തിരക്കില്ലെങ്കിൽ ഒന്നി വിടം വരെ വരൂ .. ഞാൻ അന്നപൂർണ ഹോട്ടലിനടുത്തുള്ള ബസ് സ്റ്റോപ്പിലുണ്ട്…
ശ്യാമിൻ്റെ മെസേജ് വായിച്ച ഉടനെ ഡ്രസ് മാറ്റി ചെറുതായൊന്നൊരുങ്ങി ഗിരി ബാല ഹോസ്റ്റലിനു പുറത്തിറങ്ങി.കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരമേയുള്ളു അന്നപൂർണ ഹോട്ടലിലേക്ക് .ശ്യാമിനോടൊപ്പം പല വട്ടം ഹോട്ടലിലേക്കും തിരിച്ചിങ്ങോട്ടും നടന്നിട്ടുള്ളതാണ്. കാത്തു നിൽക്കുകയാണല്ലോ എന്ന തോന്നലുണ്ടായതു കൊണ്ടാണ് ഓട്ടോയ്ക്കു കൈകാണിച്ചത്.
എന്തു പറ്റി എന്നൊരു ചോദ്യം മനസിലുണ്ടായിട്ടും ഗിരി ബാല നിശബ്ദയായി ശ്യാമിനെ പിന്തുടർന്നു .നഗരത്തിൽ നിന്ന് ഒഴിഞ്ഞു മാറി പഴയൊരു വീട് രൂപ മാറ്റം വരുത്തിയെടുത്തതായിരുന്നു ഹോട്ടൽ അന്നപൂർണ .മുറ്റത്തിനു ചുറ്റുമുള്ള കുറച്ചു സ്ഥലത്ത് ഇപ്പോഴും നാടൻ ചെടികളുടെ അവശേഷിപ്പുകൾ കാണാം. പ്രായമായ ചെമ്പരത്തിയും ചെത്തിയും മരണം കാത്തു നിൽക്കുന്ന നന്ത്യാർവട്ടവും.’. അങ്ങനെ ചിലത്. വൈകുന്നേരങ്ങളിൽ തിരക്കു കുറവായിരിക്കും. സ്വകാര്യത ആഗ്രഹിക്കുന്ന ചിലരൊക്കെ വന്നും പോയുമിരിക്കും.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിൻ്റെ ആലസ്യത്തിലാണ്ടുകിടക്കുന്ന ഹോട്ടൽ വരുന്നവർക്ക് എന്തെങ്കിലും ലഘുഭക്ഷണം വിളമ്പിയാത്രയാക്കുകയാണ് പതിവ്.
സ്റ്റെയർകേസ് കയറിച്ചെന്ന് ജനലിനോടു ചേർന്നുള്ള മേശയ്ക്കിരുപുറവു മാ യി ഇരുന്നു ശ്യാമും ഗിരി ബാലയും.പുറം കാഴ്ചയായി നിരത്തിൽ വാഹനങ്ങളുടെ തിരക്കല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. പതിവില്ലാത്ത വിധം മൗനത്തിലാണ് ശ്യാ മെ ന്നറിഞ്ഞ് ഗിരി ബാല ചോദിച്ചു.
“വാട്ട് ഹാപ്പ് ൻ ഡ് യു ലുക്ക് സാഡ്
” ഇന്നു രാവിലെ അമ്മമ്മ മരിച്ചു. “
“എയ്ജിഡ്?”
“പ്രായമുണ്ട്. എന്നാലും ഇത്ര പെട്ടെന്ന് മരിക്കുമെന്ന് കരുതിയില്ല.”
“അവസാനമൊന്നു കാണാനും പറ്റിയില്ലല്ലോ …”
“വേണമെന്നുണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും എത്തിച്ചേരാമായിരുന്നു. എത്ര വയ്യെങ്കിലും ഓടി വന്ന് എന്നെ അടിമുടി നോക്കി സന്തോഷച്ചിരിയോടെ നിൽക്കുന്ന അമ്മമ്മ യെ അല്ലല്ലോ അവിടെ ചെന്നാൽ കാണുന്നത്. മരിച്ചു കിടക്കുന്നവരെ കാണാൻ എനിക്കു മടിയാണ്.കണ്ടില്ലെങ്കിൽ അവരെ വിടെയോ ജീവിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാകും.
ശ്യാമിൻ്റെ വാക്കുകളിലെ യുക്തി രാഹിത്യം ചൂഴ്ന്ന് നോക്കുന്നതിനിടെ വെയിറ്റർ വന്നു.ഗിരി ബാല യാ ണ് കാപ്പിക്ക് ഓർഡർ കൊടുത്തത്.കൂടെ വെജിറ്റബിൾ കട് ലറ്റും. അന്നപൂർണ എന്ന പേരിനോടൊപ്പം ഓർമ വരുന്നതാണ് കടുപ്പമുള്ള കാപ്പിയുടെ ഗന്ധവും അവിടെ മാത്രം കിട്ടുന്ന സാമ്പാറിൻ്റെ രുചിയും.
സഹതാപത്തിൻ്റെ അധികവർഷം ശ്യാമിൽ ചൊരിയേണ്ടെന്നു കരുതി പ്രസന്നഭാവം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഗിരി ബാല. ചൂടുള്ള കാപ്പി ഊതിക്കുടിച്ചു കൊണ്ട് അവൾ ശ്യാമിൻ്റെ വാക്കുകൾക്ക് കാതോർത്തു.
ശ്യാം പറഞ്ഞു: ഞാൻ കോളേജിലൊക്കെ പോകുന്ന കാലത്ത് വീട്ടിലെത്താൻ കുറച്ചു വൈകിയാൽ മതി അമ്മമ്മ ആകെ വിഷമിക്കും. അമ്മമ്മയുടെ ഹൃദയം താളം തെറ്റി മിടിച്ചു തുടങ്ങും.ശരീരമാകെ കുഴഞ്ഞ് അവശയായി കട്ടിലിൽ കിടക്കുന്നുണ്ടാകും. ഞാൻ അടുത്തു ചെന്ന് ആ കൈത്തണ്ടയിൽ തലോടി കുറച്ചു നേരം അടുത്തിരിക്കും. തണുത്തിട്ടുണ്ടാകും ആ കൈകൾ. ഞരമ്പുകൾ തെളിഞ്ഞ് അസ്ഥിമാത്രമായ കൈകൾ. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചാൽ കുറച്ചു നേരം കൂടി എന്നെ ചേർത്തു പിടിക്കും.നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയമുള്ളതുപോലെ. എന്നോടു മാത്രമായി എന്തിനാണിത്ര സ്നേഹമെന്ന് അന്നു ഞാൻ ചിന്തിച്ചിട്ടില്ല.ഇപ്പോൾ എനിക്കു തോന്നുന്നു അമ്മമ്മയും എന്നിൽ നിന്ന് അതു പോലൊരു സ്നേഹം ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് .
സൈറൺ മുഴക്കിപ്പോയൊരു ആംബുലൻസിൻ്റെ ശബ്ദം ശ്യാമിൻ്റെ വാക്കുകളെ മുറിച്ചുകളഞ്ഞു.ശബ്ദം അകന്നുപോയിട്ടും പറഞ്ഞതിൻ്റെ തുടർച്ചയിലേക്കു ശ്യാം മടങ്ങി വന്നില്ല. വീണ്ടുമൊരു കാപ്പിക്ക് ഓർഡർ കൊടുത്ത് ശ്യാം പറഞ്ഞു: ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ല.ഇപ്പോൾ വിശക്കുന്നു.
കുറച്ചു സമയത്തിനു ശേഷം ശ്യാം വീണ്ടും ഓർമകൾക്കു പിന്നാലെ നടന്നു തുടങ്ങി.
അമ്മ അധികകാലം അച്ഛനോടൊപ്പം താമസിച്ചിട്ടില്ല. എന്തോ കാര്യത്തിനു പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിന്നതാണ്.പിന്നെ തിരിച്ചു പോയില്ല. അച്ഛൻ വിളിച്ചതുമില്ല. അച്ഛൻ കൂടെയില്ലാത്ത കുട്ടി എന്നതിൻ്റെ അധിക സ്നേഹം അമ്മമ്മ എന്നും നൽകിയിരുന്നു. ജോലി കിട്ടി ഇങ്ങോട്ടു വന്നപ്പോൾ അമ്മമ്മ ആദ്യം എതിർത്തിരുന്നു.. അത്ര ദൂരേക്കൊന്നും പോകണ്ട…
അമ്മ പരിഹസിക്കും.ഒരു ജോലി കിട്ടാനാണ് പാട് .അപ്പഴാ കിട്ടീത് വേണ്ടാന്നു വെക്കണത്. ഈ സ്നേഹോന്നും മക്കളോട് കാണിച്ചിട്ടില്ലല്ലോ. അമ്മമ്മയ്ക്ക് അതിനു മറുപടിയുണ്ടാവില്ല’ ആലോചനയിലാണ്ട് അങ്ങനെയിരിക്കും. ഞാൻ അരികിലെത്തുമ്പോഴൊക്കെ അമ്മ കേൾക്കാതെ ചോദിച്ചു കൊണ്ടിരിക്കും.. അവിടെ ഭക്ഷണമൊക്കെ ഇഷ്ടത്തിനുണ്ടാക്കിത്തരാൻ ആരാ ഉള്ളത്? :തുണിയൊക്കെ തനിയെ കഴുകണ്ടേ.. വയ്യാന്നു തോന്നിയാ ആരോടാ പറയ്യാ..?വേവലാതികൾക്ക് അവസാനമുണ്ടാകില്ല. എനിക്കിപ്പോൾ തോന്നുന്നു.. പ്രായമായവർക്ക് കൂടുതൽ സ്നേഹം വേണ്ടി വരുമെന്ന് .തന്നെ സ്നേഹിക്കാൻ ഒരാളെങ്കിലുമുണ്ടെന്ന തോന്നൽ അവർക്കാവശ്യമാണ്.കുറച്ചെങ്കിലും സ്നേഹം തിരിച്ചു ലഭിക്കാനായിരിക്കും അവർ അത്രയധികം സ്നേഹം എന്നിൽ ചൊരിഞ്ഞത്.എനിക്കും അമ്മമ്മ യെ ഇഷ്ടമായിരുന്നു .പക്ഷേ എങ്ങനെയാണത് പ്രകടിപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു എന്നു മാത്രം.ഇനിയെൻ്റെ സ്നേഹം അതുപോലെ ആഗ്രഹിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടെത്തില്ല ഗിരി ..
കണ്ണീരിൻ്റെ നനവുണ്ടായിരുന്നു ആ വാക്കുകൾക്ക്. രണ്ടു പേരുടേയും മനസ്സിൽ മ്ലാനത ഒരു ഇരുട്ടായി പടർന്നു.മഴത്തുള്ളികൾ ജനൽ പാളിയിൽ വന്നു പതിക്കുന്ന ശബ്ദം കേട്ട് ഗിരി ബാല മുഖമുയർത്തി.
” ശ്യാം .. സന്ധ്യയാകുന്നു. മഴയും.നമുക്ക് പോകാം.”
വാഷ്ബേസിനടുത്തു ചെന്ന് കൈകഴുകി തിരിച്ചു നടക്കുമ്പോൾ ശ്യാം ഗിരി ബാലയെ ഉറ്റുനോക്കി. ശ്യാമിന തു പറയാതിരിക്കാൻ കഴിഞ്ഞില്ല.
“നമ്മളെല്ലാം സൗകര്യപൂർവ്വം സ്നേഹിക്കുന്നവരാണ് അല്ലേ.. ഗിരി ‘അസൗകര്യമായി മാറുമ്പോൾ ആ സ്നേഹപ്പുതപ്പ് നമ്മൾ എടുത്തു മാറ്റും;സ്വാതന്ത്ര്യത്തിൻ്റെ തണുപ്പ് എത്ര അസഹനീയമാണെങ്കിൽ പോലും!
പുറത്തിറങ്ങി ആദ്യം കണ്ട കാലി ഓട്ടോയ്ക്ക കൈ നീട്ടി ഗിരി ബാലയെ അതിൽ കയറ്റി വിടുമ്പോൾ ശ്യാം ഓർത്തു ..
ഇപ്പോൾ ചിത അണഞ്ഞിട്ടുണ്ടാകും..
വിലാസിനി രാജീവൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ