ഹൃദയത്തിലാണ് വേദന ഉരുകൊണ്ടത്.
നാലറകളിലും അത് ഇരിപ്പിടം തേടി
ഒടുവിലൊരിടത്ത് മാത്രമായിടം തേടാതെ
ധമനികളിലൂടെ……
ജീവരക്തത്തിലൂടെ…….
അതിവേഗം പരന്നൊഴുകിയെല്ലായിടവും
വാസത്തിനായൊരുക്കിയെടുത്ത്
വിജയിയെപ്പോൽ ആർത്തട്ടഹസിച്ചു.
ചായികകളോരാന്നായി തുറന്ന്
നിറങ്ങളോരോന്നായെടുത്തത്
സമർത്ഥനായ ചിത്രകാരനെപ്പോൽ
അത് പുത്തൻ നിറക്കൂട്ടുകളൊരുക്കി.
ഓരോ വേദനയ്ക്കുമോരോ നിറമാണത്രേ …….
അറിയുമോ നിങ്ങൾക്ക്?
ചില വേദനകൾക്ക് നനുത്ത ചിരി കൊണ്ട്
തിരശ്ശീലയൊരുക്കുമ്പോൾ
മഞ്ഞു പോലെ തണുത്തയാ നോവിന്
തൂമഞ്ഞിൻ്റെ വെൺമയോലും
നിറമാണ് ചേരുന്നതത്രേ!
ഇനിയുമുണ്ട് ചില വേദനകൾ….
വെയിലിനെ കടത്തിവിടാത്ത
കരിമേഘത്തിൻ്റെ കറുകറാ
കറുപ്പു നിറമാണവയ്ക്ക്!!!
കണ്ണീരുപ്പിൽ നിന്ന് വേർപിരിയുന്ന
നീർത്തുള്ളികൾ അവിടെയെത്തുമ്പോൾ
കാർമേഘങ്ങളാർത്തു പെയ്യും.
ഓരോരോയിടങ്ങളിലാ നൊമ്പരപ്പെയ്ത്ത്
ഒരായിരം നിറങ്ങളിൽ
ഒരായിരം മിഴികളിലൂടെ
ഒഴുകിയിറങ്ങുമ്പോൾ
വേദനയ്ക്ക് നിറങ്ങളേറെയാവും!
അജിത.വി. അമ്പലപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ