“അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ ”
യുദ്ധം ജയിച്ചു. ശിഷ്ടകാലം തങ്കപ്പെട്ട ലങ്കയിൽ തങ്ങിയാൽ പോരെ ജേഷ്ഠാ എന്ന് ഉവാചിച്ച ലക്ഷ്മണനോട് രാമൻ പറഞ്ഞുവച്ചതാണ്. പലനാട്ടിൽ ജീവിച്ചു പോരുന്ന (യുദ്ധം ജയിച്ചല്ലെങ്കിലും), ജോലിചെയ്തുന്ന ഓരോ കേരളീയനും നൊസ്റ്റാൾജിയ അടിക്കുമ്പോഴെങ്കിലും കാലാകാലങ്ങളിൽ പറഞ്ഞുപോരുന്നതും ഇതുതന്നെയല്ലേ? …’ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ.’
പക്ഷെ ഇവിടെനിന്നും ജോലിതേടിപ്പോകുന്ന പലരും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കഴിവതും തിരികെ വരാറില്ല, വല്ലപ്പോഴും നാടുകാണാനല്ലാതെ. വേണ്ടാഞ്ഞിട്ടല്ല, വേണം എന്നുവച്ചിട്ടുതന്നെയായിരിക്കണ. ഇവിടുന്നു പോയതിന് പലകാരണങ്ങളുണ്ടെങ്കിലും തിരികെവരാതിരിക്കാനുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന്, ദൈവത്തിന്റെ നാട്ടിൽ വന്നു ജനിച്ചുവളർന്നതുകൊണ്ട് മാത്രം കേറിവന്ന ഒരു വൃത്തികെട്ട സ്വഭാവമാണ്. ഓൺലൈൻ പത്രവായനയും, യുട്യൂബ് ന്യൂസ് ചാനലുകൾ കുത്തിയിരുന്ന് ലൈവ് കാണലും.
എൻ്റെ കാര്യമാണ് പറഞ്ഞത്. അറിയുന്ന പലരുടെയും സ്ഥിതി ഇതുതന്നെയാണ്. തിരികെവരാൻ പേടിച്ചാൽ കുറ്റം പറയാനാകുമോ? അങ്ങനെയുള്ള വാർത്തകളാണല്ലോ ദിനംപ്രതി വെളിച്ചം കാണുന്നത്.
അടി. പിടി. ആഴിമതി. കൊല. കൊള്ള. സ്വർണ്ണം. ചെമ്പ്. സ്വപ്ന. സരിത. തെറി. കടം. ക്വട്ടേഷൻ. ബലാൽക്കാരം. ഇര. അതിജീവനം.
ബാക്കിവല്ലതുമുണ്ടോ?
മതി. കൂടുതലൊന്നും പറയാനില്ല. ഇതെല്ലാം ലോകത്തെല്ലായിടത്തും ഇല്ലേ എന്നാകും? ഉണ്ട്. മനുഷ്യരുള്ള എല്ലാ ലോകത്തിലുമുണ്ട്. പക്ഷെ മറ്റിടങ്ങളിലെല്ലാം ചെറിയൊരു വ്യത്യാസമുണ്ട്. ആരും ഇതൊന്നും കേട്ടും കണ്ടും പനിക്കാറില്ല. നാട്ടുനടപ്പുപോലെ ഉപ്പുതിന്നവൻ വെള്ളം കുടിക്കും അവിടെയൊക്കെ (ഞാൻ കണ്ട നാടുകളിലെങ്കിലും). നമ്മുടെ നാട്ടിൽ വെള്ളം കുടിക്കുന്നതും, പനിക്കുന്നതും, ഉറക്കം കളയുന്നതും ഇതൊക്കെ കാണുകയും, കേൾക്കുകയും, വായിക്കുകയും ചെയ്യുന്നവർ മാത്രം. ബാക്കിയുള്ളവരൊക്കെ സേഫ് സോണിലാണ്. തല്ലുന്നവനും, കൊല്ലുന്നവനും, ബലാൽസംഘം ചെയ്യുന്നവനും പരിരക്ഷ, സുരക്ഷ, ആദരം, കരുതൽ, ബഹുമതി.
ഇതൊക്കെ കാണേണ്ടിവരുന്ന സാദാ നാട്ടുകാർക്ക് മാത്രം ആകാശദൂതു പടം കണ്ട അമ്മച്ചിയുടെ സ്ഥിതിയാണ്- കരച്ചിലും, പിഴിച്ചിലും, പഴിക്കലും, ഭയക്കലും മാത്രം. പടത്തിൽ അഭിനയിച്ചവർക്കും സംവിധായകനും മറ്റും കാശ്, പേര്, സന്തോഷം. കാശുകൊടുത്തു പടം കണ്ടവർക്ക് കണ്ണുനീര്, ധനനഷ്ടം, യാതന, വേദന.
ഇത്രയും വേദനയാണെങ്കിൽ പിന്നെ ഇതൊക്കെ കാണാനും കേൾക്കാനും പോകുന്നത് എന്നാണെങ്കിൽ ക്ഷമിക്കണം, കണ്ടുപോകുന്നതാണ്, കേട്ടും. കാണാതിരിക്കാൻ ശ്രമിക്കാം. മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ?
ഒന്നോർത്താൽ നാട്ടിൽ വാർത്തക്ക് പഞ്ഞമായ കാലമില്ലായിരുന്നു. പത്തും ഇരുപതും ഇരുനൂറും വർഷങ്ങൾക്കുമുമ്പും ഉണ്ടായിരുന്നു വാർത്തകളും, വാദങ്ങളും, താരങ്ങളും, അവതാരങ്ങളും. അന്നും കേട്ടും, കണ്ടും, പനിച്ചും, വെറുത്തും, പഴിച്ചും കാലം കഴിച്ചിട്ടുണ്ടാകണം, ജനം. ആ കാലങ്ങൾ കടന്നുപോയി!
ഓരോ വാർത്തകളും പാഠങ്ങളാണ്; ഇതിലും വലുതെന്തോ വരാനിരിക്കുന്നുവെന്ന ബോധനം. ഓരോ വാദങ്ങളും ഓർമ്മപ്പെടുത്തലാണ്; ഇതിലുംവലുതായ തന്ത്രവാദങ്ങളും മന്ത്രവാദങ്ങളും വരുമെന്ന ഘോഷണം. ഓരോ താരങ്ങളും പ്രതീകങ്ങളാണ്; ഇതിലും വലുതും പൊലിയുമെന്ന പരമാര്‍ത്ഥസൂചകം. ഓരോ അവതാരങ്ങളും മായയാണ്; അങ്ങനെയൊന്നേ ഇല്ലായിരുന്നെന്നുള്ള മിഥ്യാസ്വപ്നം.
ഓരോ താരങ്ങളും പ്രതീകങ്ങളാണ് ഇതിലും വലുതും പൊലിയുമെന്ന പരമാര്‍ത്ഥം. ഓരോ അവതാരങ്ങളും മായയാണ് അങ്ങനെയൊന്നേ ഇല്ലായിരുന്നെന്നുള്ള മിഥ്യ.
കാര്യങ്ങൾ അങ്ങനെയൊക്കെ ആയിരിക്കെ വാർത്തകളെ പഴിച്ചിട്ടെന്തിനാണ്. വാർത്തകൾ വരും, പോകും. വാർത്താമാധ്യമങ്ങൾ അവരുടെ ജോലിചെയ്യുന്നു. വായിക്കപ്പെടുന്നതും, കേൾക്കപ്പെടുന്നതും, കാണപ്പെടുന്നതും മാത്രം നമ്മുടെ മുന്നിലെത്തിക്കുന്നു. വായിക്കപ്പെടേണ്ടതും, കേൾക്കപ്പെടേണ്ടതും, കാണപ്പെടേണ്ടതും ആർക്കു വേണം? ചുരുക്കത്തിൽ നമുക്ക് വേണ്ട വാർത്തകൾ നമുക്ക് കിട്ടുന്നു. അപ്പോൾപ്പിന്നെ വർത്തയെകുറ്റം പറഞ്ഞിട്ടെന്തിനാണ്. യൂട്യൂബ് ന്യൂസ് ചാനലുകൾ കുത്തിയിരുന്ന് ലൈവായിക്കാണുന്ന എനിക്കണോ അതോ അത് കാണിച്ചുതരുന്നവർക്കാണോ കുഴപ്പം. ഒരു സംശയവും വേണ്ട. എനിക്ക് തന്നെ! കാശുകൊടുത്തു സിനിമ കണ്ടു കരയുന്നതിലും ഭേദം കാണാതിരിക്കലാണല്ലോ!
നൊസ്റ്റാൾജിയ തീർക്കാൻ നാട്ടിലോട്ടുവരണം. വാർത്തകൾ കണ്ട് തുലക്കാറുള്ള സമയംകൊണ്ട് നല്ലതെന്തെങ്കിലുംകൂടി വായിക്കണം. ചിലരെ മഹാ കവികൾ എന്നുവിളിക്കുന്നത് വെറുതെയല്ല. അവർ എഴുതിവച്ചതൊക്കെ വല്ലപ്പോഴെങ്കിലുമെടുത്തു വായിച്ചു ആശ്വസിക്കണം.
“മാലുള്ളതാണീ മഹിയെന്നുവെച്ചു
മാഴ്കുന്നതെന്തിനു മനുഷ്യരേ! നാം?
തൻസൃഷ്ടിയിൽപ്പെട്ടൊരത്തിനുമീശൻ
സ്ഥാനത്തെ നൽകേണ്ടതു ധർമമല്ലേ?
കൈവിട്ടുപൊയ്‌പ്പോയ് പകലെന്നുവെച്ചു
കണ്ണീരൊലിപ്പിച്ചൊരു കാര്യമുണ്ടോ?
വരേണ്ടതല്ലേ നിശയും നമുക്കു
വപുസ്സിനുതഥാനമുഷസ്സിലേകാൻ?”
(വിശ്വം ദീപമയം – ഉള്ളൂർ.എസ്സ്.പരമേശ്വരയ്യർ)
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ