2022 മേയ് 24, ചൊവ്വാഴ്ച

മടക്ക യാത്ര


 “നീയ്യ് തെക്കേലെ കൗസല്യ ചേച്ചിയുടെ അടുത്ത് പറഞ്ഞത് ശരിയാണോ?”

ഉച്ചക്ക് ഊണു കഴിഞ്ഞ് ഞാനൊന്നു ചെറുതായി മയങ്ങി തുടങ്ങുമ്പോഴാണ് ഉമ്മ മുറിയിലേക്ക് വന്നത്.

“എന്ത്…?”

ഉറക്കം തൂങ്ങുന്ന കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ഞാൻ ഉമ്മയെ നോക്കി.

“അല്ലാ.. നീയിനി തിരിച്ചു പോകുന്നില്ലാന്ന്…”

കുപ്പായത്തിന്റെ കീഴ് ഭാഗം നേരെയാക്കുകയാണ് എന്ന വ്യാജേന ഉമ്മ എനിക്ക് മുഖം തരാതെ പറഞ്ഞു വന്നത് പാതിയിൽ നിർത്തി.

ഞാൻ ഉമ്മയെ നോക്കി. ഉമ്മയുടെ കഴുത്തിൽ ഞാൻ ഇത്തവണ കൊണ്ടു വന്ന രണ്ടര പവന്റെ കാശി മാല വെട്ടി തിളങ്ങുന്നു.

ഞാൻ ഒന്നും മിണ്ടിയില്ല.

“പാത്തൂന് അടുത്ത മാസാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.

ആദ്യ പേറ് പെൺവീട്ടുകാരുടെ ചുമലിലാണെന്ന് കഴിഞ്ഞ ദിവസം കൂടി ഓൾടെ പുതിയാപ്ല അവളോട്‌ പറഞ്ഞത്രേ.എന്തു മാത്രം കാശുണ്ടായാലാണെന്റെ റബ്ബേ ഇനി ഇതൊന്നു നടന്നു കിട്ടണമെങ്കിൽ…”

ഉമ്മ ആരോടെന്നില്ലാതെ കട്ടിൽ കാൽക്കലിരുന്ന് എണ്ണി പറഞ്ഞു കൊണ്ടേയിരുന്നു.

ഞാൻ ഒന്നുമൊന്നും മിണ്ടാതെ  ഉമ്മയെ നോക്കി.

ഉമ്മ ഒരുപാട് മാറിയിരിക്കുന്നു.പതിനഞ്ചു കൊല്ലം മുന്നേ ഞങ്ങൾ മൂന്നു പെൺ മക്കളെയും ചേർത്തു പിടിച്ച് ഈ പുരയിടത്തിന്റെ ഉമ്മറ വാതിൽക്കൽ ജപ്തിക്കാരുടെ മുന്നിൽ തല കുനിച്ചു നിന്ന ആ ദിവസത്തിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു. ഇന്ന് ഉമ്മയുടെ കുപ്പായ ശീലയിൽ ചുളിവുകളില്ല, കൈത്തണ്ടയിലേയും മുഖത്തേയും കരുവാളിപ്പ്  അന്നത്തേതിൽ നിന്നും നന്നേ കുറഞ്ഞിരിക്കുന്നു.അലക്കി വെളുപ്പിച്ച പുത്തൻ ഫോറിൻ തുണിയിൽ ഉമ്മക്ക് പ്രായം കുറഞ്ഞതായി എനിക്ക് തോന്നി.

ഞാൻ പതിയെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കി.

മുപ്പത്തിയെട്ട് വയസ്സ്… തലമുടിയുടെ മുക്കാൽ ഭാഗവും കൊഴിഞ്ഞു പോയിരിക്കുന്നു. ബാക്കിയുള്ളവയിൽ എന്റെ   സമ്മതത്തിനു കാത്തു നിൽക്കാതെ നര പടർന്നിരിക്കുന്നു. മുഖത്ത് കണ്ണിനു താഴെയും കവിളുകളിലും ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും കരുവാളിപ്പ്  തെളിഞ്ഞു കാണാം.

ഞാൻ വീണ്ടും കിടക്കയിലേക്കമർന്ന് ഉറങ്ങാനായി മിഴികളടച്ചു കിടന്നു.

‘അല്ല ഞാൻ പറഞ്ഞു എന്നെ ഉള്ളൂട്ടോ… നിന്റെ ഇഷ്ടം പോലെ ചെയ്തോ!” ഉമ്മ മുറിയുടെ വാതിൽ ചാരി പുറത്തേക്കിറങ്ങി.

ആ പറഞ്ഞതിൽ ഒരു പ്രതിഷേധത്തിന്റെ ധ്വനിയില്ലേ?

പാത്തുവിന്റെ പേറ്…

അന്ന് പതിനഞ്ചു കൊല്ലം മുന്നേ ബ്രോക്കർ കാണാരേട്ടൻ  പറഞ്ഞതനുസരിച്ച്‌  ഒരു ജോലികര്യത്തിന് വേണ്ടി മൂസാൻ ഹാജിയെ  ചെന്നു കാണാനായി പോകുമ്പോൾ കുഞ്ഞു പാത്തുവിനെയും ഞാൻ കൂടെ കൂട്ടി. ചുമ്മാ ഒരു ധൈര്യത്തിനു വേണ്ടി.

അന്ന് അവൾ നന്നേ മെലിഞ്ഞ് കൊലുന്നനേയുള്ള ഒരു കുഞ്ഞി പെണ്ണായിരുന്നു. ആ അവളാണ് ഇന്നലെ ചേലുള്ള ഒരു കടിഞ്ഞൂൽ വയറ്റിൽ കണ്ണിയായി എന്റെ മുന്നിൽ നിന്നത്.

ഞാൻ ഗൾഫിൽ നിന്നും വന്നയുടനെ ഇന്നലെ തന്നെ അവൾ വന്നിരുന്നു.

ഏറെ നേരം എന്നെ കെട്ടിപിടിച്ചു നിന്നിട്ട് അവൾക്കാവശ്യമുള്ളതെല്ലാമെടുത്ത് വൈകിട്ടോടെ തിരിച്ച് പോയി. അവളുടെ മാരന് തീരെ സമയമില്ല പോലും.

അപ്പോൾ എന്തുകൊണ്ടോ ഞാനോർത്തത് കഴിഞ്ഞ കൊല്ലം അവളുടെ നിക്കാഹിന് പണ്ടമെടുക്കാനുള്ള പണം ഇങ്ങോട്ട് അയക്കുന്നതിനു വേണ്ടി അറബിയുടെ വീട്ടിൽ ഞാൻ ചെയ്ത തോട്ടി പണിയെ കുറിച്ചായിരുന്നു.

“നിന്നെ കാണാൻ ദേ ആ നാച്ചി തള്ള വന്നേക്കുന്നു, എന്തേലുമൊന്നു കൊടുത്ത് വിട്ടേക്ക് “

ഉമ്മ വാതിൽക്കൽ വന്നു പറഞ്ഞിട്ട് ധൃതിയിൽ തിരികെ നടന്നു.

ആരെയും കാണാൻ തോന്നുന്നില്ല. കണ്ടാൽ ഉടനെ ആദ്യ ചോദ്യം എന്നാണ് തിരിച്ച് പോകുന്നത് എന്നായിരിക്കും.

പിന്നെയും ആരൊക്കെയോ വന്നു പോയി.

വൈകുന്നേരം മുതൽ മഴ തുടങ്ങി.

തുലാ പെയ്ത്ത് കണ്ടു കൊണ്ട് ഇറയത്തിരുന്ന് ഞാൻ അവൽ വിളയിച്ചത് പഴം ചേർത്ത് പതിയെ കഴിച്ചു.

എന്ത് രസമാണ്…

നാട്ടിലെ എത്ര മഴയും വെയിലും മഞ്ഞുമാണ് എനിക്ക് നഷ്ടപ്പെട്ടത് എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു. എങ്കിലും ഉള്ളിൽ ചോര പൊടിഞ്ഞത് ഉമ്മ ഇനി പോകുന്നില്ലേ എന്ന് ചോദിച്ച ആ നേരത്താണ്.

എത്ര ശ്രമിച്ചിട്ടും അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.ഞാൻ വെളുപ്പാൻ കാലത്ത് വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി.

എന്തു മഴയായിരുന്നു രാത്രി മുഴുവൻ!

മഴച്ചാർത്തിൽ ആകെ നനഞ്ഞ് മുറ്റത്തെ മൈലാഞ്ചി ചെടി പൂത്തു നിൽക്കുന്നു.

നനവാർന്ന മണ്ണിൽ വീണുലഞ്ഞ് പൂവരശി പൂക്കൾ.

എല്ലാറ്റിനും പുറമേ മണ്ണും മനസ്സും ഒരുപോലെ നിറച്ച്‌   മഴ തോർന്ന കാറ്റിൽ മുല്ലപ്പൂമണം അലിഞ്ഞു ചേർന്നിരിക്കുന്നു.

ഞാൻ മുറ്റത്തെ ഇളം തിണ്ണയിലേക്ക് ആലസ്യത്തോടെ ഇരുന്നു.

ദേശത്തിന്റെ കഥ പറഞ്ഞ് അതു വഴി വന്നൊരു  കുഞ്ഞു കാറ്റ് എന്റെ ഓർമ്മകൾ പിന്നോട്ട്  പറത്തിയകന്നു പോയി.

കുഞ്ഞുനാളിൽ മുതലേ തുടങ്ങിയ കഷ്ടപ്പാടാണ്. ഓർമ്മയുറച്ച നാൾ മുതൽ വാപ്പയും ഉമ്മയും പിണക്കത്തിലാണ്. ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞ് വാപ്പ മറ്റൊരു കൂട്ട് തേടി പോകുമ്പോൾ എനിക്ക് പ്രായം പതിനെട്ട്.

എനിക്ക് താഴെ ഇളയ രണ്ട് അനിയത്തിമാർ. പത്തും  നാലും പ്രായമുള്ള കുഞ്ഞോളും പാത്തുവും.

പട്ടിണിയെന്നാൽ കൊടും പട്ടിണി.സ്വതവേ ശ്വാസം മുട്ടലുള്ള ഉമ്മയൊരാൾ അടുത്തുള്ള ഓട്ടു കമ്പനിയിൽ പോയി കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് നാലു വയറുകൾ നിറയാതെ വന്നപ്പോഴാണ് പഠിച്ചു കൊണ്ടിരുന്ന ടൈപ്പ് റൈറ്റിംഗ് പാതി വഴിയിൽ അവസാനിപ്പിച്ച് ഞാനും കൂലിപ്പണിക്കിറങ്ങിയത്.

നാലു വർഷങ്ങൾ അങ്ങനെ കഴിഞ്ഞു.

അപ്പോഴാണ് നാട്ടിലെ പ്രമാണിയായ മൂസാൻ ഹാജി അറേബ്യയിൽ അവരുടെ ജോലി സ്ഥലത്തേക്ക് ഒരു ലേഡിയെ ആവശ്യമുണ്ടെന്നു പറഞ്ഞു എന്നത് കണാരേട്ടൻ വഴി  അറിയുന്നത്.

നല്ല ശമ്പളം കിട്ടും.

ജീവിതം എങ്ങനെയെങ്കിലും കരക്കെത്തിക്കണം.

ആദ്യമൊന്നും ഉമ്മ സമ്മതിച്ചില്ല. ആ നാളുകളിൽ ഈ നാട്ടിൽ നിന്നും ഒരു പെണ്ണുപോലും ഭാഗ്യം തേടി കടൽ കടന്നിട്ടില്ല.

എങ്കിലും   പുകയാത്ത അടുപ്പും വിശക്കുന്ന വയറുകളും കണ്ണീരുണങ്ങിയ കുറേ കവിൾതടങ്ങളും പോരാത്തതിന് വാപ്പ വരുത്തിയ കുറേ കടങ്ങളും എന്നെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല.

അങ്ങനെ ആദ്യമായി ഭാഗ്യം തേടി അറബി പൊൻ നാട്ടിലേക്ക്…

പള പളാ മിന്നുന്ന കഥയിലെ രാജ്യം  മരുഭൂമിയിലെ മരീചിക പോലൊരു സ്വപ്നമാണെന്ന് പൊടുന്നനെ മനസ്സിലായെങ്കിലും ആരോടും പങ്കുവച്ചില്ല.

നിർഭാഗ്യവശാൽ മൂസാൻ ഹാജി പെട്ടെന്ന് മരണപ്പെടുകയും മക്കൾ അവരുടെ ബിസിനെസ്സ് തകരാറിലാക്കുകയും ചെയ്തു.സുമനസ്കരായ ചിലരുടെ സഹായത്തോടെ കോടീശ്വരനായ അറബിയുടെ വീട്ടിൽ ഒരു ജോലി തരപ്പെട്ടു.

പാചകം ചെയ്യണം, കുട്ടികളെ നോക്കണം മറ്റു വീട്ട് ജോലികൾ ചെയ്യണം. താമസവും ഭക്ഷണവും അവിടുന്ന് കിട്ടും.

കഠിനാധ്വാനത്തിന്റെ ദിവസങ്ങൾ….

എല്ലാം സഹിച്ചു. ജീവിതത്തിൽ കഷ്ടപ്പാടുകൾ നീങ്ങി നല്ല കാലം തെളിയുന്നത് മാത്രം സ്വപ്നം കണ്ടു.

വിയർത്തു കുതിർന്ന നാണയങ്ങൾ അത്തറു പൂശി നാട്ടിലേക്കയച്ചു. പതിയെ പട്ടിണി മാറി.ബുദ്ധിമുട്ടുകൾ നീങ്ങി പക്ഷേ ആവശ്യങ്ങൾ മാത്രം തീർന്നില്ല.

ആദ്യമാദ്യം ഉമ്മ എനിക്ക് കല്യാണം ആലോചിക്കുമായിരുന്നു.

ഇപ്പോൾ വേണ്ട… കുറച്ചു കൂടി കഴിയട്ടെ എന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. എങ്ങനെയെങ്കിലും കുറച്ചു നാളു കൂടി അവിടെ പിടിച്ചു നിന്നിട്ട് തിരികെ നാട്ടിലേക്ക് വരണം  എന്നായിരുന്നു മോഹം.

ഞാൻ ഉമ്മയെക്കുറിച്ചോർത്തു…

ആദ്യ പ്രാവശ്യം പോകുമ്പോൾ ഉമ്മ ആഴ്ച്ചകൾക്കും മുന്നേ കരച്ചിൽ തുടങ്ങിയിരുന്നു.

എന്തേലും നിവൃത്തിയുണ്ടേൽ ന്റെ മോളെ ഉമ്മ വിടില്ലായിരുന്നു എന്ന് പലവട്ടം തേങ്ങലോടെ പറഞ്ഞു.

ഒരുവട്ടം… ഒരേ ഒരു വട്ടം മാത്രം പോയാൽ മതി എന്ന് പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു.

ഇതിപ്പോൾ പതിനഞ്ചു കൊല്ലത്തിനിടക്ക്  അഞ്ചാം തവണയാണ്  പോയി വരുന്നത്.

ഉമ്മ എത്ര മാറിയിരിക്കുന്നു.

ഉമ്മ മാത്രമല്ല അനിയത്തിമാരും നാടും നാട്ടുകാരും എല്ലാം മാറിയിരിക്കുന്നു. മാറ്റമില്ലാത്തത് എനിക്കാണ്… എനിക്കു മാത്രം.

നേരം പുലർന്നിരിക്കുന്നു…

വെയിലുദിച്ചു തുടങ്ങിയപ്പോഴേക്കും കുഞ്ഞോള് വന്നു. കൂടെ അവളുടെ മൂന്നു മക്കളും ഭർത്താവ് ഹമീദും.

മക്കൾ മൂന്നു പേരും എന്നെ വട്ടം കെട്ടിപ്പിടിച്ചു അവര് എന്നെ ഫോറിൻകാരി മൂത്തുമ്മ എന്നാണത്രെ വിളിക്കുന്നത്.അല്ലെങ്കിലും അതിപ്പോൾ ഈ നാട്ടിൽ പലരും രഹസ്യമായും പിന്നെ പലപ്പോഴും പരിഹാസത്തോടെയും എന്നെ അങ്ങനെയാണ് വിളിക്കുന്നത്.

ഹമീദ് എന്നോട് വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ. പുറത്ത് പോയി ജോലി ചെയ്യുന്ന പെണ്ണുങ്ങളെ അവന് വെല്യ മതിപ്പില്ല പോലും.

“നീ ഇന്ന് തന്നെ പോകുവാണോ, ഇത്താത്താക്ക് വിഷമമാകും “

അടുക്കളയിൽ ഉമ്മ അവളോട് പറയുന്നത് കേട്ടു കൊണ്ടാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്.

“ഉം… ഇത്താത്താക്ക് അങ്ങനെ പറയാം. കുടുംബോം കുട്ടികളും ആയി ജീവിക്കുന്നതിന്റെ എടങ്ങേറ് അവർക്ക് അറിയാമോ?”

അവളുടെ മറുപടി കേട്ട് തറഞ്ഞ കാലുകളോടെ അടുക്കള ഭിത്തിക്ക് പിന്നിൽ ഞാൻ അല്പ നേരം നിന്നു.

“ഞാൻ വല്ലവന്റേം പിള്ളേരുടെ ചന്തി കഴുകിയും അവരുടെ കുടുംബത്തിലെ നാലാളു ചെയ്യേണ്ട പണി ഒറ്റക്കു ചെയ്തതു കൊണ്ടുമാണ് നിനക്കൊക്കെ ഈ കുടുംബവും കുട്ടികളും ഉണ്ടായത്” എന്നു പറയാൻ എന്റെ നാവു തരിച്ചു.

പാടില്ല…

കണക്കുകൾ പറയാൻ പാടില്ല…

ഈ ജീവിതം ഇനിയിങ്ങനെ തന്നെ പോകട്ടെ…

ദിവസങ്ങൾ അതിവേഗം പോയ്‌ മറഞ്ഞു. മാസമൊന്നു തികഞ്ഞിരിക്കുന്നു.

ഞാൻ പെട്ടിയിലേക്ക് എന്റെ രണ്ടു മൂന്നു വസ്ത്രങ്ങൾ മടക്കി വച്ചു.

‘ഇറങ്ങാം… സമയമായി “

പാത്തൂന്റെ  കെട്ട്യോനാണ്.

മടക്കയാത്ര…

മുറ്റത്തെ നനഞ്ഞ മണ്ണിനേയും , പൂമണം നിറഞ്ഞ കാറ്റിനെയും നെഞ്ചോടു ചേർത്തു വച്ച് ഞാൻ പടിയിറങ്ങുമ്പോൾ  ഉമ്മ മുണ്ടിന്റെ കോന്തലയാൽ കണ്ണുകൾ തുടച്ചു.

ഞാൻ ഉമ്മയെ ഇറുകെ പുണർന്നു.പിന്നെ എന്റെ നിറയുന്ന കണ്ണുകൾ ആരും കാണാതിരിക്കുന്നതിനു   വേണ്ടി  മറ്റാരെയും നോക്കാതെ തലതാഴ്ത്തി വണ്ടിയിലേക്ക് കയറി.


സൗമ്യ മുഹമ്മദ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ