2022 മേയ് 24, ചൊവ്വാഴ്ച

തുടൽക്കാണം


 


“ഡാ കുട്ടാ …” 

പതിവുപോലെ കുടിച്ച്‌ പൂസായി കയറിവന്നപാടെ അപ്പൻ എന്നെ വിളിച്ചു. അപ്പൻറെ സ്വരം കേട്ടാൽ ഏത് പാതിരാത്രിയിലും ഉറക്കം ഞെട്ടും. 

“നീ നാളെ അതിരാവിലെ ആ ഊശാന്താടിക്കാരൻ സാറിൻറെ വീട്ടിലോളം ഒന്ന് പോണം”

“കുട്ടപ്പായി സാറിൻറെ വീട്ടിലോ. എന്നാത്തിനാ…” ഉറക്കച്ചടവോടെ കിടക്കപ്പായയിൽ കുത്തിയിരുന്നുകൊണ്ടുള്ള ചോദ്യം നാവിൽ നിന്നും പുറത്തു വന്നതേ ഓർമ്മയുള്ളു.

“ഭ! പട്ടിക്കഴുവേറിട മോനെ… കാര്യം അറിഞ്ഞാലേ നീ പോകാത്തൊള്ളോടാ. അപ്പൻ പോണംന്നു പറഞ്ഞാ മക്കള് പൊക്കോണം. അതല്ല മറുതലിച്ച് നിന്ന്  അപ്പൻറെ മെക്കിട്ടു കേറാൻ വാന്നാ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും പറഞ്ഞേക്കാം”

ഭിത്തിയിൽ ഊര താങ്ങി കട്ടിളപ്പടിയിൽ ബലമായി പിടിച്ചു നിന്നുകൊണ്ടാണ് അപ്പൻ അലറുന്നത്. ഇനി പ്രതികരിക്കുന്നത് പന്തിയല്ല എന്ന് അമ്മ വിലക്കുന്നത് കണ്ടു. ഏൽപ്പിച്ചു തരാൻ പോകുന്ന ഉത്തരവാദിത്വം എന്താണെന്ന് അറിയണമെന്നുള്ള ആഗ്രഹം അതോടെ മരിച്ചു. കൂടുതൽ ചീത്ത കേൾക്കുന്നതിന് മുന്നേ അപ്പൻറെ കണ്മുന്നിൽ നിന്ന് രക്ഷപെടണമെന്ന ലക്ഷ്യത്തോടെ, മുള്ളാൻ മുട്ടിയതായി ഭാവിച്ച് സ്ഥലം കാലിയാക്കി. ഇളം തിണ്ണയിലൂടെ തപ്പിത്തടഞ്ഞു നടന്ന് പടിഞ്ഞാറേ കോണിലെ തൂണിൻറെ മറപറ്റിനിന്ന് മുറ്റത്തേക്ക് നീട്ടിമുള്ളി. പിന്നാലെ അപ്പൻ ഇറങ്ങിവരുന്നത് കണ്ടതിനാൽ തൂണും ചാരി ഇത്തിരി നേരം അവിടെത്തന്നെ കുത്തിയിരുന്നു. കുടിച്ചു ലക്ക് കെട്ടാൽ മിക്ക അപ്പന്മാരും ഇങ്ങനെയാണ്. മക്കളുടെ കേവലമായ ജിജ്ഞാസകൾ പോലും വലിയ ധിക്കാരമായിട്ടാണ് അവർക്കു തോന്നുക.

” ദേ ഇച്ചിരി കഞ്ഞി വെളമ്പട്ടേന്നെ”   

നടക്കല്ലിലേക്ക് കാല് നീട്ടി തിണ്ണയിൽ കുനിഞ്ഞു കുമ്പിട്ടിരുന്ന് പുലമ്പുന്ന അപ്പനെ കുറേനേരം നോക്കി നിന്ന ശേഷം അമ്മ അത്താഴത്തിന് വിളിച്ചു.

“ഒന്നും വേണ്ട”

“എന്നാപ്പിന്നെ പോയിക്കെടന്നൂടെ”

ഉമ്മറത്തൂണിൻറെ ബലത്തിലൂന്നി ഇത്തിരി ആയാസപ്പെട്ട് അപ്പൻ എഴുന്നേറ്റു. അമ്മയുടെ കൈത്താങ്ങിൻറെ സഹായവാഗ്ദാനം നിഷേധിച്ചുകൊണ്ട്  അകത്തേക്ക്‌ വേച്ചു നടക്കുമ്പോൾ അമ്മയുടെ നാവിൽ മകനോടുള്ള സഹതാപത്തിൻറെ കരുണ പിറവിയെടുത്തു.   

“വന്നു കേറിയപാടെ എന്നാത്തിനാ എൻറെ മോനെ വിളിച്ചെണീപ്പിച്ച്‌   വെറുതെ ചീത്തവിളിക്കുന്നേ? ”

അപ്പൻ കട്ടിളപ്പടിയിൽ  ബലം പിടിച്ചു നിന്നു. പിന്നെ  കുറച്ചുനേരം അമ്മയുടെ നേരെ രൂക്ഷമായി നോക്കി നിന്നു. വശപ്പെശക്‌ തിരിച്ചറിഞ്ഞ് അകത്തേക്ക് നടക്കാൻ തുനിഞ്ഞ അമ്മയെ തടഞ്ഞു നിർത്തിക്കൊണ്ട് അപ്പൻ തുടങ്ങി.

“നീയെന്നാ പറഞ്ഞേ? നിൻറെ മോനോ ?  അതെന്നാടി നീ തന്നത്താനെ  ഒണ്ടാക്കിയതാണോ അവനെ? അതോ….”

ഇനി തെറിയുടെ പൂരപ്പാട്ടായിരുക്കും. അതറിയാവുന്നതുകൊണ്ട് അമ്മയെ രക്ഷിക്കാനെന്നോണം ഞാൻ കയറി ഇടപെട്ടു.

“അമ്മക്കൊന്ന്‌ മിണ്ടാണ്ടിരിക്കാവോ. വെളിവില്ലാത്ത നേരത്തു അപ്പൻ വല്ലോം പറഞ്ഞെന്നു കരുതി… ” 

പറഞ്ഞു പൂർത്തിയാകാൻ വിട്ടില്ല.

“വെളിവില്ലാത്തത് നിൻറെ തന്തക്ക്. ….കള്ള നായിൻറെ മോനെ…”

ഞാൻ ആഗ്രഹിച്ചപോലെ അപ്പൻറെ ലക്ഷ്യം എൻറെ നേരെ തിരിഞ്ഞു.

“അമ്മ ഇങ്ങു പോരെ….നമ്മളായിട്ട് ഇനി ഒന്നും പറയണ്ട. കാലു കഴക്കുമ്പം പോയിയിക്കെടക്കട്ടെ”

ഇനിയങ്ങോട്ട് തെറിപ്പാട്ടുകളുടെ പതിവ് പാരായണമുണ്ടാകും. ആ കൺ വെട്ടത്ത്‌ ഇനിയും തുടരുന്നത് പന്തിയല്ലെന്ന മുന്നനുഭവമുള്ളതിനാൽ അമ്മയേയും കൂട്ടി പിന്നാമ്പുറത്തെ ചാർത്തിലേക്ക് നടന്നു.  

കണ്മുന്നിൽ നിന്ന് മറഞ്ഞ പ്രതിയോഗികളെ ലക്ഷ്യം വെച്ച് ചീത്ത വിളികൾ  തുടർന്നു. കട്ടിലിൽ ചെന്ന് വീണിട്ടും കുറെ നേരം കൂടി അത് കേൾക്കാമായിരുന്നു. ക്രമേണ നാവു കുഴയുന്നതും ഒച്ച താഴുന്നതും ഉറക്കത്തിൻറെ നിശബ്ദതയിലേക്ക് വീഴുന്നതും അറിഞ്ഞുകൊണ്ട് ഞങ്ങളും കിടക്കപ്പായയിലേക്ക് ചാഞ്ഞു.

“ഡി.. ഒരു കട്ടനിട്ടേടി” അപ്പൻ ഉറക്കമുണർന്നാൽ ഉടനെ അമ്മയെ വിളിക്കും. എവിടെക്കിടന്നാലും എപ്പോൾ കിടന്നാലും പുലർച്ചെ നാലുമണിക്ക് അപ്പൻ ഉണരും. പണ്ട് കാലത്തെങ്ങാണ്ടോ ആ ശരീരത്തിൽ പ്രോഗ്രാം ചെയ്തു വെച്ച ഒരു ജൈവ ഘടികാരം ഉണ്ട്. അത് ഇപ്പോഴും മുറ തെറ്റാതെ നാലു മണിക്ക് അലാറം അടിക്കുന്നുണ്ടാവും. അല്ലെങ്കിൽ ഇത്രമാത്രം കൃത്യത അക്കാര്യത്തിൽ ഉണ്ടാവുന്നതെങ്ങനെ?  തലേ ദിവസത്തെ ചാരായത്തിൻറെ കെട്ടിറങ്ങി കർമ്മ ബോധമുള്ള ഒരു കുടുംബനാഥനായി മാറുന്ന മുഹൂർത്തം. കുടുംബാംഗങ്ങളുടെ അന്നന്നത്തെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു കൊടുക്കുന്നതും ആ നേരത്താണ്. 

അങ്ങനെയാണ് അന്ന് രാവിലെ ആ ഉത്തരവാദിത്വം എനിക്ക് ഏൽപ്പിച്ചു കിട്ടിയത്. “ഡാ നീ ഒന്ന് വേഗം റെഡിയായിക്കോ. ആ ഉശാൻതാടിക്കാരൻ കുട്ടപ്പായി സാറിൻറെ വീട്ടിൽ വരെ ഒന്ന് പോണം. സാറിന് രാവിലെ ആറരേടെ ബസ്സിന്‌ പോകാനുള്ളതാ. അതിനു മുന്നേ അവിടെ എത്തണം. ഇപ്പോത്തന്നെ നേരം വൈകി”    

“എന്നാത്തിനാന്ന്‌ ഇതുവരെ പറഞ്ഞില്ലല്ലോ അപ്പച്ചാ” രാവിലെ നേരത്തായതുകൊണ്ട് ശങ്കയില്ലാതെ എന്തും ചോദിക്കാം. ചാരായത്തിൻറെ കെട്ടടങ്ങിയാൽ പിന്നെ അപ്പൻ എത്ര പാവമാണെന്നോ.

“ആ കുട്ടപ്പായി സാറിൻറെ വീട്ടിൽ ഒരു പട്ടിയൊണ്ട്. നല്ല ഒന്നാന്തരം അൾസേഷ്യൻ പട്ടി. അതിനെ എനിക്ക് തന്നേക്കാമെന്ന് സാറ് സമ്മതിച്ചിട്ടൊണ്ട്. നീ പോയി അതിനെ വാങ്ങിക്കോണ്ടു വരണം. റബ്ബറ് വെട്ടാനില്ലാരുന്നെങ്കിൽ ഞാൻ തന്നെ പോയേനെ. അതല്ലെങ്കിൽ പിന്നെ നീ ഇന്ന് റബ്ബറ് വെട്ടുവോ?” 

ആ ചോദ്യം തടഞ്ഞുകൊണ്ടെന്നോണം ഞാൻ പറഞ്ഞു.

“അയ്യോ വേണ്ടാ. ഞാൻ തന്നെ പൊക്കോളാം”

നേരം നന്നായി വെളുത്തിട്ടില്ല. വെളുത്ത പക്കത്തിലെ പുലർവേളയിലെ നറുനിലാവിൻറെ കുളിരറിഞ്ഞുകൊണ്ട് വെളിക്കിറങ്ങി പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കി. ഒരാണി വെല്ലം കടിച്ചുകൂട്ടി ഒരു കോപ്പ കട്ടനും കുടിച്ച്‌ കുട്ടപ്പായി സാറിൻറെ വീട് ലക്ഷ്യമാക്കി പാലക്കയം മലയിറങ്ങി. കിഴക്കൻ ചക്രവാളത്തിൽ സൂര്യ തേജസ്സിൻറെ അരുണിമ തെളിഞ്ഞു വരുന്നതേയുള്ളു. 

തിണ്ണയിലെ പ്ലാസ്റ്റിക് മെടഞ്ഞ ചക്രക്കസേരയിൽ ഇരിക്കുന്ന കുട്ടപ്പായി സാറിനെ ദൂരെ നിന്നേ കാണാം. വെള്ള മുണ്ടും ജുബ്ബയും ധരിച്ച സുവർണ്ണത്തിളക്കമുള്ള കണ്ണട വെച്ച ഒരു മൊട്ടത്തലയൻ. അൽപ്പം പിരിച്ചുവച്ച കട്ടിമീശ. കീഴ്ച്ചുണ്ടിനു താഴെമാത്രം വളർന്നുതൂങ്ങിയ നരച്ചുതുടങ്ങിയ താടി. കരണവൻമ്മാർ ‘ഊശാൻതാടി’ എന്ന് കളിയാക്കി അടയാളപ്പെടുത്തിയ ആ താടിയുടെ പേരുപറഞ്ഞുകൊണ്ടാണല്ലോ അപ്പൻ ഈ ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചത്. എൻറെ തലവെട്ടം കണ്ടപാടെ അദ്ദേഹം നടക്കല്ലിറങ്ങി വന്നു.  ‘ഒന്ന് വേഗം വാടാ മോനെ’ എന്ന് തിരക്കിട്ടുകൊണ്ട്‌ അദ്ദേഹം നേരെ തൊഴുത്തിലേക്കു നടന്നു. അരയാൾ പൊക്കം വരുന്ന മെലിഞ്ഞുണങ്ങിയ ഒരു നായ മാത്രമെ ആ തൊഴുത്തിൽ ഉണ്ടായിരുന്നുള്ളു. സാറിനെ കണ്ടപാടെ അവൻ മുൻകാലുകളിൽ കുത്തിനിവർന്നശേഷം സ്‌നേഹനിർഭരമായ അവ്യക്തമായ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ട് ഊര വളച്ച് നിലത്തിരുന്നു. പിന്നെ അതിൻറെ തല നിലം ചേർത്തുവച്ചു. ഫാർഗോ ലോറിയുടെ വൈപ്പർ പോലെ വാൽ ചലിക്കുകയും അതിൻറെ വൃത്ത പരിധിയിലെ നിലം തുടച്ചുവൃത്തിയാക്കുകയും ചെയ്‌തു. അവൻ സാറിനെ സർവ്വാഗം  പ്രണമിക്കുന്നതായി തോന്നി. കുട്ടപ്പായി സാറാകട്ടെ അവൻറെ തലയിലും മുതുകിലും ഒക്കെ സ്നേഹപൂർവ്വം തലോടിക്കൊണ്ട് തുടലഴിച്ചു.

“വീട്ടിലൊള്ള ഒക്കേത്തിനും ഇവനെ പേടിയാരുന്നു. കുറച്ചുകാലമായി ഇവൻ നേരാം വണ്ണം എന്തെങ്കിലും കഴിച്ചിട്ട്. അതിൻറെ സങ്കടം കൊണ്ടായിരിക്കാം ചിലരെ ഇവൻ നന്നായി പേടിപ്പിക്കുകേം ചെയ്തു. പിന്നെ പറയണോ പൂരം. എങ്ങനെയെങ്കിലും ഇവനെ ഒന്ന് ഒഴിവാക്കിത്തരണമെന്ന് വീട്ടുകാർക്ക് ഒരേ നിർബന്ധം. നന്നായി നോക്കി വളർത്തിക്കോളാന്ന്‌ നിൻറെ അപ്പൻ എനിക്ക് വാക്ക് തന്നിട്ടൊണ്ട്. അതുകൊണ്ട് ഇന്നാ ഇവനെ ഇനി നിങ്ങൾ അങ്ങ് ….”  അത് പറഞ്ഞു പൂർത്തിയാക്കാതെ സാറിൻറെ സ്വരം മുറിഞ്ഞു. അവനെ കൈമാറാനെന്നോണം തുടൽ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് നിമിഷനേരം കണ്ണടച്ച് നിന്നു.

“ഇതാ എൻറെ ഫെന്നാണ്ടി. ഇവനെ നന്നായി നോക്കി വളർത്തിക്കോണം. സ്നേഹമുള്ളവനാണ്”.

കന്നുകാലികളെ കൈമാറുമ്പോൾ കയറ്റുകാണം കൊടുക്കുന്ന ഒരു പതിവുണ്ടെന്നറിയാം. ഇവിടെ തുടലാണല്ലോ കൈമാറുന്നത്. ചാച്ചൻ തന്നു വിട്ട പത്തുരൂയുടെ നോട്ടെടുത്ത് ‘തുടൽക്കാണ’മായി സാറിൻറെ കയ്യിലേക്ക് നീട്ടി. സാറത് വാങ്ങിയിട്ട് എന്റെ ഉടുപ്പിൻറെ കീശയിലേക്ക്‌  തിരികിക്കൊണ്ടു പറഞ്ഞു.

“പോകും വഴി ഇവന് വേണ്ടി കുറച്ചു ഗ്ലാസ്‌കോ ബിസ്ക്കറ്റ് വാങ്ങിക്കോ. അതിവന് വെല്യ ഇഷ്ട്ടാ”

ഇഷ്ടവും പേടിയും കലർന്ന സമ്മിശ്ര വികാരങ്ങളോടെയാണ് കുട്ടപ്പായി സാറിൻറെ കയ്യിൽ നിന്നും ഫെന്നാണ്ടിയെ കൈപ്പറ്റിയത്.

“നീ നിൽക്ക്. അങ്ങാടി വരെ ഞാനും കൂടെ വരാം”

കുട്ടപ്പായി സാറ് വീട്ടിലേക്കുള്ള നട ഓടിക്കയറി. തൊടല് കൈമാറിക്കിട്ടിയപ്പോൾ തന്നെ ഫെന്നാണ്ടി എൻറെ കാൽപാദങ്ങൾ മണത്തു. പേടികൊണ്ട് ഞാൻ അറിയാതെ ഒരു ചുവട് മാറ്റിച്ചവുട്ടി. ഫെന്നാണ്ടി പക്ഷേ ദേഹത്ത് മുട്ടിയുരുമ്മി ഒട്ടിനിന്നു. ഞാൻ ഒന്നുരണ്ടു ചുവടുകൾ നടന്നു മാറിനോക്കി. അവനാകട്ടെ നിഴലുപോലെ കൂടെത്തന്നെ നടക്കുന്നു. ഒരു തുടലിൻറെ അകലമെങ്കിലും പാലിക്കണമെന്ന് മോഹമുണ്ട്. പക്ഷേ സ്വന്തം കൈയിൽ പിടിച്ചിരിക്കുന്ന തുടലിൻറെ മറുതലയിലുള്ള ഈ ജീവിയുമായി അകലം പാലിക്കുന്നതെങ്ങനെ. മെലിഞ്ഞുണങ്ങിയ ശരീരമാണെങ്കിലും ആ മുഖത്ത് വല്ലാത്തൊരു ഗൗരവം സ്ഫുരിക്കുന്നുണ്ട്. അവൻറെ നേരേ നോക്കുമ്പോഴെല്ലാം ഉള്ളിൽ വളരുന്നത് പേടിയാണ്.

“ഇങ്ങു താ അങ്ങാടിവരെ എൻറെ ഫെന്നാണ്ടിയെ ഞാൻ തന്നെ പിടിച്ചോളാം” എയർ ബാഗും തൂക്കി ഇറങ്ങി വന്ന കുട്ടപ്പായി സാറ് ഫെന്നാണ്ടിയുടെ തുടൽ വാങ്ങിപ്പിടിച്ചുകൊണ്ട് മുന്നേ നടന്നു. ഒരു ഭീകരാവസ്ഥ ഒഴിഞ്ഞു പോകുന്ന  സന്തോഷത്തോടെ ആ കാഴ്ച്ച നോക്കി നിൽക്കുന്ന വീട്ടുകാരെ കൈവീശിക്കാണിച്ചശേഷം സാറിൻറെ പിന്നാലെയെത്താൻ വേഗം നടന്നു.     

“ഫെന്നാണ്ടി. നല്ല പേര്. പക്ഷെ ഞാൻ ആദ്യായിട്ട് കേക്കുവാണേ ” ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും ഇതെന്തേ ഇത്ര നേരമായിട്ടും ചോദിക്കാത്തത് എന്ന ഭാവത്തിൽ അദ്ദേഹം ഫെന്നാണ്ടിയുടെ പേരിൻറെ കഥ പറയാൻ തുടങ്ങി.

“മെരുവമ്പായിയിലെ ഗോപാലൻ വക്കീലിൻറെ പട്ടിയാരുന്നു ഇവൻ. സൗഹൃദസന്ദർശനത്തിനായി ഒരു ദിവസം വക്കീലിൻറെ വീട്ടിലെത്തിയപ്പോഴാണ് ഇവനെ കാണുന്നത്. ഒരു കൗതുകത്തിന് തുടലഴിച്ചു കൈമാറി വാങ്ങിയപ്പോൾ ഇവൻ കാണിച്ച വിധേയത്വവും സ്നേഹവും  മുറിച്ചു മാറ്റാൻ എന്തോ എനിക്ക് തോന്നിയില്ല. അൾസേഷ്യൻ ഇനത്തിൽപ്പെട്ട പട്ടിയാണ്. ജർമ്മൻ ഷെപ്പേഡ് എന്നും പറയും. ഇവൻറെ ഒരു കൊര കേട്ടാൽ മതി ഒരുമാതിരിക്കാരുടെയെല്ലാം ഉള്ളം നടുങ്ങും. വീട്ടുകാവലിന് ഇവൻ ബെസ്റ്റാ. യജമാന സ്നേഹത്തിൽ ഇവനെ തോൽപ്പിക്കാൻ ആരുമില്ല. എഴുന്നേറ്റു നിന്നാൽ ആൾ പൊക്കം വരും. വേണ്ടി വന്നാൽ തോളേൽ കേറി നിന്ന് കഴുത്തിന് കടിമുറുക്കും എന്നർത്ഥം” 

“വെറുതേ പേടിപ്പിക്കാതെ സാറെ”

“പേടിപ്പിക്കാനൊന്നുമല്ലടാ കൊച്ചേ. ഒള്ളതാ. പിന്നെ നിൻറെ അപ്പന്  എന്തായാലും ഒട്ടും പേടി കാണത്തില്ല. കയ്യിക്കിട്ടുന്ന ഏത് ചാവാലിപ്പട്ടിയേം ഇണക്കി മെരുക്കി വേട്ടപ്പട്ടിയാക്കുന്ന വിരുതനാണല്ലോ പുള്ളി. പിന്നെ നീയെന്നതിനാ പേടിക്കുന്നേ. ഇവനെ നിൻറെ അപ്പൻ തന്നെ ശരിപ്പെടുത്തിക്കോളും” 

“വീട്ടിൽ എത്തുന്നത് വരെ ഞാൻ തന്നെ വേണ്ടേ കൊണ്ടോകാൻ. അതാ എൻറെ ഇപ്പഴത്തെ പേടി”

“ഇഷ്ടപ്പെട്ടാൽ നക്കിത്തിന്നും അല്ലെങ്കിൽ ഞെക്കിക്കൊല്ലും എന്ന് കേട്ടിട്ടില്ലേ.  അതാ ഇവൻറെ പ്രകൃതം. ചുമ്മാ അങ്ങ്  സ്നേഹിച്ചാൽ മതി. എൻറെ ഫെന്നാണ്ടിക്ക് അതാ വേണ്ടതും. അല്ലേടാ ഫെന്നാണ്ടി?”

ഒട്ടിച്ചേർന്ന് നടക്കുന്ന ഫെന്നാണ്ടിയുടെ കഴുത്തിൽ സാറിൻറെ വലംകൈ ചുറ്റിവരിഞ്ഞു. സ്നേഹമർമ്മരം മുഴക്കി അവൻ മുൻകാലുകൾ ഉയർത്തി. പരസ്‌പരം മുത്തം കൊടുത്ത്‌ അവർ സ്നേഹം പങ്കിട്ടു.   

“സോറി ഇവൻറെ പേരിൻറെ പൊരുൾ പറഞ്ഞില്ലല്ലോ” എന്ന് സ്വയം തിരുത്തിക്കൊണ്ട് കുട്ടപ്പായി സാറ് തുടർന്നു.     

“ബോബൻ ഫെർണാണ്ടസ് എന്ന ഒരു സീനിയർ സുഹൃത്തുമായി നമ്മുടെ ഗോപാലൻ വക്കീൽ ഏതോ കേസിൻറെ നിയമവശം ചർച്ച ചെയ്യവേ തമ്മിലങ്ങുടക്കി. സുഹൃത്ത് നിർദ്ദേശിക്കുന്ന നിയമവഴിയിൽ വാദിച്ചാൽ തോറ്റു പോകത്തേയുള്ളു എന്ന് ഗോപാലൻ വക്കീൽ തർക്കിച്ചപ്പോൾ,  “അങ്ങനെ വന്നാൽ എൻറെ അപ്പൻറെ പേര് തൻറെ പട്ടിക്കിട്ടോ” എന്ന് വാശികേറി അയാൾ  വെല്ലുവിളിച്ചത്രേ. ആ കേസ് തോൽക്കുകയും  അതിൻറെ പേരിൽത്തന്നെ അവർ തെറ്റിപ്പിരിയുകയും ചെയ്തതിൻറെ  പിറ്റേന്നാണ് ഗോപാലൻ വക്കീൽ ഇവനെ വാങ്ങിക്കുന്നതും, കലി തീർക്കാൻ വേണ്ടി ‘ഫെർണാണ്ടി’ എന്ന് പേരിടുന്നതും. സുഹൃത്തിൻറെ പിതൃസ്‌മരണ അത്രക്കങ്ങു വ്യക്തമാക്കേണ്ടതില്ല എന്ന വീണ്ടുവിചാരത്തിൽ ‘ർ’ ചെത്തിമാറ്റിയപ്പോൾ ഇവൻ ‘ഫെന്നാണ്ടി’യായി.

മലയിറങ്ങുന്നതിൻറെ കിതപ്പിനിടയിലും ഒരു ചെറിയ ഇടവേള പോലുമില്ലാതെയാണ് അദ്ദേഹം ഫെന്നാണ്ടിയുടെ കഥ പറഞ്ഞത്. പുറപ്പെടാൻ തയ്യാറെടുക്കുന്ന ബസ്സിൻറെ നീട്ടിയുള്ള ഹോണടി കേട്ടുകൊണ്ടാണ് ഞങ്ങൾ കമ്പളപ്പാറ കവലയിലെത്തിയത്.

“നീ വേഗം പോയി ഒരു കൂട് ബിസ്ക്കറ്റ് വാങ്ങിക്കൊണ്ട് വാ” അത് കേട്ടപാടെ ഞാൻ ഉപ്പിക്കയുടെ ചായക്കടയിലേക്ക് ഓടി. കുഞ്ഞപ്പേട്ടൻറെ കുമ്മട്ടിക്കടയുടെ മുന്നിലെ പൊറോട്ടു ബെഞ്ചിലിരുന്ന് ഫെർണാണ്ടിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് സ്നേഹം പങ്കിടുന്ന കുട്ടപ്പായി സാറിനെയാണ് തിരിച്ചെത്തിയപ്പോൾ കാണുന്നത്. ബസ്സിൻറെ ഹോണടി വീണ്ടും കേട്ടപ്പോൾ ഫെന്നാണ്ടിയുടെ തുടൽ കൈമാറിതന്നിട്ട് സാറ് വേഗം നടന്നു. ആ കണ്ണുകൾ  ഈറനണിയുന്നത് കാണാതിരിക്കാൻ വേണ്ടി അദ്ദേഹം തിടുക്കം കൂട്ടിയതായിരുന്നുവോ? ബസ്സിലിരുന്നുകൊണ്ട് തിരിഞ്ഞുനോക്കുന്ന കുട്ടപ്പായി സാറിനെ മറന്നതുപോലെ ഫെന്നാണ്ടി എന്നോട് ഒട്ടിനിന്നു.         

ബിസ്ക്കറ്റ് കൂടു പൊട്ടിച്ച്‌ ഒന്ന് രണ്ടെണ്ണം ഫെന്നാണ്ടിക്ക് ഇട്ടു കൊടുത്തു. വായിലോളം എത്തിച്ചുകൊടുക്കാനുള്ള പേടികാരണം കൈവിട്ടുപോയ ബിസ്‌ക്കറ്റുകൾ അവൻ നിലം തൊടാതെ വായിലാക്കി. വീട്ടിലേക്കുള്ള നടപ്പിനിടയിൽ വഴിയോരത്തും വീടുകളുടെ തിണ്ണയിലും കണ്ട ചില നാടൻ പട്ടികൾ ഒന്നോ രണ്ടോ കുരച്ചു. ഫെന്നാണ്ടി ഒന്നു മുരണ്ടാൽ മതി. അവറ്റകൾ വാല് കാലിന്നിടയിൽ ഒളിപ്പിച്ചുകൊണ്ട് ചുരുങ്ങിക്കൂടും. ഇങ്ങനെയൊക്കെ  മതിയോ എന്ന ഭാവത്തിൽ ഫെന്നാണ്ടി എന്നെ ഒന്ന് നോക്കും. എന്തോ ഒരു പ്രത്യേക തരം മൃഗീയതയുടെ പരിവേഷമുള്ള ഒരു അപൂർവ ജന്മമാണ് കയ്യിലെ ചങ്ങലയിൽ ബന്ധിതനായി കൂടെ നടക്കുന്നത്‌ എന്ന ഒരു ഉൾക്കിടിലത്തോടെയാണ് ഞാൻ നടന്നത്. എന്നാൽ മുട്ടിയുരുമ്മി ഒട്ടിച്ചേർന്നുള്ള അവൻറെ സ്നേഹപ്രകടനങ്ങൾ കൊണ്ട് വീടെത്താറാവുമ്പോഴേക്കും എൻറെ ഭയാശങ്കകൾ മിക്കവാറും മാറിയിരുന്നു. 

പശ്ചിമഘട്ട മലനിരകൾക്കു മീതേ ഉദയ സൂര്യൻ തലനീട്ടും മുൻപേ ഫെന്നാണ്ടിയേം കൊണ്ട് ഞാൻ വീട്ടിലെത്തി. ചാച്ചൻ റബ്ബറ് വെട്ടാൻ പോയിക്കഴിഞ്ഞിരുന്നു. പെങ്ങളും അനിയന്മാരും പുതിയ അതിഥിയെ കാണാൻ ഓടി വന്നു.

“യ്യോ എന്നാ മുട്ടൻ പട്ടിയാ ചേട്ടായി” എന്ന് പെങ്ങളൂട്ടി അതിശയിച്ചു. 

“അയ്യേ.. മെലിഞ്ഞു തൊലിഞ്ഞ പട്ടി” എന്ന് അനുജൻ കളിയാക്കി.  

“എനിച്ച്  വേണ്ട ” എന്ന് ഇളയ കുഞ്ഞൻ പേടിച്ചു. 

തുടലിൻറെ വൃത്ത പരിധിയിൽ എനിക്ക് ചുറ്റും കറങ്ങി നടക്കുന്നതല്ലാതെ അവിടെയുള്ളവരെ ആരെയും അവൻ കണ്ടതായിപ്പോലും നടിച്ചില്ല.  

തിണ്ണയുടെ മൂലക്കുള്ള തൂണിൽ അവനെ കെട്ടിയിട്ട ശേഷം തിണ്ണക്കടിയിൽ ഇത്തിരിനേരം കുത്തിയിരുന്നു. രാജനും കൈസറുമൊക്കെ കെട്ടിയിടപ്പെട്ട അതേ മരത്തൂണിൻറെ പരിസരങ്ങളിൽ, തൻറെ മുൻഗാമികളായ നാടൻ പട്ടികളുടെ ചൂരും ചൂവയും മണത്തറിയാൻ അവൻ വെമ്പൽകൂട്ടി. പുതിയ അഥിതിക്കുവേണ്ടി ഒരു പിഞ്ഞാണത്തിൽ പഴങ്കഞ്ഞിയുമായി അമ്മ ഇറങ്ങി വന്നു. പിഞ്ഞാണം വെച്ച് നിവരുമ്പോഴേക്കും ഭീകരമായി കുരച്ചുകൊണ്ട് അവൻ ഒറ്റച്ചാട്ടം. പെട്ടെന്ന് പിന്നോക്കം ചുവടുവെച്ചില്ലായിരുന്നെങ്കിൽ അമ്മയ്ക്ക് കടി കിട്ടിയേനെ.

“ൻറമ്മോ.. ഈ കടിക്കുന്ന പട്ടിയെ ആണോ ആ സാറ് നിൻറെ അപ്പൻറെ  തലേൽ കെട്ടിയേല്പിച്ചതു്. എവിടെപ്പോയി കണ്ടുപിടിച്ചോണ്ടു വരുന്നോ ആവോ”

അമ്മ പേടിച്ചുമാറിനിന്നു. നിമിഷ നേരം കൊണ്ട് മട്ടും മാതിരിയും മാറിയ അവൻറെ അടുത്തേക്ക് ചെല്ലാൻ എനിക്കും പേടിയായി. എന്നാൽ എൻറെ കണ്ണുകൾ അവൻറെ കണ്ണുകൾക്ക് നേരെ ഇടഞ്ഞപ്പോൾ അവനിലുണ്ടാകുന്ന ശാന്തതയുടെ ഭാവപ്രകടനങ്ങൾ ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നു. വാലാട്ടി നടു വളച്ച് ശരീരം ഇളക്കി അവൻ എനിക്ക് നേരെ തലകുമ്പിട്ടു. അപ്പോഴുണ്ടായ ധൈര്യത്തിൽ ഞാൻ മെല്ലെ അടുത്തുചെന്നു. എൻറെ കാൽപാദങ്ങളിൽ അവൻ ഉമ്മവെച്ചു. നനവാർന്ന ഒരു നക്കിത്തുടക്കൽ. നാവിൻറെ മൃദുത്വം കാൽപാദങ്ങളിൽ കുളിരായി പടർന്നപ്പോൾ ഹൃദയത്തിൽ സ്നേഹത്തിൻറെ ഉറവുകൾ പൊട്ടി. കൈകൾ കൊണ്ട് അവൻറെ ശിരസ്സിൽ ഒന്ന് തലോടി. പിന്നെ സാവധാനം അവൻറെ കഴുത്തിൽ ചുറ്റി പിടിച്ചു. കുനിഞ്ഞ് നെറുകയിൽ ചുംബിച്ചു. അല്പം മുമ്പ് അമ്മയെ കടിച്ചുകീറാൻ ചാടിയ പട്ടിയല്ല. അവൻറെ ഭാവമാറ്റം കണ്ട സഹോദരങ്ങൾ മെല്ലെ അടുത്തുവന്നു. തുടൽ കൈമാറി വാങ്ങാൻ പെങ്ങളൂട്ടി ധൈര്യം കാണിച്ചു. പിന്നെ ഫെന്നാണ്ടിയോടൊപ്പം മുറ്റത്ത് ചുറ്റാൻ അവർ മത്സരിച്ചു. അമ്മയ്ക്കും തുടലു മാറിക്കൊടുത്തു. അവൻ അനുസരണയുള്ള മകനായി അമ്മക്കൊപ്പവും നടന്നു. കോളേജിൽ പോകാനുള്ള സമയമായപ്പോൾ തൊടല് തിരികെ വാങ്ങി തൂണിൽ കെട്ടിയിട്ടു.

“ഞാൻ വേഗം ഒരുങ്ങട്ടെ. ഇനി ഇവൻറെ കാര്യങ്ങളൊക്കെ ചാച്ചൻ വരുമ്പോൾ നോക്കിക്കോളും” വൈകുന്നേരത്തെ എൻറെ ആഗമനം ആദ്യം തിരിച്ചറിഞ്ഞത് ഫെന്നാണ്ടിയാണ്. അവൻറെ വികാരവിക്ഷോഭങ്ങളുടെ സ്വരതരംഗങ്ങൾ ദൂരെനിന്നുതന്നെ കർണ്ണപുടങ്ങളിൽ ചലനമുണ്ടാക്കി. ചങ്ങലപൊട്ടിക്കാനുള്ള ആവേശത്തിൽ ദേഹമാകെ ഉലയ്ക്കുന്ന സ്നേഹപ്രകടനനങ്ങൾ കാണാം. ദീർഘകാലത്തെ വിരഹവേദന അലിഞ്ഞില്ലാതായ യുവമിഥുനങ്ങളെ പോലെ ഞങ്ങൾ കെട്ടിപ്പുണർന്നു. തുടൽ ബന്ധനത്തിലാണെങ്കിലും അവൻ പിൻകാലിൽ ഉയർന്ന് തോളിലേക്ക് കൈകളുയർത്തി. ഫെന്നാണ്ടിയുടെ മുഖം കൈകളിൽ കോരിയെടുത്ത്‌ ഇരു കവിളിലും മാറിമാറി ചേർത്തുവെച്ചു. അലൗകികമായ സ്നേഹത്തിൻറെ ആഴം അനുഭവിച്ചറിഞ്ഞുകൊണ്ട് ആലിംഗന ബദ്ധരായി നിൽക്കുമ്പോഴാണ് അപ്പൻറെ വഴക്കു കേട്ടത്.

 “ആ തൊടലഴിച്ച് ആരെയെങ്കിലും ഒന്ന് ഏൽപ്പിചേച്ചു പോകാൻ മേലായിരുന്നോടാ നാറി. അതെങ്ങനെയാ. എന്തെങ്കിലും ഒന്ന് കയ്യിൽ കിട്ടിയാപ്പിന്നെ ആർക്കും വിട്ടുകൊടുക്കില്ലാന്ന് വാശിയല്ലേ” 

“ഞാൻ എന്നാ ചെയ്തില്ലെന്നാ അപ്പൻ പറയുന്നേ..”

എന്ത് തെറ്റ് ചെയ്തിട്ടാണ് അപ്പന് ദേഷ്യം വന്നതെന്ന് അറിയാത്തതുകൊണ്ട്  ചോദിച്ചു പോയതാണ്. ആ ചോദ്യത്തിന് പക്ഷേ ഇത്തിരി ശബ്ദം കൂടിപ്പോയിരുന്നു.

“ഒച്ച കനപ്പിക്കാതെടാ കഴുവേറി.. അപ്പനോടാ പറയുന്നേന്ന്‌ ഓർമ്മവേണം”

“കാര്യമെന്നാന്ന് അപ്പൻ പറഞ്ഞില്ലല്ലോ” ഞാൻ സ്വരം താഴ്ത്തിയില്ല.  

“തൊടലു കൈമാറി ആരെയെങ്കിലും എല്പിച്ചേച്ചു പോകണമായിരുന്നു.  അക്കാര്യം കുട്ടപ്പായി സാറ് പ്രത്യേകം പറഞ്ഞില്ലായിരുന്നോ”?

“അയ്യോ എന്നോട് അങ്ങനെ ഒന്നും പറഞ്ഞില്ല. ഒരുപാട് കഥയൊക്കെ പറഞ്ഞു. പക്ഷെ സത്യമായിട്ടും ഇക്കാര്യം പറഞ്ഞില്ല. അതെന്നാ അങ്ങനെ?” വല്ലാത്തൊരു ആകാംക്ഷയോടെയാണ് ചോദിച്ചത്.  

“അവനൊരു പ്രത്യേക സ്വഭാവക്കാരനാന്ന് സാറ് പറഞ്ഞാരുന്നു. ഒരാളോട് മാത്രേ അവൻ ഇഷ്ടം കൂടത്തൊള്ളൂ പോലും. ആ ഇഷ്ടക്കാരൻ തൊടലഴിച്ചു കൈമാറിക്കൊടുത്താലേ വേറൊരാളോട് അവന് ഇഷ്ടം ഒണ്ടാകത്തൊള്ളുന്ന്.” 

“അയ്യോ അതൊന്നും എന്നോട് പറഞ്ഞില്ല. സത്യം.

“എന്നാ എന്നോട് എല്ലാം പറഞ്ഞാരുന്നു. ആ പ്രത്യേക സ്വഭാവം കേട്ടപ്പളാ എനിക്ക് ഇവനെ വേണമെന്ന് തോന്നിയെ. കാണുന്നോൻറെയെല്ലാം പൊറകേ മണപ്പിച്ചോണ്ട് പോകത്തില്ലല്ലോ. നീ അവൻറെ തൊടലൊന്നഴിച്ച് എൻറെ കയ്യിലോട്ട്  തന്നെ”

തൊടല് കൈമാറിക്കിട്ടിയ ഫെന്നാണ്ടിയുമായി മുറ്റത്തും പറമ്പിലും അപ്പൻ ഉലാത്തി. ആജന്മസുഹൃത്തുക്കളെപ്പോലെ ഒട്ടിച്ചേർന്ന് അവരൊന്നിച്ചു നടക്കുന്നത് കുറച്ചു നേരം നോക്കി നിന്നിട്ടാണ് വീട്ടിലേക്ക് കയറിയത്.

“നീ പോയേപ്പിന്നെ അവൻ ആരേം അടുപ്പിച്ചിട്ടില്ല. ആരെങ്കിലും അടുത്തൂടെ പോയാൽ മതി വല്ലാത്തൊരു മുറുമുറുപ്പ് കേക്കാം. തീറ്റ കൊടുക്കാൻ ചെന്നാൽ കൊരച്ചു പേടിപ്പിക്കും. അതുകൊണ്ട് ആരും അടുത്തേക്ക്‌ പോലും പോയിട്ടില്ല.  അപ്പൻ വന്നപ്പോ ഒന്ന് വിരട്ടി നോക്കിയതാ. കടി കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം”

പുതിയ പട്ടിയുടെ വിശേഷങ്ങൾ വല്ലാത്തൊരു കൗതുകത്തോടെയാണ് അമ്മ വിവരിച്ചത്. വേഷം മാറി കാപ്പി കുടിച്ചു. അപ്പനും ഫെന്നാണ്ടിയും തമ്മിൽ അഗാധമായ  പ്രേമത്തിലായിരിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ് മുറ്റത്തേക്ക് ചെല്ലുന്നത്. ഇരുകൈകളും കഴുത്തിൽ ചുറ്റി നിവർന്നു നിൽക്കുന്ന അവൻറെ തലയിൽ താടി ഉരുമ്മിക്കൊണ്ട് സ്നേഹം പകർന്നു നൽകിയ അപ്പൻ അവനെ കീഴടക്കിയിരിക്കുന്നു. രാവിലെ മുതൽ നിരാഹാരത്തിൽ ആയിരുന്ന ഫെന്നാണ്ടിക്കായി കരുതിയിരുന്നതെല്ലാം എടുത്ത്‌ വയറുനിറയെ ഊട്ടി. കൈകൾ ഉയർത്തി എറിഞ്ഞിടുന്ന ബിസ്‌ക്കറ്റിനായി അവൻ ചാടിയുയർന്നു കമ്മിയെടുത്തു.

“നീ എൻറെ പൊന്നാര മോനാടാ. നിൻറെയൊരു സ്വഭാവ ദോഷമൊണ്ടല്ലോ…  അതൊക്കെ മാറ്റിത്തരണുണ്ട് ഞാൻ.. നിന്നെ ഒരൊന്നാന്തരം പട്ടിയാക്കും. നല്ല അസ്സൽ വേട്ടപ്പട്ടി …നോക്കിക്കോ”

ആ കാഴ്ചകൾ നിർന്നിമേഷനായി കണ്ടുനിന്ന എന്നെ  അപ്പൻ എന്നെ അടുത്തേക്ക് വിളിച്ചു.

“ഇന്നത്തേക്ക് നീ തന്നെ ഇവനെ ഏറ്റെടുത്തോ. എനിക്കൊന്ന് അങ്ങാടി വരെ  പോണം. വരാൻ ഇത്തിരി വൈകിയേക്കും”

അവൻറെ നിറുകയിൽ ഒരു മുത്തം കൂടി നൽകിക്കൊണ്ട് തൊടല് കൈമാറി. ആ നേരത്ത്‌ അവൻറെ ഭാവപ്രകടനങ്ങൾ ശ്രദ്ധേയമാണ്. അവൻറെ മേലുള്ള അവകാശവും അധികാരവും കൈമാറപ്പെട്ടതിൻറെ വിധേയത്വം സൂചിപ്പിക്കുന്ന സ്നേഹപ്രകടനങ്ങളാണ്. ഉടമസ്ഥത ഏൽപ്പിച്ചു കൊടുത്തവനെ അവഗണിക്കുന്നതും തിരിച്ചറിയാം. അതൊന്ന് പരീക്ഷിക്കാനെന്ന മട്ടിൽ ഇഷ്ട്ടം കാണിക്കാൻ വേണ്ടി അടുത്തേക്ക് വന്ന അപ്പൻറെ നേരെ അവൻ മുറുമുറുത്തുകൊണ്ട് ചാടിക്കുതിച്ചു. തൊടലിൽ ബലമായി പിടിച്ചിരുന്നത് കൊണ്ട് കടികിട്ടിയില്ല. കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ അപ്പൻ പോവുകയും ചെയ്‌തു. ഏതാനും നിമിഷം മുൻപുവരെ ഇരുമെയ്യാണെങ്കിലും ഒറ്റ മനസ്സായിരുന്ന അപ്പനും ഫെന്നാണ്ടിയും ശത്രുക്കളാകുന്ന അതിശയം. ഒരു തുടലിൻറെ മായാജാലം. 

ഒരു നായ കേന്ദ്ര കഥാപാത്രമാകുന്ന ‘പരിണാമം’ എന്ന പരസ്യവുമായി എം പി നാരായണപ്പിള്ളയുടെ നോവൽ കലാകൗമുദി വാരികയിൽ അച്ചടിച്ച് വന്ന കാര്യം ഓർമ്മ വന്നു. ഫെന്നാണ്ടിയെ ഉമ്മറത്തൂണിൽ കെട്ടിയിട്ട്, മഞ്ഞളാകത്തെ പവിത്രൻറെ കടയിൽനിന്ന് വാങ്ങിവെച്ച വാരികയും എടുത്ത് വാറ്റുപുരയിലേക്ക് നടന്നു. തെരുവയോ രാമച്ചമോ വാറ്റുന്ന കാലമല്ലാത്തതിനാൽ വാറ്റുപുര ഒഴിഞ്ഞു കിടക്കുകയാണ്. അവിടെയാകുമ്പോൾ ശാന്തമായിരുന്നു വായിക്കാം.

“………സമുദായാചാരങ്ങളെ മാനിച്ച്‌ ഞാനവനെ ‘ടോമി’ എന്ന് വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. കം ടോമി. ഞാൻ ഇംഗ്ളീഷിൽ തന്നെ പറഞ്ഞു. അതും പ്രധാനപ്പെട്ട ഒരു നിയമമാണ്. നല്ല പട്ടികളോട് ഇംഗ്ലീഷിൽ തന്നെ സംസാരിക്കണം. ബസ്സ്റ്റാൻഡിൽ കാണുന്ന തെണ്ടിപ്പട്ടികളോടാണെങ്കിൽ ‘പോടാ’ എന്ന് മലയാളത്തിൽ പറയാം. ചെങ്കോട്ടപ്പട്ടികളോടും നായ്ക്കന്മാരുടെ  കൂടെ എലിയെപ്പിടിക്കാനിറങ്ങുന്ന പട്ടികളോടും ആവശ്യം തമിഴും……. ” 

“ഞാനാടാ ഈ വീട്ടിലെ അപ്പൻ. നിനക്കതു അറിയാമ്മേലേങ്കി ഇന്ന് ഞാനതു  നെനക്ക് പഠിപ്പിച്ചു തരും..നിൻറെ മേലൊള്ള സകല അവകാശോം ആധികാരോം എനിക്കാ. അറിയാവോട പട്ടിക്കഴുവേറിട മോനെ…”

ഫെന്നാണ്ടിയുടെ കനത്തകുരയും ചാച്ചൻറെ തെറിപ്പൂരവും കേട്ട് വായന മുറിഞ്ഞു. തല ഉയർത്തി നോക്കുമ്പോൾ ഒരു കൊന്നപ്പത്തലുമായി നിന്ന് ഫെന്നാണ്ടിയോട് കയർക്കുന്ന അപ്പനെയാണ് കണ്ടത്. കുടിച്ചു പൂസായി രാത്രി വൈകി മാത്രം വരാറുണ്ടായിരുന്ന അപ്പൻ നേരത്തെ വന്നല്ലോ എന്ന അതിശയത്തോടെ ഓടിയെത്തുമ്പോൾ, പരസ്പരം കൊമ്പു കോർക്കുന്ന രണ്ടു പോരാളികളെയാണ് കണ്ടത്. പേടിച്ചരണ്ട് നോക്കി നിൽക്കുന്ന അമ്മയും സഹോദരങ്ങളും.    

“കുട്ടപ്പായി സാറിന് വാക്കുകൊടുത്ത്‌ നിന്നെ വാങ്ങിച്ചത് ഈ ഞാനാണെങ്കിൽ നിൻറെമേലുള്ള  മൊത്തം അധികാരോം എനിക്കാടാ പട്ടി.  എൻറെ മോനല്ല നിൻറെ മൊയലാളിന്ന്. മനസ്സിലായോടാ. ആ എൻറെ നേരെയാണോഡാ നിൻറെ പമ്മാട്ട്. നായിൻറെ മോൻറെ മോനെ…” പച്ച മലയാളത്തിൽ ചാച്ചൻ കത്തിക്കയറുകയാണ്.

“എന്നാ പണിയാ അപ്പൻ ഈ കാണിക്കുന്നേ. എന്നെ ഒന്ന് വിളിച്ചാൽ പോരാരുന്നോ” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടിച്ചെന്ന് തുടൽ അഴിച്ചു.

“ഇന്നാ പിടിച്ചോ. അവകാശോം അധികാരോം ഒക്കെ ഈ തൊടലേൽ ഒണ്ട്. ഈ പാവം ജന്തുവിനെ വെറുതേ പീഡിപ്പിക്കണ്ട. അതിൻറെ ഒരു സ്വഭാവം അങ്ങനെയായിപ്പോയില്ലേ ”  

“ഭൂ… സൊഭാവം പോലും. ഒരുത്തൻറേം ഓശാരോം മൊനാശേം കൂടാണ്ടേ ഇവനെ ഞാൻ അനുസരിപ്പിപ്പിച്ചോളാം” എന്ന പ്രസ്താവനയോടെ പത്തല് താഴെയിട്ട് അപ്പൻ ഫെന്നാണ്ടിയെ കൈപ്പറ്റി. തുടലു കൈമാറിക്കിട്ടിയപ്പോൾ അപ്പനും  ഫെന്നാണ്ടിയും വീണ്ടും കൂട്ടുകാരായി. ഈ സവിശേഷ സ്വഭാവം എങ്ങനെ ഉണ്ടായോ ആവോ. പാരമ്പര്യം പരിതസ്ഥിതിയിൽ ചെലുത്തുന്ന സ്വാധീനത്തിൻറെ ഉൽപ്പന്നമാണ് ഓരോ ജീവിയും എന്ന് വായിച്ചിട്ടുണ്ട്. ഫെന്നാണ്ടിയുടെ ഏതേത് സാഹചര്യങ്ങളാണാവോ അതിനെ ഇങ്ങനെയൊക്കെ രൂപപ്പെടുത്തിയത്‌.

ഫെന്നാണ്ടിയുടെ ഇഷ്ടഭോജ്യമായ ഗ്ലാസ്കോ ബിസ്‌ക്കറ്റുമായിട്ടായിരുന്നു അപ്പൻ വന്നത്. തുടലിൻറെ വ്യാസ പരിധിയിൽ എറിഞ്ഞിടുന്ന ബിസ്‌ക്കറ്റുകൾ അഭ്യാസിയെപ്പോലെ ചാടിക്കടിച്ചെടുക്കുന്ന അവൻറെ കസർത്തുകൾ രസമുള്ള കാഴ്ചയാണ്. കുറെ ഏറെ നേരം അവരുടെ സ്‌നേഹപ്രകടനങ്ങൾ കണ്ടുനിന്നു. ആ സൗഹൃദം അനുഭവിക്കാൻ വേണ്ടി മാത്രമാണ് അന്ന് അപ്പൻ നേരത്തെ വന്നത് എന്ന് പോലും തോന്നിപ്പോയി. കൈയിലുള്ള ബിസ്‌ക്കറ്റ്‌ മുഴുവൻ കൊടുത്ത്‌ തീർത്ത് ശേഷം അപ്പൻ എന്നെ വിളിച്ചു.

“ഇവനെ നോക്കാൻ നിന്നെത്തന്നെ ഏപ്പിക്കുവാ. ഞങ്ങളിന്ന് രാത്രില് കാട്ടിൽ പോകും. മടക്കത്തണ്ടിൻറെ അങ്ങേ ചെരിവില് കാട്ടുപോത്തിൻറെ കൂട്ടം വന്നിട്ടൊണ്ടെന്ന് കുറിച്യൻ കേളു പറയുന്ന കേട്ടു. കാര്യം ശരിയാകാൻ വഴിയൊണ്ട്. കൊടകൻ വനത്തില് കാട്ടുതീ കേറീട്ടൊണ്ട്. അവിടുന്നുള്ള പോത്തും മലാനുമൊക്കെ അമ്പലപ്പാറവഴി കൂട്ടമായി തെക്കോട്ട് നീങ്ങിക്കാണും”

ഫെന്നാണ്ടിയുടെ തുടൽ കൈമാറുന്നതിനിടയിലും വർത്തമാനം തുടർന്നു. നായാട്ട് വിശേഷങ്ങൾ പങ്കുവെക്കാൻ അപ്പന് നൂറ് നാവാണ്‌.

“ഒരു പോത്തിനെ തട്ടണം. എൻറെ ഒരു വെല്യ മോഹമാണ്. ഇത്തവണ  എന്തായാലും അത് നടക്കുമെന്ന് എൻറെ മനസ്സ് പറയുന്നു. ഫെന്നാണ്ടി കേറിവന്ന ദിവസമല്ലേ. നല്ല ലക്ഷണം. ഇന്ന് തന്നെ പോണം. നേരം വെളുക്കുന്നേനു മുന്നേ പുൽമേട്ടിലെ പാറക്കെട്ടിൽ ചെന്ന് ഒളികണ്ടെത്തണം. രാവിലെ തിന്നാനിറങ്ങുന്ന ഒത്ത ഒരു ഉരുപ്പടിയെ ഉന്നം വെക്കണം. ഉണക്കിപ്പൊടിച്ച ഇറുകിലിയെ ഇളക്കിച്ചേർത്ത വെടിമരുന്നു നിറച്ച നടൻ തോക്കിൽ ഒരൊറ്റ പന്നിക്കരു മതി. ചങ്കിൻറെ കൂമ്പ് നോക്കി നിറയൊഴിക്കണം. പൊട്ടിയ തറിയിൽ വീണ്‌ ഉരു പെടക്കണം. പിന്നെ വെട്ടിക്കീറി തുണ്ടൻ കഷണങ്ങളാക്കി, വിരല് നീളത്തിൽ നുറുക്കി, ഉപ്പും കുരുമുളക് പൊടിം തേച്ച്‌പിടിപ്പിച്ച് പാറപ്പൊറത്തിട്ട് ഒണക്കണം. ഒണക്കെറച്ചിയുമായി മലയിറങ്ങാൻ മൂന്നാലു ദെവസം പിടിച്ചേക്കും. അതുവരെ നീ തന്നെ വേണം ഇവനെ നോക്കാൻ. മടങ്ങി വന്നിട്ട് ഇവൻറെ കാര്യം ഞാൻ ഏറ്റെടുത്തോളാം” 

 വാട്ട്കപ്പയും ഉപ്പും മുളകും ചട്ടിയും കലവും വെടിക്കോപ്പുകളും ഒക്കെ പൊതികെട്ടി. ഹെഡ്‍ലൈറ്റും ടോർച്ചും ഒരു കന്നാസ് കശുമാങ്ങാച്ചാരായവുമായി നാടുറങ്ങുന്ന നേരം നോക്കി നാൽവർ സംഘം കാവാലിപ്പുഴ കടന്ന് കാട് കയറി.

രാവിലെ കോളേജിൽ പോകാൻ നേരം ഫെന്നാണ്ടിയെ അമ്മയുടെ കയ്യിലേക്ക്  തൊടല് മാറിക്കൊടുക്കാൻ മറന്നില്ല. നാട്ടിൻപുറത്തെ സർവ്വകലാശാലകളാണ് പാരലൽ കോളേജുകൾ. വേനൽ കാലകാലമായതിനാൽ കമ്പളപ്പാറ അങ്ങാടി വരെ രണ്ട് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. അതിലൊരെണ്ണം രാവിലെ ഒൻപതരക്ക് പുറപ്പെടും. ആ ബസ്സിലാണ് യാത്ര. വൈകുന്നേരം അഞ്ചരക്ക് അതേ ബസ്സിൽ തന്നെ കമ്പളപ്പാറയിൽ തിരിച്ചെത്തും. പിന്നെ വീട്ടിലേക്ക് ഒറ്റ ഓട്ടമാണ്. ചാലിത്തറക്കാരുടെ കൊയ്ത്തു കഴിഞ്ഞ കരക്കണ്ടത്തിൽ വോളിബോൾ കളി നടക്കുന്നത് കണ്ടില്ലെന്ന് വെച്ച് വേഗം നടക്കുമ്പോൾ “രണ്ടു ലിഫ്റ്റിട്ടു തന്നേച്ച്‌ പോടാ കുട്ടാ” എന്ന് ക്ഷണിക്കുന്ന ചാലിൽ തങ്കനോട് “ചെന്നിട്ട് അത്യാവശ്യ കാര്യമുണ്ടെന്ന്” പറഞ്ഞ് നിരാശനാക്കേണ്ടി വന്നു.  പുറത്തേക്കു തെറിച്ചു പോകുന്ന പന്തിൻറെ പിന്നാലെ ഓടിയ ഔട്ട് പെറുക്കിയിൽ നിന്നും തുടങ്ങിയതാണ്. ഇപ്പോൾ കമ്പളപ്പാറ ടീമിൻറെ മുഖ്യ ഡിഫൻഡറാണ്. സന്ധ്യമയങ്ങി പന്ത് കാണാതാവുന്നതു വരെ കളിച്ചാലും കൊതിയടങ്ങാത്ത പ്രകൃതമാണ്. എന്നാൽ അതിലും പ്രധാനപ്പെട്ടത് എന്തോ ഒന്ന് ജീവിതത്തിൽ കണ്ടെത്തിയതുപോലെയാണ് വീട്ടിലേക്കുള്ള ഓട്ടം. ആരോ തനിക്കു വേണ്ടി മാത്രമായി കാത്തിരിക്കുന്നപോലെ ഒരു തോന്നൽ. അത് ഫെന്നാണ്ടിയല്ലാതെ മറ്റാരുമായിരുന്നില്ല. വീട്ടിലെത്തിയാലുടനെ അവൻറെ അവകാശവും സ്‌നേഹവും അമ്മയിൽ നിന്നും മടക്കി വാങ്ങും. പിന്നെ കളിയും കളിപ്പിക്കലുമായി നേരം വൈകാൻ ഒരു പ്രയാസവുമില്ല.

അന്ന് വൈകുന്നേരം വീട്ടിലേക്കെത്തുമ്പോൾ അനിയത്തി ഓടി വന്നു.

“ചേട്ടായി ഇന്ന് അമ്മക്ക് ഒരക്കിടി പറ്റി”

“പോടി അവിടുന്ന്. അക്കിടിപോലും”

പെങ്ങളെ കൈയോങ്ങി ശാസിച്ചുകൊണ്ട് അമ്മ ഇടപെട്ടു.

“മോനെ ചെറിയൊരു കൈയബദ്ധം. അത്രയേ ഒള്ളു. പക്ഷെ അതുകൊണ്ടൊരു ഗൊണമൊണ്ടായി.

“എന്ത് ഗൊണം”

ഫെന്നാണ്ടിയുടെ പുതിയൊരു  ഗുണവിശേഷം കണ്ടെത്തിയ കാര്യം ഒത്തിരി സന്തോഷത്തോടെയാണ് അമ്മ പങ്കുവെച്ചത്.

“ഇന്നുച്ചക്ക് ചോറു കൊടുത്തപ്പോൾ ഞാൻ അവൻറെ തലേലൊന്നു തലോടി. കഴുത്തിൽ ചുറ്റിപ്പിടിച്ചൊന്ന് ലാളിച്ചു. അവൻറെ കീഴ്ത്താടിയേൽ  തടവുമ്പോൾ എന്തോ ഒരു തടിപ്പ് തോന്നി. നോക്കുമ്പോളൊരു മുട്ടൻ വട്ടൻ കടിച്ചു തൂങ്ങിക്കിടക്കുന്നു. തൊടല് കുടുക്കിയ ബെൽറ്റിൻറെ അടിയിലായിരുന്നതിനാൽ അതിനെ പറിച്ചു കളയാൻ വേണ്ടി ബെൽറ്റ് ഒന്ന്  അഴിക്കണ്ടിവന്നു. വട്ടനെ പറിച്ചെടുത്ത് കല്ലിൽ വെച്ച് ഇടിച്ചു കൊല്ലാൻ തിരിയുമ്പോൾ അവൻ തലയൊന്നു കുടഞ്ഞു. ബെൽറ്റോടുകൂടി തൊടല്  താഴെ വീണതും അവൻ ഒറ്റ ഓട്ടം. ഞാൻ ഞെട്ടിത്തരിച്ചുപോയി. നീ കൊണ്ടുനടക്കുന്ന വഴിയിലൂടെയെല്ലാം ഒരു ഓട്ടപ്രദിക്ഷണം നടത്തി അവൻ തിരികെ വന്നപ്പളാണ് ശ്വാസം നേരെ വീണത്. എടാ അന്നേരം അവനു ആരോടും വഴക്കില്ലടാ. തൊടല് കഴുത്തേൽ ഇല്ലെങ്കിൽ അവന് എല്ലാരോടും കൂട്ടാ. അവനെല്ലാരേം അറിയാം. പരിചയപ്പെട്ടവരിൽ ആര് വിളിച്ചാലും ഓടിച്ചെല്ലും. ഇഷ്ട്ടം കൂടും.  ഞാനൊന്നു ഞൊടിച്ചു വിളിച്ചതും അവൻ വന്നു തല കുമ്പിട്ടു നിന്നുതന്നു. ബെൽറ്റെടുത്ത് കഴുത്തിൽ കുടുക്കിയപ്പോളാണ് എൻറെ ജീവൻ തിരിച്ചുകിട്ടിയത്”

അമ്മ അത് പറയുമ്പോൾ ഞാൻ വാ പൊളിച്ചിരുന്നു കേൾക്കുകയായിരുന്നു. കാപ്പികുടി കഴിഞ്ഞാലുടനെ അക്കാര്യം ഒന്നു പരീക്ഷിക്കണമെന്ന് തീർച്ചപ്പെടുതുകയും ചെയ്‌തു. തുടലഴിച്ചുവിട്ടപ്പോൾ സൗമ്യനായ വേറൊരു ഫെന്നാണ്ടിയായി അവൻ രൂപാന്തരപ്പെടുന്ന അതിശയക്കാഴ്ച്ചയിൽ അമ്മ പറഞ്ഞതത്രയും ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്‌തു.                                  

ഒഴിവുദിനങ്ങൾ അനുഗ്രഹമാണെന്ന് തിരിച്ചറിവുണ്ടായ ദിവസങ്ങളാണ് കടന്നു വന്നത്. കഠിനമായ കായികാധ്വാനത്തിൻറെ വിരസവും വിശ്രമരഹിതവുമായ അവധി ദിവസങ്ങളിലെ കൊടും വെയിലിൻറെ തീപ്പൊള്ളൽ പക്ഷേ, ഇണ കൂടെയുള്ളപ്പോൾ നറുനിലാവായി മാറുന്നപോലൊരു അനുഭവവം. ഇഷ്ട്ടപ്പെട്ടവരോടൊത്തു സമയം ചിലവഴിക്കാൻ കിട്ടുന്ന നിമിഷങ്ങൾ അമൂല്യങ്ങളാണെന്ന തിരിച്ചറിവിൽ പാടത്തും പറമ്പിലും പലവട്ടം നടന്നു. സർവ്വേക്കല്ലുകളുടെ മൂട്ടിൽ മൂത്രാഭിഷേകം നടത്തി അവൻ അതിരടയാളം ഉറപ്പിച്ചു. കാവാലിപ്പുഴയിലെ തൊറക്കൽ കയത്തിൽ ഒരുമിച്ചുനീന്തി. തോട്ടിറമ്പിലെ പാറമടയിലൊളിച്ച അജ്ഞാതനായ അഥിതിയെത്തേടി മണം പിടിച്ചു. അയൽവാസികളുടെ അസൂയ നിറഞ്ഞ നോട്ടം അവഗണിച്ചുകൊണ്ടാണ് അരയൊപ്പം പൊക്കമുള്ള അപൂർവ്വയിനം പട്ടിയോടൊപ്പം നടന്നത്. അങ്ങാടിയിൽ പോയിവരുന്ന നേരങ്ങളിൽ എൻറെ ആഗമനം തിരിച്ചറിയുന്ന ഫെന്നാണ്ടിയുടെ ഹർഷോന്മാദം വീടിൻറെ ഇറയവും മുറ്റവും കടന്ന് കമ്പളപ്പാറയുടെ അന്തരീക്ഷത്തോളം അലയടിച്ചുയരുമായിരുന്നു. അടുത്തുവന്നാൽ പിന്നെ എത്രനേരമാണെന്നോ സ്നേഹപ്രകടനങ്ങൾ. വേർപിരിയാനാവാത്ത ആത്മബന്ധത്തിൻറെ കാണാച്ചരടിൽ ബന്ധിതരായപോലെ മൂന്നു നാളുകൾ പിന്നിട്ടു.

അടുത്ത ദിവസം ഫെന്നാണ്ടിയുടെ സാമീപ്യം കൊതിച്ച്‌ കോളേജിൽ നിന്നും മടങ്ങിയെത്തുമ്പോൾ, ചോര വാർന്നു വീഴുന്ന വാക്കത്തിയുമായി കലിതുള്ളി നിൽക്കുന്ന അപ്പനെയാണ് കാണുന്നത്. ഉമ്മറപ്പടിയിൽ പേടിച്ചരണ്ട് നിൽക്കുന്ന അമ്മയും സഹോദരങ്ങളും. അനിഷ്ടകരമായത് ഒന്നും നടന്നിട്ടുണ്ടാകരുതേ എന്ന പ്രാത്ഥനയോടെയാണ് തിണ്ണയുടെ വടക്കേ കോണിലെ തൂണിന്‌ നേരെ കണ്ണോടിച്ചത്. ഫെന്നാണ്ടിയുടെ തുടലു പോലും കാണാനില്ല. അകവാള് വെട്ടുക എന്ന് പറയുന്നത് എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു. കൊച്ചു തിണ്ണയിൽ തളം കെട്ടിക്കിടക്കുന്ന ചോരക്കളം. അവിടെനിന്നൊരു ചോരച്ചാൽ മുറ്റത്തിൻറെ തെക്കേ കോണിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.    

“ദേണ്ടെ കിടക്കുന്നു നിൻറെ ഫെന്നാണ്ടി. എന്നെ അനുസരിക്കാത്ത  നായിൻറെ മോൻ”

മുറ്റത്തിൻറെ മൂലയിലെ ചവറ്റുകൂനക്കരികെ തലപിളർന്നു ചോരയിൽ കുളിച്ചു കിടക്കുന്ന ഫെന്നാണ്ടി. അതുവരെയുണ്ടാകാത്ത ഭീതിദമായ ഒരു വിറയൽ. കാലിൻറെ പെരു വിരലിൽ നിന്നും നെറുകൻതലയിലേക്ക്‌ അരിച്ചു കയറുന്ന ഭയപ്പാടിൻറെ കിടുങ്ങൽ. തലയിലൊരു പെരുപെരുപ്പ്. സകല രോമകൂപങ്ങളിലും വിയർപ്പുകണങ്ങൾ. അവൻറെ വാലെങ്കിലും ഒന്നനങ്ങിക്കാണണമേ എന്ന പ്രത്യാശയോടെ നിർന്നിമേഷനായി നിന്നുപോയി.           

“കൊണ്ടേ  കുഴിവെട്ടി മൂടഡാ നിൻറെ ഫെന്നാണ്ടിക്കഴുവേറിയെ.. എന്നെ അനുസരിക്കാത്ത ഒരു മൈരനും ഇവിടെ ജീവിക്കണ്ട. കലിയടങ്ങാതെ അലറുന്ന അപ്പനെ ദൃശ്യകോണിൽ പോലും നേരിടാനാവാതെ നെഞ്ചകം പൊള്ളുന്ന വിങ്ങലോടെ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി.

“എന്നാത്തിനാടാ കെടന്ന് മോങ്ങുന്നേ…നിൻറെ അപ്പനെങ്ങാനും ചത്തോ…? ” അപ്പൻറെ മുഴങ്ങുന്ന ശബ്ദം.

” അവൻ വല്ല വഴിക്കും ഓടിപ്പോയാലോന്ന് പേടിച്ചിട്ടാ മോനെ ഞാൻ  പൂട്ടിയിട്ടത്. നാലഞ്ച് ദിവസം കാട്ടിൽ കെടന്നിട്ട്  ഒന്നും കിട്ടാത്തേൻറെ ദേഷ്യത്തിന്, കേറിവന്നപാടേ അവനെ മര്യാദ പഠിപ്പിക്കാൻ നോക്കിയതാ.. ഏതു നേരത്താണാവോ അവനെ പൂട്ടിയിടാൻ തോന്നിയത്… ”

അമ്മയുടെ വാക്കുകളിൽ നെഞ്ചകം നീറുന്നതിൻറെ ചൂടറിയാം. വേഷം മാറി അരയിലൊരു കച്ചത്തോർത്തുമാത്രം ചുറ്റി പിന്നാമ്പുറത്തെ ചാർത്തിലേക്ക് ഓടി. പണിയായുധങ്ങളുടെ കൂട്ടത്തിൽ പരതി ഒരു നാടൻ തൂമ്പ കണ്ടെടുത്തു. മുറ്റത്തിന് താഴേക്ക് നടക്കല്ലിറങ്ങി. നടവഴിയിൽ നിന്നും നാലഞ്ചു ചുവട് മാറി ആഞ്ഞുകിളച്ചുതുടങ്ങി.

“ഇവിടെ വേണ്ടാരുന്നു” എന്നൊരു അഭിപ്രായം അപ്പൻ പറഞ്ഞെങ്കിലും ചെവികൊടുത്തില്ല. കമ്പിയും പിക്കാസുമൊക്കെയായി അപ്പൻ  സഹായിക്കാനെത്തിയപ്പോൾ സഹികെട്ടു.

“അടുത്തേക്ക്  വന്നേക്കരുത്”

വാവിട്ടലറിക്കൊണ്ട് തൂമ്പ തലക്ക് മുകളിലേക്ക് ഉയർത്തി  വട്ടംചുഴറ്റി. പകച്ചുപോയ അപ്പൻ പിൻവാങ്ങി. ഒരു നുള്ളു മണ്ണ് പോലും കോരാൻ അനുവദിച്ചില്ല. അവൻറെ അന്ത്യകർമ്മങ്ങൾ ഒറ്റയ്ക്ക് ചെയ്യണമെന്ന വാശിയായിരുന്നു. അത്രമേൽ സ്നേഹിച്ച ഫെന്നാണ്ടിയോടുള്ള കനിവ് കിനിയുന്ന കടപ്പാടിൻറെ വിങ്ങലായിരുന്നു. അപ്പനോടുള്ള കലിയടങ്ങാൻ വേണ്ടി ആഞ്ഞാഞ്ഞു കിളച്ചു. ഭ്രാന്തമായ ഒരു വിറയലോടെയാണ് കുഴിയിൽ നിന്നും മണ്ണ് കോരി പുറത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നത്. കുഴി പൂർത്തിയായപ്പോൾ കിതപ്പടങ്ങാൻ കാത്തുനിൽക്കാതെ മുറ്റത്തേക്ക് നടന്നു. ഫെന്നാണ്ടിയുടെ കഴുത്തിൽ കിടന്ന ചങ്ങലയോട് കൂടിത്തന്നെ അവനെ കോരിയെടുത്തു. നടുവേ പിളർന്ന ശിരസ്സ് കഴുത്തൊടിഞ്ഞ കോഴിത്തലപോലെ കിഴുക്കാം തൂക്കായി മണ്ണിലേക്ക് നോട്ടമെറിഞ്ഞു. തലച്ചോറും ചോരയും കലർന്ന മിശ്രിതം വാർന്നൊഴുകി. ചെകിടിപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചുകയറി. കിതപ്പും കരച്ചിലും കലർന്ന ഒരുതരം മുക്രയികൊണ്ടാണ് അവനെ സംസ്ക്കരിച്ചത്. പട്ടിയോ കുറുക്കനോ വന്ന് മാന്തിപ്പുറത്തിടാതിരിക്കാൻ വേണ്ടി വലിയ കല്ലുകൾ ശവക്കൂനക്ക് മുകളിലേക്ക് ഉരുട്ടിക്കയറ്റി. എല്ലാത്തിനും മൂക സാക്ഷികളായി അമ്മയും സഹോദരങ്ങളും നോക്കി നിന്നു. അതുവരെ കാണാത്ത ഒരു മകനെ തിരിച്ചറിഞ്ഞ അവിശ്വസനീയതയുടെ അന്ധാളിപ്പുമായി അപ്പൻ നടക്കല്ലിൽ  കുനിഞ്ഞിരിക്കുന്നു.

കണ്ണിലേക്ക് ഒഴുകിപ്പരക്കുന്ന വിയർപ്പുകണങ്ങൾ വടിച്ചുമാറ്റിയപ്പോൾ അമ്മ കരുതി വെച്ചിരുന്ന വലിയ കോപ്പയിലെ വെള്ളം കണ്ടു. ഒറ്റ വലിക്ക് അത് മുഴുവനും കുടിച്ചിറക്കി. നെഞ്ചിൻകൂട്ടിൽ തിക്കുമുട്ടലുണ്ടായപ്പോൾ കൈകൾ ആകാശത്തേക്കുയർത്തി മൂരി നിവർത്തി. ഒന്നുരണ്ട് ഏമ്പക്കം പോയി. പിന്നെ ആ കുഴിയരുകിലേക്ക് തിരികെ നടന്നു. കൈരണ്ടും തലയിൽ പൊത്തിപ്പിടിച്ചുക്കൊണ്ട് ഇളക്കുമണ്ണിലേക്ക് മുട്ടുകുത്തി. വൈകാതെ പിന്നാക്കം മലർന്നു വീണുപോയി. വിയർപ്പും ക്ഷീണവും അടങ്ങുന്നതു വരെ ആ മൺകൂനക്കരികിലെ പച്ച മണ്ണിൽ നീണ്ടു നിവർന്നങ്ങനെ കിടന്നു. ഫെന്നാണ്ടിയുടെ ജഢതിങ്ങിയ കഴുത്തിൽ ഇരു കൈകളും ചുറ്റിപ്പിണഞ്ഞു ലാളിക്കുമ്പോൾ അവൻറെ നനവൂറുന്ന നാവുകൊണ്ട് കവിളിൽ നക്കുന്നതിൻറെ കുളിരറിഞ്ഞു. സ്നേഹത്തിൻറെ നറുംനനവ് തുടച്ചുകൊണ്ട് കവിളിൽ മെല്ലെ തലോടിയപ്പോൾ മറുകവിളിലും തലയിലും ദേഹമൊന്നാകെയും നനവിൻറെ കുളിരുമായി പെരുമഴ പെയ്‌തിറങ്ങുകയായിരുന്നു.


ഫ്രാൻസിസ് ദേവസ്യ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ