2021 ജനുവരി 31, ഞായറാഴ്‌ച

അക്ഷരത്തെറ്റ്



 കാത് പൊത്തി വിഭ്രാന്തി പൂണ്ടു ഞാൻ..

മുഴങ്ങുന്നു അട്ടഹാസവും ആർത്തനാദവും…
കനിഞ്ഞില്ല നിദ്രാദേവി പോലും
നൃത്തമാടുന്നു ഭീകരസത്വങ്ങൾ
എൻ കണ്ണിമയിൽ…
തള്ളിയിട്ടു ഞാൻ
എൻ ആത്മശിഖരത്തിൽ
നിന്നും
ദുർഘടമാം ഭ്രാന്തിൻ
കയത്തിലേക്ക് അജ്ഞാനമെന്ന
തൂലികയാൽ രചിച്ചൂ
അക്ഷരത്തെറ്റുകൾ..
നീരാടി ഞാൻ
ചിത്തസമുന്നതിയിൽ
ആദികാരണം വിരിഞ്ഞൂ ഉന്മാദപൂക്കൾ 
എൻ സഖിയുടെ ഹൃത്തടത്തിൽ…
ചുട്ടുപൊള്ളി എൻ മനം 
ഒരു തീക്കനലായ്…

പുളഞ്ഞൂ ഞാൻ
കുറ്റബോധത്തിൻ
തീചൂളയിൽ…
ഒരില പോലും ചലിച്ചില്ല 
എനിക്ക് കുളിർ പകരാൻ.
തിരുത്തേണമെനിക്ക്
ജ്ഞാനമെന്ന
തൂലികയാൽ
എൻ അക്ഷരത്തെറ്റുകളെ.
ആവേഗത്തിൽ
ചുഴറ്റിയെറിഞ്ഞൂ
കണങ്കാലിൽ ചുറ്റി വരിഞ്ഞ 
ചങ്ങലയാം സർപ്പത്തെ…
പുരട്ടി ലേപനം മൃദുവായ്
ദംശന മുറിപ്പാടിൽ
വെട്ടിയൊതുക്കി
ജട പിടിച്ച കാർകൂന്തൽ,
കഴുകി ഞാൻ ആ മൃദുമേനിയെ
എൻ നയനജലത്താൽ..
അണിയിച്ചൂ പുതുഉടയാടകൾ
ഒരുക്കീ ഒരു ദേവിയായ്…
വിരഹത്തിൻ നോവിൽ
വിഭ്രാന്തി പൂണ്ടവൾ
നെടുവീർപ്പിട്ട മാത്രയിൽ…
നീറിപുകഞ്ഞു ഞാൻ
പാപഭാരം പേറി.
കുടിയിരുത്തി ദേവിയെ 
എൻ ഹൃത്തിലെ കൽമണ്ഡപത്തിൽ…
കുങ്കുമാർച്ചന ചെയ്തു
ആരതിയുഴിഞ്ഞൂ ഏവം മൊഴിഞ്ഞു ഞാൻ
നീ എൻ ശരണവും പുണ്യവും…
പ്രതിജ്ഞാനം ചെയ്തു
കെടാവിളക്കിൻ സാക്ഷിയായ്…
ചലിക്കില്ലയെൻ തൂലിക
ഇനിയൊരു അക്ഷരത്തെറ്റിനായ്.

ബിന്ദു ഇ എം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ