കാബൂളിവാല ചങ്ങാതി,
ഉഷ്ണഭൂമിക്കാറ്റ് ഉച്ചിയിൽ നിന്നുനിൻ
ഉച്വാസവായുവായ് നിർഗമിച്ചീടുന്നു.
കണ്ണിൽതിളങ്ങുന്ന മുത്തുകൾരണ്ടിലും
കനലിന്റെവൈരം തളച്ചിടുംനീർത്തടം.
നീണ്ടുതൂങ്ങും താടിരോമക്കുരുക്കുകൾ
നീർത്തിയിടാതെയൊളിപ്പിച്ചു സങ്കടം.
വിരോധികെട്ടിയടച്ച തുരുത്തുപോൽ
വികലം വിധിമറയ്ക്കും തലപ്പാവുമായ്
വേട്ടമൃഗങ്ങളുലയ്ക്കുന്നതിൻ മുന്നേ
വേകിക്കരിഞ്ഞജഡമാണാകുർത്തയിൽ
ഒടുങ്ങാത്തമാതൃസ്നേഹത്തിൻ നോവുകൾ
അടക്കംചെയ്തതുമിച്ചമീ ഭൂമിയിൽ
സ്വപ്‌നങ്ങൾമാത്രംപെറുക്കിയെടുത്തുകൊ-
ണ്ടന്നുപലായനവ്യോമസ്ഥാനത്തിൽനീ,
കണ്ടുകനവതങ്ങാകാശപാതയിൽ
കിളിയായ് പറന്നു മോചനംനേടുവാൻ,
വിമാനച്ചിറകിൽ കയർകെട്ടിയാടി
വിമോചിതനായി, ലഭിച്ചന്നുഭൂമി.
ഡോ. സുകേഷ് ആർ. എസ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ