2021 ജൂൺ 23, ബുധനാഴ്‌ച

നിറംപിടിപ്പിച്ച നുണകൾ


 
നിറം പിടിപ്പിച്ച നുണകളെ, തിരി-

ച്ചറിവില്ലാഞ്ഞനാൾ ചരിത്രമായെണ്ണി-

പ്പഠിച്ചുപോയ് നമ്മൾ, മനസ്സിൽ തെറ്റായി-

പതിഞ്ഞ പാഠങ്ങൾ പറിച്ചെറിയണം.

സമയമായിനി തിരിച്ചറിവിന്റെ

പുതിയ പാഠങ്ങൾ പഠിച്ചറിയണം.

ബലിപീഠങ്ങളിലുണങ്ങിയ ചോര-

ക്കറകളിപ്പൊഴും തെളിഞ്ഞുകാണുന്നു.

വറുതി വേനലായെരിഞ്ഞൊരു നാളി-

ലിവിടെ നമ്മുടെ പഴംതലമുറ

വെടിയേറ്റു വീണ വെളിനിലങ്ങളും

പിടഞ്ഞുതൂങ്ങിയ കഴുമരങ്ങളും

വിചാരണയേതും നടക്കാതെ വെറും

തടവറയ്ക്കുള്ളിലൊടുങ്ങിപ്പോയോരും,

ചുടുകാട്ടിനുള്ളിലെരിഞ്ഞൊടുങ്ങിയ

തിരിച്ചറിയാത്ത പലമുഖങ്ങളും,

കരിന്തണ്ടൻ ചുരം കയറിപ്പോയതും

ചതിതൻ ചങ്ങലമരം വളർന്നതും,

പെരുമ തമ്പ്രാക്കളപഹരിച്ചതും

കുരുതിയായ് ജീവൻ കവർന്നെടുത്തതും,

ഒരായിരം ജീവൻ ചിതറിവീണ, ജാ-

ലിയൻവാലാബാഗിലുറഞ്ഞ മൗനവും,

അടച്ചുപൂട്ടിയ ചരക്കു വാഗണിൽ

മരിച്ചുവീണ, പേരറിഞ്ഞിടാത്തർ,

പിരമിഡുകളെ പണിതുയർത്തുവാൻ

പെരിയ പാറകൾ ചുമന്നുകേറ്റിയോർ,

ഫറവോമാരുടെ മൃതശരീരങ്ങൾ-

ക്കകമ്പടിയായി മരിച്ച പാവങ്ങൾ,

അറിയുന്നു നമ്മളിവയെല്ലാം വെറും

മറവികൾക്കുള്ളിൽ മറഞ്ഞിരിക്കുന്നു.

സമയമായിനി കുഴിച്ചെടുക്കുവാൻ

ചതുപ്പിനുള്ളിലെ കറുത്ത സത്യങ്ങൾ.

വരമൊഴിയായി ചരിത്രകാരന്മാർ

എഴുതിയ കള്ളക്കഥകൾ മായ്ക്കുവാൻ.

പൊരുതി ജീവിതം പൊലിച്ചവരുടെ

കരളുറപ്പിന്റെ കഥകൾചേർക്കുവാൻ.

സമയമായിനി തിരിച്ചറിവിന്റെ

പുതിയ പാഠങ്ങൾ പഠിച്ചെടുക്കുവാൻ.


മംഗളാനന്ദൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ