“അവരുടെ കയ്യിൽ സത്യം ഉണ്ടായിരുന്നു.” പ്രമാദമായ കേസിലെ പ്രതിയുടെ അഭിമുഖത്തിൽ കേട്ടതാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിൽ സത്യം ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. എന്ത് കാര്യം? എന്ത് സത്യം! ആർക്കുവേണം ഈ ‘സത്യം’ അല്ലേ? പക്ഷെ ഈ സത്യങ്ങൾ കുഴപ്പക്കാരാണ്. ആരൊക്കെ മറച്ചാലും ചിലപ്പോൾ അവിചാരിതമായി കേറി വെളിപ്പെട്ടുകളയും. അപ്പോൾപ്പിന്നെ കോടതിയെയോ, വക്കീലിനെയോ, പോലീസിനെയോ, വിധിയെയോ ഒന്നും പഴിച്ചിട്ടു കാര്യമുണ്ടാകില്ല. സത്യത്തിൻ്റെ വഴിയേ പോകുകയേ തരമുള്ളൂ.
പക്ഷെ സത്യമായിട്ടും സത്യമല്ല എൻ്റെ വിഷയം. സ്വപ്നമാണ് ഇന്നത്തെ വിഷയം. അല്ലെങ്കിൽ തന്നെ സത്യത്തിൽ എന്തിരിക്കുന്നു? നമ്മളൊക്കെയും ഒരു സ്വപ്നാടനത്തിലാണ്. സത്യമേത് മിഥ്യയേത് കാലമേതെന്നറിയാതെയുള്ള സ്വപ്നാടനം! ചിലതൊക്കെ കാണുന്നു, കേൾക്കുന്നു, പലതും ചെയ്യുന്നു. എന്തിനെന്നറിയാതെ. വെറുതെ. വെറും മയക്കത്തിൽ.
സ്വപ്നാടനത്തിലാണ് എന്നുപറഞ്ഞതിന് പലകാരണങ്ങളുണ്ട്. നമ്മുടെമാത്രമായ വിചിത്രലോകത്തിൽ അഭിരമിക്കുന്നവനാകുന്നു നാം. ആ ലോകത്തിൽ യുക്തിക്ക് സ്ഥാനമില്ല. ഒരുതരം വെറിപിടിച്ച ലോകം. അവിടെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പോലും പ്രസക്തിയില്ല. സ്വപ്നജീവികൾ കൂടുതൽ സമയങ്ങളിലും ഭയചികിതനാണ് എന്നുമാത്രം, പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ തന്നെ. ഉയരങ്ങളിൽ നിന്ന് വീഴുന്നതും, വെള്ളത്തിൽ മുങ്ങിത്താഴുന്നതും, എവിടെയോ എത്താൻ വൈകുന്നതും മറ്റും കണ്ട് ഭയചികിതനാകുന്നവരാണവർ. ഒരിക്കലും സുരക്ഷിതരല്ലെന്ന് കരുതുന്ന മൂഡബുദ്ധികൾ. എന്തോ കാരണം കൊണ്ട് സുഖകരമായ അനുഭവങ്ങൾക്ക് വേണ്ടി മാത്രം ആഗ്രഹിക്കുന്നവൻ. പക്ഷെ അതിലേക്കെത്തിപ്പെടാൻ കഴിയാതെ ഭ്രാന്തമായലയുന്നവർ. ഒന്നിനെയും പൂർണ്ണമായും മനസ്സിലാക്കാതെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് ഒരു കാരണവുമില്ലാതെ ചാഞ്ചാടിപ്പോകുന്നവർ. സ്വപ്നാടകർ.
സ്വപ്നങ്ങളിൽ നല്ലതുമാത്രം ചെയ്യുന്ന ആൾക്കാരല്ല നാം. മനുഷ്യരാണ്. തെറ്റുകൾ സ്വാഭാവികം. സ്വപ്നയായാലും, സരിതയായാലും, ജോളിയായാലും മോൻസനായാലും സ്വപ്നങ്ങളിലും തെറ്റുകൾ തെറ്റുകളായി തന്നെ അവശേഷിക്കുന്നു. പക്ഷെ ഈ സ്വപ്നങ്ങളിൽ സ്ത്രീകൾ തെറ്റുചെയ്യുമ്പോൾ വലിയ വാർത്തയാണ്. അവളങ്ങനെ ചെയ്യാമോ എന്നൊരു ലൈൻ. ലവൻ ആണായതുകൊണ്ട് കുഴപ്പമില്ല. ആണത്തം കാണിച്ചതാണ്, കൂടാതെ കൊടിയ പണക്കാരനാണ്. സ്വപ്നങ്ങളിൽ പണമുണ്ടെങ്കിൽ ആരെയും എന്തിനെയും വിലയ്ക്കുവാങ്ങാം. ആരെയും കൊല്ലാം. അധികാരവും കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. നൂറ്റാണ്ടുകളായി സ്ത്രീകൾ ഭരിച്ചിരുന്ന നാട്ടിലാണ് ഞാൻ ജനിച്ചത്, സ്വപ്നത്തിൽ. ആറ്റിങ്ങൽ മാഹാറാണിമാരുടെ നാട്. തിരുവിതാംകൂർ മഹാരാജാക്കളെക്കാളും ശക്‌തരായ മഹാറാണിമാർ ഭരിച്ച നാട്. റാണിമാരിൽ പലരും മലബാറിലെ കോലത്തിരി രാജകുടുബങ്ങളിൽനിന്നും ദത്തെടുക്കപെട്ടവരായിരുന്നു. രാജഭരണം കഴിഞ്ഞു ഇന്ദിരാഗാന്ധിയെയും മമതാബാനെർജിയെയും ജയലളിതയെയും കണ്ടു, വിരലിൽ എണ്ണാവുന്ന മറ്റു ചിലരെയും കണ്ടു, സ്വപ്നത്തിൽ. കേരളം ഭരിക്കാൻ അമരത്ത് വനിതകളെയാരെയും കണ്ടില്ല. ചിലരെ കണ്ടേക്കുമായിരുന്നു. സ്വപ്നം കാണിച്ചുതന്നില്ല. സ്വപ്നങ്ങളിൽ സ്ത്രീകൾക്ക് കഷ്ടകാലമാണ്. ആക്രമിക്കപെടും, ചതിക്കപ്പെടും, മാനംകെടുത്തും, പുറകിലാക്കും, കൊന്നുകളയും. സ്വപ്നത്തിലല്ലേ, ആര് ചോദിക്കാനാണ്? ചോദിക്കേണ്ടവരും സ്വപ്നലോകത്തിലാണല്ലോ. സ്വപ്നലോകത്തെന്തിനാണ് പുരോഗതി?
സ്വപ്നത്തിൽ നിങ്ങൾ ഏതു പാർട്ടിയുമായി ബന്ധമുള്ള ആളായിക്കോട്ടെ. ആരുമായിക്കോട്ടെ. എല്ലാ രാഷ്ട്രീയ ബന്ധങ്ങളും മാറ്റിവച്ച്, സ്വപ്നത്തിൽ മാത്രം കാണുന്ന സ്വപ്നയുടെയും സരിതയുടെയുമൊക്കെ അഭിമുഖങ്ങൾ ഒന്നുകൂടി കണ്ടു നോക്കൂ. അവർ നിങ്ങളുടെ അമ്മയോ സഹോദരിയോ സുഹൃത്തോ ആണ് എന്ന് സങ്കൽപ്പിക്കുക. വെറുതെ, സ്വപ്നത്തിലല്ലേ, ആർക്കെന്തു ചേതം. നിങ്ങൾ എങ്ങനെ അവരെ വിലയിരുത്തും? നിങ്ങൾ ഒരു ആൺപിറന്നവനാണെങ്കിൽ അതും മറന്നേക്കുക. എന്ത് തോന്നുന്നു? നിങ്ങൾ ഇപ്പോഴും പുച്ഛിച്ചു ചിരിക്കുകയാണെങ്കിൽ ഒന്നുറപ്പിക്കാം. നിങ്ങൾ ഇപ്പോഴും സ്വപ്നത്തിൽ തന്നെയാണ്. ശുദ്ധസുന്ദരമായ സ്വപ്നാടനം! സ്വപ്നത്തിൽ മാത്രം കാണുന്ന ഇത്രയും കഴിവുള്ള സ്ത്രീകൾ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ആയിത്തീരുന്നത്? ഏതോ സ്വപ്നത്തിൽ കണ്ടതും കേട്ടതും സത്യമാണെങ്കിൽ സരിതയുടെ SSLC മാർക്കും സ്വപ്നയുടെ ഇംഗ്ലീഷ് പരിജ്ഞാനവും ഓർത്തു നോക്കുക. കൂട്ടത്തിൽ പറ്റുമെങ്കിൽ നിങ്ങളുടെ സ്കൂൾഫൈനൽ മാർക്കും (അല്ലെങ്കിൽ ഗ്രേഡും) ഭാഷാ പരിജ്ഞാനവും ഓർക്കുക. സ്വപ്നത്തിലല്ലേ, ചുമ്മാ ഒന്ന് ഓർത്തുനോക്കണം. അവരും കഴിവുള്ളവർ ആണ്, സംശയമില്ല. പക്ഷെ സ്വപ്നത്തിൽ എവിടെയാണ് അവർക്കു പിഴക്കുന്നത്? ചിലപ്പോൾ അവർ എന്നെക്കാളും നിങ്ങളെക്കാളും ഉയർച്ചയിൽ എത്തിയേക്കുമായിരുന്നു. പക്ഷെ എവിടെയും എത്തിയില്ല. പരാജയത്തിൻ്റെ പടുകുഴിയിൽത്തന്നെയാണ്, ഇപ്പോഴും. അത് കണ്ടാസ്വദിക്കാനാണ് നമ്മൾ അവരുടെ വീഡിയോകൾ കാണുവാൻ യൂട്യൂബിൽ സെർച്ച് ചെയ്യുന്നത്? അല്ലാതെ വിജ്ഞാനം വർദ്ധിപ്പിക്കാനല്ല. തീർച്ച. സ്വപ്നത്തിലല്ലേ സാർ, എന്തിനീ പരിഹാസം എന്നാകും.
എവിടെയാണ് നമുക്ക് പിഴക്കുന്നത്? ജീവിക്കാൻ അനുവദിക്കൂ എന്ന് കേഴുന്ന ഒരു സ്ത്രീയെ നമ്മൾ എന്തുകൊണ്ടായിരിക്കും വീണ്ടും അവഹേളിക്കുന്നത്, സ്വപ്നത്തിൽ. IAS ഉണ്ടായാൽ നിങ്ങൾക്ക് പത്താം ക്ലാസ് പാസ്സാകാത്ത സ്ത്രീകളെ ചതിക്കുഴിയിലാക്കാമോ? നിങ്ങൾക്ക് കുടിച്ചു കൂത്താടി ഒരാളെ കാറിടിച്ചു കൊന്നാൽ ജയിലിൽ പോകുന്നതിനു പകരം സർക്കാർ ഓഫീസിലെ ശീതീകരിച്ച മുറിയിൽ അടയിരിക്കാമോ? ജനം തിരഞ്ഞെടുത്താൽ എന്തും ചെയ്യാമോ? എന്തുവിചിത്രങ്ങളാകുന്നു ഈ സ്വപ്നങ്ങൾ. ‘സ്വർഗ്ഗകുമാരികളായല്ല’ നരകകുമാരികളായാണ് സ്വപ്നങ്ങൾ വരികയെന്ന് തോന്നുന്നു. ഈയിടെ സ്വപ്നത്തിൽ ഉയർന്ന തസ്തികയിൽ വിരമിച്ച ഒരു IPS ഉദ്യോഗസ്ഥയുടെ അഭിമുഖം നിങ്ങൾ കണ്ടുകാണും. സ്വപ്നത്തിലെ സ്വപ്നയും അവരും തമ്മിൽ എന്ത് വ്യത്യാസമാണ് മാഡം, സാർ?
ഈ പറഞ്ഞ കാര്യങ്ങൾ സ്വപ്നത്തിലല്ല എന്ന് തോന്നിയാൽ ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്ന് ഇത് വെറും സ്വപ്നമായിരുന്നല്ലോ എന്ന് കരുതി വീണ്ടും ഉറങ്ങാൻപോകുകയാണെന്നു മാത്രം കരുതണം. വീണ്ടും സ്വപ്നം ആസ്വദിച്ചു ഗാഢമായി ഉറങ്ങൂ. ശുഭരാത്രി!
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ