2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

അവസാനമില്ലാത്ത പ്രയാണം



ട്രെയിനിന്റെ ജനലിലൂടെ നേരിയ മഴയോട് കൂടിയുള്ള ആ കാറ്റ് മുഖത്തടിക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഒരുപോലെ അവൾക്ക് കുളിർമ തോന്നി. അതുകൊണ്ട്  ഷട്ടർ അടയ്ക്കാതെ തന്നെ രേഷ്മ ദീർഘനേരം പുറത്തേക്ക് നോക്കിയിരുന്നു.

എന്നും വിങ്ങുന്ന മനസ്സും നനഞ്ഞ കണ്ണുകളോടെയുള്ള തന്റെ പഴയ യാത്രകൾ അവസാനിച്ചിരിക്കുന്നു.

രണ്ട് മൂന്ന് തവണയായി രമേഷേട്ടൻ ഇല്ലാതെ ഈ ഒറ്റയ്ക്കുള്ള യാത്ര…

ഒരു കുഞ്ഞികാല് കാണാനായി കയറി ഇറങ്ങാത്ത അമ്പലങ്ങൾ ഇല്ല.

പിന്നീട് രമേഷേട്ടന്റെ അമ്മ തന്നെയാണ് മണ്ണാറശ്ശാലയിലുള്ള ഈ കോവിലിനെ കുറിച്ചു പറഞ്ഞത്. ആറാറ് മാസം കൂടുമ്പോൾ അവിടെ പോയി ഉരുളി കമഴ്‍ത്തണം. ആദ്യമൊക്കെ ഇതൊരു സന്തോഷദിനങ്ങൾ കൂടിയായിരുന്നു.

രണ്ട് ദിവസം വീട്‌വിട്ട്  പുറത്തേക്ക് പോകാം. ആ ദിവസമൊക്കെ  രമേഷേട്ടനെ ഒറ്റയ്ക്ക് തന്നോടൊപ്പം കിട്ടും. കാഴ്ചകൾ കണ്ട് ഒത്തിരി ദൂരം യാത്ര ചെയ്യാം. അവിടെ ചെന്നാലോ മനസ്സിന് ശാന്തിയും സമാധാനവും കിട്ടുന്ന അമ്പലത്തിലെ ആ അന്തരീക്ഷം.. ഹോ..തനിക്ക് ഓരോ യാത്രയും എത്രയെത്ര അനുഭൂതികൾ പങ്ക്‌വച്ചു കടന്നുപോയി.

രമേഷേട്ടന് ആണെങ്കിൽ മടുപ്പും തോന്നി തുടങ്ങി..

വർഷങ്ങൾ കടന്നുപോയതല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടായില്ല. അമ്മയുടെ പിറുപിറുക്കലിന് ആക്കം കൂടി ഉച്ചപാടിലേക്ക് എത്തി. വയസായ ആളുകളല്ലെ. ക്ഷമിക്കാമെന്നു വയ്ക്കാം. പക്ഷേ.. രമേഷേട്ടന്റെ മാറ്റം തന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പോയി പോയി എല്ലാ കുറ്റങ്ങളും തനിക്കായി. അങ്ങനെ ചെറിയ ചെറിയ വഴക്കുകൾ പോലും നിത്യവും ദേഹോപദ്രവത്തിലേക്കുമെത്തി.

ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞാൽ കേൾക്കില്ല. കുഴപ്പം മുഴുവൻ തനിക്കാണെന്നു അമ്മയും മോനും വിലയിരുത്തി.

ഇത്രയും ദൂരം എനിക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ല രമേഷേട്ടാ..

ഒറ്റയ്ക്കങ്ങു പോയാ മതി..

കൊല്ലം കൊറേയായില്ലേ. എന്നെക്കൊണ്ട് പറ്റില്ല ഇനി തുള്ളിച്ചു കൊണ്ട് നടക്കാൻ.

അയാൾ ഒച്ച വച്ചു.

ഇനി പോകാൻ ആനയും അമ്പാരിയും വേണാവോ തബ്രാട്ടിയ്ക്ക്..

നീ എത്ര പോയിട്ടും കാര്യല്യടി..

മനസ് നന്നാവണം. എല്ലാം മുകളിലിരുന്നു ഭഗവാൻ കാണുന്നുണ്ട്.

അമ്മയുടെ വകയാണ് ബാക്കി ശകാരവും പ്രാകും..

അന്നേ ഞാൻ അവനോടു പറഞ്ഞതാ ആ മീനാക്ഷിയെ കെട്ടിയാൽ മതീന്ന്. അപ്പൊ അവന് പഠിച്ച പെണ്ണിനെ വേണം ത്രേ. ഇപ്പൊ എങ്ങനെയായി.. കുടുംബം വേരറ്റു മുടിഞ്ഞില്ലേ. തള്ള ചൊല്ലാ വാവൽ തല കീഴ്ക്കനം പാട്‌.

അമ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

അമ്മ ചീത്ത പറഞ്ഞുതുടങ്ങിയാൽ നിൽക്കില്ല. അമ്മാവന്റെ മോളാണ് മീനാക്ഷി. അമ്മയ്ക്ക് ഇപ്പോഴും അവളെ രമേഷേട്ടന്റെ ഭാര്യയായി കൊണ്ട് വരണമെന്നുണ്ട്. പോയിപോയി രമേഷേട്ടനും അത് കുഴപ്പമില്ല എന്നൊരു തോന്നൽ ആയി.

തന്നെക്കൊണ്ട് ഇനി പ്രത്യേകിച്ചൊരു കാര്യമില്ലല്ലോ. എങ്ങനെയെങ്കിലും എന്നെ ഇവിടുന്ന്  ഓടിക്കാൻ നോക്കുകയാണ് ഏട്ടനും. രമേഷേട്ടന്റെ അച്ഛൻ ഉള്ളപ്പോൾ വീട്ടിൽ ആരുടെയും നാവ് പൊന്തില്ല. തനിക്കും നല്ല സപ്പോർട്ട് ആയിരുന്നു അച്ഛൻ. അച്ഛന്റെ മരണശേഷമാണ് അമ്മയും മോനും തനിക്ക് നേരെ തിരിഞ്ഞത്. തന്റെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ തനിക്കും പോകാൻ ഒരിടമില്ലാതെയായി. പിന്നെ ആകെ കൂടി ആശ്വാസം ഈ അമ്പലത്തിൽ പോക്ക് തന്നെയാണ്.

തന്റെ കൂടെ എങ്ങോട്ടും വന്നില്ലെങ്കിലും തയ്യൽ കഴിഞ്ഞു എന്നും മീനാക്ഷിയെ കൊണ്ട് വരുന്നതു രമേഷേട്ടനാണ്. ഇടയ്ക്കിടെയുള്ള വീട്ടിൽ വന്നുള്ള അവളുടെ താമസവും അവരുടെ പെരുമാറ്റവും അമ്മയ്ക്ക് അവളോടുള്ള അമിത സ്നേഹവും തന്നെ അസ്വസ്ഥയാക്കുന്നുണ്ട്.

മഴ ശക്തിയായി പെയ്തു. ജനൽ ഷട്ടർ അടച്ചു ഉറങ്ങാൻ ശ്രമിച്ചു. എപ്പോഴോ കണ്ണിൽ നിന്ന് അടർന്ന് വീണ കണ്ണുനീർ ആരും കാണാതെ തുടച്ചു. ഉരുളി കമഴ്‍ത്തി കുഞ്ഞുണ്ടാവുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചിട്ടു മാസങ്ങളായി. തന്നോട് സംസാരിക്കാനോ മുഖത്ത് നോക്കാനോ ശ്രമിക്കാത്ത രമേഷേട്ടനിൽ നിന്ന് എങ്ങനെ ഇനി ഉണ്ടാകാണാണ്. ഒരു പ്രാന്തി പെണ്ണിനെ പോലെ ശാപമോക്ഷം കാത്ത് വീണ്ടും അമ്പലം കയറിയിറങ്ങി. രമേഷേട്ടന് മീനാക്ഷിയിലെങ്കിലും ഒരു കുഞ്ഞുണ്ടാവട്ടെ. അതിൽ പരം താനെന്ത് ആഗ്രഹിക്കാനാണ്.

ഏക ആശ്വാസം കഴിഞ്ഞ തവണ വന്നപ്പോൾ കൂടെ പഠിച്ച ബിന്ദുവിനെ കണ്ടതാണ്. അന്ന് അവളുടെ കൂടെയാണ് താമസിച്ചത്. ബിന്ദുവിന്റെ ഭർത്താവ് ശിവൻ വിദേശത്താണ്. അവളും അമ്മയും സഹോദരനും അവിടെ അടുത്താണ് താമസിക്കുന്നത്. തന്റെ ദുഃഖങ്ങൾ കേൾക്കാനും ഇറക്കി വയ്ക്കാനും അങ്ങനെയൊരു അത്താണിയായി. ചിരിയും കളിയും കരച്ചിലുമായി അങ്ങനെ ഒരു ദിവസം കടന്നുപോയി.. ഈ യാത്രയിലും രേഷ്മ യുടെ ലക്ഷ്യം ബിന്ദുവിന്റെ വീട് തന്നെയായിരുന്നു.

പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത രമേഷേട്ടനിൽ നിന്ന് കുഞ്ഞു പ്രതീക്ഷിച്ചു ഉരുളി കമഴ്ത്താൻ വന്ന രേഷ്മയെ ഇത്തവണ കളിയാക്കാൻ ബിജുവേട്ടനും മറന്നില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടികൊണ്ടുപോരാൻ ഇത്തവണ ബിന്ദുവിന്റെ സഹോദരൻ ബിജുവേട്ടനും ഉണ്ടായിരുന്നു. ഒത്തിരി പ്രാവശ്യം തന്നെ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും സംസാരിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ പൊട്ടി പൊട്ടി ചിരിക്കുന്നകണ്ട് അവൾക്കും അത്ഭുതം തോന്നി. പ്രായം 35 കഴിഞ്ഞെങ്കിലും പെണ്ണ് കെട്ടിയിട്ടില്ല. ആദർശവും രാഷ്ട്രീയവും കൂട്ടികുഴച്ചു നാട് നന്നാക്കാനിറങ്ങി സ്വന്തം കാര്യം മറന്നുപോയെന്നാണ് അമ്മ പറഞ്ഞത്.

ഓരോ തവണ വരുമ്പോഴും ആ വീട് രേഷ്മ യ്ക്ക് ഒരു അത്ഭുതമായി തോന്നി. എത്ര സന്തോഷവും സമാധാനവുമാണ് താൻ ഇവിടെ വരുമ്പോൾ അനുഭവിക്കുന്നത്. തന്റെ സങ്കടങ്ങൾ പറയാനൊരിടമായി മാറി ഈ കൊച്ചുവീട്. ഇവിടുത്തെ ആളുകൾ തനിക്ക് വേണ്ടപ്പെട്ടവരായി. തന്റെ വിഷമങ്ങൾ കണ്ട് ആ അമ്മയും മനസിൽ ഒരു മകളുടെ സ്ഥാനം കൊടുത്തു. രമേഷേട്ടൻ തനിക്കായി കരുതി വച്ച ഡിവോഴ്സ് പേപ്പറിന്റെ കാര്യം പറഞ്ഞപ്പോൾ രേഷ്മ പൊട്ടി കരഞ്ഞു പോയി.  അന്ന് രാത്രി ഒത്തിരി കാര്യങ്ങൾ ചർച്ച ചെയ്ത് ഒരുപാട് വൈകിയാണ് അവർ ഉറങ്ങിയത്. അന്ന് ആ അമ്മ അവളോടൊപ്പമാണ് കിടന്നത്.. വർഷങ്ങൾക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം….

പിറ്റേന്ന് അവൾ തിരിച്ചു പോകുമ്പോൾ ബിജുവേട്ടൻ റെയിൽവേ സ്റ്റേഷൻ വരെയല്ലായിരുന്നു അവളോടൊപ്പം ഉണ്ടായത്. ആ ദീർഘനേര യാത്രയിൽ അവർക്ക് പങ്ക് വയ്ക്കാൻ ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. ഡിവോഴ്സ് പേപ്പർ ഒപ്പിട്ടു തനിക്ക് വേണ്ടപ്പെട്ടവരുടെ കൂടെ അവൾ തിരിച്ചു പോരുമ്പോൾ വലിയൊരു ഭാരം ഇറക്കി വച്ചതായി തോന്നി. അന്ന് മുറുകെ പിടിച്ച ബിജുവേട്ടന്റെ കൈകൾ ഒരിക്കലും അയഞ്ഞുപോകാതെ എന്നും അവൾക്ക്  തുണയായി തീർന്നു. വൈകാതെ തന്നെ ഉരുളി കമഴ്ത്താതെ ഒരു കുഞ്ഞുമോനെയും അവൾക്ക് ലഭിച്ചു.


ഷൈജ എം. എസ്സ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ