2022 ജൂലൈ 28, വ്യാഴാഴ്‌ച

നോട്ടം


നേരിൽ കാണുകയെന്നത്

ദുഷ്ക്കരമായ ഒന്നായി മാറിയിരിക്കുന്നു

തീക്ഷ്‌ണമായ നിന്റെ നോട്ടങ്ങളെ

എതിരിടാനാവാതെ ഞാൻ

പലയിടങ്ങളിലേക്ക് മിഴി പായിക്കും.

എന്റെ നോട്ടങ്ങളെ പിന്തുടർന്നു

പിടികൂടുന്നത് നിന്റെ വിനോദവും.

പ്രണയിക്കുന്നവളുടെ കണ്ണുകളിലെ

തീക്ഷ്‌ണതയ്ക്ക് ഇണയെ

കൊരുത്തിടാൻ കഴിയുമത്രേ

ചൂണ്ടയുടെ കൊളുത്തിലെന്നപോലെ.

ആ നോട്ട കൊളുത്തുകളിലുടക്കി

പിടയുന്ന മീനെന്നപോലെയാണ് ഞാനും.

ചൂണ്ട നൂലിൽ കോർത്തു നീയെന്നെ

ഇടയ്ക്കിടെ കരയിലേക്ക് വലിച്ചിടും.

ശ്വാസം കിട്ടാതെ പിടയുമ്പോൾ

ചുണ്ടോടു ചുണ്ടു ചേർത്ത്

ജീവശ്വാസം പകരും.

ചേമ്പില കുമ്പിളിൽ വെള്ളം നിറച്ചു

പ്രാണൻ പോകാതെ കാക്കും.

പിന്നെ വീണ്ടും ജലത്തിലേക്ക്,

ആഴങ്ങളിലേക്ക്, നിന്റെ പ്രണയത്തിലേക്ക്,

അതിനുള്ളിലെ കുളിരിലേക്ക് ഇറക്കും

അവിടെ ഞാനും, നീയും

പ്രണയ മത്സ്യങ്ങളെന്നപോലെ

നീന്തിത്തുടിക്കും

നീലിച്ച ജലപ്പരപ്പിനടിയിൽ

നിന്റെ നോട്ടത്തിന്റെ ചൂണ്ടക്കൊളുത്തു

വീണ്ടും ഉടക്കാതെയിരിക്കുവാൻ

ഞാൻ മുൻപേ നീന്തും.

എങ്കിലും പ്രണയം ഭ്രാന്തമാകുമ്പോൾ

വീണ്ടും ഞാൻ നിന്നിൽ കൊരുക്കും.

ഞാൻ പിന്നോട്ട് വലിക്കപ്പെടും.

നീ എന്നെയും കൊളുത്തി വലിച്ചു 

ആഴങ്ങളിലേക്ക് നീന്തും

നിന്റെ നോട്ട കൊളുത്തിൽ നിന്നും

മോചനമില്ലാതെ ഞാൻ നിന്നിലലിയും.

അപ്പോഴും പിടയുന്നുണ്ടാവും ഞാൻ

വെള്ളത്തിനടിയിലെങ്കിലും

കരയിൽ പിടിച്ചിട്ട മീനെന്നപോലെ.

ജീവശ്വാസം പകർന്നു,

ചേമ്പില കുമ്പിളിൽ വെള്ളം നിറച്ചു

നീയെന്നെ അപ്പോഴും കാക്കും.

നമ്മൾ വീണ്ടും പ്രണയിക്കും

ഞാൻ പിന്നോട്ട് വലിക്കപ്പെടും

മിഴികൾ പലയിടങ്ങളിലേക്ക് പായും

ആ നോട്ടങ്ങളെ നീ പിന്തുടരും.

ഞാൻ പിടിക്കപ്പെടും,

പ്രണയം നമ്മിൽ ഉറവ പൊട്ടിയൊഴുകും

നമ്മൾ ഇതാവർത്തിച്ചു കൊണ്ടേയിരിക്കും..


ശ്രീലാൽ ശ്രീലയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ