ഹേ…. വെളുത്ത പൂക്കളേ …
നിങ്ങൾ മനുഷ്യർക്ക് ശവംനാറികൾ .
അഴുകിയ മാംസത്തിൽ വളർന്നു നിങ്ങൾ
മണ്ണിൽ നിന്ന് മാനം കാണുന്നു.
വെളിച്ചത്തിൽ ജ്വലിച്ചു പൂക്കുന്നു.
ഹാ… കഷ്ടമേ …ഞാനോർത്തുപോയി..
ഞാനും നിങ്ങളെപ്പോലൊരു പുഷ്പം.
എങ്കിലും, വ്യത്യാസമാരോപിക്കുന്നുഞാനേ!
നിങ്ങൾ ശവക്കോട്ടയിൽ സുഖിച്ചു വാണിടുന്നു.
ഞാൻ അതിന്നു കാവൽ നിൽക്കുന്നു.
എന്റെ മോഹശവങ്ങൾക്കു കാവലായ് നിൽക്കുന്നു.
ആത്മാക്കൾ അലയുന്നുണ്ടെൻമനക്കോട്ടയിൽ ….
മോഹസാക്ഷാത്കാരമേ നിനക്കിനി നൽകാനാമോ ?
ദാഹിക്കുമീ പ്രേതത്തിനിത്തിരി മോഹനീർത്തുള്ളികൾ .
ചങ്കിനെച്ചൂഴ്ന്നുഞാനടക്കിയീക്കോട്ടയിൽ
വാരിയെല്ലിനാൽനാട്ടിഞാനതിമേലൊരു കുരിശുകൂടി .
പൂക്കളേ നിങ്ങൾ കല്ലറച്ചോട്ടിലുയർന്നു വന്നീടുന്നു
എന്നെമറ്റാരോ കുഴിവെട്ടി മൂടുന്നു.
പറന്നു പൊങ്ങില്ലയിനിയീചിറകുകൾ
ചലിക്കില്ലയിക്കാലുകളണുവിടപോലും ,
ഇനിയെനിക്കായൊരു കല്ലറ നിശ്ചയം
അഴുകട്ടെയീജഡം നിങ്ങൾക്കു വളരാനായ്.
അന്നെന്റെ ഞരമ്പിൽ നിങ്ങൾവേരിറക്കും.
അന്നെന്റെ ചിരി നിങ്ങൾ കടമെടുക്കും.
അപ്പോൾ , തീണ്ടാതിരിക്കട്ടെ നിങ്ങളെയെന്റെ –
മോഹഭംഗത്തിൻ വിഷവിത്തുകൾ.
പൗർണ്ണമിപുഷ്കരൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ