സ്നേഹശൂന്യമായ ജീവിതത്തിന്റെ നിരർത്ഥകതയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അതിമനോഹരമായി അവതരിപ്പിക്കുന്ന രബീന്ദ്രനാഥടാഗോറിൻ്റെ ആത്മകഥാംശമുള്ള നോവലാണ് ‘ചാരുലത.
നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്കത്തോടെയും ഒട്ടും പാപപങ്കിലമാകാതെയും ടാഗോർ ആവിഷ്കരിച്ചിരിക്കുന്നു. നോവലിലെ കഥാപാത്രമായ ചാരുലതയ്ക്ക് തന്റെ ഭർത്താവിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹമാണ് അമലിൽ അവളെ ആകൃഷ്ടയാക്കുന്നത്. പക്ഷെ, അമലിന്റെ സ്നേഹവും പൂർണമായി അവൾക്ക് ലഭിക്കുന്നില്ല, അവനേയും അവൾക്ക് നഷ്ടമാകുന്നു, എങ്കിലും ചാരുവിന്റെ ജീവിതത്തിൽ ഇതൊരു പാപക്കറയായി അനുവാചകർക്ക് ഒരിക്കലും അനുഭവപ്പെടുന്നില്ല…
‘ തകർന്ന കുട് ‘ എന്നർത്ഥം വരുന്ന ‘ നസ്തേനീർ ‘ എന്ന പേരിൽ ബംഗാളിയിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവൽ ചാരുലത എന്ന പേരിൽ സത്യജിത് റേ ചലച്ചിത്രമാക്കിയിട്ടുണ്ട്.
‘ചാരുലത ‘ ഈ പേരുതന്നെയാണ് മലയാളപരിഭാഷയ്ക്കും നൽകിയിട്ടുള്ളത്.
ആധുനികകാലത്ത് സങ്കീർണമാവുന്ന സ്ത്രീപുരുഷബന്ധങ്ങളുടെ സമസ്യകളിലേക്ക് കൂടി ഒരു നൂറ്റാണ്ടിനു മുമ്പ് രചിച്ച ഈ നോവൽ വിരൽ ചൂണ്ടുന്നുണ്ട്.. അവിടെയാണ് നോവലിന്റെ പ്രസക്തിയേറുന്നത്..
നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്കത്തോടും പക്വതയോടെയുമാണ് ടാഗോർ ഈ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്..
ജീവിതത്തിൽ എത്രമാത്രം സുഖസൗകര്യങ്ങളുണ്ടെങ്കിലും അതിനൊന്നിനും സ്നേഹത്തിന് പകരമാകാനാകില്ലെന്ന സന്ദേശം കൂടി ഈ നോവൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്. സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന മനസ്സുള്ള ഒരു യുവതിയെ നമുക്ക് ഈ കഥയിലുടനീളം കാണാനാകും …
ഒരു വിശ്വാസവഞ്ചനയും, അതു ജീവിതത്തിൽ ഉണ്ടാക്കുന്ന പരിണതഫലങ്ങളും കൂടി ടാഗോർ ഈ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്..
ചാരുലത എന്ന നായിക സമ്പന്നകുടുംബത്തിലെ അംഗമാണ്. അവളുടെ ഭർത്താവ് ഭൂപതി സ്വന്തമായി ഒരു പത്രം നടത്തുന്നു…
പത്രത്തിന്റെ ആവരണത്തിന്നുള്ളിൽ അകപ്പെട്ടിരിക്കുന്ന ഭൂപതിയെന്ന ഭർത്താവിനെ ചാരുലതയ്ക്ക് സ്നേഹിക്കാനോ സംസാരിക്കാനോ ഒരിക്കൽ പോലും കിട്ടിയിരുന്നില്ല.. ഭൂപതി ഒരു തരത്തിലും ചാരുലതയെ എതിർക്കാറില്ല, അവളിൽ നിന്നും ഒന്നും ആഗ്രഹിക്കാറുമില്ല.. ആ വലിയ വീട്ടിൽ അവൾക്ക് സംസാരിക്കാനോ സ്നേഹിക്കാനോ ആരുമില്ല, തികച്ചും വിരസമായ ജീവിതമാണ് അവൾ നയിച്ചിരുന്നത്..
യുവതിയായ അവൾക്ക് ദാമ്പത്യത്തിന്റെതേയായ ഒരു സുഖങ്ങളും ലഭിച്ചിരുന്നില്ല.. സ്ത്രീകളാരും കൂട്ടിനില്ലാത്തതാണ് അവളുടെ ദുഃഖമെന്ന് കരുതിയ ഭർത്താവ് ഭൂപതി അവളുടെ സഹോദരന്റെ ഭാര്യ മന്ദാകിനിയെ അവൾക്ക് കൂട്ടിനായി അവരുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു..
ഭർത്താവ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞുവെന്നാണ് അയാൾ കരുതുന്നത്.
വായനയിൽ താല്പര്യമുണ്ടായിരുന്ന ചാരുലത പലവിധത്തിലും വായിക്കാനുള്ള ശ്രമങ്ങൾ നടത്തി .അവളുടെ വിരസത ഒഴിവാക്കാൻ അവൾ കണ്ടെത്തിയ മാർഗമായിരുന്നു വായന.
ഭൂപതിയുടെ പിതൃസഹോദരിയുടെ മകൻ അമലിനെ സമീപിച്ചു കൂടുതൽ കാര്യങ്ങൾ അവൾ പഠിച്ചു . തന്റെ കാര്യങ്ങൾ സാധിക്കാൻ അമലിന്റെ പലവിധ ഇഷ്ടങ്ങൾക്കും വാശികൾക്കും അവൾക്ക് കീഴ്പ്പെടേണ്ടതായി വരുന്നു.. ധനികഗൃഹത്തിലെ അംഗമായ ചാരുലതയ്ക്ക് വീട്ടിൽ ആരുടെയും ആവശ്യങ്ങൾ നിറവേറ്റി കൊടുക്കേണ്ടതില്ല. എന്നാൽ അമൽ ചാരുവിനെ കൊണ്ട് തനിക്കു വേണ്ടതെല്ലാം സാധിച്ചെടുക്കുകയായിരുന്നു . ഈ മോഹങ്ങൾ നിറവേറ്റി കൊടുക്കുന്നതിലൂടെ ചാരുവിന്റെ ഹൃദയവും സന്തോഷം അനുഭവിച്ചിരുന്നു.. അവർ തമ്മിലുള്ള അടുപ്പം നാൾക്കുനാൾ വർദ്ധിച്ചുവന്നു..
ഭൂപതിയുടെ മുറിക്ക് മുന്നിളുള്ള തോട്ടം പുനരുദ്ധരിക്കാൻ ചാരുവും അമലും ചേർന്നു തീരുമാനിക്കുന്നു.. അവർ അതിനുവേണ്ട കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നു. രണ്ടുപേർക്കും ഒരുപാട് ആശയങ്ങളും സ്വപ്നങ്ങളും അതെപ്പറ്റിയുണ്ടായിരുന്നു…
അതിന് എത്ര ചെലവ് വരുമെന്ന എസ്റ്റിമേറ്റ് അവർ തയ്യാറാക്കി.. ചാരു തന്റെ ഭർത്താവിനെ അറിയിക്കാതെ പണി പൂർത്തിയാക്കണമെന്നും ഉദ്യാനം തയ്യാറായ ശേഷം അദ്ദേഹത്തെ കൊണ്ടുപോയി കാണിക്കണമെന്നും ആഗ്രഹിച്ചു…
ചാരുവും അമലും ആഗ്രഹിച്ച രീതിയിലുള്ള തോട്ടം പണിയാൻ ചാരുവിന്റെ കൈയിലെ പണം തികയില്ല … ആഗ്രഹിച്ചതു പോലെയല്ലാത്ത ഒരു തോട്ടം പണിയുന്നതിൽ ചാരുവിന് താല്പര്യവുമുണ്ടായിരുന്നില്ല. അവസാനം അതെചൊല്ലി അവർ തമ്മിൽ തർക്കമാകുന്നു. അങ്ങനെ ആ ശ്രമം ഇരുവരും ഉപേക്ഷിക്കുന്നു..
അവരുടെ സകല സങ്കല്പങ്ങളും അവർ മാത്രമറിയണം. അവർ തമ്മിൽ മാത്രമുള്ളതായിരിക്കണം എന്നതിന് അവർ അതീവ പ്രാധാന്യം നൽകിയിരുന്നു.
തോട്ടത്തെപ്പറ്റി അമൽ ഒരു കഥ എഴുതുന്നു. അതു ആദ്യമായി ചാരുവിനെ വായിച്ചു കേൾപ്പിക്കുന്നു.. അമലിന് അത് ചാരുവിനെ കാണിക്കാൻ വല്ലാത്ത ഒരു വ്യഗ്രതയായിരുന്നു. വീണ്ടും എഴുതാൻ ചാരു അമലിനെ പ്രേരിപ്പിക്കുന്നു.
ക്രമേണ അമലിന്റെ എഴുത്തുകളുടെയെല്ലാം ആദ്യ വായനക്കാരിയായി ചാരു മാറുന്നു.. അമലിന്റെ ലേഖനങ്ങൾ പല വാരികകളിലും പ്രസിദ്ധീകരിക്കുന്നു. അവൻ പ്രശസ്തനാകുന്നു.. അമലിന്റെ ലേഖനങ്ങൾ താൻ ആദ്യം വായിക്കണമെന്നൊരു നിർബന്ധം ചാരുവിനുണ്ടായിരുന്നു. അമൽ തന്നോട് സംസാരിക്കണം തന്നെ സ്നേഹിക്കണം എന്നൊരു ചിന്തയും അവൾക്കുണ്ടായിരുന്നു. മന്ദയോട് അമൽ കഥകളെപ്പറ്റിയോ എഴുതിനെപ്പറ്റിയോ സംസാരിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. അമൽ തനിക്ക് മാത്രം സ്വന്തം എന്ന സ്വാർത്ഥതാല്പര്യം അവൾക്കുണ്ടായിരുന്നു.
അമൽ കൂടുതൽ പ്രശസ്തിയുടെ പടവുകൾ കയറുമ്പോൾ ചാരുവുമായി ഒരു അകൽച്ച ഉണ്ടാകുന്നു.
ചാരു എഴുതിയ ഒരു ലേഖനം അവൾ അറിയാതെ അമൽ പ്രസിദ്ധീകരിക്കുന്നു. ഭൂപതിയിൽ നിന്ന് ഇക്കാര്യമറിഞ്ഞ ചാരു അമലിന്റെ വിശ്വാസവഞ്ചനയിൽ ദേഷ്യം തോന്നുന്നു… അവളുടെ ലേഖനത്തിന് കിട്ടിയ പ്രശംസ അവളെ സന്തോഷിപ്പിക്കുന്നില്ല.. അമൽ ഇതെപ്പറ്റി സംസാരിക്കാൻ വരുമെന്ന് അവൾ കരുതുന്നുണ്ടെങ്കിലും അവൻ അവളിൽ നിന്ന് കൂടുതൽ അകലുകയാണ് ചെയ്യുന്നു. ചാരു അമലിന്റെ അകൽച്ചയിൽ അതീവദുഃഖിതയായിരുന്നു.
ചാരുവിന്റെ സഹോദരനും ഭൂപതിയുടെ പത്രത്തിന്റെ മാനേജരുമായ ഉമാപദ് പലവിധത്തിലുള്ള വിശ്വാസവഞ്ചനകൾ ഭൂപതിയോട് കാണിക്കുന്നു , അയാളുടെ വിശ്വാസവഞ്ചന പിടിക്കപ്പെട്ടപ്പോൾ അയാൾ തന്റെ നാട്ടിലേക്ക് മടങ്ങി പോകാൻ തീരുമാനിക്കുന്നു. ഏറെ വിശ്വസിച്ച തന്റെ ബന്ധുവിന്റെ ഈ പ്രവൃത്തിയിൽ ഭൂപതി അതീവദുഃഖിതനാകുന്നു… മന്ദ വീട്ടിൽ നിന്നും പോകാൻ തീരുമാനിച്ചത് ചാരു തന്നെയും മന്ദയെയും കുറിച്ചു ഭൂപതിയോട് കുറ്റം പറഞ്ഞതു കൊണ്ടാണെന്നു അമൽ കരുതുന്നു.അതു അമലിന് ചാരുവിനോടുള്ള ദേഷ്യം വർദ്ധിപ്പിക്കുന്നു.
ഇതിനിടയിൽ അമലിന്റെ വിവാഹം വർദ്ധമാനിലുള്ള വക്കീലിന്റെ മകളുമായി നിശ്ചയിക്കുന്നു. അമലിനെ അവർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നു.
ഭൂപത്തിയുടെ പത്രം ഓഫീസ് പൂട്ടുന്നു .ഭൂപതി ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നു.. അമലിന്റെ വിയോഗം ചാരുവിനെ ഏറെ ദുഖിപ്പിക്കുന്നത് കഥയുടെ അന്ത്യത്തിൽ നമുക്ക് കാണാനാകും. ഭൂപതിയെ സ്നേഹിക്കാനോ പരിചരിക്കാനോ പോലും ചാരുവിന് പലപ്പോളും താല്പര്യമില്ല.
അമലിനെപ്പറ്റിയുള്ള ചിന്തകളിൽ ചാരു ജീവിക്കുന്നു.. അവരുടെ ദാമ്പത്യത്തിൽ പലവിധത്തിലുള്ള ഉലച്ചിലുകൾ അതിനിടയിൽ ഉണ്ടാകുന്നുണ്ട്.. മൈസൂരിൽ ഒരു പത്രറിപ്പോർട്ടറായി ജോലി കിട്ടുന്ന ഭൂപതി അവിടേക്ക് യാത്ര തിരിക്കുന്നു.. ആദ്യം തന്നെയും കൂടെ കൊണ്ടുപോകാൻ ചാരു ആവശ്യപ്പെടുന്നുണ്ട്. അമലിന്റെ ഓർമ്മകളിൽ നിന്ന് അവൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് .തന്റെ കാര്യങ്ങൾ നോക്കാതെ സദാസമയം അന്യപുരുഷനെപ്പറ്റി ചിന്തിച്ചുകഴിയുന്ന ഭാര്യയുടെ കൂടെയുള്ള ജീവിതം ദുസഹമെന്ന് കരുതുന്ന അയാൾ ആദ്യം അവളെ കൂടെകൊണ്ടുപോകാൻ തയ്യാറാകുന്നില്ല.. അവളുടെ വരണ്ട മുഖവും ഭാവങ്ങളും കണ്ട് അയാൾ പിന്നീട് അതിനു സമ്മതിക്കുന്നുണ്ടെങ്കിലും ചാരു അതിന് സമ്മതിക്കുന്നില്ല.
സ്നേഹശൂന്യമായ ജീവിതത്തിന്റെ നിരർത്ഥകതയ്ക്കും അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കും അടിവരയിട്ട് അവതരിപ്പിക്കുന്ന നോവലാണ് ചാരുലത. നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്കത്തോടെയും ഒട്ടും പാപപങ്കിലമാകാതെയും ടാഗോർ ആവിഷ്കരിച്ചിരിക്കുന്നു. ചാരുലതയ്ക്ക് തന്റെ ഭർത്താവിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹമാണ് അമലിൽ അവളെ ആകൃഷ്ടയാക്കുന്നത്. അമലിന്റെ സ്നേഹവും പൂർണമായവൾക്ക് ലഭിക്കുന്നില്ല, അവനേയും അവൾക്ക് നഷ്ടമാകുന്നു,
എന്നാൽ ചാരുവിന്റെ ജീവിതത്തിൽ ഇതൊരു പാപക്കറയായി അനുവാചകർക്ക് ഒരിക്കലും അനുഭവപ്പെടുന്നില്ല…
വിശ്വാസവഞ്ചനയുടെ മറ്റൊരു തലംകൂടി ടാഗോർ ഈ നോവലിലൂടെ പറയുന്നുണ്ട്… പച്ചയായ ജീവിതങ്ങളുടെ ഹൃദ്യമായ ആവിഷ്കാരത്തിലൂടെയും ജീവിതത്തിൽ സ്നേഹത്തിനുള്ള പ്രാധാന്യം അവതരിപ്പിക്കുന്നതിലൂടെയും ഈ നോവൽ വേറിട്ട ഒരു വായനാനുഭവം നൽകുന്നു.
എം ബി ശ്രീക്കുട്ടി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ