2023 സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

നഷ്ടങ്ങളുടെ കാട്…..

 











അന്ന് കാട് നിറയെ

മഞ്ഞുപെയ്തിരുന്നു.

നെല്ലി പൂവിടുന്ന

മൃദു സുഗന്ധവുമായി

ഇത്തിരിക്കുഞ്ഞൻ

കാറ്റ് തിരക്കിട്ടോടി

അവൾക്കരികിലെത്തിയണച്ചു നിന്നു….


പുഴയ്ക്കരികിലെ

കരിവീട്ടിയുടെയോരം

ചേർന്ന് നിൽക്കുന്നൊരാ

നെല്ലിപ്പെണ്ണൊരായിരം

പൂക്കുഞ്ഞുങ്ങളെ പെറ്റ

കഥ പറഞ്ഞവളുടെ ചുരുൾമുടിയിൽ

തഴുകി അങ്ങേക്കാട്ടിലേക്ക് പോയി…..


പളുങ്കുമണികൾ പോലെ

ചിരിക്കുന്ന നെല്ലിക്കായ്കളിൽ മഴത്തുള്ളികൾ

ഉമ്മവച്ചോടി മറയുന്നതു നോക്കിനിൽക്കെ

എന്തിനെന്നറിയാതെയവളുടെ

മിഴിക്കോണിൽ

നീർമണികൾ തുളുമ്പി…..


രാവറുതിയിൽ പുഴമാറിലെ

ഇരുൾക്കയങ്ങളിൽ

നിന്നുയർന്നകമ്പനങ്ങളൊക്കെയും പുഴപ്പാട്ടെന്ന് പറഞ്ഞ്

കാറ്റ് പൊട്ടിച്ചിരിച്ചു.

മഴ ചൂടിയ

ഇലക്കൈകളിളക്കി

മരച്ചില്ലകളതു കേട്ടാർത്തു ചിരിച്ചു…..


ഒരു തുള്ളി നിലാവിറ്റു വീണൊരു

പാർവണ നിശീഥിനിയിൽ

നിരാസങ്ങളിൽ

വെന്തുരുകിയ ചോലക്കാടുകൾ

പെണ്ണവളിലേക്ക്

സഹതാപത്തോടാഴ്ന്നിറങ്ങി…..


മൺമറയ്ക്കുള്ളിലലിഞ്ഞു

ചേരുമ്പോഴും

പെൺമിഴികളിലൊരു നെല്ലിമരം

പൂത്തു നിന്നിരുന്നു…..


നഷ്ടങ്ങൾ ഇരുളിമ പകർന്ന

കാട്ടിലെ മരത്തലപ്പുകൾ

ചീറിയടിച്ച കാലവർഷക്കാറ്റിലും

ഇളകാനാവാതെ വിതുമ്പി നിന്നു.


അജിത.വി.അമ്പലപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ