2021 മാർച്ച് 26, വെള്ളിയാഴ്‌ച

അമ്മ ഉണരാത്ത വീടുകൾ


 രാവിലെ മുതൽ തുടങ്ങിയ തലവേദനയാണ്. തലയുടെ നടുഭാഗത്തു കൂടി ഒരു മിന്നൽപ്പിണർ കടന്നു പോകുന്ന പോലെ തുടങ്ങി നെറ്റിത്തടമാകെ വിങ്ങി വിങ്ങി ഇപ്പോൾ കൺ പോളകൾക്ക് മുകളിൽ കൂടി ഒരു പുകച്ചിൽ ആയി പടർന്ന് അതിങ്ങനെ മനസ്സിനെയും ശരീരത്തെയും ഒന്നുപോലെ തളർത്തി കൊണ്ടിരിക്കുകയാണ്.

ഇന്നലെ രാത്രി തന്റെ ക്ലാസ്സിലെ ഹിയ ഫാത്തിമ എന്ന കുട്ടിയുടെ ഉമ്മ ആത്മഹത്യ ചെയ്തെന്ന്‌ മുംതാസ് ടീച്ചർ വിളിച്ചു പറഞ്ഞപ്പോഴേ അറിയാമായിരുന്നു ഇന്ന് ഉണരുമ്പോൾ ഈ വേദനയും തന്നോടൊപ്പം ഉണ്ടാകുമെന്ന്.

കാരണം ആ വാർത്ത തനിക്ക് വെറുമൊരു മരണ വാർത്ത മാത്രമല്ല. വെറുമൊരു അനുശോചന കുറിപ്പിൽ തീർക്കാവുന്നതുമല്ല ആ നൊമ്പരം.

“ഓ! താൻ എഴുന്നേറ്റോ. ദാ ഈ കാപ്പി കുടിയ്ക്ക്.”

ഇരു നെറ്റിയിലും കൈ വിരൽ ഊന്നി തല കുനിച്ചിരുന്ന ആരതിക്ക് തന്റെ കാപ്പി കൊടുത്തുകൊണ്ട് ശരത് പറഞ്ഞു.

“വേണ്ട ശരത്! ഞാൻ എടുത്തോളാം.”

“താൻ കുടിക്കെടോ തന്റെ മുഖം കണ്ടാൽ അറിയാം രാത്രി ഒരു പോള കണ്ണുറങ്ങിയിട്ടില്ലെന്ന്.”

“മോളുണർന്നോ?”

“ഇല്ല. താൻ ഒന്നു റെസ്റ് ചെയ്യൂ . ഇന്നിനി ആ കുട്ടീടെ വീട്ടിലൊന്നും പോകേണ്ട”

അത്രയും പറഞ്ഞ് ശരത് മൊബൈലുമായി അവിടുന്ന് പോയപ്പോൾ ആരതി മുറിയിലേക്ക് ചെന്ന് ഉറങ്ങി കിടക്കുന്ന തനു മോളെ നോക്കി നിന്നു.

പിന്നെ അവളെ കെട്ടി പിടിച്ചു കൊണ്ട് പതിയെ കണ്ണടച്ചു. കണ്ണിമകൾക്ക് പിന്നിലതാ ഒരു ആറാം ക്ലാസുകാരി മുട്ടുകാലിന് മേൽ തലയൂന്നി മരവിച്ചിരിക്കുന്നു. പുറത്ത് കർക്കിടകത്തിലെ തോരാ മഴ ആരോടൊക്കെയോ പക തീർക്കാനെന്ന പോൽ ഭ്രാന്തമായി പെയ്യുകയാണ്.

അകത്ത് ആരോ കത്തിച്ച നിലവിളക്കിന് മുന്നിൽ അവളുടെ അമ്മ വെള്ള പുതച്ചങ്ങനെ കിടക്കുകയാണ്. സന്ധ്യയോടടുത്ത നേരത്ത്, വെറും നിലത്ത് അമ്മയങ്ങനെ കിടക്കുകയാണ്. ആരതിക്കുട്ടീടെ അമ്മ. ആവണിക്കുട്ടീടെം അമ്മ.

ഇടക്കാരോ വന്ന്‌ ഇതാണ് അനിതയുടെ മക്കൾ എന്ന് പറയുമ്പോഴാണ് താൻ ആവണിയെ നോക്കുന്നത്.രാവിലെ മുതൽ കരഞ്ഞു തളർന്ന്‌ അവൾ വെറും നിലത്ത് കിടന്ന് മയങ്ങി പോയിരിക്കുന്നു.

അമ്മയുണ്ടായിരുന്നേൽ!!!

അമ്മയുണ്ടായിരുന്നേൽ ഈ അസമയത്ത് ഇങ്ങനെ ഉറങ്ങാൻ വിടുമായിരുന്നോ. അതും തുള്ളിക്കൊരു കുടം പെയ്യുന്ന ഈ തണുത്ത സന്ധ്യക്ക്‌ വെറും നിലത്ത്.

അമ്മയുണ്ടായിരുന്നേൽ!!

അന്ന് മുതൽ ഇന്നോളം എത്ര തവണ ഇങ്ങനെ താൻ ഓർത്തിട്ടുണ്ട് എന്ന് തൊണ്ടയിൽ ഉറഞ്ഞു കൂടിയ നോവിനെ കടിച്ചമർത്തി അവൾ ഒരു വട്ടം കൂടി സങ്കടപ്പെട്ടു.

ആവണിയെ ഒന്നു കണ്ടെങ്കിൽ!!

അവൾ ആ സങ്കടത്തിനിടയിലും മോഹിച്ചു.

ആരതി കണ്ണുകൾ തുറന്നു.എങ്കിലും ആ രാത്രിയിലേക്ക് തന്നെ ഓർമ്മകൾ മുഴുവൻ ഒതുങ്ങുന്നു.

രാത്രിക്ക് ഘനം കൂടുകയാണ്. ഇരുട്ടും തണുപ്പും ഒപ്പം മത്സരിക്കുന്നുണ്ട്.

“ഓ!കഷ്ടമായി പോയി. രണ്ടു പറക്കമുറ്റത്ത കുഞ്ഞുങ്ങളല്ലേ അത്.”

ആരോ തണുത്ത ശബ്ദത്തിൽ പറഞ്ഞത് കേട്ടപ്പോൾ ആ ആറാം ക്ലാസ്സുകാരിക്ക് ദേഷ്യമാണ് തോന്നിയത്. അയാളോട് മാത്രമല്ല, ലോകത്തോട് മുഴുവൻ.

ആർക്കു വേണം സഹതാപം. അകപ്പെട്ടു പോയ,പകരം വക്കാനാവാത്ത ഈ നോവിൽ നിന്നും ചേർത്തു പിടിച്ചൊരു ആശ്വാസമാണ് വേണ്ടത് എന്ന ചിന്തക്കൊടുവിൽ അവൾ ആ തണുപ്പിൽ വീണ്ടും വിങ്ങി പൊട്ടി.

ഉമ്മറത്ത് തൂണിൽ ചാരി എത്ര നേരമായി അച്ഛൻ ഇതേ ഇരിപ്പിരിക്കുന്നു.

“ആശൂത്രീന്ന് കൊണ്ടരാൻ താമസിച്ചത് കൊണ്ടാണ്, അല്ലേൽ വൈകുന്നേരം തന്നെ അടക്കാമായിരുന്നു.”

കണ്ണുകളിൽ ഉറക്കം വല്ലാതെ ശല്യപ്പെടുത്തിയപ്പോൾ വകയിലൊരു അമ്മായി അകത്തെ മുറിയിലേക്ക് പതിയെ പിന്മാറി.

ഇന്നുമോർക്കുന്നു, രാവ് പുലരുമ്പോഴേക്കും രണ്ടോ മൂന്നോ പേരാണ് അമ്മക്ക് ചുറ്റും ഉണ്ടായിരുന്നത്.

വെളിച്ചം തെളിഞ്ഞപ്പോൾ മഴയൊന്നു തോർന്നിരുന്നു.

ആവണി എഴുന്നേറ്റ് തന്നോട് പറ്റി ചേർന്നിരിക്കുന്നു. അച്ഛൻ ഉമ്മറത്ത് അതേപടി ഇപ്പോഴും ഇരിക്കുന്നുണ്ട്.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ശവമടക്ക് കഴിഞ്ഞ് എല്ലാരും തന്നെ വൈകുന്നേരത്തോടെ പോയി.

അപ്പുറത്തെ വീട്ടിൽ നിന്നും അന്നേക്കുള്ള ഭക്ഷണം എത്തിച്ചു തന്നു. ആക്കാലത്ത് അത്രയൊക്കെയേ കഴിയൂ അതും ആ പന്ന കർക്കിടകത്തിൽ.

മൂന്നാം നാൾ അച്ഛനെ മുറിയിൽ കാണാതെ അന്വേഷിച്ചു ചെന്നെത്തിയത് അടുക്കളയിൽ. അരി അടുപ്പത്തിടാൻ നോക്കുകയാണ്.

ഈശ്വരാ!!അച്ഛൻ ഇത്ര വൃദ്ധനായി പോയൊ!!

അമ്മയുള്ളപ്പോൾ ആ കൊച്ചു വീട്ടിൽ ഞങ്ങളാരും അടുക്കളയിൽ കയറില്ലായിരുന്നു.

അച്ഛന്റെ കയ്യിൽ നിന്നും കഞ്ഞിക്കലം വാങ്ങി കിണറ്റിൻ കരയിലേക്ക് നടക്കുമ്പോൾ തന്റെ നിറഞ്ഞ കണ്ണുകളെങ്ങാനും അച്ഛൻ കണ്ടാൽ ആ മനുഷ്യൻ ഉറക്കെ കരഞ്ഞു പോയേക്കുമെന്ന് താൻ വല്ലാതെ ഭയന്നു.

സാവധാനം തങ്ങൾ മൂന്നു പേരും മാത്രം കുന്നിൻ ചെരുവിലെ വീട്ടിൽ വെയിലും മഴയും പങ്കിട്ടു.

എല്ലാം പഴയതു പോലായെന്നു മറ്റുള്ളവർ കരുതിയിരിക്കാം…

പക്ഷേ നിങ്ങൾക്കറിയാമോ???

ആരതി ഉറങ്ങികിടക്കുന്ന തനുമോളെ ചേർത്ത് പിടിച്ച് ആരോടെന്നില്ലാതെ മനസ്സിൽ ഉറക്കെ ചോദിച്ചു.

അമ്മയുണരാത്ത വീടുകളെ ക്കുറിച്ച് നിങ്ങൾക്കറിയാമോ???

അവിടെ… നേരമെത്ര പുലർന്നാലും രാവിന്റെ നിശ്ശബ്ദത അവശേഷിക്കും.

അവിടെ… ഗ്രീഷ്മത്തിലെ ഏത് നട്ടുച്ചക്കും ഇരുട്ട് പതിയിരിപ്പുണ്ടാകും. 

അവിടെ… ചക്രവാളത്തിൽ ചുമപ്പ് പടരുന്ന സന്ധ്യാനേരങ്ങളിൽ അടുക്കി വച്ച തേങ്ങലുകൾ ഉയരും.

അമ്മയില്ലാത്ത വീടുകൾ!! അവിടെ…

രാവുകളിൽ പേടിപ്പിക്കുന്ന മൂകത വിഷവായു പോലെ തങ്ങി നിൽക്കും.

അതെ ശരിക്കും കനൽ വഴികൾ തന്നെയാണ് പിന്നീടുള്ള ജീവിതം.

ഓർമ്മകളുടെ നോവിൽ പെട്ട് കിടക്കയിൽ എഴുന്നേറ്റിരിക്കുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

ദൈവമേ ആ കുട്ടി!”

തന്റെ കുട്ടി,ആ ആറാം ക്ലാസുകാരി ഇനിയെത്ര ദൂരം ഈ നേരിപ്പോടുമേന്തി ജീവിക്കണം. അതും സ്വയം ജീവൻ ഉപേക്ഷിച്ച അമ്മയുടെ ഓർമ്മകളിലൂടെ കണ്ണീർ വാർത്തു കൊണ്ട്.

കാളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നു.

മുന്നിൽ അതാ ആവണി.

അമ്മ തന്നെ ആ മഴയത്ത് ഏൽപ്പിച്ചു പോയ മൂന്നു വയസ്സിളപ്പമുള്ള തന്റെ മൂത്ത മകൾ.

“എന്താ കുഞ്ഞേച്ചി, നീ ഇന്നലെ ഉറങ്ങിയില്ലേ??ശരത്തേട്ടൻ എവിടെ??”

“ഞാനിവിടുണ്ട്.നീയെന്താ രാവിലെ തന്നെ.”

“എന്തോ ചേച്ചിയെ കാണാതെനിക്കെന്തോ പോലെ. നീ ഇന്നലെ സങ്കടപ്പെട്ടോ?”

ആവണിയുടെ ആ ചോദ്യം കേട്ട് ശരത് ചിരിയോടെ പറഞ്ഞു.

“അത് ശരി… ഇവിടെ പനിച്ചാൽ അവിടെ വിറക്കും അല്ലേ. ഇന്നലെ ഇവളുടെ ക്ലാസ്സിലെ കുട്ടീടമ്മ മരിച്ചു. അപ്പോൾ തുടങ്ങിയതാണ് ഈ സങ്കടം.”

ഇപ്പോഴും അമ്മത്തണലിൽ ജീവിക്കുന്ന ശരത് ലാഘവത്തോടെ പറഞ്ഞു.

“എനിക്ക് തോന്നി ഈ മനസ്സ് നോവുന്നുണ്ടെന്ന്.”

ആരതി ആവണിയെ ചേർത്തു പിടിച്ചുകൊണ്ട് വീണ്ടും പറഞ്ഞു .

“നമുക്ക് വൈകുന്നേരം ആ കുട്ടീടെ വീട്ടിൽ പോകാം. ഒരു ലോഡ് സഹതാപവുമായല്ല, ആശ്വാസവും, ആത്മവിശ്വാസവും, സാന്ത്വനവുമായി. അവിടുത്തെ ശരിയായ അവസ്ഥ മനസ്സിലാക്കുകയും ചെയ്യാം. നമുക്കല്ലാതെ ആർക്കാണ് അവൾ നടന്നു തീർക്കേണ്ട കനൽ വഴികളെ കുറിച്ച് മനസ്സിലാകുക.”

ആവണിയുടെ വാക്കുകൾ കേട്ട് ആശ്വാസത്തോടെ ആരതി അവളിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്നു നിന്നു.



സൗമ്യ മുഹമ്മദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ