2020 ഡിസംബർ 31, വ്യാഴാഴ്‌ച


 രഘുവംശപടവുകളിലെവിടെയോ

ചിതറിക്കിടക്കുന്നു …

മിഴിനീർക്കണങ്ങളായി

ഊർമ്മിളയുടെ മൗനനൊമ്പരങ്ങൾ…


ആര്യസംസ്കൃതിയുടെ അപഥ സഞ്ചാരങ്ങൾ

അലയും വേദനകളായി …

ജനകപുത്രിയെങ്കിലും ജാനകിയല്ലവൾ

ജാതകപ്പിഴവിൽ വിരഹം വരിച്ചവൾ..


അയോദ്ധ്യതൻ അന്തപ്പുരത്തിൻ

ഇടനാഴികളിൽ

നേർത്ത മർമ്മരങ്ങളായി

വിതുമ്പലായി…


കാലപടത്തിൽ കരിന്തിരികത്തുന്നു ഊർമ്മിള ‘

കേകേയാ രാജ്ഞികല്പിച്ചതു

രാമനു കാനനവാസമെങ്കിലോ

കനൽവഴിയിലെറിഞ്ഞതു

ഊർമ്മിളയുടെ മോഹങ്ങളോ?


മൈഥിലിയെ പിരിയാതെ

കാനനവാസം നടത്തിയ രാമനു

രാമായണം രചിച്ച

ദേവ സിംഹാസനങ്ങൾ

ഊർമ്മിളാ ദു:ഖം കണ്ടതില്ലേ?


മാനിഷാദാ പാടിയ മാമുനി

അശരണയാംസ്ത്രീയുടെ

വിലാപം കേട്ടതില്ലേ?

അലയുമാ വേദനച്ചിതയിൽ

കത്തിയമരുന്ന അവളുടെ

മോഹഭംഗങ്ങൾക്കു

മറുവാക്കു ചൊല്ലുവാൻ

നീതിശാസ്ത്രങ്ങൾക്കാവുമോ?


ഇനിയും പിറക്കാതിരിക്കട്ടേ ഇത്തരം ജന്മങ്ങൾ…

ഊർമ്മിളായനങ്ങൾ തീരട്ടേ

ഈ ഭൂമിയ്ക്കു മോക്ഷത്തിനായി …

വിരചിതമാം ഇതിഹാസങ്ങൾക്കു വെളിയിലാണെന്നും

അകത്തളങ്ങളിൽ കേഴും

അബലകൾ തൻ രോദനം…


പാടുന്നു പാക്കനാരന്മാരു

ഈണത്തിൽ രാമചരിതമാനസങ്ങൾ …

അറിയില്ലാരുമേ ഉറക്കത്തിൽ ആണ്ടുപോകും

ഊർമ്മിളമാർ തൻ സ്പന്ദനങ്ങൾ…


ചിതയൊരുക്കി കാത്തിരിക്കും

നിസ്വരുടെ ദു:ഖമെന്നുമേ

ദുർവിധിയെന്നെഴുതി

തള്ളുന്നു കാലവും

വിസ്മൃതിപ്പുക്കളായി വീണുകരിയുന്നു

നെഞ്ചിൽ നൊമ്പരം ബാക്കിയാക്കി ..


രാമകൃഷ്ണൻ ശേഷാദ്രി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ