” നിങ്ങൾ എപ്പോഴെങ്കിലും വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം!!”
ഘാതകന്റെ ആരംഭവാചകത്തിൽ നിന്ന് തന്നെ തുടങ്ങട്ടെ. വധശ്രമം നേരിടാത്തതോ, നേരിട്ടതോ, നേരിടേണ്ടതോ ആയിട്ടുള്ള മനുഷ്യരിലേയ്ക്ക് എറിയുന്ന ചോദ്യത്തിന്റെ അർഥം മനസ്സിലാകുന്നുണ്ടോ? അതൊരു പദപ്രശ്നമാണ്. പൂരിപ്പിക്കാൻ ശ്രമിക്കവേ അതിന് കഴിയാത്ത പദപ്രശ്നം. ഇവിടെ, സത്യപ്രിയ തേടുന്നത് ഒരുപോലെ കഠിനവും അതുപോലെ പൊള്ളുന്നതുമായ അന്വേഷണമാണ്. തന്റെ ഘാതകന്റെ അന്വേഷണം!!
സത്യപ്രിയയുടെ വാക്കുകൾക്ക് എപ്പോഴും ഘനപ്പെട്ട അനേകായിരം പൊരുളുകൾ ഉണ്ട്.
” പ്രേമത്തിന്റെ മാനദണ്ഡം സൗന്ദര്യമല്ല.. വിധേയത്വമാണ്.”
സത്യപ്രിയയെ, സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക്, ഒരു സ്ത്രീ, തന്റെ ഘാതകനെ കണ്ടുപിടിക്കുകയെന്നത് ഏറ്റവും രസകരമായ ടാസ്ക് ആയിരുന്നു. അമ്മയുടെ മനഃശക്തിയും അച്ഛന്റെ ക്രൂരതയും കിട്ടിയ സത്യപ്രിയ ആ ടാസ്ക് പൂർത്തിയാക്കുന്നതെങ്ങനെയെന്നതും ആസ്വാദകന്റെ ഹൃദയത്തെ ഭേദിച്ചു താളുകൾ മറിച്ചുകൊണ്ടിരിക്കും. സത്യമറിയില്ല, എന്ന് നടിക്കുന്ന സത്യവിരോധത്തിൽ നിന്നും
” ഒരാൾ കൊല്ലാൻ തീരുമാനിച്ചാൽ, അയാളെ തടയാൻ ആർക്കും സാധിക്കുകയില്ല.“
എന്ന് മകളെ, ഉപദേശിക്കുന്ന അമ്മയുടെ മനഃശക്തി സത്യപ്രിയയിൽ അവളുടെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നിരിക്കണം. മരിച്ചവരുടെ ജീവിതങ്ങളിൽ നിന്ന് തന്നെ സത്യപ്രിയ തന്റെ ഘാതകനിലേയ്ക്കുള്ള അന്വേഷണം ആരംഭിക്കുന്നു. അവളെ സംബന്ധിച്ചിടത്തോളം, രണ്ടു ഉറ്റ ബന്ധുക്കൾ ആണ് അവൾക്ക് നഷ്ടമായത്. ഒന്ന് അവളുടെ സഹോദരി, രണ്ടാമത്തേത് അച്ഛൻ. വൈകാരികതയിൽ പൂർണ്ണമായും കീഴടങ്ങി പോകാതെ അവരിൽ നിന്നും അന്വേഷണം ആരംഭിക്കുക എന്നത് തന്നെയായിരുന്നു അവളുടെ ആദ്യത്തെ ദുർഘടം പിടിച്ച കാൽവെയ്പ്പ്.
തന്റെ ഘാതകൻ, ആരായിരിക്കുമെന്നുള്ള അന്വേഷണത്തിൽ, സത്യപ്രിയയിൽ ഉടനീളം കടന്നുപോകുന്ന ചിന്തകൾ ഉണ്ട്. അവൾ അനുഭവിച്ച അതിതീഷ്ണമായ, മാംസം വെന്തുരുകുന്ന അനുഭവങ്ങളുടെ പൊള്ളലുകൾ ഉണ്ട്. അവയെ ആസ്വാദകരിൽ ഇങ്ങനെ അടയാളപ്പെടുത്താം.
* സ്വന്തം അച്ഛനെ, മറ്റൊരു സ്ത്രീയോടൊപ്പം നഗ്നനായി ഹോട്ടൽമുറിയിൽ കാണേണ്ടിവരിക.
* വര്ഷങ്ങളായി സൂക്ഷിച്ചു വെച്ചിരുന്ന ശിവപ്രസാദിന്റെ പെട്ടിയിൽ, ഫോർമാലിൻ ലായാനിയിൽ ചുങ്ങിച്ചുരുങ്ങിയിരുന്ന ഒരു ഭ്രൂണത്തെ കാണുക.
* ശരീരം, ആത്മാവിനെയോ, ആത്മാവ് ശരീരത്തിനെയോ വകവെയ്ക്കാതിരുന്ന പ്രായത്തിൽ ജന്തുശാസ്ത്രലാബിൽ തുടയിടുക്കുകളിൽ ആദ്യമായി പ്രണയിച്ചവന്റെ ശുക്ലം ഏറ്റുവാങ്ങുക. അവന്റെ ഭാര്യയുടെ തുപ്പൽ മുഖത്ത് ഏറ്റുവാങ്ങുക.
* മുതിർന്നതിനു ശേഷം, അപരിചിതർക്ക് മുന്നിൽ മലമൂത്രവിസർജനം ചെയ്തു പോയത്.
* അച്ഛന്റെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ, അവരുടെ രക്തവും തൊലിയും കൈനഖങ്ങളിൽ നിന്ന് കഴുകി കളയേണ്ടി വന്നത്.
* ജനിച്ചു വളർന്ന സ്വന്തം കുടിയിടം വിട്ട്, അനാഥമാക്കപ്പെട്ട അഭയാർഥികളെപ്പോലെ, ചായ്‌പ്പിന്റെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വന്നത്.
* പലിശ, മുടങ്ങിയപ്പോൾ കണ്ണുമടച്ചു സ്നേഹിച്ചിരുന്ന ഒരുവൻ, അച്ഛന്റെ പ്രായമുള്ള ഒരുവന് മകളെ കൂട്ടിക്കൊടുത്തത്.
* തളർന്നു കിടക്കുന്ന അച്ഛന് മുന്നിൽ വെച്ച് അമ്മയുടെ സാരി, വലിച്ചു പറിച്ച ഒരു പുരുഷനോടും അത് കണ്ടുനിന്നൊരു സ്ത്രീയോടും ക്ഷമിക്കേണ്ടി വന്നത്.
* തന്നെക്കാൾ അല്പം വയസ്സിനു മൂത്ത പെൺകുട്ടി, തന്റെ അച്ഛന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നുണ്ട് എന്ന് കേൾക്കുന്നത്. അത് അലസിപ്പിക്കാൻ കൂടെ പോകേണ്ടി വരുന്നത്.
തുടങ്ങി, സത്യപ്രിയ കടന്നുപോകുന്ന അന്വേഷങ്ങളിൽ.. ജീവിതങ്ങളിൽ മനസ്സിലാക്കേണ്ടതും.. തിരയുന്നതും ഒടുവിൽ കണ്ടെത്തെണ്ടുന്നതും ഒരേയൊരു വസ്തുതയാണ്. അത് സത്യത്തെയാണോ..? അതോ ഘാതകനെയാണോ? അതോ ഇത് രണ്ടും ഏകമാണോ എന്നതാണ് ആസ്വാദകരിൽ നിറഞ്ഞു നിൽക്കുന്നത്. സത്യപ്രിയ ഉൾപ്പെടെ ഈ നോവലിലൂടെ കടന്നുപോകുന്ന കരുത്തുറ്റ സ്ത്രീകൾ അത്ഭുതപ്പെടുത്തുന്നവരാണ്. പുരുഷൻ, സ്ത്രീയ്ക്ക് മുന്നിൽ ഒന്നുമല്ലാതാകുന്ന അവസ്ഥ. അതിൽ സ്ത്രീ എത്തിച്ചേരുന്ന ആഹ്ലാദവഴികൾ. ചുരുക്കത്തിൽ, മുൾപ്പടർപ്പിലൂടെ നഗ്നപാദരായി നടക്കുവാൻ സ്ത്രീയ്ക്ക് കഴിയും. എത്രദൂരം വേണമെങ്കിലും.
മറ്റൊരു തലത്തിൽ നോവലിനെ വിവക്ഷിക്കുമ്പോൾ, രാഷ്ട്രീയപരമായ അസമത്വങ്ങളിലൂടെ കടന്നുപോകുന്നത് കാണാം. നോട്ടുനിരോധനം എന്നൊരു വസ്തുതയിൽ തുടങ്ങിയാണ് കഥ ആരംഭിക്കുന്നതും, അവസാനിക്കുന്നതും. സത്യത്തെ തിരഞ്ഞു പോകുക എന്നൊരു ഹിഡൻ അജണ്ട ഉണ്ടായിരുന്നുവോ എന്നതും, വെളിപ്പെട്ട സത്യം ഗാന്ധി മാത്രം ആയിരുന്നുവെന്നതും പറയാതെ പറഞ്ഞു വെയ്ക്കുന്നുണ്ട്. എന്നാൽ അസാധുവാക്കപ്പെട്ട ജീവിതമൂല്യങ്ങളെ തിരിച്ചറിയുമ്പോൾ, അസാധുവാക്കപ്പെട്ട നോട്ടുകൾ എത്രയോ നിസ്സാരമാകുന്നു. ഒരാളുടെ, പോക്കറ്റിൽ നിന്നും മറ്റൊരാളുടെ പോക്കറ്റിലേയ്ക്ക് എറിയപ്പെടുക എന്നതല്ലാതെ, എന്ത് മൂല്യം.
തിരിച്ചറിയപ്പെടുന്ന ഘാതകനോ..? നേർക്കുനേർ വീണ്ടും നേരിടുന്ന സത്യപ്രിയയോ ആയിരുന്നില്ല അവസാനം ഞാൻ കണ്ടത്. നിരോധിക്കപ്പെട്ട പച്ചനോട്ടിൽ ഇരുന്നു ഉരുകുന്ന ഗാന്ധിജിയെ ആയിരുന്നു. ഏതോ സത്യത്തെ ആയിരുന്നു. ആ മുഖത്തിനു അപ്പോഴും, ആ ഭ്രൂണത്തിന്റെയോ, തല ചതഞ്ഞു പോയ സർപ്പത്തിന്റേയോ ഛായ ആയിരുന്നു.
” ജീവിതത്തിൽ ഒരു ഘാതകൻ വേണം. കാത്തിരിക്കുവാൻ ഒരുവൻ. അൺപ്രെഡിക്റ്റബിൾ ആയിട്ടുള്ള ഒരുവൻ.“
ഹരിത. ആർ. മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ