2022 ഏപ്രിൽ 27, ബുധനാഴ്‌ച

പോറൽ


 പുഴയ്ക്കപ്പുറം കാടുണ്ടെന്ന്

മോഹിപ്പിച്ചാണ്

കുട്ടിയെ

കൂടെ കൂട്ടിയത്…


വെള്ളമൊന്ന്

കാലിൽ തട്ടിയതും

ഭൂതകാലത്തിൻ്റെ

വരൾച്ച കയറിയതും

ഒന്നിച്ചായിരുന്നു…


പിന്നീടങ്ങോട്ട്

നീണ്ട തിരിച്ചു പോക്കിൽ

ഉണർന്നെണീറ്റ,

കറുത്ത കാലത്തിൻ്റെ

ഉച്ചിയിൽ

പുഴ വെന്തുണങ്ങുന്നുണ്ടായിരുന്നു…


എടുത്തണിഞ്ഞത്

മടുപ്പിൻ്റെ കുപ്പായമാണെന്ന

ബോധമുണർന്നത്

നട്ടുച്ച നീങ്ങുന്ന നേരത്താവണം


ഞെട്ടിപിടഞ്ഞെണീട്ടിറ്റും

ഉച്ചവെയിലേറ്റ്

ആറി തളർന്ന തന്നിലെ

ഉൺമയെ, വീണ്ടുമൊരു

ഉറക്കച്ചടവിനൊപ്പം

താഴ്ത്തുവാനെ

സാധിക്കുന്നുമുള്ളു…


പിന്നീടങ്ങോട്ട് നേർത്തിറങ്ങുന്ന

വിഷാദത്തിൻ്റെ

ഉന്നതിയിൽ എന്തിനാവണം

ആത്മഹത്യമാത്രം

പരിഹാരമാക്കുന്നത്…….


ഒറ്റ മറുകിനെ ചുറ്റി

കാണുന്ന സ്വപ്നശകലങ്ങളെ

പെട്ടെന്ന് മൂടിവയ്ക്കുന്നത്…….


ചുംബനത്തിൻ്റെ

അടിയൊഴുക്കുകൾക്ക്

പ്രസക്തി ഇല്ലാണ്ടാക്കുന്നത്………


ഒഴുക്കി കളയാൻ മാത്രം

എത്രയോ സ്നേഹ ശകലങ്ങളെ മൂടിവെയ്ക്കുന്നത് …..


പകലെന്നോ, രാത്രിയെന്നോ

വ്യത്യാസമില്ലാതെ നിനക്കൊപ്പം

ഉയരുന്ന ചിരികളെ

കെടുത്തി കൊണ്ടിരിക്കുന്നത്…..


പിന്നീടൊരിക്കലും

തിരിച്ചെടുക്കാനാവാത്ത വിധം

ഊർന്നു പോകാൻ

ആഗ്രഹിക്കുന്നത്,,,,,,,,,,


ഏത് യാത്രയുടെ അവസാനത്തിലും

വേരറ്റ് പോകുന്ന ആത്മാവിനെ

ചോദ്യം ചെയ്യാൻ മുതിരുന്നത്….


മുറിക്കുള്ളിലെ നീണ്ട മൗനമോ

കടുകു പൊട്ടിതെറിക്കുന്ന ശബ്ദമോ

മാത്രം മതിയാവും വീണ്ടും

ഓർമ്മകളെയൊക്കെയും പുനർജീവിപ്പിക്കാൻ………..


അതിശൈത്യത്തിൻ്റെ

തണുപ്പ് പോലും

ബാധിക്കാതെ ചിറകു കുടയുന്നതും

പിന്നെയും ഒരുമ്പെടുന്നതും

പറക്കാനാവണം………


പിന്നെയും അന്വേഷിച്ച്

തിരിച്ചു വന്ന് പുണരുന്ന

നീറ്റലുകളെ…

എങ്ങനെ അവസാനിപ്പിക്കാനാണ്


ആര് അവസാനിപ്പിക്കാനാണ്

ഉളളിൽ ഉറഞ്ഞ് കൂടിപ്പെറ്റുപെരുകുന്ന

സ്നേഹ ശകലങ്ങളെ …..


എന്നിട്ടുമെപ്പോഴൊ

ഇനിയുമൊരു കണ്ടുമുട്ടലിനുള്ള

എല്ലാ സാധ്യതകളും അവശേഷിപ്പിച്ച്,

നിൻ്റെ ആത്മഹത്യയെ

എനിക്കൊപ്പം മാറ്റിവെയ്ക്കുന്നത്…


ശരിയാണ്അത്രമേൽ

പോറി വരച്ചിരുന്നു

മടുപ്പിൻ്റെ വിഷമുള്ള് ചുറ്റിലും.


പ്രീതി ദിലീപ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ