രഘുവംശപടവുകളിലെവിടെയോ
ചിതറിക്കിടക്കുന്നു …
മിഴിനീർക്കണങ്ങളായി
ഊർമ്മിളയുടെ മൗനനൊമ്പരങ്ങൾ…
ആര്യസംസ്കൃതിയുടെ അപഥ സഞ്ചാരങ്ങൾ
അലയും വേദനകളായി …
ജനകപുത്രിയെങ്കിലും ജാനകിയല്ലവൾ
ജാതകപ്പിഴവിൽ വിരഹം വരിച്ചവൾ..
അയോദ്ധ്യതൻ അന്തപ്പുരത്തിൻ
ഇടനാഴികളിൽ
നേർത്ത മർമ്മരങ്ങളായി
വിതുമ്പലായി…
കാലപടത്തിൽ കരിന്തിരികത്തുന്നു ഊർമ്മിള ‘
കേകേയാ രാജ്ഞികല്പിച്ചതു
രാമനു കാനനവാസമെങ്കിലോ
കനൽവഴിയിലെറിഞ്ഞതു
ഊർമ്മിളയുടെ മോഹങ്ങളോ?
മൈഥിലിയെ പിരിയാതെ
കാനനവാസം നടത്തിയ രാമനു
രാമായണം രചിച്ച
ദേവ സിംഹാസനങ്ങൾ
ഊർമ്മിളാ ദു:ഖം കണ്ടതില്ലേ?
മാനിഷാദാ പാടിയ മാമുനി
അശരണയാംസ്ത്രീയുടെ
വിലാപം കേട്ടതില്ലേ?
അലയുമാ വേദനച്ചിതയിൽ
കത്തിയമരുന്ന അവളുടെ
മോഹഭംഗങ്ങൾക്കു
മറുവാക്കു ചൊല്ലുവാൻ
നീതിശാസ്ത്രങ്ങൾക്കാവുമോ?
ഇനിയും പിറക്കാതിരിക്കട്ടേ ഇത്തരം ജന്മങ്ങൾ…
ഊർമ്മിളായനങ്ങൾ തീരട്ടേ
ഈ ഭൂമിയ്ക്കു മോക്ഷത്തിനായി …
വിരചിതമാം ഇതിഹാസങ്ങൾക്കു വെളിയിലാണെന്നും
അകത്തളങ്ങളിൽ കേഴും
അബലകൾ തൻ രോദനം…
പാടുന്നു പാക്കനാരന്മാരു
ഈണത്തിൽ രാമചരിതമാനസങ്ങൾ …
അറിയില്ലാരുമേ ഉറക്കത്തിൽ ആണ്ടുപോകും
ഊർമ്മിളമാർ തൻ സ്പന്ദനങ്ങൾ…
ചിതയൊരുക്കി കാത്തിരിക്കും
നിസ്വരുടെ ദു:ഖമെന്നുമേ
ദുർവിധിയെന്നെഴുതി
തള്ളുന്നു കാലവും
വിസ്മൃതിപ്പുക്കളായി വീണുകരിയുന്നു
നെഞ്ചിൽ നൊമ്പരം ബാക്കിയാക്കി ..
രാമകൃഷ്ണൻ ശേഷാദ്രി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ