2022 ജൂലൈ 28, വ്യാഴാഴ്‌ച

വേലിക്കെട്ട്


 വേലിക്കെട്ടിൽ കുരുങ്ങി

ശംഖുപുഷ്പത്തിന്റെ നീലക്കണ്ണുകൾ നനഞ്ഞു.


വേലിപ്പൊത്തിൽ പതുങ്ങി

ചെമ്പോത്തിൻ കണ്ണു ചുവന്നു.


തലപൊക്കാനാകാതെ കള്ളിമുള്ളുകൾ പ്രാകി.

ഒരാലിന്തൈ വേലി പൊളിച്ച്

വെളിച്ചത്തിലേക്ക് വളർന്നു.


വലിയ നൂട്ടകൾ തുരന്ന്

നായ്ക്കൾ പരിഹസിച്ചു,

മാടുകൾ വേലി ചാടി.


ഓരോ കമ്പും കാർന്നുതിന്ന്

ചിതൽ പുറ്റുകൾ കെട്ടി


വെയിലുണക്കിയും മഴയൊഴുക്കിയും

ബലം പരീക്ഷിച്ചു.


സ്ഥലമുടമകൾ അപ്പുറമിപ്പുറം

വേലിയുടെ അടി മാന്തി.


കാലം പിഴുതെറിയാൻ തരം പാർത്തിട്ടും

ആരോ കെട്ടിയുറപ്പിക്കും പോലെ

മായ്ചാലും മായാത്ത വരപോലെ

അതവിടെത്തന്നെ ഉറച്ചുനിന്നു.


ഇ എസ് സതീശൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ