2022 ജനുവരി 26, ബുധനാഴ്‌ച

ഡി.എൻ.എ.

അറുപതുവർഷം മുൻപൊക്കെ അവിഹിത ഗർഭം ഒരു വാർത്തയായിരുന്നില്ല. അന്നൊക്കെ അത് സർവ്വസാധാരണമായ കാര്യം. ആരാണ് കൊച്ചിൻ്റെ അച്ഛൻ എന്നൊന്നും ആരും അന്വേഷിക്കാറുമില്ല. ഗർഭനിരോധന മാർഗ്ഗങ്ങൾ അന്ന് നിലവിൽ വന്നിട്ടില്ല. അതായിരുന്നു കാരണം.

ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന സമയം. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ റോഡുകളൊന്നുമില്ല.നടവഴികൾ മാത്രം.മണൽ പ്രദേശമായിരുന്നെങ്കിലും യുഗാന്തരങ്ങളായി മനുഷ്യൻ നടന്നു നടന്ന് ഇടവഴികൾ പലതും നല്ലതുപോലെ ഉറച്ചു പോയിരുന്നു. അവിടെ കുഴികുത്തിയാണ് ഞങ്ങളുടെ ഗോലുകളി.പുന്നയ്ക്കായാണ് ഗോല്.ഞങ്ങൾ അതിനെ വട്ട് എന്നാണ് പറഞ്ഞിരുന്നത്. വട്ടുകളി. അവധി ദിവസങ്ങളിലെ പ്രധാന വിനോദം.

ഇടവഴി മൂന്നായി പിരിയുന്നതിൻ്റെ അടുത്താണ് അമ്മാവൻ്റ ചായക്കട .നാട്ടുകാർ അദ്ദേഹത്തെ കാരണവർ എന്നു വിളിച്ചു.

ചായക്കടയ്ക്കു സമീപത്തുകൂടിയുള്ള വീതി കൂടിയ ഇടവഴിയിലാണ് ഞങ്ങളുടെ കളി. അവിടെ നിന്നാൽ ഏതു ഭാഗത്തു നിന്ന് ആളുകൾ വന്നാലും അറിയാൻ പറ്റും.

ഒരു ശനിയാഴ്ച ദിവസം ഞങ്ങൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ ക്ലാസ്സ് ടീച്ചർ (അദ്ധ്യാപകൻ) വരുന്നതു ഞാൻ കണ്ടു. നല്ല വെളുത്ത ഷർട്ടും മുണ്ടും വേഷം.ചെറുപ്പക്കാരനാണ്. സാറിനെ കണ്ടതും ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു. സാറ് കടയിലേക്കു കയറി അമ്മാവനുമായി സംസാരിച്ചു.

ഞാൻ മറ്റ് ആരേക്കാളും പേടിക്കുന്നത് അമ്മാവനെയാണ്. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ എത്തുന്ന അച്ഛനെപ്പോലും ഞാൻ ഇത്രയ്ക്ക് പേടിച്ചിട്ടില്ല.

ഞാൻ വീട്ടിൽ വന്ന് പതുങ്ങി നിൽക്കുന്നതു കണ്ട് അമ്മ ചോദിച്ചു. “നീയെന്താ .. കളി മതിയാക്കിയേ?”

ഞാൻ പറഞ്ഞു. ” തോറ്റു .. അവർ വട്ടു കൊണ്ടു മുട്ടം അതാ…”

അമ്മ പിന്നെയൊന്നും പറഞ്ഞില്ല.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവനും സാറും കൂടി വീട്ടിലേക്കു വരുന്നു.

ഞാൻ വീടിനകത്തു കയറി ഒളിച്ചു.

കഴിഞ്ഞ ദിവസം ക്ലാസ്സിൽ കുട്ടികളുമായി ബോട്ടിയുണ്ടായ കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലായിരുന്നു .. അതാണ്.

അമ്മാവൻ “അവൻ എന്ത്യേ…… എന്ന് അമ്മയോടു ചോദിച്ചതും ഞാൻ നിക്കറുവഴി പെടുത്തുവെന്നാണ് എൻ്റെ തോന്നൽ.

എന്തിനാണന്ന് അമ്മ ചോദിക്കുന്നു കേട്ടു .

ഈ സാറിന് ഇവിടെയുള്ള വീടുകളൊന്നും അറിയില്ല, വഴിയും. എന്തോ കണക്കെടുക്കാനാണ്.. അവനെ കൂടി വിടണം.

എനിക്ക് ശ്വാസം നേരെ വീണു. ഞാൻ ഉടനെ തന്നെ ഉടുപ്പും നിക്കറുമിട്ട് സാറിൻ്റെ കൂടെ ഇറങ്ങി.

അന്ന് ആ പ്രദേശത്ത് വീടുകൾ കുറവാന്ന്.വീടുകൾ തമ്മിൽ വളരെ അകലവും ഉണ്ടായിരുന്നു. ഞാൻ സാറുമായി നടന്നു. ചില സ്ഥലത്ത് നീന്തണം. ചിലയിടത്ത് ഒറ്റത്തടി പാലം കയറണം. എല്ലാ വീട്ടിലേക്കും ആളുകൾ നടന്ന് നടന്ന് രൂപപ്പെട്ട ഒറ്റയടി പാതകൾ താണ്ടി ഞങ്ങൾ നടന്നു.

ആ പ്രദേശത്തെ എല്ലാ വീടുകളും ആളുകളെയും എനിക്ക് അറിയാമായിരുന്നത് സാറിന് അത് ഉപകാരപ്പെട്ടു.

ഒരു തുരുത്തിലുള്ള വീട്ടിൽ എത്തിയപ്പോൾ അവിടുത്തെ ഗൃഹനായിക ഞങ്ങളെക്കണ്ട് പുറത്തേക്കു വന്നു. ഞാനാണ് അവരുടെ പേരു പറഞ്ഞു കൊടുത്തത്.വീട്ടു പേരും.

സാറു ചോദിച്ചു ” കുട്ടികൾ “?

മൂന്നു പേര് … അവർ പറഞ്ഞു.

” പഠിക്കുന്നുണ്ടോ?”

അവളു മൂന്നില്.. അവൻ് രണ്ടിൽ.

ഇവനെ അടുത്ത വർഷം ചേർക്കണം.

” ഭർത്താവിൻ്റെ പേര് “സാറു ചോദിച്ചു.

അവർ ഒന്നു പതുങ്ങി.

ചില സ്ത്രീകൾ ഭർത്താവിൻ്റെ പേരു പറയില്ല. അതുകൊണ്ട് സാറു പറഞ്ഞു “ഇത് സർക്കാരിൻ്റെ ആവശ്യത്തിനാണ്.. നിങ്ങളുടെ ഗുണത്തിനും “

അപ്പോൾ അവർ ഒന്നു പരുങ്ങി.

സാറു പറഞ്ഞു. “നിങ്ങൾ ഒരു പേരു പറയണം.എനിക്കു പോകാൻ തിടുക്കമുണ്ട് “

സാറിന് ഇഷ്ടമുള്ളത് എഴുതിക്കോ… അവർ പറഞ്ഞു.

“അങ്ങനെ എഴുതാൻ പറ്റില്ല “സാറുകടുപ്പിച്ചു.

എങ്കിൽ നിങ്ങളുടെ പേരെഴുതിക്കോ.. ഇത്രയും പറഞ്ഞ് അവർ അകത്തേക്കു കയറിപ്പോയി. അത് സാറ് ശരിക്കും കേട്ടില്ല. സാറ് എന്നോടു ചോദിച്ചു അവർ എന്താ.. പറഞ്ഞേന്ന്.?

ഞാൻ പറഞ്ഞു “സാറിൻ്റെ പേര് എഴുതിക്കോളാനാണ് അവർ പറഞ്ഞത് ”

അങ്ങനെ…

ശുഭം. ശുഭകരം… ശാന്തം …


ആർ.എസ്.പണിക്കർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ