2023 ഒക്‌ടോബർ 31, ചൊവ്വാഴ്ച

ജരാതുരം-ഭയാനകം.

 



ഈയടുത്തു വിടപറഞ്ഞ വിഖ്യാത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീമാൻ കെ ജി ജോർജ്ജിൻ്റെ വിയോഗം പലകാരണങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ശ്രീമാൻ ജോർജ്ജിൻ്റെ പല സിനിമകളും തിരക്കഥകളും കാലാതിവർത്തികളാണ്. ഇന്ത്യൻ സിനിമാലോകത്തെ പൊൻതാരകങ്ങളായി തിളങ്ങുന്നവ! ആദാമിൻ്റെ വാരിയെല്ല് എന്നസിനിമയുടെ ക്ലൈമാക്സ് സീൻ പോലൊരെണ്ണം ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വം. യവനിക പോലൊരു കുറ്റമറ്റ കുറ്റാന്വേഷണ കഥ മലയാളത്തിൽതന്നെ ചുരുക്കം. പഞ്ചവടിപ്പാലം പോലൊരു ആക്ഷേപഹാസ്യ സിനിമ അതിമനോഹരം. ഇതിലൊക്കെയുപരി ഗോപി എന്ന നടൻറെ അഭിനയത്തികവ് കടെഞ്ഞെടുത്തു പുറത്തുകൊണ്ടുവന്ന സംവിധായകൻ. ധാരാളം വിശേഷണങ്ങൾ, അംഗീകാരങ്ങൾ. പക്ഷെ മരണ സമയം ഇതൊന്നുമായിരുന്നില്ല ചർച്ച. അദ്ദേഹം വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെട്ടവനായിരുന്നത്രെ, അന്ത്യകാലം!

വൃദ്ധസദനം എന്നത് മലയാളികൾ എന്നും, വെറുപ്പിൻ്റെയും, നന്ദിയില്ലായ്മയുടെയും, ഏകാന്തതയുടെയും, ആർത്തിയുടെയും, ചതിയുടേയുമൊക്കെ പ്രതീകമായാണ് കാണുന്നത്. കുറെയൊക്കെ കഥകളുടെയും, നോവലുകളുടെയും, സിനി മകളുടെയും സ്വാധീനത്തിൽ മനസ്സിലുറച്ചുപോയ ചില മുദ്രാഫലകിതമായ (Stereotypical) സങ്കല്പങ്ങളാണ് അവയൊക്കെ. അതുകൊണ്ടാണ് ശ്രീമാൻ ജോർജ്ജിൻ്റെ ഭാര്യക്കും മകൾക്കും ചാനലുകൾക്കുമുന്നിലിരുന്നു തങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടതായ സാഹചര്യം ഉണ്ടായത്.

ശാരീരികമായും മാനസികമായും വൈകാരികമായും വളരെയധികം വേദനകൾ നിറഞ്ഞ കാലമാണ് വാർദ്ധക്യം. ഒന്നും വിചാരിക്കുന്ന രീതിയിൽ നടക്കണമെന്നില്ല. അതിനെയൊക്കെ നേരിടാൻ സഹായം ആവിശ്യമാണ്, ചിലർക്കെങ്കിലും മുഴുവൻ സമയവും. വീടുകളിൽ ചിലപ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടാകയും. അപ്പോൾപ്പിന്നെ കെയർ ഹോമുകൾ തന്നെയാണ് ആശ്രയം. അസുഖം വന്നാൽ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കും പോലെയേയുള്ളൂ, കെയർ ഹോമുകളിലെ വാസം. അല്ലാതെ നന്ദിയില്ലാത്ത വീട്ടുകാർ, വൃദ്ധനെ/വൃദ്ധയെ വല്ല കെയർ ഹോമുകളിലും തള്ളി, ജീവിതം ആസ്വദിക്കുന്നു എന്ന മട്ടിലുള്ള പ്രചാരങ്ങൾ അനാവശ്യമാണ്.

സിനിമകളിൽ മാത്രം കണ്ടുപരിചിതമായ, വൃദ്ധജനങ്ങളെ കൊണ്ടുത്തള്ളുന്ന ഇടങ്ങൾ ആകണമെന്നില്ല പുതിയകാലത്തിന്റെ വൃദ്ധസദനങ്ങൾ. എല്ലാസൗകര്യങ്ങളുമുള്ള, വളരെ പ്രൊഫഷണൽ ആയിനടക്കുന്ന സ്‌ഥാപനങ്ങൾ ആകാം. പലതും വാർദ്ധക്യത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി വളരെ ശാസ്ത്രീയമായി നടത്തുന്നവ. നമ്മുടെ നാട്ടിൽ ആകുമ്പോൾ കാശുകൊടുക്കേണ്ടിവരും. കാരണം സർക്കാരുകൾ ഇതൊന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ല. പണം മുടക്കാൻ കഴിയുന്നവർ, മനസ്സുള്ളവർ, അങ്ങോട്ടുപോകുന്നതിൽ എന്താണ് തെറ്റ്? തെറ്റില്ലെന്ന് മാത്രമല്ല അതാണ് ശരിയായ രീതി.

എല്ലാ വൃദ്ധരും വൃദ്ധസദനങ്ങൾ തേടിപ്പോകണം എന്നല്ല ഇപ്പറഞ്ഞത് കൊണ്ടുദ്ദേശിച്ചതു. സാഹചര്യങ്ങളും സൗകര്യങ്ങളും അനുകൂലിക്കുന്നെങ്കിൽ അതാണ് ശരിയായ മാതൃക എന്നാണ് പറന്നത്. അതിനെ തെറ്റായി കാണേണ്ടതില്ല. അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ് പ്രധാനം.

പാശ്ചാത്യ രാജ്യങ്ങളിൽ ഏതൊരു സാധാരണ രീതിയാണ്. വയസ്സായവർക്കു ഇരുപത്തിനാലു മണിക്കൂറും പരിചരണം ലഭിക്കുന്ന, സമയപ്രായക്കാരായ വ്യക്തികളും, കുടുംബങ്ങളും, സമൂഹവുമായി, തുടർച്ചയായി ഇടപെട്ടു, സന്തോഷകരമായ ജീവിതം നയിക്കുന്ന ഇടങ്ങളാണ് ഇത്തരം സ്ഥാപനങ്ങൾ. ചിലതൊക്കെ വില്ലകൾ പോലെയോ, ഹൗസിങ് കോളനി പോലെയോ എല്ലാ സൗകര്യങ്ങളുമുള്ളവ. ഷോപ്പിംഗ്, വിനോദോപാധികൾ ഉൾപ്പെടെ സൗകര്യങ്ങൾ. സന്തോഷമായി അല്ലലില്ലാതെ വാർദ്ധക്യം കഴിക്കുന്നതാണോ? അതോ, കൊച്ചുമക്കൾക്ക് കാവൽനിന്നും, ഗർഭശുശ്രൂഷകൾ നടത്തിയും, മറ്റുള്ളവർക്ക് ഭാരമായി ദുഃഖപൂർണമായി അവസാന നാളുകൾ കഴിക്കുന്നതാണോ അഭികാമ്യം? കാലത്തിനൊത്തു മാറേണ്ടത് നമ്മുടെ ചിന്താഗതികളാണ്.

പുതു തലമുറകളെ പഴിച്ചിട്ടു കാര്യമില്ല. അവർ തിരക്കുള്ളവരാണ്. മാതാപിതാക്കളുടെ എല്ലാക്കാര്യങ്ങളും വീട്ടിൽ ഇരുന്നു നോക്കുവാൻ കഴിഞ്ഞേക്കില്ല. പാശ്ചാത്യ രാജ്യങ്ങൾ വയസ്സായവരെ ബാധ്യതകളായല്ല കാണുന്നത്. അവർ ആയകാലത്തു രാജ്യനിർമ്മാണത്തിൽ സജീവമായി പങ്കെടുത്തവരാണ്. അവരുടെ അന്ത്യകാലത്തു നോക്കേണ്ടത് സ്റ്റേറ്റിന്റെ കടമയായി പല വികസിത രാജ്യങ്ങളും കരുതുന്നു. ഇതിനുവേണ്ടി നയങ്ങളും നിയമങ്ങളും സ്ഥാപനങ്ങളും ഉണ്ടാക്കുന്നു. ഉദാഹരണത്തിന് ഓസ്‌ട്രേലിയയിലെ National Aged Care Act 1997. Department of Health and Aged Care മേല്പടി നിയമം നോക്കിനടത്തുന്നു. നമ്മുടെ രാജ്യത്തും Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമം നിലവിൽ ഉണ്ട്.

പാശ്ചാത്യ രാജ്യങ്ങളിൽ ഇതു വളരെയേറെ സമയവും, കഴിവും, പണവും, ജാഗ്രതയും വേണ്ടുന്ന ഒരു മേഖലയാണ്. ശതകോടികൾ വേണ്ടിവരുന്ന സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. ഔട്രേലിയയിൽ ഇവ കൂടുതലും പൊതുമേഖലയിൽ ആണ്. പിന്നെ അധികവും സന്നദ്ധ സംഘടനകൾ നടത്തുന്നവ. എല്ലാത്തിനും സർക്കാർ സഹായങ്ങളുണ്ട്. പല നിലകളിലുള്ള സേവനങ്ങൾ ലഭ്യമാണ്. കാശുള്ളവന് ഫീസുനൽകാം. അതില്ലാത്തവർക്കു തീർത്തും സൗജന്യമാണ്. രണ്ടായിരത്തി ഇരുപതിലെ കണക്കുപ്രകാരം ഓസ്‌ട്രേലിയയുടെ പതിനാറുശതമാനം ജനങ്ങളും 65 കഴിഞ്ഞവരാണ്. ഇവരിൽ പൂരിപക്ഷവും സ്വമേധയാ റിട്ടയർമെൻറ്‌ ഹോമുകളിലേക്കോ, വൃദ്ധസദാനങ്ങളിലേക്കോ പോകുന്നവരാണ്.

കേരളത്തിൽ അറുപതു കഴിഞ്ഞവർ ജനസംഖ്യയുടെ പതിനാറര ശതമാനമാണ്. അവരിൽ അധികം പേരുടെയും മക്കൾ ജോലിക്കായി കേരളത്തിന് പുറത്തോ ഇന്ത്യക്കുപുറത്തോ ആയിരിക്കും താമസം. അച്ഛനമ്മമാർ നാട്ടിൽ വീടുകളിൽ ഒറ്റയ്ക്ക്. മക്കൾ പുറത്തേക്കു പോകുന്നത് നാടുവിട്ടു ഒളിച്ചോടാനായിരിക്കില്ല. അച്ഛനമ്മമാരോടുള്ള ഇഷ്ടക്കുറവും കാരണമാകില്ല. നാട്ടിൽ സർക്കാർ ജോലി കിട്ടാൻ ഒന്നുകിൽ ദമ്പടി മുടക്കാൻ വകയുണ്ടാകണം, അല്ലെങ്കിൽ പാർട്ടികളിൽ അടുത്ത ബന്ധുക്കൾ വേണം. സ്വകാര്യമേഖലയിൽ എവിടെയാണ് കേരളത്തിൽ ജോലി? വ്യവസായികൾ കേരളം വിട്ടിട്ടു കാലം കുറേയാകുന്നു. യുവാക്കൾ ഉള്ള കഴുവും വിദ്യാഭാസവും കൊണ്ടു കിട്ടുന്ന ജോലികൾ തേടി നാടുവിടും. പിന്നെ എപ്പോഴും തിരികെ വരാൻ പറ്റിയെന്നിരിക്കില്ല.

നാട്ടിൽ ഇതുപോലുള്ള നല്ല സ്ഥാപനങ്ങൾ ഉണ്ടാകുന്നത്, എല്ലാപേർക്കും നന്നാണ്. നല്ല ചികിത്സയും പരിചരണവും കിട്ടുന്ന ഇടങ്ങൾ ഉണ്ടെങ്കിൽ എന്താണ് പ്രശ്‌നം? ആർക്കാണ് വിഷമം? കെജി ജോർജ്ജിനില്ലായിരുന്ന വേദന നാട്ടുകാർക്കും ചാനലുകൾക്കുമാണ്.

നാട്ടിലെ ഭരണാധികാരികൾ വയസ്സായവരുടെ സൗകര്യത്തിനും സമാധാനത്തിനും എന്തുചെയ്യാം എന്നുകൂടി ആലോചിക്കണം. എല്ലാത്തിലും ഒന്നാമത്തേതെന്നു തള്ളിമറിക്കുന്ന നാട്ടിൽ ഇങ്ങനെയും കുറേ നല്ലകാര്യങ്ങൾ കൂടി ചെയ്യാം. പൊതുവേ മോശമാണെങ്കിലും നന്മചെയ്യുവാൻ മനസ്സും അധികാരവും ഉള്ള ധാരാളം ഉദ്യോഗസ്ഥർ ഇനിയും ബാക്കിയുണ്ട് നാട്ടിൽ. അവരിൽ മാത്രമാണ് നാടിൻ്റെ പ്രതീക്ഷ.

വാർദ്ധക്യം ജീവിതത്തിന്റെ ഭാഗമാണ്. അതിനെ വരവേൽക്കാതെ തരമില്ല. അതിനെ എങ്ങനെ നന്നാക്കാം എന്നാണ് നോക്കേണ്ടത്. അതിനെ ഭയാനകമാക്കാതെ, ഭാവനാസമ്പന്നമാക്കാം, സുന്ദരമാക്കാം. ഈ പഴഞ്ചൻ ചിന്താഗതികൾ മാറ്റി വാർദ്ധക്യവും ചെറുപ്പമായി തുടങ്ങണം!

“Old age is like everything else. To make a success of it, you’ve got to start young.” Theodore Roosevelt

സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ