2022 മേയ് 24, ചൊവ്വാഴ്ച

നിറം കെട്ട്

 


പിന്നിലായെല്ലാറ്റിലും,

നടന്നാലെത്താതായി.

ഇരുട്ടിത്തുടങ്ങിയോ,

അന്തിക്കു നിറംകെട്ടോ !

കേള്‍വിയ്ക്കുപതം,

വാക്കിന്നു വിറ,യി-

ദ്ദേഹത്തിന്നിണങ്ങാതാ-

യൊരുവകക്കുപ്പായവും.

ഭൂമിതന്നററം പോല്‍

മുന്നിലഗാധമാം പെരുങ്കടല്‍,

പിന്നിലോര്‍മ്മകള്‍ മുരളു-

മശാന്തമാം കരിവാനം.

വിട്ടുപൊകുവാനരുതാ-

തക്ഷമയോടേ ചുറ്റും

കറങ്ങിത്തിരിയുന്നു,

പ്രാണന്‍പോലിളംകാറ്റ്.

ഇങ്ങു ഞാനിരിക്കുന്നു,

തെക്കോട്ടു കാലുംനീട്ടി,

കുലവെട്ടിയ വാഴ-

ത്തടപോലുണങ്ങാതെ.


ഇ എസ് സതീശൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ