2023 സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

ആനന്ദം, പ്രാഗ്‌നാനന്ദം

 





ഇന്ത്യൻ കായിക വിനോദ മേഖലയിൽ ലോകോത്തരം എന്ന് പറയാവുന്ന പ്രകടനങ്ങൾ കുറവായിരുന്നു. ഹോക്കിയിലും, ടെന്നീസിലും, ക്രിക്കറ്റിലും, ബാറ്റ്മിന്റണിലും, അത്ലറ്റിക്സിലുമൊക്കെ ചില നല്ലകാലങ്ങളുണ്ടായിരുന്നു. ഒരുകായികയിനം ഇന്ത്യ അടക്കിവാണിരുന്നു എന്ന് പറയാൻ കഴിയുന്നത് പക്ഷെ ഹോക്കിയിൽ മാത്രം. ചെസ്സും, ജാവാലിൽത്രോയും ഇന്നിൻ്റെ പ്രതീക്ഷകളാണ്. എന്നാൽ ചെസ്സ് ലോകം വിശ്വനാഥൻ ആനന്ദ് കീഴടക്കിയതുപോലൊരു വ്യക്തിഗതമികവിൻ്റെ കഥ വേറേപറയാനില്ല. ലോകത്തിൻ്റെ ബൗദ്ധിക നെറുകയിൽ വളരെനാൾ, ഒരുത്തൻ. ഇപ്പോഴും നിറം കെടാത്ത പ്രതിഭ! പുതിയൊരു ഇളമുറ രാജാവിനെ കണ്ടെത്തിയതുകൊണ്ടു ഇനി വേണമെങ്കിൽ വിരമിക്കലാം. പ്രാഗ്നാനന്ദ! പേരിൽത്തന്നെ ബുദ്ധിയും ആനന്ദവും ഉള്ളവൻ. അവൻ്റെ അമ്മയുടെ നിഷ്കളങ്കമായ ചിരിയിലുണ്ട് പ്രാഗ്നാനന്ദയുടെ ലോകം മുഴുവൻ.

പ്രാഗ്നാനന്ദ ഒരു പ്രതീകം മാത്രമാണ്. ഇന്ത്യൻ പുതുരക്തത്തിൻ്റെ, കഴിവിൻ്റെ, മികവിൻ്റെ, ഭയമില്ലായ്മയുടെ, മാത്സര്യത്തിൻ്റെ, വരാനിരിക്കുന്ന കോടി വിജയങ്ങളുടെ, പ്രതീകം.

ഇതു പുതു ഇന്ത്യയാണ്. ഇനിയുള്ള ലോകം കാണാൻ പോകുന്നത് ഇന്ത്യയുടെ കുതിപ്പാണ്. ചന്ദ്രനും, സൂര്യനും, സൗരയൂഥവും, ആകാശഗംഗയും കടന്നുള്ള പോക്ക്. പ്രാഗ്നാനന്ദമാർ ധാരാളം ഈ രാജ്യത്തു വന്നു പിറക്കുന്നുണ്ട്. അവർക്കു വേണ്ടുന്ന അവസരങ്ങൾ കൊടുത്താൽ മാത്രം മതിയാകും. അല്ലാതെ സ്വത്തെന്നും മിത്തെന്നും  സയന്റിഫിക് റ്റെമ്പർ എന്നും മറ്റുമൊക്കെ പറഞ്ഞു സമയം കളയുന്നവർ, കിട്ടിയതും കൊണ്ട് സ്ഥലം കാലിയാക്കി രാജ്യം കഴിവുള്ള പുതുതലമുറക്ക് നൽകണം. നൽകിയില്ലെങ്കിൽ പിടിച്ചു വാങ്ങണം. അതിന് നിങ്ങളുടെ ഒരു വോട്ടിൽ കൂടുതൽ വേണ്ടിവരില്ല.

രാഷ്‌ടീയം ഏഴയലത്തു കടത്താതെ, മെരിറ്റുമാത്രം നോക്കി ജോലിക്ക് ആളെയെടുത്തു കഠിനപ്രയത്‌നം ചെയ്തു കുറഞ്ഞചിലവിൽ വലിയകാര്യങ്ങൾ ചെയ്യാമെന്ന് പഠിപ്പിച്ച ഇസ്രോ (ISRO) എന്ന സ്ഥാപനവും ഇന്ത്യയിലാണ്. ഇസ്രോ ചന്ദ്രനിലും സൂര്യനിലും ഒക്കെ എത്തുന്നത് ഒരു സംശയവും അതിശയവും ഇല്ലാതെ നോക്കിക്കാണാൻ പറ്റുന്നവർ തിരുവനന്തപുരത്തുകാരാണ്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും (VSSC) Liquid Propulsion Systems Centre (LPSC) റുമൊക്കെ ജീവിതത്തിൻ്റെ ഭാഗമാക്കിയവർ. നിരനിരയായി പോകുന്ന VSSC യുടെയും LPSC യുടെയും ബസ്സുകൾക്കുള്ളിൽ ശാന്തരായിരുന്നു ആകാശ സ്വപ്‌നങ്ങൾ കാണുന്നവരെ മറക്കാനാകില്ല തിരുവനന്തപുരം നിവാസികൾക്ക്‌. അവർക്കിടയിൽ സുഹൃത്തുക്കളും, അഭ്യുദയകാംഷികളും, കലാകാരൻമാരും (ഉദാ: ശ്രീമാൻ സൂര്യ കൃഷ്ണമൂർത്തി), എഴുത്തുകാരും (ഉദാ: ശ്രീമാൻ വിജെ ജെയിംസ്) ഉണ്ടായിരുന്നു.

ലോകോത്തര സാങ്കേതിക വിദ്യയുടെ തികവിൽ ചിട്ടയായി മുന്നേറിയ ഇസ്രോയെ അടുത്ത് നിന്ന് കാണുവാൻ ഭാഗ്യം ലഭിച്ചത് വലിയകാര്യം. അതുനയിച്ച ചിലരോടൊപ്പം ജോലിചെയ്യാനും ഭാഗ്യം ലഭിച്ചു (എംഎസ്ആർ ദേവ്), പലരുമായിരുമായി അടുത്തിടപഴകി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം ഇസ്രോയെപ്പോലെ നടന്നിരുന്നെങ്കിൽ ഇന്ത്യ ഇരുപതു വർഷം മുൻപെങ്കിലും ഒരു വികസിത രാജ്യമാകുമായിരുന്നു, കട്ടായം.

തിരുവന്തപുരത്തു താമസിക്കുന്നവർക്ക് ചിത്രത്തിൻ്റെ മറുപുറം കൂടി കാണാതെ തരമില്ലല്ലോ! മറുവശത്തു ചട്ടപൊക്കി ചിട്ടയായി പുരോഗതിയെയും മാനത്തെയും സഹോദര്യത്തെയും സന്തോഷത്തെയും എങ്ങനെ നശിപ്പിക്കാം എന്ന ഗവേഷണത്തിന് നമ്മൾ തന്നെ തിരഞ്ഞെടുത്തു നികുതിപ്പണം നൽകി വളർത്തിയവർ, വല്ലപ്പോഴും വന്നു സർക്കസ് കളിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റ്.

ഇസ്രോ ചിട്ടയോടും കരുതലോടും ഒരുമയോടും പണിയെടുത്തു ചന്ദ്രനിൽ എത്തിയപ്പോൾ മറ്റവർ അതുപൊലെതന്നെ ചിട്ടയോടും കരുതലോടും ഒരുമയോടും പണിയെടുത്തു സ്വന്തം കീശയും സ്വന്തക്കാരുടെ കീശയും വലുതാക്കി. വോട്ടു ചെയ്തു ജയിപ്പിച്ചവരെ പാതാളത്തിൽ എത്തിച്ചു. ഒന്നുയർച്ചയും മറ്റേതു താഴ്ച്ചയും. മിത്തിൻ്റെ പേരിൽ സ്വത്തുണ്ടാക്കാനും, സ്വത്തിൻ്റെ പേരിൽ മിത്തുണ്ടാക്കാനും മിടുക്കുള്ളവരെ എന്ത് പറയാനാണ്. സത്യത്തിൽ ജനങ്ങളുടെ ജീവിതമാണ് മിത്തായിക്കൊണ്ടിരിക്കുന്നതു. എന്താണ് സത്യമെന്നും മിഥ്യയെന്നും അറിയാതെ അലയുന്നു. സാധാരണ ജനങ്ങളെക്കുറിച്ചതാണ് പറഞ്ഞു വന്നത്. പ്രബുദ്ധർക്കും ബുദ്ധിജീവികൾക്കും എല്ലാം അറിയുന്നതാണല്ലോ! തടയുന്ന ചില്വാനത്തെയും ഭയത്തിനെയും പ്രതി മിണ്ടാട്ടമില്ലാത്തതു കുറ്റമല്ല. ഇല്ലാത്തതു പറയുന്നത് തെറ്റുമല്ല. എല്ലാം മിത്തിനും സയന്റിഫിക് ‌ റ്റെമ്പറിനും ഇടയിലുള്ള എന്തൊക്കയോ ഇസങ്ങളല്ലേ!

ഇനിയുള്ള പ്രതീക്ഷ പ്രാഗ്നനാന്ദമാരിലാണ്. ഇവരുടെ ബുദ്ധിയിലും യുക്തിയിലും വേണം 76 വർഷമായി ഇന്ത്യയെ കാർന്നുതിന്നുന്നവരെ, അവരുടെ പൊളിറ്റിക്കൽ മിത്തോളജിക്കളെ അടിച്ചുതകർക്കാൻ. അവർ വേണം പുതിയ ഇന്ത്യയെ നിർമ്മിക്കാൻ, ഇസ്രോയെ ഇറാൻഡലിൽ (Earendel- a star 12.9 billion light years away) എത്തിക്കാൻ.

ആനന്ദത്തിൽ നിന്നും പ്രാഗ്നാനന്ദം വരെയെത്തി, ഇനി പരമാനന്ദത്തിലേക്കെത്താൻ അധികം വൈകില്ല!


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ