2021 ജൂൺ 23, ബുധനാഴ്‌ച

കരയുംകടലും


 
വെൺനുരചിതറവേനീ ഹർഷ-

മാനസയെന്നു നിനച്ചിരു-

ന്നെങ്കിലും കത്തുംനൊമ്പര –

മൊളിപ്പിച്ചതറിഞ്ഞതില്ല…

അലയടിച്ചുകുതിക്കവേ ശോക

മൗനം നിന്നകതാരിൽ

കാത്തുവച്ചാരോടുമുരിയാതെ –

വിതുമ്പിയറിഞ്ഞതില്ല..

ആത്മസംഘർഷങ്ങളെന്നുമാ –

ഹൃദയാന്തരത്തിൽ

അലമാലയായ് പിടഞ്ഞൊരു –

നാളിലുംപുറന്തള്ളാ –

നാവാതെ തെല്ലൊരാശ്വാസം –

കൊതിച്ചുതീരത്തെ

പുണർന്നുനിൻ വ്യഥയിറക്കി –

വീണ്ടുംവിടയാകുന്നു…

നീറിപ്പടരുമല്ലലഗ്നികൾ നിന്നിൽ

മാത്രമല്ലൊരിക്കലും!

നിലാവായ്പൊഴിയുമോരോ –

മൃദുമന്ദസ്മേരത്തിനും

പുറകിലാത്മവേദന നിറഞ്ഞ –

മിഴിനീർ കണങ്ങൾ

അറിയാതെ തുളുമ്പിനിൽപതു-

ണ്ടായിരിക്കുമെന്നും..

നിന്നാത്മനൊമ്പരം കരയോടു-

ചൊരിഞ്ഞീടവേ

ഓർത്തുവോ നീ ചുട്ടുപൊള്ളി –

അടരുംഹൃദയത്തിൽ

കുത്തിമുറിവേൽപ്പിച്ചമാനസ –

ത്തിൻപിടച്ചിലിൽ

കരയെത്ര നിശബ്ദമായെന്നും-

തേങ്ങുന്നസത്യം…

ഇനിവരുമൊരുയാത്രയിൽ –

കരയുടെസ്പന്ദനം

കാതോർക്കവേയറിയുമതിൻ –

കടുത്തവിഹ്വലതകൾ!

ഇവിടമോരോമാനസങ്ങളിലു-

മാളിപ്പടരുമാകുലതകൾ…

അധരത്തിൽവിരിയുമൊരു –

സ്മിതമാലെമറയ്ക്കുന്നു…



രഷിത്ത് ലാൽ കീഴരിയൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ