അയാൾക്കിന്നും ഉറങ്ങാൻ സാധിച്ചില്ല. ഇന്നുമയാൾക്ക് അവളോടത്തു ശയിക്കാൻ കഴിഞ്ഞില്ല.ചേർന്നുകിടന്ന്തന്നെ ഉറ്റുനോക്കുന്ന കാതരമായകണ്ണുകളിൽ അയാൾ ആകൃഷ്ടനാവുന്നില്ല, അവളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം അയാളെ കാമ പരവശനാക്കുന്നില്ല.അവളുടെ തരളമായ മുഖവും നൈറ്റിയിൽ ഇഴകിചേർന്നിരുന്ന
വടിവൊത്ത ശരീരഭാഗങ്ങളും ഇന്നലകളിലെന്നത്പോലെതന്നെ അയാളിൽ ഉത്തേജനമുണ്ടാകുന്നില്ല.
ഭർതൃപുരുഷന്റെ അകാരണമായ നിസ്സംഗതയിൽ വ്യസനിച്ച് കണ്ണീരുപൊഴിച്ചുകൊണ്ട് ഇന്നുമവൾ നിദ്രയിലേക്കാഴ്ന്നു.
ഈ രാത്രിയിലും കിടപ്പ്മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽനിന്നും അയാൾ എണ്ണമില്ലാതെ സിഗരറ്റുകൾ പുകച്ചു.
ബാൽക്കണിയിൽനിന്നും ഇരുട്ടിൽ മുങ്ങിക്കിടക്കുന്ന നഗരം ദൃശ്യമായിരുന്നു.നഗരവും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.പകലുകളിലെ തിരക്കുകളൊഴിഞ്ഞ് മഞ്ഞുകാറ്റ്കൊണ്ട്,
നിലാവ് പുതച്ചു ശാന്തനായി നഗരവും ഉറങ്ങിയിരിക്കുന്നു.
ഈ വലിയ നഗരത്തിൽ സ്വയം ശപിച്ചുകൊണ്ടും വെറുത്തുകൊണ്ടും
നിദ്രാവിഹീനിതനായി താൻ മാത്രം.
നവ വധുവിന്റെ ആഗമനം പ്രമാണിച്ച് കൊളീഗ്സ് സമ്മാനിച്ച പുത്തൻ മെത്തയിൽ ശൂന്യമായ തന്റെ ഭാഗത്തേക്ക് ചരിഞ്ഞുകിടന്നുറങ്ങുന്ന അവളുടെ ദൃശ്യം അയാളിൽ അസ്വസ്ഥതയുളവാക്കി.
എന്തൊക്ക ആശകളും സ്വപ്നങ്ങളുംകൊണ്ടാകും അവളി നഗരത്തിലേക്ക് തന്നിലേക്ക് എത്തിയിട്ടുണ്ടാവുക.എന്നിട്ടും
അപരിചിതമായ മുഖാവരണമണിഞ്ഞുകൊണ്ട് അവളോട് പെരുമാറുന്നു.
കൃത്തിമമായി ചിരിക്കുന്നു.സംസാരിക്കുന്നു.
എത്ര വട്ടം ശ്രമിച്ചു എല്ലാമൊന്നു തുറന്നു പറയാൻ.തുറന്നു പറച്ചിലിനായി മനസ്സിനെ തരപ്പെടുത്തുമ്പോൾ – ആത്മഹൂതി മുഴക്കി ചുമരിൽ തലതല്ലികരഞ്ഞ അമ്മയുടെയും ഒരു നികൃഷ്ടജീവിയെകണ്ട അറപ്പോടെ നോക്കിയിരുന്ന സഹോദരിയുടെയും മുഖങ്ങൾ മനസ്സിനെ ഭയപെടുത്തും.
ഓർമ്മകൾ തന്നെയൊരു ഭീരുവാക്കിയിരിക്കുന്നു!
എന്താണ് താൻ ചെയ്ത കൊടിയ പാപം !
ഒരു പുരുഷനോടു ഇഷ്ടം തോന്നിയതൊ അവനോടൊത്തു ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോ?
“നീയൊക്കെ ഒരു ആണാണോ “
പുറത്തറിഞ്ഞാൽ കുടുംബത്തോടെ വിഷം കഴിച്ചു ചാവുകയേ നിവർത്തിയുള്ളു “
“ഒരു കല്യാണം കഴിച്ചാൽ തീരാവുന്ന പ്രശ്നമേ നിനക്കുള്ളു “
വാക്കുകൾ മനസ്സിനെ ആഴത്തിൽ മുറിപ്പെടുത്തി തുടങ്ങിയപ്പോഴാണ് സ്വന്തം സ്വത്വത്തെപോലും വിദഗ്ദ്ധമായി വഞ്ചിച്ചുകൊണ്ട് വിവാഹത്തിന് സമ്മതമറിയിച്ചത്.
എന്നിട്ടിപ്പോൾ അവളുടെ സുഖങ്ങളും സ്വപ്നങ്ങളും പുകച്ചുകത്തിച്ചുകൊണ്ട്
നിർബാധമായി ഇരുട്ടിലേക്ക് പുകച്ചുരുളുകളൂതിവിടുന്നു
ദൂരെ നഗരാതിർത്തിയിലായി തിരത്തല്ലുന്ന
സമുദ്രത്തിന്റെ നേരിയ ഇരമ്പലുകൾ അയാളുടെ കാതുകളിലൂടെ ഒഴുകികൊണ്ടിരുന്നു.
കടലോരത്തെ, ഡാനി പാർക്കുന്ന കോട്ടേജിലെത്തിയിരുന്നുങ്കിലെന്ന് അയാൾ ആശിച്ചു.
അവൻ ഇപ്പോൾ കോട്ടേജിലേക്ക് തിരിച്ചെത്തിക്കാണും.
റസ്റ്റ്‌ഹൗസിലെത്തിയ പുതിയൊരുവന്റെ രതിക്രീഡകളാൽ കാലിടകളിൽ പറ്റിചേർന്ന കൊഴുപ്പ് നീരുകൾ നൂറാവർത്തി കഴുകികളഞ്ഞുകാണും, ഉപ്പുകാറ്റുകൊണ്ട് തുരുമ്പ് പടർന്നുകയറിയ അലമാരയിലെ ഇടുങ്ങിയ അറയിലായി തന്റെ വെപ്പ് മുലകളും, പൊയ്മുടിയും ചില്ലുവളകളും, വെള്ളിയാഭരണങ്ങളും ഒളിച്ചുവെച്ചുകാണും. ഞരുക്കങ്ങളിൽ ശീൽകാരങ്ങൾ പുറപ്പെടുവിക്കുന്ന മുടന്തൻകാലുള്ള കട്ടിലിൽകിടന്ന് കടൽകാറ്റുരുണ്ടുകയറുന്ന ജാലകപഴുതിലൂടെ ആർത്തിരമ്പുന്ന കടലിലേക്ക് കണ്ണ്നട്ട് ഉറക്കം മണത്തെടുത്തു കാണും..
ആസ്വാസ്ഥ്യനായ അയാളുടെ മനസ്സിന് ചിറകുകൾമുളച്ചു, അത് കൂടുവിട്ടു പറന്നു. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് വീണ്ടും ഇരുട്ടിലേക്ക് കാറ്റാടി കൂട്ടത്തിലേക്ക്, കടലോരങ്ങളിലേക്ക്, ഒന്നിച്ചു തുഴഞ്ഞുനീങ്ങിയ സമുദ്രത്തിന്റ വന്യമായ കോണുകളിലേക്ക്, കെട്ടിപുണർന്നുറങ്ങിയ രാത്രികളിലേക്ക്, തിരിച്ചുകരയണയുന്ന പുലരികളിലേക്ക്, നീല കണ്ണുകാരനുമായുള്ള സമാഗമങ്ങളിലേക്ക്….
” നതിങ് ടു വറി, സാറിനെ പോലുള്ള എത്ര പേരുണ്ടന്നോ ഈ ഭൂമിയിൽ! ഈ സിറ്റിയിൽ തന്നെ അങ്ങനെയുള്ള എത്ര കേസുകൾ ഈ റുസൂൽ അറ്റൻഡ് ചെയ്തിരിക്കുന്നു. പറഞ്ഞ കാശ് കൊണ്ട് വന്നിട്ടുണ്ടല്ലോ അപ്പൊ കാര്യങ്ങൾ ഓക്കേ.
സാറിന് പറ്റിയ ആൾക്കാരും നമ്മുടെ കയ്യിലുണ്ടെന്നേ..”
നക്ഷത്രബാറിലെ റിസേർവ്ഡ് ക്യാബിനിലിരുന്ന് നീല കണ്ണുകാരനായ റുസൂൽ ഗ്ലാസിൽകിടന്നുലയുന്ന അവസാനത്തെ തുള്ളി മദ്യവും ആർത്തിയോടെ കുടിച്ചു.ബാറിലെ റേഡിയോയിൽ നിന്നുമൊഴികിയെത്തുന്ന പോപ്പ് സംഗീതത്തിനനുസരിച്ച് തിളങ്ങുകയും മങ്ങുകയും ചെയ്യുന്ന ചുവന്ന വെട്ടങ്ങളേറ്റ് സ്ഫുരിക്കുന്ന അവന്റെ കണ്ണുകൾകണ്ട് അയാൾ അത്ഭുതപ്പെട്ടു.
ഓഫീസിലെ കൊളീഗ്സ്മൊത്തുള്ള സായാഹ്നങ്ങളിലാണ് റുസൂലിനെ കുറിച്ചയാൾ ആദ്യമായി അറിയുന്നത്.ചിലസ്റ്റാഫുകൾക്ക് വാരാന്ത്യങ്ങളിലെ രാത്രികൾക്ക് കൊഴുപ്പേകാനുള്ള ഇരകളെ തരപ്പെടുത്തികൊടുത്തിരുന്നത് റുസൂലായിരുന്നു.
പ്രാരബ്ധങ്ങളിൽപെട്ട് ജീവതം തള്ളി നീക്കാൻ ബദ്ധപ്പെടുന്നതും കപടമായ പ്രണയവികാരങ്ങളിൽ ബന്ദികളായി വഞ്ചിക്കപ്പെട്ടതുമായ സ്ത്രീ ശരീരങ്ങൾ നഗരത്തിന്റെ ഏതു മൂലയിലായിരുന്നാൽ പോലും അവന്റെ നീലകണ്ണുകൾ തേടിപിടിക്കും.
അവരുടെ പൂർവ്വകാലങ്ങളെ കണ്ണുകളിലെ വറ്റാത്ത നീലിമയിലായി കെട്ടി താഴ്ത്തുകയും, തന്നെ തേടിയെത്തുന്ന പുരുഷകോമരങ്ങൾക്ക് മുന്നിൽ പുതിയ രൂപത്തിലും ഭാവത്തിലുമവരെ കാഴ്ച്ചവക്കുകയും ചെയ്യും.
“ദി ബ്ലൂ എയ്ഡ് പിമ്പ്”എന്ന് ക്ലൈന്റുകൾ ഓമനിച്ചു വിളിക്കുമ്പോൾ ഗൂഡമായ നിർവൃതിയിൽ അയാളുടെ കണ്ണുകൾ കരിനീലിക്കുമായിരുന്നു.
“വരു പോകാം”
വെയ്റ്റർ നൽകിയ ബിൽസ്ലിപ്പിൽ കാശ് തിരുകി വെച്ച് ക്യാബിനിൽനിന്നും റസൂൽ അയാളെ പുറത്തേക്ക് അനുഗമിച്ചു.
സന്ധ്യ മടക്കയാത്രയ്ക്കായി ദൃതിപൂണ്ടിരിക്കുന്നു.ആകാശത്തു ചാര നിറത്തിലുള്ള കാർമേഘങ്ങൾകൂട്ടങ്ങൾ നിമിഷനേരംകൊണ്ട് പെയ്തുതീരുമെന്ന് ഭീക്ഷണിപ്പെടുത്തും വിധംതടിച്ചു കൂടി. പാർക്കിങ്ങിൽ ഒതുക്കി വെച്ച കാറിനനരികിലേക്ക് നീങ്ങാൻ മുതിർന്നപ്പോൾ നടക്കാമെന്ന് റസൂൽ ആംഗ്യ ഭാഷയിൽ വെളിപ്പെടുത്തി. ട്രാഫിക് സിഗ്നലിൽ ചുവപ്പ് മാറി പച്ച വെട്ടം നിറയുന്നത് കാത്ത്കിടക്കുന്ന വാഹനപ്പെരുപ്പങ്ങൾക്കരികിലൂടെയവർ ബീച്ച് റോഡ് ലക്ഷ്യംവെച്ച് നടന്നു.
സ്വലിംഗക്കാരോട് മാത്രം ശാരീരികമായി ആകർഷണം തോന്നുന്നുവെന്ന തന്റെ സ്വത്വത്തിന്റെ നിഘൂഡരഹസ്യം നഗരത്തിലെ ഒരു മനോരോഗ വിദഗ്ധനുമുന്നിൽ ആദ്യമായി തുറന്നു പറഞ്ഞപ്പോൾപോലും അയാളിൽ ഇത്രയും ലജ്ജയുളവായിട്ടില്ല. ഇന്നിപ്പോൾ ഒരു പിമ്പിനു മുന്നിൽ തന്റെ രഹസ്യം തുറന്നുപറഞ്ഞതിലുള്ള ജാള്യത അയാളെ വഴിയിലുടനീളം പിന്തുടർന്നു.
ആയിരംവട്ടം ആലോചിച്ചു കണ്ടെത്തിയതാണ് റസൂലെന്ന ഉപാധിയെന്നത് അയാളിൽ നേരിയ ആശ്വാസമുളവാക്കി.
ടാർ പാകിയിരുന്ന റോഡ് മിനുസമായ മൺപാതയ്ക്ക് മുന്നിൽ വഴിതിരിഞ്ഞു. ഏകാകിയാ ഒരു മഹാസാഗരം നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇരമ്പിക്കൊണ്ട് കടൽ കാറ്റ് അലഞ്ഞു നടന്നു.
മാത്തൻസ് ബീച്ച് ഹൌസ് -തുരുമ്പ്കാർന്നുതുടങ്ങിയ ബോർഡ്ചൂണ്ടിയ ദിശയിലേക്ക് നടന്നുനീങ്ങിയ റസൂലിനെ അയാൾ പിന്തുടർന്നു.കാറ്റാടി കുട്ടങ്ങൾക്ക് നടുവിലായി കടലിനോട് മുഖംതിരിച്ചിരിക്കുന്ന ഇരുനിലകെട്ടിടം അയാളുടെ കണ്ണുകളിലുടക്കി. വിഷാദരൂപം പൂണ്ട വാർദ്ധക്യത്തെ ഓർമ്മിപ്പിക്കും വിധമായിരുന്നു കെട്ടിടം. ചുവരുകളിൽ പാകിയ ഛായം നിറമേതെന്ന് തിരിച്ചറിയാത്തവിധം മങ്ങിപോയിരിക്കുന്നു. മണൽനിരപ്പിലായി വീണുകിടന്ന കാറ്റാടികൂട്ടങ്ങളുടെ നിഴലുകൾ പരസ്പരം പരിരംഭണം ചെയ്യുന്നു.
അടുക്കുംതോറും നിലത്തു വീണഴുകിയ കാറ്റാടി ചൂളകളുടെയും വഴിയരികിൽ കൂട്ടിയിട്ട മത്സ്യവലകളുടെയും സമ്മിശ്രമായ ദുർഗന്ധം അയാളെ അലോസരപ്പെടുത്തി.
കോൺക്രീറ്റ് പാകിയ ആ വലിയ മുറ്റംകടന്നവർ റിസപ്ഷനിലേക്ക് നീങ്ങി.
റസൂലിനെ കണ്ടപടി റിസെപ്ഷനിലിരുന്ന കുറിയ മനുഷ്യൻ മുഖത്ത് നിറഞ്ഞിരുന്ന വട്ട കണ്ണടഎടുത്തുമാറ്റി കുശലാന്വേഷണം തുടങ്ങി.ഇടയ്ക്കിടെ തന്നിലേക്ക് പാളുന്ന റിസെപ്ഷനിസ്റ്റിന്റെ നോട്ടങ്ങൾക്ക്നേരെ അയാൾ ചിരിനടിച്ചു.
” മാത്തച്ച ഇതു നമുക്ക് വേണ്ടപ്പെട്ട കക്ഷിയാ, റാണിയെത്തിയില്ലേ? “
റസൂൽ ചോദിച്ചു
“ഒവ്വ നേരത്തെ എത്തിയാർന്നു. വന്നപാടെ കീയും വാങ്ങി കയറി പോയിട്ടുണ്ട്”
മാത്തൻ ഭിത്തിയിൽ തൂക്കിയിട്ട താക്കോൽ കൂട്ടങ്ങളിൽനിന്നും ഒരു താക്കോലെടുത്ത് റസൂലിന് നീട്ടി.
“സാറെ.. പടി കയറിയാൽ ഒന്നാം നിലയിൽ വലതു വശത്തെ രണ്ടാമത്തെ മുറി.ആഹ് പിന്നെ വാതിൽ അകത്തുനിന്നും പൂട്ടിയിട്ടുണ്ടാകും. ഇതാ കീ “
തന്റെ വാണിഭചങ്ങലയിൽ പുതിയൊരു കണ്ണികൂടി കോർത്തതിന്റെ ആത്മസംതൃപ്ത്തി റസൂലിന്റെ മുഖത്ത് വ്യക്തമായിരുന്നു.
റസൂൽ ചൂണ്ടിയ കോവണി പടികൾ നടന്നുകയറി ഒന്നാം നിലയിലെ വലതുവശത്തെ രണ്ടാമത്തെ മുറിയുടെ വാതിലിനുമുന്നിൽ അയാളൊരു നിമിഷം സ്തബ്ധനായിനിന്നു. വീണ്ടും ധൈര്യം സംഭരിച്ചുകൊണ്ട് വാതിലുതുറന്നയാൾ അകത്തു കയറി.
പൂർണ നഗ്നനനായ ചെമ്പൻമുടികളും ചുവന്നചുണ്ടുകളുമുള്ള ഓജസ്സിയായ ഒരു യുവാവ് പുത്തൻ വിരിപ്പ് വിരിച്ച മെത്തയിൽ തന്നെ കാത്തുകിടക്കുന്ന കാഴ്ചയിൽ അയാൾ നഖശിഖാന്തം നടുങ്ങി.
തനിക്കുമുന്നിലമ്പരന്നുനിൽക്കുന്ന യുവകോമളനെ അവൻ മെത്തയിലേക്ക് ആനയിച്ചു നെറുകയിൽ ചുംബിച്ചു. കിളിർത്തുവരുന്നയവന്റെ മീശരോമങ്ങൾ അയാളുടെ പരുക്കൻ പേശിയെ ഇക്കിളിപ്പെടുത്തി.
ചുംബനങ്ങൾ നെറുകയിൽനിന്നും കഴുത്തിലേക്കും ചുണ്ടുകളിലേക്കും നീങ്ങിയപ്പോൾ അയാൾ സ്വപ്നങ്ങളിലേക്കെന്നെപോലെആഴ്ന്നുപോയി.
കാർമേഘതുണ്ടകളുടേത് വെറും ഭീക്ഷണി മാത്രമായിരുന്നു. മഴയുതിർന്നില്ല. കടലോളങ്ങളിൽ രാത്രി നിഴലിച്ചു. തിരകളിൽ വെളിച്ചംതെളിക്കുന്ന ലൈറ്റ്ഹൗസിന്റെ കണ്ണുകൾ അവർ കെട്ടിപിണഞ്ഞുകിടക്കുന്ന മുറിയുടെ ജാലകപഴുതിലൂടെ ഒളിഞ്ഞുനോക്കി തിരിച്ച് കടലിലേക്ക് മടങ്ങി.
സ്വവർഗക്കാരനുമായുള്ള വേഴ്ചയിൽ അയാൾക്ക് ആദ്യമായി രതിമൂർച്ഛ സംഭവിച്ചു.
ട്യൂബ് ലൈറ്റ് കണ്ണ് തുറന്നതും വെളിച്ചം നിറഞ്ഞു. ഇരുട്ട് അപ്രത്യക്ഷമായി. മങ്ങിയ വെളിച്ചം പരന്നുനിന്ന മുറിയിലെ
അലമാരയിൽനിന്നും അവൻ തന്റെ വെപ്പ്മാറിടങ്ങൾ നഗ്‌നമായ നെഞ്ചിൽ ചേർത്തുവെച്ച് അടിവസ്ത്രങ്ങൾ അണിഞ്ഞു. തലയിൽ ഉറപ്പിച്ചുവെച്ച നീളൻമുടിയിഴകളടങ്ങുന്ന വിഗ്ഗ് ചുരുണ്ട ചെമ്പൻമുടികളുടെ ഭംഗിക്കെടുത്തി. ഇളം മഞ്ഞനിറമുള്ള സൽവാർധാരിയായ അവനിപ്പോൾ സ്ത്രീ സൗന്ദര്യത്തിന്റെ ഉത്തമപര്യയായമാണ്. കണ്മഷിയും ലിപ്സ്റ്റിക്കും മേശയ്ക്ക്മുകളിലെ തോൾ ബാഗിലൊതുക്കി പോകാൻ മുതിർന്ന അവനോട് ചിന്തയിൽനിന്നും ഉണർന്നപോലെ അയാൾ ആരാഞ്ഞു.
“ഞാൻ ഇനിയും വരട്ടെ”
അവൻ പുഞ്ചിരിച്ചു. ഇപ്പോൾ ആ ചിരിക്ക് ഒരു സ്ത്രീയുടെ മാധുര്യമാണ്.
“പേര്? “
“ഈ കോലത്തിൽ കണ്ടാൽ റാണി എന്ന് വിളിച്ചോളൂ, ഡാനി അതാണ്പേര് “
ബാഗ് തോളിലേക്ക്കയറ്റിവച്ച് ചിരിച്ചുകൊണ്ടവൻ മുറികടന്നിറങ്ങി.
വട്ട തൊപ്പിയിൽനിന്നും നിമിഷ നേരംകൊണ്ടു മുയലിനെയും പറവകളെയും പുറത്തെടുക്കുന്ന ഇന്ദ്രജാലക്കാരന്റെ മായകൾക്ക്മുന്നിൽ അതിശയിച്ചിരിക്കുന്ന കുട്ടിയെ പോലെ കോണിപടിയിറക്കത്തിൽ ചിലമ്പുന്ന അവന്റെ വെള്ളി പാദസരങ്ങളെ ശ്രവിച്ചുകൊണ്ടയാൾ കിടന്നു.
അയാളുടെ ചുണ്ടുകൾ ആരോടെന്നില്ലാതെ ചിരിയുതിർത്തു. ദേഹത്തു പൊടിഞ്ഞു തുടങ്ങിയ വിയർപ്പ്നീരുകളുണർത്തിയ അവന്റെ ഗന്ധം ശ്വസിച്ച് ആ മുഖം തുടുത്തു.
വിരസമായ രാത്രികളിൽ ഡാനിയുടെ ഓർമ്മകൾ അയാളെ ചൂഴ്ന്നുതുടങ്ങി. അടങ്ങാത്ത ആസക്തി വീണ്ടുമായാളെ കാറ്റാടികൂട്ടങ്ങൾകിടയിൽ പതിയിരിക്കുന്ന റസ്റ്റ്‌ഹൗസിലേക്ക് നയിച്ചു.
“റാണി”
കണ്ണടയുടെ ചില്ലുപാളിയിലൂടെ തന്റെ വരവ് സൂഷ്മമായി നിരീക്ഷിച്ചിരുന്ന
മാത്തനോട് അയാൾ ചോദിച്ചു. റുസൂൽ ഒപ്പമില്ലാത്തത്കൊണ്ടാകാം മാത്തനിൽ സന്ദേഹം നിറഞ്ഞിരുന്നു.
“ഇവിടെയില്ലല്ലോ സാറെ, രാവിലെ ഒരുത്തൻ വന്നായിരുന്നു. പിന്നെ എവിടേയ്ക്കാണെന്നറിയില്ല, ഇറങ്ങിപോയി”
മാത്തന്റെ മുഖം കനത്തിരുന്നു.
“എവിടെ കാണും?”
അയാൾ പേഴ്സിൽനിന്നും രണ്ട് അഞ്ഞൂറ് രൂപ നോട്ടുകൾ മാത്തനു മുന്നിലേക്ക് വച്ചു. നോട്ടുകൾ കണ്ടതും മാത്തന്റെ ചിരി മറനീക്കി പുറത്തുവന്നു.
“എന്നാ പറയാനാ സാറേ എങ്ങാണ്ട് നിന്നോ റുസൂൽകൊണ്ട് വന്നതാ ഈ പയ്യനെ! ഇതുപോലുള്ള കുറെയെണ്ണം ഉണ്ടന്നെ. ഓട്ടം വരുന്ന ചില ലോറിക്കാര് തമിഴന്മാരോ ചിലപ്പോൾ ഹിന്ദിക്കാരോ അതുമല്ലേ വല്ല ദരിദ്രവാസിയായ നമ്മുടെ നാട്ടുകാരും ചെക്കനെ തേടി വരാറുണ്ട്.അപ്പൊ ഞാൻ വിളിച്ചു പറയും അവൻ വരും. ഇപ്പോൾ പയ്യന് നമ്മളെ വേണ്ടന്നെ. കഴുവേറി! ഒറ്റയ്ക്കുണ്ടാക്കുവാ.
ഓപ്പറേഷൻ ചെയ്യണമത്രെ പെണ്ണാവാൻ! അതെങ്ങനെയാ പെണ്ണുങ്ങൾ ഇപ്പൊ അനുഭവിക്കുന്നത് ഇവൻമാരൊന്നും കാണുന്നില്ലയോ!എന്നിട്ടവൻ പെണ്ണാവാൻ നടക്കുന്നു “
നോട്ടുകൾ തിരിച്ചും മറിച്ചും നോക്കികൊണ്ട് മാത്തൻ ക്ഷോഭിച്ചു.
” അവനാ കോട്ടേജിൽ കാണും സാറെ “
“ഇവിടെനിന്ന് ഒത്തിരി ദൂരമുണ്ടോ കോട്ടേജിലേക്ക്? ”
അയാളിൽ ജിജ്ഞാസയേറിവന്നു.
“അടുത്താണ്, ബീച്ചിലൂടെ നടന്നാലൊരു സ്‌മാരകം കാണും അതിന് തൊട്ടടുത്ത് ഇവനെപോലുള്ളവര് താമസിക്കുന്ന ഒരു കോട്ടേജുണ്ട് “
മാത്തൻ പറഞ്ഞുമുഴുവിപ്പികുംമുൻപേ അയാൾ റിസെപ്ഷൻ കടന്നിറങ്ങി.
“സാർ അങ്ങോട്ട് പോകുവാണോ.. കുറച്ചൂടെ ഇരുട്ടട്ടെ സാറേ.. വല്ലോരും കണ്ടാൽ നാണക്കെടാ”
മാത്തന് ചെവികൊടുക്കാതെ കാറ്റാടികൂട്ടങ്ങൾകടന്ന് അയാൾ നടന്നു.
കരയിലേക്ക് നുരഞ്ഞുകയറുന്ന തിരകളുടെ നേരിയ വെളുത്ത രേഖകൾ ദൃശ്യമായി.
കോട്ടേജിലെത്തിയെന്നിരിക്കട്ടെ അവളോട് താൻ എന്ത് പറയും. നിന്റെ ഓർമ്മകൾ എന്റെ രാത്രികളെ കടിച്ചുകീറിയെന്നോ, അതോ ഒരിക്കൽകൂടി എനിക്കൊപ്പം കിടക്ക പങ്കിടണമെന്നോ?
കരയിലടിഞ്ഞ മാലിന്യങ്ങളെ കാർന്നുതിന്നുന്ന ശവംതീനിപുഴുക്കളെപോലെ ചിന്തകൾ അയാളെ കാർന്നുതുടങ്ങി.
ശാന്തമായ കടലും വിജനമായ കടപ്പുറവും അയാളെ അസൂയപ്പെടുത്തി. തന്റെയുള്ളിൽ അശാന്തിയുടെ തിരയടികളും വിലാപത്തിന്റെകൊടുംങ്കാറ്റും മാത്രം..
സിമന്റ് പൊടിഞ്ഞു തുടങ്ങിയ സ്മാരക സ്തൂപത്തിന്റെ എതിർ വശത്തായികോട്ടേജ്കണ്ടതും അയാൾ ചുവടുകളുടെ വേഗതകൂട്ടി. കടൽകരയും റോഡും തമ്മിൽ അതിർത്തിതിരിക്കുന്ന കമ്പിവേലി കടന്നയാൾ കോട്ടേജിനടുത്തേക്ക് നടന്നു.
ആദ്യത്തെ മുറിയിലെ അയയിലായി കടൽകാറ്റ്കൊണ്ട് ഈറനണിയുന്ന അവന്റെ ഇളംമഞ്ഞ നിറത്തിലുള്ള സൽവാറും, കറുത്തു ഷർട്ടും പുറത്തെ ജാലകപാളിയിലൂടെ അയാളുടെ ശ്രദ്ധയിൽപെട്ടു.
ചുമർ ഭിത്തിയിലൊളിച്ചിരുന്ന കോളിംഗ്ബെല്ല് കമ്പിയഴികളിലൂടെനുഴഞ്ഞുകയറിയ വിരലുകളാൽ ശബ്ദിച്ചു.
വാതിലുതുറന്നു വന്ന ഡാനിയെകണ്ടതും അയാളിൽ ഗൂഢമായൊരു ആഹ്ലാദം നുരഞ്ഞുപൊങ്ങി.
കണ്മഷിയെഴുത്ത് മാഞ്ഞുതുടങ്ങിയ കണ്ണുകൾ അയാളെ മുറിയിലേക്ക് ആനയിച്ചു.
നിലാവ് പരന്നുകയറുന്നതും നക്ഷത്രങ്ങൾ പൂക്കുന്നതും മുടന്തൻ കട്ടിലിന്റെ ശീല്കാരങ്ങളുടെ പിന്നണിയോടെയവർ കണ്ടുകിടന്നു.
രാത്രിയുടെ അന്ത്യയാമങ്ങളിൽ ഡാനിയുടെ കൈത്തോണിയിലവർ കടലിലേക്ക് തുഴഞ്ഞുനീങ്ങി.
നടുക്കടലിൽ പുലരിയുടെ നേർത്ത വെട്ടങ്ങളേറ്റവർ ചുംബിച്ചു. അലകളിൽ മലർന്നുകിടന്നവർ നീന്തിത്തുടിച്ചു. അവരെ കല്ലെറിയാനും കടിച്ചുകീറാനും ക്രൂശിക്കാനും മനുഷ്യകോലങ്ങളില്ല. പകരം ആഴങ്ങളിൽനിന്നും ഉയർന്നു തുടിക്കുന്ന വെള്ളാരം കണ്ണുകളുള്ള പരൽമീനുകൾ മാത്രം.
“നമുക്ക് ഒരുമിച്ചു ജീവിച്ചുകൂടെ “
കരിമ്പാറകെട്ടുകളിൽ മലർന്നു കിടക്കുന്ന ഡാനി അയാളുടെ വാക്കുകൾകേട്ട് പൊട്ടിചിരിച്ചു. നനവ് ഇരഞ്ഞുകയറിയ ആ കണ്ണുകൾ ഒരു നിമിഷം പാറക്കെട്ടുകളിൽ തട്ടിചിതറുന്ന വെൺമൊട്ടുകളിലേക്ക് പാളി.
തുടർന്ന് മറുപടിയെന്നോണം അയാളുടെ നനുത്ത കവിളുകളിൽ ചുംബനം നൽകി.
മേഘകീറുകൾ കൂടുതൽ തെളിഞ്ഞുതുടങ്ങി.
പാറക്കെട്ടിൽ നഗ്നരായികിടക്കുന്ന തങ്ങളുടെ നേർക്ക് ദൂരെനിന്ന് കൂർത്തനോട്ടങ്ങളെയ്യുന്ന വയോധികന്റെ ചിത്രം ശ്രദ്ധയിൽപെട്ടപ്പോൾ വസ്ത്രങ്ങൾ അണിഞ്ഞവർ കോട്ടേജിലേക്ക് മടങ്ങി.
ചിന്തകളുടെ തിരമാലകളിൽപ്പെട്ട് വിവശനായ അയാൾ എപ്പോഴോ മയക്കത്തിലേക്കാഴ്ന്നിരുന്നു.കിഴക്ക് സൂര്യരശ്മികൾ തെളിഞ്ഞുവന്നു.
ബാൽക്കണിയിലെ ടീപോയ്ക്ക് ചുവട്ടിലിരുന്ന ആഷ്ട്രേയിൽ അയാൾ കെടുത്തിവെച്ചിരുന്ന സിഗരെറ്റുക്കുറ്റികളിൽ നിന്നും സ്വവർഗാനുരാഗികളായ രണ്ട് പുകച്ചുരുളുകൾ വിഭാതത്തിലേക്ക് ഉയർന്നു പൊങ്ങി. മയങ്ങികിടക്കുന്ന അനേകായിരം സ്ത്രീ പുരുഷ ദമ്പതിമാരുടെ തലയ്ക്ക് മുകളിലായി പറന്നുചെന്ന അവർ പരസ്പരം കെട്ടിപുണരുകയും ചുംബിക്കുകയും ചെയ്തു.
അഷ്‌കർ അലി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ