വാതിലിൽ മുട്ടു കേട്ടു.
ആദ്യം പതുക്കെ, പിന്നെ കുറച്ചുറക്കെ താളത്തിൽ.
കാളിങ്ങ് ബെല്ല് വക്കാത്തത് എത്ര നന്നായി. അല്ലേലിപ്പോ ചിലച്ച് കാത് പൊട്ടിച്ചേനെ.
കഴുകികൊണ്ടിരുന്ന പാത്രം സിങ്കിൽ തന്നെ ഇട്ട് ടവ്വൽ എടുത്ത് കൈ തുടച്ച് സാരിതുമ്പ്
ഇടുപ്പിൽനിന്നു വലിച്ച് വിടർത്തിയിട്ട് അമ്മു പതുക്കെ നടന്ന് വാതിലിന്റെ കുറ്റി തുറന്നു.
ദാ നിൽക്കുന്നു പെൺപട, ഇളിച്ചുകാട്ടികൊണ്ട്. ലീന, രാധ, സുമി, പിന്നെ ലീനയുടെ സുഹൃത്തുക്കൾ , പേരറിയാത്ത രണ്ട് പേർ. എന്താണാവോ ഈ സന്ധ്യക്ക് എല്ലാരും കൂടി കുറ്റീം പറിച്ച് ഇങ്ങോട്ട്? അകത്തു കടന്ന ഉടനെ സുമി കൈയ്യിലെ പാർസൽ മേശപ്പുറത്ത് വച്ച് ഓടിപ്പോയി കതക് കുറ്റിയിട്ടു. ലീനയുടെ കൈയ്യിലുമുണ്ട് സാമാന്യം വലുപ്പത്തിൽതന്നെ ഒരു പാർസൽ. അതിന്റെ പുറത്തുള്ള കവറിൽ മെഴുക്കും മസാലയും ഊറിയിറങ്ങി ചുവപ്പുരാശി പടർത്തിയിരിക്കുന്നു.
ഇതെന്താ സുമീ ഇതൊക്കെ ? അത്ഭുതത്തോടെ ചോദിച്ചു. "അമ്മൂ രാവിലെ വിളിച്ചപ്പോ നീയല്ലെ പറഞ്ഞത്, ചേട്ടൻ എവിടെയോ പോയിരിക്കുന്നു, നാളെ ഉച്ചയൂണിനെ എത്തൂ, ഇന്ന് ഞാൻ തനിച്ചാണ്" എന്നൊക്കെ. അപ്പൊ ഇന്നുരാത്രി അടിച്ചുപൊളിക്കാം എന്നു കരുതി ഞങ്ങളിങ്ങു പോന്നു. എന്തേ...? നിനക്കിഷ്ടായില്ലേ? സുമി ഒന്നിരുത്തി ചോദിച്ചു.
"ഇതെങ്ങിനെ സാധിച്ചു...?" അമ്മുവിന് അന്ധാളിപ്പ് മാറിയില്ല. "ഓ.. അതോ , ഞങ്ങൾ ഹോസ്റ്റലിൽ ആയതോണ്ട് ആരും തിരക്കി വരില്ല. രാധയുടെ ചേട്ടൻ സ്ഥലത്തില്ലാത്തതോണ്ട് അവളേം കൂടെ കൂട്ടി. വരുന്ന വഴിക്ക് ഭക്ഷണം പാർസൽ വാങ്ങി". ലീന വിശദീകരിച്ചു.
വിശേഷം പറച്ചിലും, പരദൂഷണവും, കൊച്ചുവർത്തമാനവും ഒക്കെയായി നേരം പോയതറിഞ്ഞില്ല. ക്ലോക്കിൽ 9 മണി അടിച്ചപ്പോഴാണ് വിശപ്പിനെ കുറിച്ചോർത്തത്. എല്ലാവരും എഴുന്നേറ്റ് കൈകഴുകി റെഡിയായി. സുമി അപ്പോഴേക്കും ഭക്ഷണപ്പൊതി അഴിക്കാൻ തുടങ്ങിയിരുന്നു. അമ്മു മേശപ്പുറത്ത് പ്ലേറ്റുകളും ഗ്ലാസുകളും സ്പൂണുകളും നിരത്തി. പൊറോട്ട, ഹൈദരാബാദി ചിക്കൻ, അമ്മുവിന്റെ പനീർ മട്ടർ , (അമ്മു തികച്ചും ഒരു വെജിറ്റേറിയൻ ആണ്.) ഫ്രൂട്ട്സ് അങ്ങിനെ പലതും. കൂട്ടത്തിൽ വെള്ളത്തിനു പകരം സ്പ്രൈറ്റിന്റെ കുപ്പികൾ. അവസാനത്തെ പാക്കറ്റ് തുറന്നപ്പോഴാണ് അമ്മു ശരിക്കും ഞെട്ടിയത്.
പച്ചകളറിൽ കറുത്ത അടപ്പോടുകൂടി അല്പം നീണ്ടുരുണ്ട ഒരു കിടിലൻ കുപ്പി. നടുവിൽ മഞ്ഞ ലേബലൊട്ടി അതിൽ കറുത്ത കൂട്ടക്ഷരത്തിൽ എഴുതിയിരിക്കുന്നു " signature ".
ചാടി എഴുന്നേറ്റ് പറഞ്ഞു, "ദേ... ഇതൊന്നും ഇവിടെ നടക്കില്ലാട്ടോ. ഞാൻ നല്ല തറവാട്ടിൽ പിറന്നവളാ..". ലീന ചൊടിച്ചു , ഓ... പിന്നെ ഞങ്ങളൊക്കെ തെരുവ് സന്തതികളല്ലേ... ഒന്നു പോടീ... ഞങ്ങളും കുടുംബത്തിൽ പിറന്നവർ തന്നെയാ.. അവളുടെ ഒരു ജാഡ".
സുമി രംഗം ശാന്തമാക്കാൻ ശ്രമിച്ചു. അമ്മുവിന്റെ താടി പിടിച്ച് പൊക്കി , "ദേ അമ്മൂ... ഒന്നിങ്ങ് നോക്കിയേ, ഇതിലൊന്നും ഒരു തെറ്റൂല്യ, ഈ ആണുങ്ങൾ നല്ലതിനും ചീത്തക്കും ഒക്കെ കുപ്പി പൊട്ടിക്കണില്ലേ ആഘോഷിക്കാൻ, അപ്പൊ ഇന്നൊരു ദിവസം നമ്മളും ഈ മാജിക് ടച്ച് ഒന്ന് അനുഭവിച്ചൂന്ന് കരുതി ആകാശം ഇടിഞ്ഞുവീഴത്തൊന്നും ഇല്ല. ഒരു ദൈവോം നിന്നെ ക്രൂശിക്കുവേം ഇല്ല. നല്ല കൊച്ചല്ലേ... ഇന്ന്... ഇന്നൊരു ദിവസം മാത്രം... പ്ലീസ് അമ്മൂ, നീ ഇങ്ങനെ ചൂടാകല്ലേ..." സുമി അവളുടെ കുട്ടിക്കലം പോലെ ഊർത്തിയ കവിളത്ത് ഒരു ഉമ്മയും കൊടുത്തു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവൾ ഇരുന്നു.
കൂട്ടൂകാരുടെ മുന്നിലിരിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും നിറയുന്നതും ഒഴിയുന്നതും നോക്കി ഭക്ഷണം അൽപ്പാൽപ്പം രുചിച്ച് അവൾ ഇരുന്നു. വിസ്കി കുറേശ്ശെയായി തലക്ക് പിടിച്ച രാധ പഴകിയ ഗ്രാമഫോണിലൂടെ കറങ്ങി ഇഴഞ്ഞ് വലിഞ്ഞു വരുന്ന പാട്ടുപോലെ കറ കറ ശബ്ദത്തിൽ "നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു". എന്ന ഗാനം വിരഹാർദ്രയായി ആരെയോ ഓർത്ത് പാടി. എന്തായാലും അവളുടെ ഭർത്താവിനെ ഓർത്തല്ല തീർച്ച. (നല്ല കാലം, ഇരയിമ്മൻ തമ്പിയുടെ "പ്രാണനാഥൻ" പാടി അദ്ദേഹത്തിനും, കാംബോജി രാഗത്തിനും, മാധുരിക്കുമൊന്നും പേരുദോഷം വരുത്താതിരുന്നത്).
ഇടക്കാരോ പാതി നിറച്ച ഗ്ലാസ് അമ്മുവിന്റെ മുന്നിലേക്ക് നീക്കിവച്ചു. ആദ്യമൊന്ന് മടിച്ചെങ്കിലും കാലാകാലങ്ങളായി അവൾക്ക് ചുറ്റും ആരോ പടുത്തുയർത്തിയ ആഭിജാത്യത്തിന്റെ മതിൽകെട്ട് തകർത്ത് പതുക്കെ പതുക്കെ അവളും അവരിലൊരാളായി മാറി. കൂട്ടുകാർക്ക് മുന്നിൽ മനസ്സിന്റെ വാതായനങ്ങൾ മലർക്കേ തുറന്നിട്ടു. സകലതും മറന്ന് ആനന്ദനൃത്തമാടി. അങ്ങിനെ ആട്ടവും പാട്ടും മിമിക്രിയും കോപ്രായങ്ങളും ഒക്കെയായി തകർക്കുകയാണ്. അൽപ നേരത്തെക്കേങ്കിലും അവർ സ്വാതന്ത്ര്യത്തിന്റെ ഉല്ലാസപ്പറവകളായി മാറി. പതിയെ എല്ലാവരും തളരാൻ തുടങ്ങി.ഭക്ഷണത്തിനു മുന്നേ കിടപ്പു മുറി ഒരുക്കിവച്ചത് നന്നായി. കൈയ്യും വായയും കഴുകി എന്ന് വരുത്തി തെന്നി തെറിച്ച് അവർ കിടക്കയിലേക്ക് മറിഞ്ഞു.
തീൻ മുറിയിൽ തനിച്ചായപ്പോഴാണ് അവൾക്ക് പരിസരബോധം വന്നത്. പ്ലേറ്റുകളെല്ലാം കഴുകാനുള്ള സിങ്കിൽ കൊണ്ടുപോയി ഇട്ടു. വെയ്സ്റ്റെല്ലാം പെറുക്കി എടുത്ത് ഒരു കവറിലാക്കി കെട്ടിവച്ചു . അമ്മുവിന്റെ മനസ്സിൽ വല്ലാത്തൊരു നഷ്ടബോധം വിങ്ങിപൊട്ടി.
ഇനിയും കാലിയാകാത്ത കുപ്പിയും നിറഞ്ഞ ഒരു ഗ്ലാസും അനാഥമായി മേശപ്പുറത്തുണ്ടായിരുന്നു. പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ കുപ്പിയിലുണ്ടായിരുന്നത് മുഴുവൻ അവൾ വായിലേക്ക് കമഴ്ത്തി. ഒറ്റവലിക്ക് ഗ്ലാസും കാലിയാക്കി. കുറച്ച് വെള്ളമെടുത്തു മടമടാന്ന് കുടിച്ചു.
കിടപ്പുമുറിയുടെ വാതിലടച്ച് കുറ്റിയിട്ട് ബെഡ്ഡിലേക്ക് വീഴുമ്പോൾ അവൾ ഏതോ ഒരു ഓളത്തിലൂടെ ഒഴുകുകയായിരുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്ന്, നിയമങ്ങളിൽ നിന്ന്, അരുതായ്മകളിൽ നിന്ന്, വിലക്കുകളിൽനിന്ന് എല്ലാം അകന്ന്, തുറന്ന സ്വാതന്ത്ര്യത്തിലേക്ക് കാറ്റത്ത് വിട്ട പഞ്ഞിപോലെ അവൾ ഒഴുകുകയായിരുന്നു.
കുലമഹിമയും, ആചാര സംസ്ക്കാരങ്ങളും അരിഞ്ഞു വീഴ്ത്തിയ അവളുടെ ചിറകുകൾ തുന്നിചേർത്ത് കൊഴിഞ്ഞ പ്രണയത്തെ പെറുക്കി എടുത്ത് സ്വപ്നങ്ങളുടെ താഴ്വരകളിലൂടെ ഒരു പൂമ്പാറ്റയെപോലെ അവൾ പറന്നുല്ലസിച്ചു. ആരേയും ഭയക്കാതെ ഇഷ്ടപ്പെട്ട പൂക്കളിൽ നിന്നെല്ലാം തേൻ നുകർന്നു. അങ്ങിനെ, അങ്ങിനെ, അഗാധ നിദ്രയിലേക്ക് വഴുതി വീണു.
രാവിലെ അധികം വൈകാതെതന്നെ കൂട്ടുകാരെല്ലാം യാത്രപറഞ്ഞിറങ്ങി. വാതിലടച്ച് കുറ്റിയിട്ട് അവൾ വീണ്ടും അർദ്ധനിദ്രയിലേക്ക് മടങ്ങി.
പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞെട്ടി ഉണർന്നത്. ജനാലകർട്ടൻ നീക്കി പതിയേ പുറത്തോട്ടുനോക്കി. വളവു തിരിഞ്ഞ് അകന്ന് പോകുന്ന ഒരു വാഹനമാണ്. മിഴികൾ ക്ലോക്കിലേക്ക് തിരിഞ്ഞു. ഈശ്വരാ... സമയം 10 മണി ആവാറായിരിക്കുന്നു. പിടഞ്ഞെണീറ്റ് തീൻമുറിയിലേക്ക് നടന്നു. സമാധാനം, കൂട്ടുകാർ എല്ലാം ഒന്നുകൂടി വൃത്തിയാക്കിയാണ് പോയിരിക്കുന്നത്. കൂട്ടത്തിൽ രാത്രിയിലെ വെയ്സ്റ്റും എടുത്തിട്ടുണ്ട്. പോകുന്ന വഴിക്ക് വല്ല കുപ്പത്തൊട്ടിയിലും തട്ടുമായിരിക്കും. ചെമ്പകപ്പൂവിന്റെ മണമുള്ള റൂം സ്പ്രെ എടുത്ത് അവൾ അവിടമാകെ ഒന്നടിച്ചു വിട്ടു.
നേരെ കുളിമുറിയിലേക്ക് കയറി. ഒന്ന് ഫ്രഷ് ആകാൻ. മേലാകെ കുളിരുകോരി ഒഴുകുന്ന തണുത്ത വെള്ളത്തിൽ ഷവറിനു കീഴെ എത്രനേരം അങ്ങിനെ നിന്നു എന്നറിയില്ല. ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടപ്പോഴാണ് സ്ഥലകാലബോധം ഉണ്ടായത്. നന്നായി തലതോർത്തി, ദേഹവും തുടച്ച് വസ്ത്രങ്ങൾ വാരിവലിച്ചുടുത്ത് റൂമിൽ വന്ന് ഫോണെടുത്ത് നോക്കി. ഭർത്താവാണ്. അവൾ തിരിച്ചു വിളിച്ചു. " അമ്മൂ , നീ ഭക്ഷണമെല്ലാം തയ്യാറാക്കി വച്ചോ. ധൃതികൂട്ടണ്ട, സാവധാനം മതി. ഞാനെത്താൻ ഉച്ചയാകും.". ഇത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ മറുതലക്കൽ ഫോൺ കട്ടായി.
എല്ലാം ഭദ്രമാണെന്ന് ഉറപ്പുവരുത്താൻ ഒരിക്കൽ കൂടി അവൾ ഡെയിനിങ് റൂമിലേക്ക് എത്തി നോക്കി. അപ്പോഴാണ് അവർ കൊണ്ടുപോകാൻ മറന്നുപോയ Signature ന്റെ കുപ്പി അവളുടെ കണ്ണിൽ ഉടക്കിയത്. കുട്ടിക്കാലം മുതൽ അവളിൽ ഊട്ടിയുറപ്പിക്കപ്പെട്ട ആഭിജാത്യത്തിന്റെയും, പാരമ്പര്യത്തിന്റെയും, സംസ്ക്കാരത്തിന്റെയും അസ്ഥിത്വം, പെണ്ണത്തത്തിന്റെ അതിർവരമ്പുകൾ, ആണത്തത്തിന്റെ മേൽകോയ്മ അഴിഞ്ഞാട്ടം, ഇവക്കെല്ലാം എതിരായി അവൾ കുറിച്ചിട്ട അവളുടെ പ്രതിഷേധത്തിന്റെ കൈയ്യൊപ്പു പോലെ മേശപ്പുറത്തു കിടന്നിരുന്ന 'Signature' ന്റെ കാലിക്കുപ്പി അവൾ ഒരുന്മാദത്തോടെ വാരി വലിച്ചെടുത്ത് തുറന്നു കിടന്ന ജനലിലൂടെ തെരുവിലെ ഓടയിലേക്ക് ആഞ്ഞുവലിച്ച് ഒരേറുകൊടുത്തു.
കടുത്ത നിറത്തിലുള്ള ജാക്കറ്റും, അലക്കിതേച്ച കോട്ടൻ സാരിയും ഉടുത്ത്, കണ്ണെഴുതി പൊട്ടുതൊട്ട് ചെറിയ ഒരു ചന്ദനക്കുറിയും ചാർത്തി, മുടി ഉലർത്തിയിട്ട് പഴയ അമ്മുതന്നെയായി നിലകണ്ണാടിക്കു മുന്നിൽ നിന്നപ്പോൾ അവൾ സ്വയമൊന്ന് ചിരിച്ചു. കണ്ണാടിയിലെ പ്രതിരൂപം ഒരു കള്ളച്ചിരിയോടെ അവളെ നോക്കി പറഞ്ഞു,
"അമ്മൂ, നീ ഇന്നലെ
കുറച്ചു നേരമെങ്കിലും നിനക്കുവേണ്ടി ജീവിച്ചു അല്ലെ, നന്നായി. ദ്, ദ്ദാണമ്മൂ ജീവിതം. മറ്റുള്ളവർക്ക് വേണ്ടിയുള്ള
ഓട്ടപ്പാച്ചിലിനിടയിൽ ഒരു ദിവസമെങ്കിലും നീ നിനക്ക് വേണ്ടി ജീവിക്കണ്ടേ? അതാണ് നീ
ഇന്നലെ ചെയ്തത്. പക്ഷേ തിരഞ്ഞെടുത്ത വഴി തെറ്റായിപ്പോയി. ഇത് സ്വാതന്ത്ര്യമല്ല, ദുസ്വാതന്ത്ര്യമാണ്.
കള്ളുകുടിച്ച് ഞരമ്പുകളെ തളർത്തി അബോധത്തിലൂടെയല്ല, നല്ല സ്വബോധത്തിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെ വഴി തിരഞ്ഞെടുക്കേണ്ടത്. അതിലൂടെ നടന്നാൽ ഒരു ദിവസമല്ല, എന്നും നിനക്ക് നീയായി ജീവിക്കാം."
അവളുടെ മനസ്സിൽ ചെറിയ
ഒരു നീറ്റൽ തോന്നിയെങ്കിലും ഒരു നിമിഷം കൂടി കണ്ണാടിയിൽ നോക്കി സ്വയമാസ്വദിച്ച് നിന്ന്
ഒരു മൂളിപാട്ടോടെ അവൾ അടുക്കളയിലേക്ക് നടന്നു.
അമ്പിളി പ്രേംനാഥ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ