മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും പ്രശസ്ത ചലചിത്ര പ്രതിഭയുമായ വിധു വിൻസെന്റ് രചിച്ച യാത്രാവിവരണമാണ് ദൈവം ഒളിവിൽ പോയ നാളുകൾ. ഇതിലെ ഇല്ലസ്ട്രേഷനും അവർ തന്നെയാണ് ചെയ്തിരിക്കുന്നത്. പ്രസാധനം ചിന്ത പബ്ലിഷേഴ്സ്.
പ്രസാധനക്കുറിപ്പിൽ പറയുന്നു:- ഓരോ സഞ്ചാരിയും കാണുന്നതും വായിക്കുന്നതും അവരവരെ തന്നെയാണ്. ഹിറ്റ്ലറുടെ ജർമ്മനിയിലൂടെ സഞ്ചരിക്കുന്ന സമകാലീന മനുഷ്യൻ കാണുന്നതും വായിച്ചെടുക്കുന്നതുമാക്കെയും ഫാസിസം അവശേഷിപ്പിച്ച ബിംബങ്ങളെയും ഓർമ്മകളെയും സൂചിതമാക്കിക്കൊണ്ടാണ്. നഗര സഞ്ചാരത്തിൽ കാടു കയറിയ വർണ്ണനകളില്ല. വാക്കുകളേക്കാൾ വാചലമായ വരകളാണ് ഈ പുസ്തകത്തിന്റെ ജീവൻ. കേവല ചരിത്ര കാഴ്ചകളല്ല, ഭൂതകാലവും സമകാലവും തമ്മിലുള്ള നിരന്തര സംവാദത്തിന്റെ സാക്ഷ്യം തന്നെയായി ഈ രചന മാറുന്നു. ദൈവം ഒളിവിലായിരുന്ന ചില ഘട്ടങ്ങൾ ലോക ചരിത്രത്തിലുണ്ട്. അത്തരമൊരു സന്ദർഭത്തിന്റെ രേഖാ ചിത്രമാണീ പുസ്തകം.
വിധു വിൻസെന്റ് ഏതാനും മാസത്തെ താമസത്തിനായി ജർമ്മനിയിലേക്ക് പോയതും അവിടെ അവർ കണ്ടതും കേട്ടതും അറിഞ്ഞതുമായ ഫാസിസത്തിന്റെ ശേഷിപ്പുകളാണ് ചുരുങ്ങിയ വാക്കുകളിലൂടെയും വരകളിലൂടെയും ഒരുക്കിയിരിക്കുന്നത്.
2021ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള അവാർഡ് ഈ കൃതിക്കാണ് ലഭിച്ചത്. ഒരു സ്ത്രീ എഴുതിയ യാത്രാവിവരണ കൃതി ആദ്യമായിട്ടായിരിക്കാം അക്കാദമി അവാർഡ് നേടുന്നത്. ആ വർഷം അനേകം സ്ത്രീ എഴുത്തുകാർ അവാർഡിനർഹരായിരുന്നു എന്നതും ഓർക്കുന്നു..
ആമുഖത്തിൽ ഇങ്ങനെ പറയുന്നു:-
ജർമ്മൻകാരും ജൂതരും ഇറ്റലിക്കാരും റുമേനിയക്കാരും ആഫ്രിക്കരും തുർക്കികളുമൊക്കെ അടങ്ങുന്ന ഒരു വലിയ ജന സമൂഹം. മഹായുദ്ധങ്ങൾ അരങ്ങ് തകർക്കുകയും തകർത്ത് തരിപ്പണമാക്കുകയും ചെയ്ത ഒരിടം. എണ്ണമറ്റ ചിന്താപദ്ധതികളും തത്ത്വചിന്താ പരികല്പനകളും രൂപമെടുത്ത ഒരു സ്ഥലം. ഇതിനൊക്കെ ഉപരി മനുഷ്യൻ മനുഷ്യനോട് കാട്ടിയ , ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകൾക്ക് വേദിയായ ഭൂമി.
ഇത് നമ്മെ ചരിത്രത്തിലേക്ക് പിൻ നടത്തുന്നുണ്ട്.
ആമുഖം കൂടാതെ
1 ) ഞങ്ങളെയൊന്നും ഓർമ്മിപ്പിക്കരുത് പ്ലീസ്
2 ) ഞങ്ങളെന്തു പിഴച്ചു ? എല്ലാം ഹിറ്റ്ലർ ചെയ്തതല്ലേ?
3) ഓർമ്മകൾ അവശേഷിപ്പിച്ചത്
ഇങ്ങനെ മൂന്ന് ഭാഗങ്ങളിലാണ് ഈ കുറിപ്പുകൾ എഴുതിയിട്ടുള്ളത്. ഓരോ തലക്കെട്ടുകളും ജർമ്മൻ ജനതയുടെ മനോഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്.
ഞങ്ങളെയൊന്നും ഓർമ്മിപ്പിക്കരുത് പ്ലീസ് എന്ന ഒന്നാം ഭാഗത്തിൽ ജർമ്മനിയിലേക്കുള്ള യാത്ര, സഹോദരി ടുട്ടു, സുഹൃത്തുക്കളായ സോഫി: ബ്രിട്ടാനിയ , ഫ്ലോറന്റീന ഇത്തരം വ്യക്തിപരമായ കാര്യങ്ങളും സൗഹൃദ സന്ദർശനങ്ങളുമാണ്.
ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം വിവരിക്കുന്നുണ്ട്. ഔപചാരിക പരിചയപ്പെടലുകൾക്കു ശേഷം സുഹൃത്തിന്റെ മാതാപിതാക്കളുടെ കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ എന്ന വിനീതമായ അന്വേഷണത്തിന് അവർ മറുപടി നൽകിയില്ല എന്നതിൽ വിധു വിൻസെന്റ് അസ്വസ്ഥയായതായി പറയുന്നുണ്ട്. അതിനെക്കുറിച്ച് സുഹൃത്ത് പിന്നീട് ക്ഷമാപണം നടത്തുന്നുമുണ്ട്. എന്തൊക്കെ അനുഭവങ്ങളിലൂടെ കടന്നുപോയ മനുഷ്യരായിരിക്കാം അവരൊക്കെ എന്ന് ലേഖിക അമ്പരക്കുകയാണ്. ഇരുപത് വർഷം കൂടി കഴിഞ്ഞാൽ ജർമ്മനി വൃദ്ധരുടെ രാജ്യമാകുമെന്ന് അവർ നിരീക്ഷിക്കുന്നു.
ആദ്യ ദിവസങ്ങളിലെ കാഴ്ചകളിലേക്കാണ് അവർ പിന്നെ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഹിറ്റ്ലറുടെ പ്രിയപ്പെട്ട റസ്റ്റോറന്റായ ഓസ്റ്റീരിയ ബവേറിയ , ഏറ്റവും പഴയ ബിയർ കെല്ലറുകളിൽ ഒന്നായ അഗസ്റ്റിന , ലോകപ്രശസ്തമായ ഒക്ടോബർ ഫെസ്റ്റ് എന്ന ബിയർ ഫെസ്റ്റിവൽ , സൈക്കിൾ സവാരി നടത്തുന്ന ജനങ്ങൾ, ഏപ്രിൽ / മെയ് മാസങ്ങളിലെ പ്രഭാതവും സന്ധ്യയും
ഇത്തരം അനേകം കാഴ്ചകളിലുടെ നാം അവരോടൊപ്പം സഞ്ചരിക്കുന്നുണ്ട്. ഓരോ കാഴ്ചയും അവരുടെ വരകളിലുടെ നമ്മെ അമ്പരപ്പിക്കുകയും ചെയ്യുന്നു.
ഞങ്ങളെന്തു പിഴച്ചു? എല്ലാം ഹിറ്റ്ലർ ചെയ്തതല്ലേ? എന്ന രണ്ടാം ഭാഗത്തിൽ പരിസ്ഥിതി ദിനത്തിൽ സന്ദർശിച്ച ദഹൗ തടങ്കൽ കേന്ദ്രത്തിലെ കാഴ്ചകളാണ്.
അവർ എഴുതുന്നു. –
മനുഷ്യനെ മൃഗമാക്കി ചുരുക്കുവാനുള്ള സംവിധാനങ്ങളായിരുന്നു തടങ്കൽ കേന്ദ്രങ്ങൾ. മൃഗങ്ങളായി ചുരുങ്ങാതെ നിലനിൽപിനായി പൊരുതിമരിച്ചവരുടെയും അതിജീവിച്ചവരുടെയും താവളമാണിത്. ഈ തടങ്കൽ പാളയങ്ങൾ പറയുന്നത് മനുഷ്യൻ മനുഷ്യനോടു കാട്ടിയ ക്രൂരതകളുടെ കഥകൾ മാത്രമല്ല, അതിജീവനത്തിന്റെ ചരിത്രം കൂടിയാണ്. ജീവിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും നിഷേധിക്കപ്പെട്ട്, എല്ലും തോലുമായി മാറിയ , മരിച്ചിട്ടില്ലെന്ന് ഓർമ്മിക്കാൻ മാത്രമുള്ള പ്രാണൻ അവശേഷിച്ച മനുഷ്യന്റെ അതിജീവനം.
ദഹൗ തടങ്കൽ കേന്ദ്രത്തിൽ പഴയ കുളിമുറിയാണ് വിശാലമായ മ്യൂസിയം ഹാളാക്കി മാറ്റിയിരിക്കുന്നത്. അവിടെ പ്രദർശിപ്പിച്ച ചില വസ്തുക്കൾ അവരെ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലും അന്നാ നൊവാക്കിന്റെ ദ ബ്യൂട്ടിഫുൾ ഡെയ്സ് ഓഫ് മൈ യൂത്ത് എന്നകൃതിയിലും പ്രിമോ ലെവിയുടെ ഇതോ മനുഷ്യൻ എന്ന കൃതിയിലുമുള്ള വാക്കുകൾ ഓർമ്മിപ്പിക്കുന്നതെങ്ങനെയെന്ന് പറയുന്നുണ്ട്.
എല്ലാത്തരം സ്വത്വങ്ങളുടെയും അഹന്തകളുടെയും വസ്ത്രം വലിച്ചുരിയപ്പെട്ട് അവർ നഗ്നരായി. വസ്ത്രമണിഞ്ഞവർ നമ്മെ വിവസ്ത്രരാക്കുമ്പോഴാകാം അധികാരം അതിന്റെ ഏറ്റവും കയ്പേറിയ രൂപത്തിൽ നാം അനുഭവിക്കുക – അന്നാ നൊവാക്ക് എഴുതുന്നു.
First they came for the communists – എന്ന വരികൾ എഴുതിയ മാർട്ടിൻ നിയോ മില്ലർ 1941 മുതൽ ഈ ബങ്കറുകളിലൊന്നിൽ തടവുകാരനായിരുന്നത്രേ.
തടവുകാരാക്കപ്പെട്ട എല്ലാ മനുഷ്യർക്കും ഒരേ മുഖങ്ങളാണോ എന്ന് ദഹൗ മ്യൂസിയത്തിലെ ചിത്രങ്ങൾ കാണുമ്പോൾ സംശയിച്ചു പോകും. എന്റെ ഈ യാത്ര അവസാനിപ്പിക്കുമ്പോൾ മനസ്സിൽ അവശേഷിപ്പിക്കുക മരണം പ്രതീക്ഷിച്ച് നിൽക്കുന്ന ഈ മുഖങ്ങളാകും. – വിധു വിൻസെന്റ എഴുതുന്നു.
മ്യൂസിയത്തിലൂടെ നടക്കുമ്പോൾ മെംകാഫിൽ ഹിറ്റ്ലർ എഴുതിയത് അവർ ഓർക്കുന്നുണ്ട്. ജനിച്ചു കഴിഞ്ഞതിൽ കരുത്തുള്ളവ മാത്രം അതിജീവിക്കും. അവശരും രോഗികളും ദുർബ്ബലരും അപരരുമായവരുടെ സംരക്ഷണം പ്രകൃതി വിരുദ്ധമാണെന്നാണ് ഹിറ്റ്ലർ കരുതിയത്.
ചില കാഴ്ചകൾ വരകളിലൂടെ നമുക്ക് കാണിച്ചു തരുന്നു —
അജ്ഞാതനായ തടവുകാരന്റെ ക്ലാരനെറ്റ്, പുതക്കാനുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് തടവുകാരി തന്റെ മകൾക്കായി തുന്നിയ കുപ്പായം, ബ്രെഡ് ഉപയോഗിച്ച് ഒരു തടവുകാരൻ തീർത്ത ജപമാല – ഇങ്ങനെ ചില ചിത്രങ്ങൾ.
മരണത്തെ വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കുക എന്ന ആശയം, തടങ്കൽ പാളയങ്ങളിൽ ഇത്തരമൊരു സാധ്യതയെ ആദ്യമായി പരീക്ഷിച്ചു വിജയിച്ചത് നാസികളാണെന്നു പറയാം. മരിച്ച മനുഷ്യനെ മുടി, തൊലി ചാരം എന്നിങ്ങനെ വേർതിരിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ച് ലോകം ആദ്യമായി കേട്ടതും ഇവിടെ നിന്നാണ്. ഓഷ് വിറ്റ്സ് അടക്കമുള്ള തടങ്കൽ പാളയങ്ങൾ എല്ലായ്പോഴും ഒരു ഫാക്ടറിയെ ഓർമ്മിപ്പിക്കുന്നു. മരിക്കാൻ വിധിക്കപ്പെട്ട് യൂറോപ്പിന്റെ പല ഭാഗത്തു നിന്നെത്തിയ മനുഷ്യർ ആ ഫാക്ടറിയിലെ അസംസ്കൃത വസ്തുക്കൾ . ദഹൗവിൽ അജ്ഞാതനായ തടവുകാരന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമയിൽ ഈ വാക്കുകൾ എഴുതി വെച്ചിരിക്കുന്നു.
“To honour the dead and to warn the living “
ഓർമ്മകൾ അവശേഷിപ്പിച്ചത് എന്ന മൂന്നാം ഭാഗത്തിൽ മ്യൂണിക്കിലും പരിസരങ്ങളിലുമുള്ള കാഴ്ചകളാണ്. എത്ര ഒളിപ്പിച്ചാലും ഒളിപ്പിക്കാനാവാത്ത നാസി ശേഷിപ്പുകൾ മ്യൂണിക്കിന്റെയും പരിസര പ്രദേശങ്ങളുടെയും ചരിത്രത്തിലുടെ യാത്ര ചെയ്യുന്ന ആർക്കും കണ്ടെടുക്കാൻ കഴിയും.
യൂറോപ്പിന്റെ മധ്യകാല പ്രൗഢി അതേ പോലെ സൂക്ഷിച്ചിരിക്കുന്ന പട്ടണമായ റോത്തൻബർഗ് – കലർപ്പില്ലാത്ത ജർമ്മൻ പാരമ്പര്യമുള്ള പട്ടണം.
നാസി വിശ്വാസ സംഹിതകളെ നെഞ്ചിലേറ്റിയ ഒരു പ്രാദേശിക സമൂഹം എങ്ങനെ തങ്ങളെ പുന:സംഘടിപ്പിക്കുന്നു എന്നതും പുന: സംവിധാനത്തിനായി എങ്ങനെ സ്വയം സമർപ്പിക്കുന്നു എന്നതും റോത്തൻബർഗ് ലോക ചരിത്രത്തിനു നൽകുന്ന അനുഭവപാഠമാണ് എന്ന് അവർ ഓർത്തെടുക്കുന്നു.
എക്സ്പ്രസ്സ് ഹൈവേ അഥവാ ഒട്ടോ ബാനിലൂടെ നടത്തിയ യാത്രാനുഭവം, നമ്മുടെ നാട്ടിലെ കോഫി ഹൗസുകൾ പോലെ തോന്നിക്കുന്ന ബിയർ ശാലകൾ ഇവയിലൂടെയൊക്കെ കടന്നു പോകുന്നുണ്ട്. നാസി പാർട്ടിയുടെ ആദ്യ ഔദ്യോഗിക യോഗം നടന്നത് ഹോഫ് ബ്രൗസ് എന്ന ബിയർ ശാലയിലായിരുന്നത്രേ.
അവർ അവിടെ കണ്ട മറ്റൊരു പ്രത്യേകത – ഹിറ്റ്ലർ, സ്വസ്തിക, നാസി തുടങ്ങിയ വാക്കുകൾ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ല എന്നതാണ്. ഓർമ്മകളെ നേരിടാനുള്ള ധൈര്യമില്ലായ്മയും തങ്ങൾ എന്താണ് ചെയ്തതെന്ന് തുറന്നുസമ്മതിക്കാനുള്ള മടിയും കുറ്റബോധവും ഒക്കെ കൂടി സങ്കീർണ്ണമാണ് ശരാശരി ജർമ്മൻകാരന്റെ മനസ്സ് എന്നാണ് അവർ അതിനെക്കുറിച്ച് പറഞ്ഞത്.
ജർമ്മൻ ദാർശനികൻ ഫ്രെഡറിക് നീത്ഷേയുടെ അർദ്ധകായ പ്രതിമ ഹിറ്റ്ലർ ഇടക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സരതുസ്ത്രയുടെ വചനങ്ങൾ ഹിറ്റ്ലർ അനേക തവണ പാരായണം ചെയ്തിരുന്നുവത്രേ.
ന്യൂറംബർഗ് പട്ടണം – ന്യൂറംബർഗ് വിചാരണ നടന്ന സ്ഥലം. നാസി പാർട്ടി റാലികൾ അരങ്ങു തകർത്ത ഇടമായി ലോകമറിഞ്ഞ പട്ടണം. ഒരു പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമാകുന്ന വ്യക്തികൾ പിന്നീടതിന്റെ പ്രചാരകരായി സ്വയം മാറുന്നതിന്റെ ഉദാഹരണമായി ന്യൂറംബർഗ് വിചാരണ വേളയിൽ ചോദ്യം ചെയ്യപ്പെട്ട ഐക്മാന്റെ വിചാരണയെ ഹന്ന ആരന്റ് എന്ന എഴുത്തുകാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാസി ജർമ്മനിയിലെ സ്ത്രീകളുടെ റോളിനെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ്. പുറത്ത് ജോലിക്ക് പോകാതെ പ്രസവിക്കുകയും കുട്ടികളെ വളർത്തുകയും ആയിരിക്കണം സ്ത്രീ ധർമ്മം. രാഷ്ടത്തിനായി സൂപ്പർമാനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി കന്യകകൾ ജർമ്മൻ വംശശുദ്ധിയുള്ള S S കളിൽ നിന്ന് ഗർഭം ധരിക്കാൻ സർക്കാർ തന്നെ സ്ഥലം ഒരുക്കിയിരുന്നത്രേ. ഗവണ്മെന്റ് സ്പോൺസേർഡ് വേശ്യാലയങ്ങൾ .
പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച – ഗ്രന്ഥ ദഹനം നടന്ന സ്ഥലങ്ങളിലൊന്നായ ക്യോണിക് പ്ലാറ്റ്സ് സന്ദർശിക്കുന്നുണ്ട് വിധു. ചിന്തകളെയും ആശയങ്ങളെയും ഭയക്കുന്നവർ നമ്മുടെ തെരുവുകളെയും കയ്യടക്കി തുടങ്ങിയിരിക്കുന്നു എന്ന് അവർ ഓർക്കുന്നു. ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിന്റെ അവശിഷ്ടങ്ങൾക്കടുത്തു കൂടെ നടക്കുമ്പോൾ അകാരണമായ ഭയം പിടികൂടിയതായും അവർ എഴുതുന്നു.
കാറിൽ യാത്ര ചെയ്യുമ്പോൾ പാടുന്ന റേഡിയോ പോലും ഹിറ്റ്ലറുടെ കാലം ഓർമ്മപ്പെടുത്തുന്നു. അക്കാലത്ത് ഹിറ്റ് ലറുടെ പ്രധാന ആശയ വിനിമയ ഉപാധികൾ പത്രങ്ങളും റേഡിയോയുമായിരുന്നു. ഒരു റേഡിയോ പ്രഭാഷണത്തിൽ ഹിറ്റ്ലർ പറയുന്നത് ഇങ്ങനെയാണ്. – ” ഞാൻ നിങ്ങളുടെ ഭാഗത്ത് ഉണ്ടാകില്ല എന്ന് ഒരു രാഷ്ട്രീയ എതിരാളി പറഞ്ഞാൽ ശാന്തന്നയി ഞാൻ പറയുന്ന മറുപടി ‘ നിങ്ങളുടെ കുട്ടി എപ്പോഴേ ഞങ്ങളുടേതായി ക്കഴിഞ്ഞു ‘ എന്നാകും. “
ഒരു തെരുവിലൊന്നാകെ പരന്നുകിടക്കുന്ന ലുഡ്‌വിക് മാക്സ്മിലൻ യൂനിവേർസിറ്റിയിലെ ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിൽ നാസി അതിക്രമങ്ങളെ ചെറുത്ത വൈറ്റ് റോസ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെപ്പറ്റി പറയുന്നുണ്ട് ഈ പുസ്തകത്തിൽ.
വായിക്കുമ്പോൾ ഉള്ളു കലങ്ങുന്ന, നീറ്റലും നൊമ്പരവും ഉളവാക്കുന്ന അനേകം ചിത്രങ്ങൾ ഇനിയും ഏറെയുണ്ട് ഈ ചെറിയ പുസ്തകത്തിൽ .
മ്യൂണിക് നഗരത്തിന്റെ മുക്കും മൂലയും ചികഞ്ഞ് നടത്തിയ യാത്രകൾ കേട്ടതിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചത് എന്ന് അവർ പറയുന്നു. വളരെ സെലക്ടീവായ ഓർമ്മകൾ പേറുന്ന നഗരം. പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന കാഴ്ചകൾ മാത്രം. ഒരു ജനത അതിന്റെ ഭൂതകാലത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നത് പലതിലേക്കുമുള്ള ചൂണ്ടുപലകയാണ്. പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കാനോ പറയാനോ ഉള്ള വിമുഖത – ഒരു ജനത എന്ന നിലയിൽ തങ്ങൾക്ക് ഇതിലൊന്നും ഒരു പങ്കുമില്ല, മറ്റാരൊക്കെയോ ചേർന്നാണ് ഇതൊക്കെ വരുത്തി വെച്ചത് എന്ന നിലപാടിൽ തന്നെ ഒരു പ്രശ്നമില്ലേ എന്ന് എഴുത്തുകാരി ചോദിക്കുന്നു.
പുസ്തകത്തിന്റെ ഒടുവിലായി നിശ്ശബ്ദതയുടെ രാഷ്ട്രീയം എന്ന പേരിൽ ഉമേഷ് ഓമനക്കുട്ടൻ ഈ ജർമ്മൻ കാഴ്ചകളിലെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നുണ്ട്. പുസ്തകത്തിലെ സചിത്രമായ വിവരണങ്ങൾ മനപൂർവ്വമായ മറവിക്കെതിരെയുള്ള ഒരു പോരാട്ടം തന്നെയാകുന്നത് എങ്ങനെയെന്ന് അദ്ദേഹം പറയുന്നു.
ഈ എഴുത്തുകളിലൂടെ കടന്നുപോയപ്പോൾ നാസി കാലഘട്ടത്തെക്കുറിച്ച് വായിച്ച പുസ്തകങ്ങളും ഷിൻഡ്ലേർസ് ലിസ്റ്റ് പോലുള്ള സിനിമകളും പല തവണ മനസ്സിൽ തെളിഞ്ഞു വന്നിട്ടുണ്ട്. വിധു വിൻസെന്റ് എന്ന ചലചിത്ര പ്രതിഭ സംവിധായികയുടെ കണ്ണിലൂടെ നൽകുന്ന ചിത്രങ്ങളും വരകളും പുസ്തകം വായിക്കാൻ മാത്രമല്ല, കാണാനുള്ളതും കൂടിയാണെന്ന് ഓർമ്മിപ്പിക്കുന്നു. വേദനയുടെ സൂചിമുന കൊള്ളുന്ന ചില ചിത്രങ്ങളുണ്ട് ഇതിൽ.
ഒരു സ്ത്രീ ചരിത്രത്തിലെ ഏറ്റവും ഇരുട്ടു നിറഞ്ഞ അദ്ധ്യായങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയോടെ വിവരിക്കുമ്പോൾ വ്യക്തിപരമായവ രാഷ്ട്രീയമായിത്തീരുന്നു എന്നാണ് The politics of hate എന്ന പേരിൽ രശ്മി ബിനോയ് The Hindu പത്രത്തിൽ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത് എന്നു കൂടി പറയട്ടെ.
എന്നെ ഏറെ വിഷമിപ്പിച്ച ഒരു വായന ആയിരുന്നു വിധു വിൻസെന്റിന്റെ ദൈവം ഒളിവിൽ പോയ നാളുകൾ. ഇത് നിങ്ങളുടെയും പുസ്തകമാകണമെന്ന് ആഗ്രഹിക്കുന്നു.
ലതിക. കെ.കെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ