ചെറ്റപ്പുരയിൽ നിന്നും തീ കടം വാങ്ങിയ ഒരു ബാല്യകാലം തനിക്കുണ്ടായിരുന്നുവെന്ന് അവൾ പറഞ്ഞു.
സർക്കാർ ആശുപത്രിയിൽ നിന്നും കിട്ടിയ കർപ്പൂരാദി തൈലം അഗതിമന്ദിരത്തിൻ്റെ പുറം തിണ്ണയിലിരുന്ന് കാൽവണ്ണയിൽ തടവിക്കൊണ്ടായിരുന്നു അവർ അത് പറഞ്ഞത്.
എൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല.
കുളത്തിലെ വെള്ളം കുടിച്ചും തോട്ടിൽ കുളിച്ചും ഒരു ബാല്യം, അയാൾ പറഞ്ഞു.
നമ്മൾക്ക് രണ്ടു കൂട്ടർക്കും പൊതുവായി ഉണ്ടായിരുന്ന ഒരു കാര്യം പറയട്ടെ? ..
പറയണം.
പറയട്ടെ?….
നാണം തോന്നുന്നുണ്ടോ?
എന്തിന്?
ഞാൻ പറയും.
പറഞ്ഞോ….
നമ്മൾ രണ്ടു കൂട്ടരും തൂറിയിരുന്നത് പറമ്പിലായിരുന്നു ..
അതുകൊണ്ടെന്താ..? അയാൾ ചോദിച്ചു.
ഒന്നുമില്ല: നമുക്കിപ്പോ … പൊതു കക്കൂസ് ഉണ്ടായി, ഒരാൾ ഇറങ്ങിയിട്ടു വേണം മറ്റൊരാൾക്കു കയറാൻ.
സർക്കാരിൻ്റെ സൗജന്യമല്ലേ… മിണ്ടാതിരുന്നു തൂറണം.
മകൾക്ക് അമേരിക്കൻ ക്ലോസറ്റാ.. വെള്ളമൊഴിക്കണ്ടാ… തന്നത്താൻ വരും., അവർ പറഞ്ഞു.
എൻ്റെ മകൻ്റെ വീട്ടിൽ ശൗരിച്ചു കൊടുക്കുന്നത് മിഷ്യനാണ്. അയാൾ പറഞ്ഞു.
ഇതൊക്കെ വന്നതിൽ പിന്നെയാണ് നമ്മളൊക്കെ തീട്ടമായത്. അവർ ദീർഘനിശ്വാസത്തോടെ അയാളുടെ മുഖത്തേക്കു നോക്കി.
ദൈന്യതയോടെ അയാൾ പറഞ്ഞു, “എനിക്ക് എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ നാലുമടല് ഓല മറച്ച് …? ”
അവർ പറഞ്ഞു “ഇല്ല ഞാൻ വരില്ല…. അവസാന കാലത്ത് മക്കൾക്ക് കൊടുക്കാൻ ഒരു ശവം ബാക്കിയുണ്ടാവണം.. ആർക്കും ഒരു ബാധ്യതയും വരുത്താതെ .. ”
അപ്പോൾ അയാളുടെ കണ്ണു നിറഞ്ഞു. അയാൾ പറഞ്ഞു “ഞാൻ വെറുതെ പറഞ്ഞതാ എൻ്റെ ശരീരം പിള്ളേർക്കു പഠിക്കാൻ കൊടുക്കണം.. ഒരു പക്ഷേ.. പഠിക്കാൻ എൻ്റെ കൊച്ചുമക്കളും ഉണ്ടായിയെന്നിരിക്കും… അവർക്കു വേണ്ടി.. എന്തെങ്കിലും ചെയ്യണം.”
മണിയടിച്ചു…..
കഞ്ഞിക്കുള്ള സമയമായി.. അയാൾ അവരുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് … രണ്ടു … പാത്രവുമായി … വരാന്തയിൽ … നിരതെറ്റിക്കാതെ… നിസ്സംഗതരായി.. നിറഞ്ഞ കണ്ണോടെ ..ആരെയും പ്രതീക്ഷിക്കാതെ …..
ആർ.എസ്. പണിക്കർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ