ്ങെനെ ഒരുപേരെങ്കിലും പറയാനുണ്ടാകും. പക്ഷെ അവരൊക്കെ മണ്മറഞ്ഞവരായിരിക്കാനാണ്‌ സാദ്ധ്യത. അങ്ങനെയുള്ളവർ വീണ്ടും നാടുഭരിക്കാനെത്തുന്നതുവരെ ഉണ്ടാകും, ഭയം! ഭരിക്കുന്നവർക്കും. ഭരിക്കപ്പെടുന്നവർക്കും. അതിനൊരായിരം കൊല്ലം കാത്തിരിക്കേണ്ടിവന്നേക്കാം. അതുവരെ ഭയക്കാതെ തരമില്ല, നിഴലിനെപ്പോലും! വെളിച്ചത്തെപ്പോലും!

“We can easily forgive a child who is afraid of the dark; the real tragedy of life is when men are afraid of the light.” ― Plato


 

സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ