വെൺനുരചിതറവേനീ ഹർഷ-
മാനസയെന്നു നിനച്ചിരു-
ന്നെങ്കിലും കത്തുംനൊമ്പര –
മൊളിപ്പിച്ചതറിഞ്ഞതില്ല…
അലയടിച്ചുകുതിക്കവേ ശോക
മൗനം നിന്നകതാരിൽ
കാത്തുവച്ചാരോടുമുരിയാതെ –
വിതുമ്പിയറിഞ്ഞതില്ല..
ആത്മസംഘർഷങ്ങളെന്നുമാ –
ഹൃദയാന്തരത്തിൽ
അലമാലയായ് പിടഞ്ഞൊരു –
നാളിലുംപുറന്തള്ളാ –
നാവാതെ തെല്ലൊരാശ്വാസം –
കൊതിച്ചുതീരത്തെ
പുണർന്നുനിൻ വ്യഥയിറക്കി –
വീണ്ടുംവിടയാകുന്നു…
നീറിപ്പടരുമല്ലലഗ്നികൾ നിന്നിൽ
മാത്രമല്ലൊരിക്കലും!
നിലാവായ്പൊഴിയുമോരോ –
മൃദുമന്ദസ്മേരത്തിനും
പുറകിലാത്മവേദന നിറഞ്ഞ –
മിഴിനീർ കണങ്ങൾ
അറിയാതെ തുളുമ്പിനിൽപതു-
ണ്ടായിരിക്കുമെന്നും..
നിന്നാത്മനൊമ്പരം കരയോടു-
ചൊരിഞ്ഞീടവേ
ഓർത്തുവോ നീ ചുട്ടുപൊള്ളി –
അടരുംഹൃദയത്തിൽ
കുത്തിമുറിവേൽപ്പിച്ചമാനസ –
ത്തിൻപിടച്ചിലിൽ
കരയെത്ര നിശബ്ദമായെന്നും-
തേങ്ങുന്നസത്യം…
ഇനിവരുമൊരുയാത്രയിൽ –
കരയുടെസ്പന്ദനം
കാതോർക്കവേയറിയുമതിൻ –
കടുത്തവിഹ്വലതകൾ!
ഇവിടമോരോമാനസങ്ങളിലു-
മാളിപ്പടരുമാകുലതകൾ…
അധരത്തിൽവിരിയുമൊരു –
സ്മിതമാലെമറയ്ക്കുന്നു…
രഷിത്ത് ലാൽ കീഴരിയൂർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ