ഏകീകൃത സിവിൽ കോഡ് ഇന്ന് ഒരു പ്രധാന ചർച്ചയായി മാറിയിരിക്കുന്നു. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ധാരാളം. എന്നാൽ ഭൂരിപക്ഷം ആളുകൾക്കും ഇത് എന്താണെന്നു പോലും വ്യക്തമായ ധാരണയില്ല. അവരും അഭിപ്രായങ്ങൾ പറയുകയും അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്ന് സാമൂഹിക മാധ്യമങ്ങൾ നൽകുന്ന അനുഭവം.
സ്ത്രീകൾക്ക് തുല്യ പ്രാധാന്യം ഉറപ്പു നൽകുന്ന ഒരു ഭരണഘടനയാണ് നമ്മുടേത്. അത്തരമൊരു ഉറപ്പു നൽകുകയാണ് ഏകീകൃത സിവിൽ കോഡ്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നതും സ്ത്രീകൾക്കു തന്നെ. പലപ്പോഴും സ്ത്രീകളോട് ചില കാര്യങ്ങളിൽ നീതി പുലർത്തുവാൻ കോടതികൾക്കു പോലും കഴിയാറില്ല. നമ്മുടെ ചില നിയമങ്ങൾ ഇപ്പോഴും ജാതി മത ചട്ടക്കൂടുകളിൽ ഒതുക്കപ്പെട്ടു നിൽക്കുന്നു എന്നത് തന്നെ ഇതിന്റെ പ്രധാന തടസ്സം.
വിവാഹം, വിവാഹ മോചനം, പരമ്പരാഗത സ്വത്ത്, ജീവനാംശം, ദത്ത് എന്നീ വിഷയങ്ങളിൽ ഇന്ത്യയ്ക്ക് ഒരു പൊതു നിയമമില്ല എന്നതാണ് നമ്മുടെ കോടതികൾ നേരിടുന്ന വെല്ലുവിളി. ഇത്തരം നിയമങ്ങൾ ഓരോ മത വിഭാഗക്കാർക്കും വ്യത്യസ്തമാണ്. മതങ്ങൾ ഉണ്ടാക്കിയിട്ടുള്ള പല നിയമങ്ങളും സ്ത്രീകൾക്ക് അത്ര പ്രാതിനിധ്യം ഉള്ളതല്ല എന്നുള്ളത് ഒരു വലിയ പോരായ്മ തന്നെയാണ്.
ഇപ്പോൾ കൊണ്ടുവരാനാഗ്രഹിക്കുന്ന ഏകീകൃത സിവിൽ കോഡ്, ഈ കാര്യങ്ങളിൽ എല്ലാ മതക്കാർക്കും ഒരേ അവകാശം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻ നിറുത്തിയാണ്. ഭാരതീയരെന്ന നിലയിൽ നമുക്ക് ഒരേ നിയമം തന്നെയല്ലേ ഉറപ്പാക്കേണ്ടതും.
പലപ്പോഴും ഇത്തരം പുരോഗമന ആശയങ്ങൾ നടപ്പിലാകാതെ പോകുന്നതിന്റെ ഒരു കാരണം മത പുരുഷ മേൽക്കോയ്മകളും അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളുമാണ്. മഹാത്മാ ഗാന്ധി മുന്നോട്ടു വച്ചിരുന്ന നിർദേശങ്ങൾ തന്നെയാണ് ഇതെന്നും നമ്മൾ മറക്കരുത്. വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടി സ്ത്രീകളുടെ അവകാശങ്ങളെ ബലികൊടുക്കാതിരിക്കുക. സ്ത്രീ സമത്വം പറയുന്ന രാഷ്ട്രീയം വെറും വാക്കുകളിൽ ഒതുങ്ങേണ്ട ഒന്നല്ല. അവരുടെ അവകാശങ്ങൾ പുരുഷന്മാരുടേതിന് തുല്യമാക്കുക എന്നത് ആർജ്ജവമുള്ള ഒരു സർക്കാരിന്റെ ബാധ്യത കൂടിയാണ്.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ