ഏറെ പരിഭ്രമത്തോടെയാണ്
എന്റെ പുതിയ
ജന്മത്തിന്റെ തുടക്കം,
ഈ ജന്മത്തെങ്കിലും
ആരോടും അമിതമായ
സ്നേഹമോ, വാത്സല്യമോ
പ്രത്യേകിച്ച് നെഞ്ച് നിറഞ്ഞ പ്രണയമോ
ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു,
ഒരോ ദിവസവും ഭയന്ന് ഭയന്ന്
പേപ്പറിൽ നീട്ടിയതും,
ചുവരിലെഴുതിയതുമായ സകല
ലൊട്ടു ലൊടുക്ക് പ്രണയങ്ങളെയും
ചുരുട്ടിയെറിഞ്ഞും, മായ്ച്ചും കളഞ്ഞു…
അങ്ങനെ മായ്ച്ചു കളഞ്ഞു
കളഞ്ഞെന്റെ നഖത്തിലൊരു കുഞ്ഞു
പക്ഷി ഉടക്കി,
അതിന്റെ ചുണ്ടിലൊരു
കുഞ്ഞു കടലുണ്ടായിരുന്നു,
ഞാൻ ചോദിക്കാതെ
ആ കടലിലേക്ക് പതിയെ വിരൽത്തൊട്ടു,
ചിറക് നനഞ്ഞതും
പക്ഷി കടലെന്നെ ഏൽപ്പിച്ചു
പറന്നു പോയി,
കടലിൽ ഒരോ ദിവസം ഓരോ
വിരൽ വീതം തൊട്ട് തൊട്ട്
അവസാനം ദേഹം മുഴുവൻ
മുങ്ങേണ്ട ദിവസമെത്തി,
കണ്ണടച്ചു അതിനകത്തേക്ക്
മുങ്ങാംകുഴിയിട്ടതും
എന്റെ മറുകിൽ
ശംഖു മുതൽ
സകലതും വന്നുമ്മവയ്ക്കാൻ തുടങ്ങി,
ദൈവമേ…
ഞാൻ എന്ത് ചെയ്യില്ലെന്ന് കരുതി
ജനിച്ചോ..
അതിനേക്കാളാഴത്തിലാഴത്തിൽ
പ്രണയത്തിലേക്കാണ് ഈ ജന്മവും
ഊളിയിട്ടറങ്ങിയിരിക്കുന്നത്,
എന്റെ ദേഹം നോവാതെ
എന്നെ കരയ്ക്കടുപ്പിച്ചത് കൊണ്ടാകണം
വീണ്ടും വീണ്ടും കടലിലേക്ക്
ചാടികൊണ്ടിരിക്കുന്നു….
ഒരുനാളീ കടലിലെന്റെ കാണാ
മറുകവശേഷിപ്പിച്ചു
മുങ്ങി മരിക്കുമായിരിക്കും,
പുനർജന്മമില്ലാത്തവിധം.
ദിവ്യഅനു അന്തിക്കാട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ