നാട്കുലുങ്ങണം..ഖമർബാ ന്റെ കല്യാണം..!! ഹാജിയാർ കണക്കു കൂട്ടി..അവൾക്ക് പതിമൂന്ന് വയസായില്ലേ…
സ്കൂൾ വിട്ടു വന്ന ഖമർ പുസ്തക സഞ്ചി എറിഞ്ഞ് കളിക്കാനോടി.പൂമുഖത്ത് ഇരുന്ന് മണവാളൻ അവളെ ഒരു മിന്നായം പോലെ കണ്ടു.
ആ ചുരുൾമുടിക്കാരിയെ ഇഷ്‌ടമായി .
വലിയ പന്തലൊരുങ്ങി..ഈന്തോലകൾ എത്തി.അകത്തും പുറത്തും ഡസൻ കണക്കിന് പണിക്കാർ ഓടി നടന്നു.
ദാഹത്തിന് ഇളനീരുകൾ വെട്ടിയിട്ടു.അവൽ കുഴച്ചു.
ഖമറിനോളം ഉയരമുള്ള സ്പീക്കറിലൂടെ കുർബാനി ,സുഹാനി രാത് ഒക്കെ ഒഴുകി .നാട് മുഴുവൻ ഉന്മേഷത്തിലായി .
നാളെയാണ് നിക്കാഹ്..!
കമാനം ചമച്ച ഈന്തോലപ്പന്തലിൽ ഖമർ കൂട്ടുകാർക്കൊപ്പംഒളിച്ചു കളിച്ചു..!!
പുതുക്കം പോവാൻ
പത്ത് അംബാസിഡർ കാർ.. അതും വെള്ളതന്നെ വേണം..
ഹാജിയർക് അതു നിർബന്ധം.
ഖമർ ബാൻറെ കുഞ്ഞു മേനിയിൽ ‘തേടിയെത്തിയവർ’ ആറ് മീറ്റർ സാരി വാരിപ്പൊത്തി.. അവൾ വേച്ചു വേച്ചു നടന്നു.
യാത്രചൊല്ലി കരയാൻ പോലും മറന്ന് ഖമർ വെള്ളക്കാറിൽ സീറ്റ് പിടിച്ചു..
പുതിയാപ്പളയെ ഖമറിന് ഇഷ്ടമായി..ഉപ്പാന്റെ കൂടെ ‘ജഹനറ’ യിൽ പോയിക്കണ്ട ‘കുട്ടിക്കുപ്പായ’ത്തിലെ പ്രേം നസീറിനെ പോലെ..’മുഗൾഇഅസമിലെ സലിം രാജകുമാരനേപ്പോലെ..
തക്കാരങ്ങൾ പൊടിപൊടിച്ചു.
ഉമ്മാന്റെ പണിക്കാരികളും അടക്കം പറഞ്ഞു..”സുന്ദരൻ തന്നെ”!!
ഖമർ പിന്നെ സ്കൂളിൽ പോയില്ല .
പുതുപെണ്ണിനു രാവിലെ എണീറ്റാൽ മുറ്റമടിക്കണം എന്ന ചിന്തയില്ല. വെച്ചുണ്ടാക്കാൻ അറിയില്ല എന്നൊക്കെ പരാതി ഉയർന്നു.
ഇതൊന്നും തന്നെപ്പറ്റിയാണെന്ന് ഖമറിന് മനസിലായതും ഇല്ല..
ഏഴ് പുരുഷൻമാർ ഉള്ള വീട്ടിൽ തുണിയലക്കിയും, പാത്രം മോറിയും,അവൾ കുഴങ്ങി..
“ഹാജ്യാരുടെ മോൾ എന്ന ഗമ വീട്ടിൽ വെച്ചാൽമതി “..
അടുക്കളയിൽ അശരീരി ഉയർന്നു..
തൻ്റെ പച്ചമുന്തിരിയുടെ നിറമുള്ള കാറിൽ മകളുടെ വിവരമന്വേഷിക്കാൻ വന്ന ഹാജിയാർ പുഴയിൽ നിന്നും വലിയൊരു മാറാപ്പും പേറി വരുന്ന ഖമറിനെ കണ്ടു..
ഓടിവന്നു ഉപ്പാന്റെ നെഞ്ചിൽ വീണു വിതുമ്പിയ ഖമറിനെ അടുക്കളയിൽ നിന്നു കേട്ട അപശബ്ദങ്ങൾ ഭയചകിതയാക്കി.
വീട്ടിലെക്ക് മടങ്ങുമ്പോൾ കുറ്റബോധം കൊണ്ടു ഹാജിയാർ നീറി..
അപ്പോഴേക്കും ഖമറിന് ഛർദ്ദിയും തലകറക്കവും തുടങ്ങി..
മാസം 6 കഴിഞ്ഞു..
തെങ്ങിൻ ചുവട്ടിലെ തേങ്ങകളെല്ലാം പെറുക്കി വട്ടിയിലാക്കി ഖമർ മുറ്റത്തു കൊണ്ടിട്ടു.വീട്ടിൽ പണിക്കാർ ചെയ്യുന്നതാണ് ഇതെല്ലാം.
വയ്യ.. !
അടിവയറ്റിൽ സ്ഫോടനം..!കണ്ണുകളിൽ കൂരിരുൾ..!! തിണ്ണയിൽ ഇരുന്നു,പിന്നെ കിടന്നു..
ആരെയും വിളിച്ചില്ല ,വിളിച്ചാലും ആരു വരാൻ..!
ഇളം പച്ചയാർന്ന കുളത്തിന്റെ പ്രതലത്തിൽ എന്നപോലെ പ്രശാന്തത അനുഭവിച്ചു ഖമർ..
കുളം..,പച്ച…,അലക്കു സോപ്പിന്റെ മണം..!ഓളപ്പരപ്പിൽ എന്ന പോലെ കണ്ണടച്ച് കിടന്നു..!
വീട്ടിൽ ഇട്ടേച്ചുപോയ പാവകളെ ഖമർ ഓർത്തു..മദ്രസയിലേ കൂട്ടുകാരികളെ ,
അസർമുല്ലകൾ പൂത്തു നിൽക്കുന്ന തന്റെ വിശാലമായ വീടിനെ..അങ്ങനെയങ്ങനെ..
.”.ഒരു കുടം വെള്ളം കൊണ്ട് വരാൻ പറഞ്ഞിട്ട് നേരം എത്രയായി..”
അടുക്കളയിൽ നിന്നും ശകാര വർഷംകേട്ടു.
അവൾ തിണ്ണയിൽ മാനം നോക്കി മലർന്നു കിടന്നു.
ഏതാനും കൊക്കുകൾ പടിഞ്ഞാറോട്ട് പറക്കുന്നു..
അവരുടെ കാലിൽ തൂങ്ങിയാൽ
ഉമ്മാന്റെ അടുത്തെത്താം ,ഉപ്പാന്റെ മടിയിൽ ഇരിക്കാം ,
മതിയാവോളം ഉറങ്ങാം ,വൈകി എണീക്കാം.., കളിക്കാനോടാം ,കുളത്തിൽ നീന്താം…
കണ്ണിനുമുകളിൽ മഞ്ഞു പെയ്തു!
പുല്ല്.., പൂക്കൾ ,പ്രശാന്തമായ വയലേലകൾ..തുടർച്ചയായി ഇടിമിന്നൽ പോലെ വേദനകൾ…പിന്നെ ഒന്നും ഓർമയില്ല..
കണ്ണു തുറന്നപ്പോൾ ആശുപത്രിയിൽ..
ഉമ്മ
കണ്ണീരൊപ്പുന്നു..
അടുത്തു തൊട്ടിലിൽ രണ്ടു പാവകളെ കണ്ടു..ഇരട്ടകൾ..!
ചുരുട്ടിപ്പിടിച്ച കൈകൾ .നെറ്റിയിൽ വീണ കറുത്ത മുടിയിഴകൾ..ഇളം ചുവപ്പു നിറം..
അവരെ കുളിപ്പിക്കുന്നതും കണ്ണെഴുതിക്കുന്നതും ഇരട്ടകൾക്ക് ഒരേ ഉടുപ്പണിയിക്കുന്നതും ഓർത്തു ഖമർ പുഞ്ചിരിച്ചു..
“അവൾ കൊച്ചു കുട്ടിയല്ലേ. റെസ്റ്റ് വേണം എന്ന് പറഞ്ഞിരുന്നില്ലേ..”6 മാസം അല്ലെ ആയുള്ളൂ..
ഡോക്ടർ കോപിച്ചു..
വീട്ടിലെ ക്ക് പോവാൻ വാഹനം എത്തി..
ഉമ്മ
എന്തിനാണ് മൂക്കുചീറ്റി കണ്ണു തുടക്കുന്നതും..??
“നല്ലസുന്ദരി കുട്ടികൾ ല്ലേ
ഉമ്മാ?”
രണ്ടു കളിക്കൂട്ടുകരെ കിട്ടിയ പൊലിവ് ആയിരുന്നു ഖമറിന്.
വീട്ടിലെത്തി..അയൽക്കാർ ആരൊക്കെയോ ഉണ്ട്..
.”തൊട്ടിൽ വേണ്ടേ
ഉമ്മാ?”
“വേണ്ട മോളെ..അവർ പോയി..!
അവർക്ക് തൊട്ടിലൊക്കെ സുബർക്കത്തിൽ ഉണ്ടാവും..”..
ഉമ്മ
വിതുമ്പി…
എങ്ങോട്ട്..??
അവൾ അന്ധാളിച്ചു..
എനിക്കൊന്നു കാണണം…
എവിടെ..??
“മയ്യത്തെടുത്തു മോളെ.”.
ഉമ്മ
പറഞ്ഞു..
“എനിക്കൊന്നു കാണിച്ചു തരാതെ യോ”..ഖമർ നിസ്സഹായയായി..!
“കാണാൻ എന്തിരിക്കുന്നു..”
എന്ന് അടുക്കള!!
ഖമർ ഉമ്മയുടെ പിന്നിൽ പതുങ്ങി..
ഇക്ക..??
“അവന്”ഇതും നോക്കി നിന്നാൽ മതിയോ..ജോലിക്കൊന്നും പോവണ്ടേ..?
അടുക്കളയിൽ നിന്നും അശരീരി..!!
ഖമറിനെ കടുത്ത വിഷാദം ഗ്രസിച്ചു.ഹാജിയാർ അവളെ വീട്ടിലേക്ക് കൂട്ടി..
രാത്രിയിൽ നിലാവിൽ മുറ്റത്തെ ചാരുകസേരയിൽ ഹാജിയാർ സിഗരറ്റ് പുകയൂതി ..
തിണ്ണയിൽ നിലാവിൽ നോക്കി ഖമർ കിടന്നു…ഉപ്പാന്റെ സിഗരറ്റ് പുക ഭീകരരൂപം പൂണ്ടു ..നിലാവിൽ മൂവാണ്ടൻ മാവിന്റെ ചില്ലകൾ കാറ്റിലാടി …പല രൂപത്തിൽ വേതാള നൃത്തമാടി ,അവളുടെ മുന്നിൽ !!..ചീവീട് കരയുന്ന മഴരാത്രിയിൽ അവൾ കണ്ണിമ ചിമ്മാതെ കിടന്നു….
മുറ്റത്തെ നിലാവിൽ ഇരുന്നു ഹാജിയർ ഇടറുന്ന ഒച്ചയിൽ “മേരാ ജീവൻ..ഗോറ കാഗസ്…”പാടിയപ്പോൾ അവൾ ഒച്ചയില്ലാതെ കരഞ്ഞു..
അവളെ നോക്കാൻ ഒരു പണിക്കാരിയെ ഹാജിയാർ വരുത്തി..
കൊല്ലം ഒന്ന് കഴിഞ്ഞു..
അവൾവീണ്ടും അടുക്കളയിൽ എത്തി..
വിറകു കീറി ..തുണിയലക്കി .മുറ്റമടിച്ചു..
അവൾ വീണ്ടും ഛർദ്ദിച്ചു..!!
വീട്ടു ജോലികൾ കൂടിയതല്ലാതെ കുറഞ്ഞില്ല..
8 മാസം ആയപ്പോൾ ..
വീണ്ടും..കുളം..പച്ച..പുല്ല് ..പൂക്കൾ..അടിവയറ്റിൽ കൊടും വേദനയുടെ അമിട്ടുകൾ പൊട്ടി !ചോരപ്പൂത്തിരി വിരിഞ്ഞു.. വയറ്റാട്ടിയെ വിളിക്കാം..അടുക്കള ആജ്‌ഞപിച്ചു..!
“വേണ്ട..
ആസ്പത്രിയിൽ കൊണ്ടൊവാം..”
ഭർത്താവിന്റെ അവകാശത്തിൽ
ധൈര്യം സംഭരിച്ച്
അവൻ ഖമറിനെ വാരിയെടുത്ത് തോളിലേക്കിട്ടു.. അവന്റെ വെള്ളക്കുപ്പായത്തിൽ ചെഞ്ചായം പടർന്നു..!
രക്ത ഛവി വറ്റിയ വദനവുമായി അവൾ മയങ്ങിക്കിടന്നു..
കണ്ണു തുറന്നപ്പോൾ
ഉമ്മ
മൂക്ക് ചീറ്റുന്നു..
” ഉമ്മാ.!
പെങ്കുട്ടിയാ..”
ഉമ്മ
അവളെ തലോടി..
ഹാജിയാർ അവളുടെ നിറുകയിൽ മുകർന്നു..
അവൾ കണ്ണടച്ചു കിടന്നു..
തിരക്കും ,ബഹളവും ഒന്നും അവളെ അലോസരപ്പെടുത്തിയില്ല..
അവളുടെ മനസിൽ ഏതോ വരികൾ മറന്ന ഈണം മാത്രമായിരുന്നു അപ്പോൾ..
വീട്ടിലേക്ക് പോവാൻ ധൃതി കൂട്ടുന്നു എല്ലാരും.
വീട്ടിലെത്തിയപ്പോൾ കട്ടിലോരത്തു കുഞ്ഞിന് അവൾ സ്ഥലം നീക്കിവെച്ചു.
അതിന്റെ നിറുകയിൽ ഒരു
ഉമ്മ
വെക്കാനും കുഞ്ഞിക്കൈവെള്ളകളിൽ കവിൾ ചേർക്കാനും കൊതി തോന്നി..
താൻ ഉമ്മയായിരിക്കുന്നു.ഖമറിന് അഭിമാനം തോന്നി..!
വെളുത്ത മിനുത്ത ഒരു ചുരുൾമുടിക്കാരി ..
അവളെ തന്റെ അടുത്ത് കിടത്തരുതോ..?
കുഞ്ഞിനെ മറ്റൊരു കട്ടിലിൽ കിടത്തിയിരിക്കുന്നു.. ഒരു വെള്ളത്തുണി കൊണ്ട് കുഞ്ഞിനെ ആകമാനം മൂടിയിരിക്കുന്നു..
അതെന്തിനാ..??
ഖമറിന്റെ നെഞ്ചിൽ തീയാളി…!
ഉമ്മാ. .??
ഉമ്മ
അവളെ മാറോടു ചേർത്തു..
കണ്ണു തുടച്ചു..
സാംബ്രണികൾ പുകഞ്ഞു..
ഖുർആൻ പാരായണം ഒഴുകി..
ഖമറിന്റെ തലച്ചോറിൽ ഒരു വേട്ടാളൻ മൂളിക്കൊണ്ടിരുന്നു..
ഹാജിയാർ തെരുതെരെ സിഗററ്റ് പുകച്ചു തള്ളി..
പച്ച മുന്തിരി നിറമുള്ള തന്റെ കാറിൽ
ഖമർബാനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ഹാജ്യാരുടെ തോളിൽ ചാരിക്കിടന്നു ഖമർ ബാൻ പുഞ്ചിരിച്ചു..
തലച്ചോറിൽ വേട്ടാള ന്മാർ കൂകിയാർത്തു..
ഖമർബാൻ പിറകിലേക്ക് ഓടിയോടിപ്പോവുന്ന കശുമാവിൻ തോട്ടങ്ങളെ നോക്കി ചിരിച്ചു…
പിന്നെ പൊട്ടിപ്പൊട്ടിച്ചിരിച്ചു..!
ഹാജിയാരുടെ കണ്ണുകൾ കണ്ണീർപാട വന്നു മൂടി.
അദ്ദേഹം ഖമർബാനെ ചേർത്തുപിടിച്ചു..!!.
ഷബാന ബീഗം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ